വേനൽ കടന്നു പോയി. ഇലകൾ പൊഴിയുന്നു. പ്രകൃതി വർണങ്ങളിൽ മുങ്ങുന്നു.
യാത്രകളിൽ റോഡിനു രണ്ടു വശങ്ങളിലായി രൂപപ്പെടുന്ന പൂങ്കാവനം. ചിത്രകാരന്മാർ തങ്ങളുടെ ക്യാൻവാസുകളിൽ പകർത്താൻ ഇഷ്ടപെടുന്ന വിസ്മയിപ്പിക്കുന്ന വർണങ്ങൾ. ഇതൊക്കെ വൈകാതെ മറഞ്ഞു പോകുമെന്നോർക്കുമ്പോൾ സങ്കടം
ജോൺ കീറ്റ്സിന്റെ Ode to Autumn കവിത ഓർമയിൽ വരുന്നു. അസ്തമിക്കാൻ പോകുന്ന വേനലിന്റെ സായം സന്ധ്യയിൽ കാലത്തിന്റെ മാറ്റമറിയാതെ ചെറു കുരുവികളും വണ്ടുകളും ശലഭങ്ങളും തേനീച്ചകളും തേൻ നുകരാൻ വരിവരിയായി കാത്തുനിൽക്കുന്നു. ഇതു കാണുമ്പോൾ കേരളത്തിൽ മദ്യ ഷാപ്പുകളിൽ മദ്യത്തിനായി ക്ഷമയോടെ കാത്തുനിൽക്കുന്ന ഉപഭോക്താക്കളെ ഓർമ്മവരുന്നു. കാലമവസാനിക്കുന്നതിനു മുൻപ് തേനീച്ചകൾ അവർക്കാവശ്യമുള്ള പൂംപൊടിയും തേനും അറകളിൽ ശേഖരിക്കുന്നു .
കവിതയിൽ ഉടനീളം സീസണിൽ ഉണ്ടാകുന്ന മാറ്റത്തെ പ്രതിപാദിക്കുന്നു. ഫലവർഗങ്ങൾ അതിന്റെ പൂർണ വിളവിൽ എത്തുമ്പോൾ, പൂക്കളിലും ഇലകളിലും മാറ്റത്തിന്റെ നിറം പ്രകടമാകുന്നു. ആപ്പിളും മുന്തിരിയും അതിന്റെ പൂർണ്ണതയിൽ. സീസന്റെ അവസാനം വരെ കാലത്തിന്റെ മാറ്റം അറിയാതെ ചെടികൾ പുഷ്പിച്ചു കൊണ്ടേ ഇരിക്കുന്നു.
തേനീച്ചകളും മറ്റു ജീവികളും തേൻ സംഭരിച്ചു കൊണ്ടേ ഇരിക്കുന്നു. തേൻ അറകൾ തേൻ നിറഞ്ഞു. ഇനിയും ഇടം ഇല്ലന്നറിഞ്ഞിട്ടു കൂടി ഈച്ചകൾ തേൻ സംഭരിച്ചു കൊണ്ടേ ഇരിക്കുന്നു. കൊയ്ത്ത് കാലത്തിന്റെ ഭംഗി വളരെ മനോഹരമായി കീറ്റ്സ് പകർത്തിയിരിക്കുന്നു.
സമകാലീനനായ ഷെല്ലിയുടെ Ode to the West Wind എന്ന കവിതയിൽ ഷെല്ലി സീസന്റെ നാശത്തിന്റെ ശക്തിയും കരുത്തുമായി കാറ്റിനെ വിശേഷിപ്പിപ്പുന്നു. കീറ്റ്സ് എന്ന കവിയിൽ നിന്നും വളരെ വ്യത്യസ്തമായി ഷെല്ലി തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്നു. കീറ്റ്സ് സീസന്റെ ഭംഗിയെപ്പറ്റി പ്രതിപാദിപ്പിക്കുമ്പോൾ ഷെല്ലി നാശത്തിന്റെ കാലമായി അല്ലെങ്കിൽ ജീർണിച്ചതെല്ലാം മാറ്റി വരാൻ പോകുന്ന നല്ല നാളെയുടെ ശക്തിയായി അവതരിപ്പിക്കുന്നു.
രണ്ടു കാഴ്ചപ്പാടും അതിന്റെതായ ഭംഗി ഉൾക്കൊള്ളുന്നു. വസന്തകാലത്തിനു പക്ഷികളുടെ കാളകളാരവങ്ങളും പച്ചപ്പും ഉള്ളപ്പോൾ വരാൻപോകുന്ന കാലത്തിനും അതിന്റെതായ ഭംഗിയും കാഴ്ചകളും രണ്ടു കവികളും വളരെ വ്യത്യസ്തമായി പ്രതിപാദിച്ചിരിക്കുന്നു. ഏത് കാലത്തും ഭൂമിയുടെ സംഗീതം അവസാനിക്കുന്നില്ല.
അമേരിക്കയിൽ നമുക്ക് കിട്ടുന്ന പുഷ്പ കാലം അല്ലെങ്കിൽ വസന്തകാലത്തിനും, ചൂട് കാലത്തിനും, തണുപ്പ് കാലത്തിനും, മഞ്ഞു കാലത്തിനും ഒന്നിനൊന്നു വേറിട്ട ഭംഗി തന്നെ. ചിത്രകാരന്മാർക്കു ഇലപൊഴിയും കാലം പ്രിയംകരം. നാട്ടിലെ പ്രളയം ഓർമപ്പെടുത്തുന്ന മഞ്ഞു മൂടി കിടക്കുന്ന കാലത്തിനും മറ്റു കാലങ്ങളെ വെല്ലുന്ന ഭംഗി. നാലു കാലങ്ങൾക്കും അതിന്റെതായ ഭംഗി.
കഴിഞ്ഞ ദിവസം ന്യൂ യോക്കിൽ , ന്യൂ സിറ്റിയിൽ താമസിക്കുന്ന ഫിലിപ്പ് ചെറിയാന്റെ (സാം) ഭവനം സന്ദർശിക്കാൻ ഇടയായി. തണുപ്പിന്റെ തുടക്കത്തിലും വീടിനു മുൻപിലായി പൂത്തുലഞ്ഞു നിൽക്കുന്ന പൂങ്കാവനം. റോസും, വെർബീന, ഡാലിയ ഇവയെല്ലാം കാലത്തിന്റെ സായം സന്ധ്യയിലും വസന്തത്തെ അനുസ്മരിപ്പിക്കുന്ന ദൃശ്യം.
കീറ്റ്സ് തന്റെ കവിതയിൽ വിവരിക്കുന്ന ദ്ര്യശ്യങ്ങൾ നേരിട്ടു കാണാൻ സാധിച്ചു. തിരിച്ചു പോരുമ്പോൾ കാലത്തിന്റെ അവസാന ഘട്ടത്തിലും പുഷ്പകാലത്തെയും, വേനൽ കാലത്തെയും അനുസ്മരിപ്പിക്കുന്ന പ്രതീതി. അനുഭവപ്പെടുന്ന നേരിയ തണുപ്പ് മാറ്റി ചിന്തിച്ചാൽ അദ്ദേഹത്തിന്റെ പൂന്തോട്ടം സന്ദർശിക്കുന്ന ആർക്കും മറിച്ചു ചിന്തിക്കാൻ ആകില്ല. വളരെ വ്യത്യസ്തമായ കാഴ്ച. യാതൊരു വിധ മാറ്റങ്ങളും ഇല്ലാതെ രണ്ടു മാസം മുൻപ് കണ്ട ചെടികൾ യാതൊരു ഭാവ പകർച്ചയും കൂടാതെ, അല്ലെങ്കിൽ വിട വാങ്ങും മുൻപ് പഴയതിലും ഭംഗിയായി കാണുന്നു . അദ്ദേഹത്തിന്റെ കൃത്യമായ പരിചരണവും, ചിലപ്പോൾ തോന്നും കാലത്തിനു അനുയോജ്യമായ ചെടികൾ തിരഞ്ഞെടുക്കുന്നതിൽ ഉള്ള കഴിവു കൊണ്ട് കൂടിയാകാം ഏതു സമയത്തും പുഷ്പാലംകൃതമായ, മനോഹരമായ, വര്ണനാതീതമായ ഭംഗി നിറഞ്ഞു നില്കുന്നതെന്ന് . അത് കൊണ്ട് തന്നെയാകാം ന്യൂയോർക്കിൽ പുഷ് ശ്രീയും, കര്ഷകശ്രീയും ആയി അദ്ദേഹം മാറിമാറി തിരഞ്ഞെടുക്കപ്പെടുന്നത്. നാട്ടിൽ പോലും ചാനലുകൾ എല്ലാ വർഷവും വന്നു ഈ കാഴ്ചകൾ നാട്ടിൽ എത്തിക്കാറും ഉണ്ട് .
കവികളുടെ കാഴ്ചപ്പാടുകൾ എന്ത് തന്നെയും ആകട്ടെ, അവർ രണ്ടുപേരും കാലത്തിന്റെ തുടിപ്പുകൾ നമ്മളിൽ എത്തിക്കുന്നു. ഒന്ന് നാശത്തിന്റെ തുടക്കം ഒരു കാറ്റിലൂടെ എത്തി, പുതിയ നാളേക്കുവേണ്ടിയുള്ള വിത്തുകളും മറ്റും കാറ്റിലൂടെ പറത്തി ദൂരത്തെത്തിക്കാൻ ഷെല്ലി തന്റെ കവിതയിലൂടെ ശ്രമിക്കുമ്പോൾ, കീറ്റ്സ് തന്റെ കവിതയിൽ മുൻപുണ്ടായിരുന്ന നല്ല കാലത്തിന്റെ അവശിഷ്ടങ്ങൾ അതെ പടി വരാൻപോകുന്ന കാലത്തിലു൦ ഉണ്ടെന്നു സമർത്ഥിക്കുന്നു.
(സാക്ക്, ന്യു യോർക്ക്
പൂന്തോട്ടം കാണുമ്പോൾ മാറ്റത്തിന്റെ തുടക്കമായി ഒരിക്കലും അതിനെ കാണാനാകില്ല. പുഷ്പകാലത്തെ വെല്ലുന്ന ഭംഗി ഇപ്പോഴും. കീറ്റ്സ് പറയുന്നത് പോലെ വരാൻ പോകുന്ന ശൈത്യത്തിനു മുൻപായി പുഷ്പമാസത്തോടോപ്പും ചേർത്ത് നിർത്താവുന്ന ഭംഗി.