Image

മയക്കുന്ന മരുന്നുകള്‍ (എഴുതാപ്പുറങ്ങള്‍ -89: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ )

ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ Published on 21 October, 2021
മയക്കുന്ന മരുന്നുകള്‍ (എഴുതാപ്പുറങ്ങള്‍ -89: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ )
ബോളിവുഡിന്റെ ബാദ്ഷാ ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ  ലഹരിമരുന്നുപയോഗത്തിന്റെ പേരില്‍ നാര്‍ക്കോട്ടിക് സെന്‍ട്രല്‍ ബ്യുറോ അറസ്റ്റ് ചെയ്തപ്പോള്‍ അതിനു വാര്‍ത്താപ്രാധാന്യം കിട്ടി. ഉന്നതരുടെ മക്കള്‍ അല്ലെങ്കില്‍ ഉന്നതര്‍ നിയമത്തിന്റെ പിടിയിലാകുമ്പോള്‍ മാധ്യമങ്ങള്‍ ഓരോരുത്തരും ആ വാര്‍ത്തയ്ക്ക് പുറകെ പായുന്നു. സമൂഹമാകെ പിടിച്ചടക്കികൊണ്ട് ഇത്തരം വാര്‍ത്തകള്‍ ചൂടോടെ നമ്മുടെ സ്വീകരണമുറിയിലേക്ക് ചാനലുകാര്‍ മത്സരിച്ചെത്തിക്കുന്നു.  ഉടനെ പൊതുജനവും അവരുടേതായ പ്രതികരണങ്ങളോടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. പിടിക്കപ്പെട്ടവരുടെ സ്വാധീനത്തിന്റെ ശക്തിയനുസരിച്ച് നിയമനടപടികള്‍ ഉണ്ടായേക്കാം. എന്നാല്‍ പണമുള്ളവനെ തൊടാന്‍ കഴിയാത്ത നിയമത്തിന്റെ നിസ്സഹായാവസ്ഥ കണ്ട് നാടിനെയും ഭരണാധികാരികളെയും ഭല്‍സിച്ച് ജനങ്ങള്‍ സംതൃപ്തി അടയുന്നു.

ഈ പ്രശ്‌നം  ഒരു ആര്യന്‍ ഖാനില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതാണോ? എത്രയോ യുവാക്കളുടെ ഭാവി  മയക്കുമരുന്നെന്ന ഈ ചതി  ഞെരുക്കി കളഞ്ഞിട്ടുണ്ട്. 'നമ്മുടെ ഭാരതത്തില്‍ ഓരോ വീടുകളിലും സന്ധ്യാസമയം  ഏഴുമണിക്കുശേഷം ഒരു പെണ്‍കുട്ടി വീട്ടിലെത്താന്‍ വൈകിയാല്‍ അച്ഛനമ്മമാര്‍ പരിഭ്രമിക്കുകയും പെണ്‍കുട്ടികളെ ചോദ്യം ചെയ്യുകയും സാധാരണയാണ്. അതേസമയം ഒരു ആണ്‍കുട്ടി രാത്രി എത്ര വൈകി വീട്ടിലെത്തിയാലും അവര്‍ അന്വേഷിക്കാറില്ല' എന്ന് പ്രധാനമന്ത്രി ശ്രീ മോഡി ''മന്‍കീ ബാത്ത്'' എന്ന ടി വി ഷോയില്‍ അദ്ദേഹം പറയുകയുണ്ടായി. രാഷ്ട്രീയത്തെ ഒഴിച്ചുനിര്‍ത്തികൊണ്ടു ഇതു  വിലയിരുത്തുകയാണെങ്കില്‍ വളരെ ശരിയാണ്.  എല്ലാ പ്രശ്‌നങ്ങള്‍ക്കും തുടക്കംകുറിക്കുന്നത് വീട്ടില്‍നിന്നുതന്നെയാണ്. 
കുട്ടികള്‍ക്ക് അമിതമായി പോക്കറ്റ്മണി നല്‍കുക, അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ബൈക്കും, കാറും മറ്റെല്ലാ സൗകര്യങ്ങളും നല്‍കുക എന്നിങ്ങനെ എല്ലാം സമയാസമയങ്ങളില്‍ ലഭിക്കുമ്പോള്‍ മാതാപിതാക്കളുടെ കഷ്ടപ്പാട് യുവാക്കള്‍ മനസ്സിലാക്കുന്നില്ല എന്നുമാത്രമല്ല കൂടുതല്‍ സുഖങ്ങളെ തേടി അവര്‍ തെറ്റായ വഴികളില്‍ സഞ്ചരിക്കുന്നു.  അതുകൂടാതെ ' ഫ്രണ്ട്ഷിപ്പ് ' എന്ന മറയില്‍ കുട്ടികള്‍ ചെയ്യുന്ന പ്രവര്‍ത്തികളെ മാതാപിതാക്കള്‍പോലും ചോദ്യം ചെയ്യുന്നതു ഇന്നത്തെ യുവാക്കള്‍ക്ക് കുറച്ചിലാണ്.  മാത്രമല്ല ഇന്നത്തെ യുവതലമുറ കാണിച്ചുകൂട്ടുന്ന കോപ്രായങ്ങള്‍ ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും, അത് ആരും ചോദ്യംചെയ്യാറില്ല    

 ധനികന്റെ പുത്രനെ മാത്രമല്ല ഇന്നത്തെ യുവതലമുറയെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ് മയക്കുമരുന്നെന്ന ഈ മായികലോകം .   ഇതു ഇന്ത്യയില്‍ മാത്രമൊതുങ്ങുന്ന ഒരു പ്രശ്‌നമല്ല. അന്താരാഷ്ട്ര തലത്തില്‍ മയക്കുമരുന്നുകളുടെ വിപണി വളരെ വലുതാണ്. പണ്ടുകാലത്ത് ഇതു എല്ലാവര്‍ക്കും സുലഭമായി ലഭിച്ചിരുന്നില്ല. പണക്കാര്‍ മാത്രം ഇങ്ങനെയുള്ള മായികസുഖങ്ങളില്‍ മുഴുകി പോന്നു. എന്നാല്‍ ഇന്നു ഓരോ കുട്ടിയുടെയും പുസ്തകസഞ്ചിയില്‍ മയക്കുമരുന്ന് എത്തിച്ചുകൊടുക്കുവാനുള്ള സംവിധാനത്തോടെയാണ് മയക്കുമരുന്ന് മാഫിയകള്‍ വളര്‍ന്നിരിക്കുന്നതെന്ന് മനസ്സിലാക്കണം. മയക്കുമരുന്നുപയോഗിക്കുമ്പോള്‍ കിട്ടുന്ന സ്വര്‍ഗ്ഗീയ അനുഭൂതി പരീക്ഷിച്ചുനോക്കുവാന്‍ പ്രേരിപ്പിക്കുന്ന, മാഫിയയുമായി ബന്ധമുള്ളവര്‍ അവരുടെ കൂട്ടത്തില്‍ തന്നെയുണ്ടാകും. ഒന്നോരണ്ടോ പ്രാവശ്യം ഈ അനുഭൂതി അനുഭവിച്ചുകഴിഞ്ഞാല്‍ പിന്നീട് അതെവിടെനിന്നെങ്കിലും എന്തുനല്‍കിയാണെങ്കിലും ലഭ്യമാക്കാന്‍ ശ്രമിക്കും.  ഇത് യുവാക്കളുടെ കുറ്റമല്ല. ഒരിക്കല്‍ ഈ സ്വര്‍ഗ്ഗാനുഭൂതിയെ നുകര്‍ന്നുകഴിഞ്ഞാല്‍ അതൊരു അടിമത്വമായി മാറാന്‍ എളുപ്പമാണ്. ഈ സമയത്തും അവരുടെ ആവശ്യത്തിനനുസരിച്ച് സാധനം എത്തിച്ചുകൊടുക്കാന്‍ നിരവധിപേര്‍ ചുറ്റിലുമുണ്ട്. അപ്പോള്‍ നമുക്ക് ഊഹിക്കാം എത്രമാത്രം മയക്കുമരുന്ന് വിപണിയുടെ ശൃംഖല നമ്മുടെ സമൂഹത്തെ വലയം ചെയ്തിട്ടുണ്ടെന്നു.  
 
സുഖങ്ങള്‍ക്ക് പുറകെ പ്രയാണം ചെയ്യുക എന്ന മനുഷ്യന്റെ ബലഹീനത അവനെ അവനറിയാതെ പല ആവശ്യമില്ലാത്ത കാര്യങ്ങളും ചെയ്യിപ്പിക്കുന്നു. ഒരു കാര്യം ചെയ്യുന്നത് തെറ്റാണെന്ന അവബോധം ഉണ്ടെങ്കിലും അവനെ അതു ചെയ്യാന്‍ പ്രേരിപ്പിക്കുന്നു വിജ്ഞാനദാഹിയായ ഒരു മനുഷ്യന്‍ വായനയില്‍ ആനന്ദം 
കണ്ടെത്തുന്നു, ഭക്ഷണപ്രിയര്‍ സ്വാദുള്ള ഭക്ഷണം കഴിച്ചുരസിക്കുന്നു. മനസ്സിനും ശരീരത്തിനും ആനന്ദം നല്‍കുന്ന കാര്യങ്ങള്‍ വീണ്ടും ചെയ്യാന്‍ നമ്മള്‍ നാമറിയാതെ പ്രേരിതരാകുന്നു. നമുക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഒരു പ്രാവശ്യം വയറു നിറയെ കഴിച്ച് കുറച്ചുനേരം കഴിയുമ്പോള്‍ വീണ്ടും അതു കഴിയ്ക്കാനുള്ള പ്രേരണ ലഭിക്കുന്നത് മനുഷ്യന്റെ ഈ സ്വഭാവം കൊണ്ടാണ്. 

നമുക്കറിയാം നമ്മുടെ തലച്ചോറിനെ ഇടതു/വലതു എന്ന രണ്ടായി തിരിച്ചിട്ടുണ്ട്. അതില്‍ ഇടതുഭാഗമാണ് നമ്മുടെ യുക്തിപരമായ ചിന്തകള്‍ക്ക് അടിസ്ഥാനം.  ഈ വരും വരായ്മകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍  വലതുഭാഗം കൂടുതല്‍ സൃഷ്ടിപരമായ ചിന്തകളില്‍ മുഴുകുന്നു. ഭാവനാപരമായ കാര്യങ്ങളില്‍ അതിനു സന്തോഷം ലഭിക്കുന്നു.   അതുകൊണ്ട് മയക്കുമരുന്ന് എടുക്കുന്നയാള്‍ അതിന്റെ മാസ്മരശക്തിയില്‍ ആനന്ദം കണ്ടെത്തുന്നതു കൊ ണ്ട് വീണ്ടും അതിനായി വെമ്പല്‍കൊള്ളുന്നു. മറ്റു സുഖങ്ങളില്‍നിന്നും വ്യത്യസ്തമായി മയക്കുമരുന്നു  എടുക്കുമ്പോള്‍ ശരീരത്തില്‍ നടക്കുന്ന  രാസപ്രവര്‍ത്തനം ശരീരധമനികള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്‍കി  അതു അയാളുടെ തലച്ചോറിലെ നാഡീവ്യൂഹത്തെ ബാധിക്കുന്നു. വീണ്ടും അതു ഉപയോഗിക്കാന്‍ തലച്ചോറിനെ പ്രേരിപ്പിക്കുന്നു. അയാള്‍ ഭൗതികലോകത്തുനിന്നും മാറി മറ്റൊരു ലോകത്തേയ്ക്ക് ചിന്തകളെ മാറ്റുന്നു. 
തലച്ചോറില്‍ നമുക്ക് ആനന്ദാനുഭൂതി തരുന്ന രാസവസ്തുവാണ് ഡോപ്പാമിന്‍ (dopamine). ഒരു വ്യക്തിയെ സന്തോഷവാന്‍ ആക്കി നിലനിര്‍ത്തുന്നതില്‍ ഡോപ്പാമിന്‍ വലിയപങ്കുവഹിക്കുന്നുണ്ട്.  ലഹരിപദാര്‍ത്തങ്ങള്‍ ഈ വസ്തുവിനെ ഉത്തേജിപ്പിക്കുന്നു. അതു അമിതമായ ആനന്ദം നല്‍കുന്നു. എന്നാല്‍ ഈ അവസ്ഥ മാരകമായതോതില്‍ ജീര്‍ണ്ണിക്കുമ്പോള്‍ മനുഷ്യര്‍ അവരുടെ സത്വത്തെ വെടിഞ്ഞു അക്രമങ്ങള്‍ നടത്തി മൃതപ്രായരായി ജീവിക്കുന്നു. ഒരിക്കല്‍ ഇതിന് അടിമപ്പെട്ടുകഴിഞ്ഞാല്‍  ജീവഹാനിക്കുവരെ കാരണമാകുന്നു. ഇതോടെ ഭക്ഷണം, വിനോദം, ചങ്ങാത്തം, കുടുംബം മറ്റു ലൗകികസുഖങ്ങളിലൊന്നും താല്പര്യമില്ലാതാകുന്നു.  പഠനം, ന്യായാന്യായങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ്, തീരുമാനങ്ങള്‍ എടുക്കല്‍, ഓര്‍മ്മശക്തി, പെരുമാറ്റം തുടങ്ങി സാധാരണ മനുഷ്യന്റേതായ എല്ലാ ഗുണങ്ങളും നഷ്ടപ്പെടുന്നു.  

മദ്യത്തിനും, മയക്കുമരുന്നിനും അടിമപ്പെട്ടാല്‍ അതില്‍നിന്നും മോചനം നേടുന്നതിന് വളരെ പ്രയാസമാണ്.  ഇന്നു ശാസ്ത്രം വളരേ പുരോഗമിച്ചിട്ടുള്ളതുകൊണ്ട് വര്‍ഷങ്ങള്‍ എടുത്താലും  മയക്കുമരുതിനു അടിമയായ ഒരു വ്യക്തിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കും.  വാര്‍ത്താമാധ്യമങ്ങള്‍ ഈ അപകടത്തെപ്പറ്റി നിരന്തരം സമൂഹത്തെ ബോധവത്കരിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും യുവതലമുറ ഈ സുഖാനുഭൂതികള്‍ തേടി പോകുന്നു.  നേരത്തെ സൂചിപ്പിച്ചപോലെ കൂടുതല്‍ സുഖങ്ങള്‍ തേടുക എന്ന മനുഷ്യരുടെ ബലഹീനതയാണ് അതിനു കാരണം.  

പതിനഞ്ചിനും ഇരുപത്തിയഞ്ചിനും ഇടയിലുള്ള യുവാക്കളാണു  അധികവും മയക്കുമരുന്നിന് അടിമകളാകുന്നത്. കോളേജ് ഹോസ്റ്റലുകളിലും കാമ്പസുകളിലും വെറുമൊരു തമാശക്കായി പണക്കാര്‍ തുടങ്ങിവയ്ക്കുന്ന ഈ നേരമ്പോക്കില്‍ പാവപ്പെട്ട യുവാക്കളും അകപ്പെടുന്നു. തമാശകള്‍ അടിമത്വത്തിലേയ്ക്ക് വഴിമാറുമ്പോള്‍ ഇത് ഒരു നിത്യ ആവശ്യമായി  മാറുന്നു.  പിന്നീട് ഒരുപാട് തുകമുടക്കേണ്ട ഈ ലഹരിവസ്തുക്കള്‍ വാങ്ങുന്നതിനായി  ദിനംപ്രതി പണത്തിന്റെ ആവശ്യകത വര്‍ദ്ധിക്കുന്നു. തുടര്‍ന്ന് സ്വന്തം മാതാപിതാക്കളില്‍ നിന്നും വീട്ടില്‍നിന്നും മോഷണം, കൂട്ടംകൂടി മോഷണം , കൊലപാതകം, തുടങ്ങി ഏതു രീതിയിലും ലഹരിക്കാവശ്യമായ പണമുണ്ടാക്കുന്നതിന് യുവാക്കള്‍ തയ്യാറാകുന്നു. ഇന്നു മാദ്ധ്യമങ്ങളില്‍ കാണുന്ന അക്രമങ്ങളിലും കുറ്റകൃത്യങ്ങളിലും അകപ്പെട്ടിരിക്കുന്ന ചെറുപ്പക്കാര്‍ മിക്കവരും ലഹരിക്കടിമയായവരാണ്. മരുന്നുകള്‍ വാങ്ങാനുള്ള അവരുടെ പണത്തിന്റെ ആവശ്യം വര്‍ദ്ധിക്കുമ്പോള്‍ അതു നേടാന്‍ തെറ്റായ വഴികള്‍ അവര്‍ സ്വീകരിക്കുന്നു.  മയക്കുമരുന്നിന്റെ കാര്യത്തില്‍    യുവാക്കള്‍  മാത്രമല്ല യുവതികളും വളരെ മുന്‍നിരയിലാണ്.  കൂടിവരുന്ന പീഡനകേസുകളും,  ആത്മഹത്യകളും ഇതിന്റെ പ്രതിഫലനമാണ്.  

കേരളത്തില്‍ മാത്രമല്ല ലോകത്തെവിടെയും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കൂടുതല്‍ ഉപഭോക്താക്കള്‍ ചലച്ചിത്രരംഗത്തുള്ളവരാണെന്ന് പറയപ്പെടുന്നു.   ബോളിവുഡില്‍ തൊണ്ണൂറ് ശതമാനം പേരും മയക്കുമരുന്ന്  ഉപയോഗിക്കുന്നതായി കങ്കണ രണാവത്  എന്ന നടിയുടെ തുറന്നടിച്ച വിമര്‍ശനം ഈ പ്രസ്താവനയെ കൂടുതല്‍ ശരിവെക്കുന്നു. ഈ അടുത്തുകാലത്ത് നടന്ന സുശാന്ത് സിങ് എന്ന നടന്റെ മരണത്തിലെ ദുരൂഹതയും ഇതുമായി ബന്ധപ്പെട്ടാതാണോ എന്ന് സംശയിക്കുന്നു. പണവും സൗകര്യവും അവരില്‍ ഒരു ശൂന്യത ഉണ്ടാക്കുമ്പോള്‍ ചലച്ചിത്രലോകം ലഹരിയില്‍ ആനന്ദം കണ്ടെത്തുന്നു.

ദൈവീകമായ ചിന്തകള്‍, നന്മയിലേക്ക് നയിക്കുന്ന വഴികള്‍, ആത്മവിശ്വാസം, അറിവുകള്‍ നേടല്‍ എല്ലാം ഒരു വ്യക്തിയെ അസാന്മാര്‍ഗികചിന്തകളില്‍ നിന്നും മുക്തിനല്‍കി പ്രകാശമാനമായ ജീവിതപാന്ഥാവിലേക്ക് കൊണ്ടുപോകാന്‍ പര്യാപ്തമാക്കുന്നു. ഇത്തരം നല്ല സ്വഭാവങ്ങള്‍ക്ക് ഒരു വ്യക്തിയില്‍ വിത്തുപാകുന്നതും, തഴച്ചുവളരാന്‍ സഹായിക്കുന്നതും കുടുംബമെന്ന വിളനിലത്തില്‍ നിന്നുതന്നെയാണ്. കുടുംബബന്ധങ്ങള്‍ സല്‍ഗുണങ്ങളെ  ഊട്ടിവളര്‍ത്തുന്നു. കുടുംബങ്ങളില്‍നിന്നുമുള്ള സ്‌നേഹം, കരുതല്‍, ശ്രദ്ധ, പരിഗണന, നല്ല കാര്യങ്ങള്‍ക്കുള്ള പ്രോത്സാഹനം എന്നിവ യുവാക്കളെ   തെറ്റായവഴികളില്‍നിന്നും പിന്‍തിരിപ്പിക്കുന്നു. ലഹരിയെന്ന നീരാളിയില്‍നിന്നും യുവാക്കളെ അകറ്റിനിര്‍ത്തുവാനുള്ള അടുത്ത ചുമതല അവര്‍ക്ക് നല്‍കപ്പെടുന്ന വിദ്യാഭ്യാസനയത്തിന്റേതാണ്. ലഹരിയുടെ മാസ്മരിക സുഖത്തില്‍ ചോര്‍ന്നുപോകുന്ന നല്ല ജീവിതത്തെക്കുറിച്ചും,  ലഹരിവിമുക്തമായ ഒരു രാഷ്ടത്തിന്റെ ശക്തിയെക്കുറിച്ചും കുട്ടികളെ ബോധവത്കരിപ്പിക്കേണ്ടതാണ്.   രാഷ്ട്രീയസ്വാധീനത്തിനുമുന്നില്‍ ഓച്ചാനിച്ചുനില്‍ക്കുന്ന നിയമത്തെ കൂടുതല്‍ ശക്തമാക്കിയും,  മാതൃകാപരമായ ശിക്ഷകള്‍ നല്‍കി കുറ്റവാളികളെ ഉദ്ധരിച്ചും ഇന്ന് നിലവിലുള്ള സാഹചര്യത്തില്‍നിന്നും നമ്മുടെ യുവാക്കളെ രക്ഷിക്കാന്‍ കഴിയും.

Join WhatsApp News
abdul punnayurkulam 2021-10-21 23:45:52
Well written article. As mention in the article, people who addicted to the drugs are weak. That is true. One of the best way to not using or avoid using drugs are educating people its dangerous effect.
Jayaraman 2021-10-22 04:54:39
സത്യം വ്യക്തം ശക്തം
Das 2021-10-22 07:58:03
Excellent stuff; thus provng the writers supremacy ! Let's be optimistic and expect the alarming phase especially on youth front, turn out well ...
mathew v zacharia 2021-10-22 14:03:18
Jyothi: thanks for your thought and counsel. Having bit past experience of addiction , I thank and praise God for rescuing. As the psalmist " Happy those who do not follow the counsel of the wicked, Nor go the way of sinners, nor sit in company with scoffers " Ps !:1. let your God given talent be used for the well being of all humanity. Mathew V. Zacharia, New Yorker
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക