Image

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ : ഭാഗം - 19 )

Published on 23 October, 2021
ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ : ഭാഗം - 19 )
അച്ഛൻ തിരികെ പോയതിനു ശേഷം മൗസൂ കുറച്ച് ഉള്‍വലിഞ്ഞ പോലെ തോന്നി. ചോദിച്ചാൽ ഒന്നുമില്ലെന്നു പറയും .എന്നാലും അവളെ എന്തോ അലട്ടുന്നത് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് .
നിർബന്ധത്തിനൊടുവിൽ മൗസു മനസ്സ് തുറന്നു
സ്കൂൾ തുറക്കുന്ന ദിവസം , അമ്മയും കൂടെ അച്ഛനും  വരണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട് ..
അതിനെന്താ അച്ഛനോട് വരാൻ പറഞ്ഞാൽ പോരേ ?
അവൾ വികാരാധീനയായി ,
അമ്മക്കറിയുമോ, നിങ്ങൾ പിരിഞ്ഞത് മുതൽ എനിക്ക് വല്ലാത്ത ഒരു പേടിയാണ് ..അച്ഛന് വേറെ ഭാര്യ വരുമോ , അതുപോലെ അമ്മയ്ക്കും ..
അമ്മ അങ്ങനെ ചെയ്യില്ല എന്നറിയാമല്ലോ ?
അറിയാം എന്നാലും .. മുംബൈ സ്കൂളിൽ അച്ഛൻ വരാതെ ആയപ്പോൾ , ഫ്രണ്ട്‌സ് ഓരോന്ന് കുത്തിക്കുത്തി , ചോദിക്കാൻ തുടങ്ങി.അത് ഇവിടെയും   നേരിടേണ്ടി വരുമോ എന്ന് ഞാൻ പേടിച്ചു ..
അവൾ തുടർന്നു.
അച്ഛൻ ഒന്ന് വന്നിട്ട് പോയാൽ , മുംബൈയിൽ ആണ് ജോലി എന്ന് ഞാൻ 
പറഞ്ഞോളാം..
ആമോദിനിക്കും സങ്കടം അടക്കാൻ സാധിച്ചില്ല .
ഇത്രയും വിഷമം ഈ കുഞ്ഞുമനസ്സിൽ ഉണ്ടായിരുന്നോ ?
അവളുടെ ഈ ചെറിയ ആഗ്രഹം പോലും സാധിച്ചു കൊടുത്തില്ലേൽ ?

കാലം മായ്ക്കാത്ത മുറിപ്പാടുകൾ ഇല്ലെന്ന് പറയുമ്പോഴും ... ചിലതെല്ലാം നാം കാലം കഴിഞ്ഞു പോകുന്തോറും മറക്കും , പക്ഷെ അതൊക്കെ ഉള്ളറകളിൽ എവിടെയെങ്കിലും ഉറങ്ങിക്കിടക്കുന്നുണ്ടാവും , ജീവിതത്തിലും , ബന്ധങ്ങളിലും അതിന്റെ പ്രതിഫലനം പിന്നീട് കാണാം.

ഏതായാലും മാധവിനോട് വരാൻ പറയാം .
ഇത് തോല്‍വി സമ്മതിക്കല്‍ അല്ല , അതിന്റെ അർഥം അയാളോട് താൻ ക്ഷമിച്ചു എന്നും അല്ല .
കുറേ  കഴിയുമ്പോൾ മനുഷ്യർക്ക്  പ്രായം ചെല്ലുംതോറും , (തന്റെ കാര്യത്തിൽ അങ്ങനെയാണ്)  ഒരു പതംവരലുണ്ട്.   ഇതിലൊന്നും
ഒരു കഥയുമില്ലെന്ന്  , വാശി ,  അഹംബോധം, ഇതൊക്കെ നമ്മെ വിട്ടു പോകും , പിന്നെ ഒരു തരം ശൂന്യത , അതിന്റെ മുൻപിൽ അങ്ങ് കീഴടങ്ങും , അത് നമ്മൾ സ്നേഹിക്കുന്നവർക്കു വേണ്ടി  ആണെങ്കിൽ ഒരു സുഖം തന്നെയാണു താനും .

ഓഫീസിലേക്ക് ഇറങ്ങുമ്പോൾ അവൾ പിന്നെയും ഓർമ്മപ്പെടുത്തി..
അടുത്ത ബുധനാഴ്ച ആണ് സ്കൂൾ തുറക്കുന്നത് , അച്ഛനെ വിളിക്കാൻ മറക്കരുത് ..
മറക്കില്ല , പോകുന്ന വഴി തന്നെ വിളിച്ചോളാം ..

ആമോദിനി മാധവിനെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല , എന്നാൽ ഓഫീസിലേയ്ക്കുള്ള പടികൾ കയറുമ്പോൾ മാധവ് തിരികെ വിളിച്ചു .
മോദിനി , ഞാൻ കുളിക്കുകയായിരുന്നു ..അതാ ഫോൺ എടുക്കാഞ്ഞത്.. അയാൾ പറഞ്ഞു.
മൗസൂവിന്റെ സ്കൂൾ അടുത്ത ബുധനാഴ്ച തുറക്കും , അച്ഛനും കൂടെ വേണമെന്ന് അവൾക്ക് ഒരാഗ്രഹം ..
ഇന്നലെ എനിക്ക് മെസ്സേജ് അയച്ചിരുന്നു , ഞാൻ ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം , പിന്നെ ഈ പ്രാവശ്യം ഞാൻ ഹോട്ടലിൽ മുറി എടുത്തോളാം , മോദിനിക്ക് എന്തിനാ വെറുതെ ശല്യം തരുന്നത്..
ഉള്ളിൽ ചിരിയാണ് വന്നത് , ഇതൊക്കെ  ഓരോ നമ്പറല്ലേ , വലിയ ഒരു പീഡിതന്റെ പോലെ മാധവിന്റെ ശബ്‍ദം .
ആര് ആരെയാണ് രക്തസാക്ഷി ആക്കിയത് എന്നതാണ് പ്രസക്ത ചോദ്യം . അങ്ങനെ വിചാരിച്ചു കൊണ്ട് ,
മാധവിന്റെ ഇഷ്ടം  എന്ന് പറഞ്ഞ് ആമോദിനി ഫോൺ വെച്ചു.
മാധവ് നിങ്ങൾ ഒരിക്കൽ  എന്നെ ഒരു വാക്കുകൊണ്ടു പാതിയിൽ ഉപേക്ഷിക്കുമ്പോൾ  അഗ്നിയിൽ  എരിയുന്നുണ്ടായിരുന്നു എന്റെ ഹൃദയം.
ആമോദിനി ആരോടെന്നില്ലാതെ പിറുപിറുത്തു.

ഉച്ചക്ക് ശേഷം മൗസൂ അപർണയുടെ വീട്ടിലേക്കു പോയി. വൈകുന്നേരം തിരിച്ചു പോകുന്ന വഴി അവളെ കൂടെക്കൂട്ടണം .

അപർണയ്ക്കു കല്യാണത്തിന് ധരിക്കാൻ സാരി വാങ്ങണം . പിന്നെ കുറച്ചു ആഭരണം. പഴയതൊക്കെ മാറ്റി പുതിയ ട്രെൻഡിലുള്ളവ വാങ്ങണം .
ശനിയാഴ്ച്ചയെ സമയമുള്ളൂ.
ഒരു ദിവസം ഉച്ചകഴിഞ്ഞ് ഒന്ന് ഫ്രീ ആകുമോ ..? അപർണ ചോദിച്ചു .
അവൾക്കായിട്ട് അത്രയെങ്കിലും ചെയ്തില്ലെങ്കിൽ ...
ജീവിതത്തിന്റെ വിഷമഘട്ടങ്ങളിൽ എപ്പോഴും കൂടെ ചേർത്തവൾ , രക്തബന്ധം നമുക്ക് തിരഞ്ഞെടുക്കാൻ സാധിക്കില്ല ..
പക്ഷെ നല്ല സ്നേഹബന്ധങ്ങൾ, അതൊരു നിധിയാണ് . ചേർത്ത് പിടിക്കാൻ ഒരാളുണ്ടാകുക . അതിനുള്ള കൃതജ്ഞത അത് വാക്കാൽ തീരത്തില്ല .
നിഴൽ പോലെ കൂടെ ഉണ്ടായിരുന്നു ഇത്രയും നാൾ , ഇനിയും അങ്ങനെ തന്നെ ആയിരിക്കും .

രാത്രിയിൽ പിന്നെയും മാധവിന്റെ ഫോൺ വന്നു.
ടിക്കറ്റ് ബുക്ക് ചെയ്തു , ചൊവ്വാഴ്ച വൈകുന്നേരത്തെ ഫ്ലൈറ്റ് .
കൂട്ടാൻ എയർപോർട്ടിലേക്കു വരേണ്ട , തനിയെ എത്തിക്കോളാം എന്ന് .
മൗസൂ അപ്പോഴേക്കും മുറിയിലേക്ക് വന്നു
ഇന്ന് ഞാൻ അമ്മയുടെ കൂടെ കിടക്കട്ടെ ?
എന്താ പതിവില്ലാതെ .. കഴിഞ്ഞ ദിവസം ഞാൻ വിളിച്ചപ്പോൾ എന്തായിരുന്നു ഗമ .. ഇന്നെന്താ ?
മുഖം കൊണ്ട് എന്തോ ഗോഷ്ടി കാണിച്ചിട്ട് അവൾ അമ്മയോട് ചേർന്നു കിടന്നു .
എന്തോ പറയാനുണ്ട് . അതാണ് ഇന്ന് ഇവിടെ കിടക്കാൻ വന്നത് . പതുക്കെ കണ്ണടച്ചപ്പോൾ മൗസൂ 
അമ്മാ , ഹോട്ടലിൽ എന്തിനാ അച്ഛൻ പോകുന്നത് ? ഒരു ദിവസം മാത്രമേ ഇവിടെ കാണു .. അത്രയും നേരംകൂടി എനിക്ക് അച്ഛനോടൊപ്പം ഇരിക്കാമല്ലോ ..
ആമോദിനി അതിനുത്തരം പറഞ്ഞില്ല .
അവൾ എഴുന്നേറ്റിരുന്നു  പിന്നെയും മൗസു വിളിച്ചു .
അമ്മാ , ഞാൻ പറഞ്ഞത് കേട്ടോ ..
കേട്ടു...അച്ഛൻ തന്നെയല്ലേ  ഹോട്ടലിലേക്ക് പോകുകയാണെന്ന് പറഞ്ഞത് ..
അച്ഛൻ എങ്ങനെ ചോദിക്കും, ഇവിടെ താമസിക്കട്ടെ എന്ന് , അമ്മ വിളിക്കണം ..
മൗസൂ ..,എന്നെക്കൊണ്ട് പറ്റുന്നത് പോലെ ഞാൻ അഡ്ജസ്റ്റ് ചെയ്യുന്നുണ്ട് . നിന്റെ അച്ഛൻ എന്നോട് ചെയ്തത് നിനക്കറിയാം . ഞാൻ തുറന്നു പറഞ്ഞിട്ടില്ല .. പക്ഷെ  അനുഭവിച്ച വേദനകൾ ..
എനിക്കറിയാം , അച്ഛൻ , ഹി വാസ് റോങ്ങ് , അച്ഛന് നല്ല വിഷമം ഉണ്ട് ..
നീ കുറച്ചുകൂടി വലുതാകണം ഞാൻ പറയുന്നത് മുഴുവർ മനസ്സിലാക്കാൻ ..
എനിക്ക് മനസ്സിലാകും അമ്മാ , പക്ഷെ അമ്മതന്നെ പറയില്ലേ നമ്മൾ ക്ഷമിക്കണം , എന്നാലേ  മുൻപോട്ടു പോകാൻ പറ്റുകയുള്ളു എന്ന് .. എല്ലാം മറക്കാൻ അല്ല ഞാൻ പറയുന്നത് , അച്ഛനോട് ക്ഷിമിക്കാൻ പറ്റുമോ എന്ന് ഒന്ന് ട്രൈ ചെയ്യൂ ..
അച്ഛൻ വീണ്ടും ഇവിടെ താമസിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യം ആണെങ്കിൽ , ഐ വിൽ നോട്ട് ആസ്ക് യു എഗൈൻ ..
മൗസു അമ്മയോടു ചേർന്നുകിടന്നു .. എനിക്ക് നിങ്ങളോടു രണ്ടാളോടും ഒരേപോലെ ഇഷ്ടമാണ് .. അമ്മാ , യു ആർ ആൻ അമേസിങ് പേഴ്സൺ , അച്ഛൻ എന്നെ സംബന്ധിച്ചടത്തോളം ഒരു നല്ല അച്ഛൻ തന്നെ ..
ഒരേപോലെ ഇഷ്ടം , നേരാണ് .. താനാണ് വളർത്തിയത് , എന്നാലും പെൺകുട്ടികൾക്ക്  സാധാരണ അവരുടെ അപ്പന്മാർ എപ്പോഴും ഹീറോകൾ തന്നെ .
ഉത്തരം പറയാതെ , ആമോദിനി തൻ്റെ കൈകൊണ്ട് മകളെ ചേർത്തുപിടിച്ചു .സ്നേഹിച്ചു തീരാതെ  നമ്മളെ വിട്ടുപോകുന്നവർ .. അവർ ഇടയ്ക്ക് ഇങ്ങനെ വന്ന്  ഓർമ്മയിൽ പിന്തുടരാറുണ്ട് . 
ഈ ഇരുളിലും നിങ്ങളെ എനിക്ക് കാണാം മാധവ് , ഏകാന്തതയുടെ ഇടനാഴിയിൽ നിങ്ങൾ പിന്നെയും കടന്നു വരികയാണോ ? പെയ്യാൻ കാത്തുനിൽക്കുന്ന മഴമേഘങ്ങൾ പെട്ടെന്ന് ചെറു തുള്ളികളായി ദേഹത്തും , മുഖത്തും ,  നിലത്തു കിടന്നുറങ്ങിയ കരിയിലകൾക്കിടയിലൂടെ പതിക്കുമ്പോൾ എന്താണ് തോന്നുന്നത് ? മഴയിൽ നനഞ്ഞു കുളിക്കണമോ അതോ ഓടി നനയാതെ നിൽക്കണമോ ? കുറച്ചു നാളായി തനിയെ ജീവിച്ചു .. ആ ജീവിതത്തിന്റെ ഒരു സ്വച്ഛന്ദത, അത് ഇഷ്ടമായിരിക്കുന്നു, ആരോടും ഉത്തരംപറയാതെ ഒരു  ഒഴുക്ക്  , അതിലും  ആനന്ദമുണ്ട് . പിന്നെയും ഒരാളുടെയും ഇഷ്ടങ്ങൾക്കു വേണ്ടി തന്നെ മാറ്റാൻ ...
അറിയില്ല , പക്ഷെ ഒരു കാര്യം ഉറപ്പാണ്..തന്നെ വേദനിപ്പിക്കാൻ ആർക്കും ഇനി നിന്നുകൊടുക്കില്ല . ഞാൻ പൂര്‍ണ്ണമായി എന്റേതു മാത്രം .. എന്‍റെ ഇഷ്ടങ്ങൾ , കഴിവുകളിലുള്ള വിശ്വാസം..
ഞാൻ ഒന്നുമല്ല എന്ന രീതിയിൽ പെരുമാറാൻ ആരെയും ഇനി അനുവദിക്കില്ല. ഇനിമേൽ ആരുടെയും സ്വകാര്യ സ്വത്തല്ല ഞാൻ , എന്നെ ആർക്കും വേണ്ടെങ്കിലും എനിക്ക് എന്നെ വേണം .
നേടിയെടുക്കാനുള്ള സന്തോഷത്തിൽ ഒരു തരിപോലും ഇനി കളയില്ല..
ആമോദിനി , ഇതിനകം ഉറങ്ങിപ്പോയ മൗസുവിനെ ഒന്നുകൂടി ചുറ്റിപ്പിടിച്ചുകിടന്നു..
        തുടരും..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക