ഫേസ്ബുക്കിൽ, നാട്ടുകാരനായ ബിജു വി ചാണ്ടിയുടെ കുറിപ്പുകളിലൂടെ കണ്ണോടിക്കുമ്പോഴാണ് ഇങ്ങു അമേരിക്കയിലെ സുഹൃത്ത് ഷെയർ ചെയ്ത കുഞ്ഞൻ ചേനയുടെ ചിത്രം പൊങ്ങിവന്നത്. അമേരിക്കയിലെ ഇത്തിരി പോന്ന മണ്ണിൽ ആദ്യമായി വിളഞ്ഞ കുഞ്ഞൻ ചേനയുടെ ചിത്രം. ഇത് വായിച്ചാൽ സ്വാഭാവികമായും ആ സുഹൃത്ത് വിചാരിക്കും, ആ കുഞ്ഞുചേനക്കാര്യവും, ഇവൾ പറയുന്ന ഈ ബിജു വി ചാണ്ടിയുടെ കുറിപ്പും തമ്മിൽ എന്ത് ബന്ധമെന്ന്.
ബ്രാവോ സൂപ്പർമാർക്കറ്റിലേക്കോ , പട്ടേൽ ബ്രദേഴ്‌സിലേക്കോ ഒന്ന് ചെന്നാൽ , ചേന, ചേമ്പ് , കപ്പ , ചക്ക , ഇത്യാദി സംഭവങ്ങളൊക്കെ നിമിഷനേരം കൊണ്ട് വാങ്ങി വരാമെന്നിരിക്കെ, നാട്ടിലെ ഒരു ഒന്നാംതരം കർഷക കുടുംബത്തിൽ നിന്നും അമേരിക്കയിൽ കുടിയേറിയ സുഹൃത്തിന് ആ കുഞ്ഞു ചേന, ഗൃഹാതുരത്വത്തിന്റെ പ്രതീകമെങ്കിൽ, ബിജുവിന്റ കുറിപ്പുകൾ , മണ്ണിനോട് പടവെട്ടി പൊന്നു വിളയിക്കാൻ ഇറങ്ങിയ കർഷകന്റെ നിസ്സഹായാവസ്ഥയും ദീനരോദനവുമാണ്
മണ്ണിൽ പണിയെടുക്കുന്ന ഒരു കൂട്ടം മനുഷ്യർ, അവരൊഴുക്കുന്ന വിയർപ്പ്, ചാലുകളായി ഒഴുകി, മണ്ണിൽ അലിയുമ്പോൾ, അവർ വളർത്തുന്ന കന്നുകാലികൾ, മണ്ണിനു വളമായി ചാണകം നൽകുമ്പോൾ , സന്തുഷ്ടയാകുന്ന ഭൂമി, അവൻ വിതച്ച വിത്തുകൾ മുളപ്പിക്കുകയും, അവന്റെ വിളകളെ വളർത്തുകയും ചെയ്യാൻ തുടങ്ങുന്നു. പക്ഷെ അവന്റെ അധ്വാനത്തിന്റെ വിളവെടുപ്പിനു , അവൻ തരണം ചെയ്യേണ്ട വൈതരണികൾ; കാലം തെറ്റിപ്പെയ്യുന്ന മഴ, അർദ്ധരാത്രിയെപ്പോലും ചുട്ടുപഴുപ്പിക്കുന്ന കൊടും വേനൽ , പ്രകൃതി കരുണ കാണിച്ചാലും , മാറി മാറി വരുന്ന ഗവണ്മെന്റുകളുടെയും , ഉദോഗസ്ഥവൃന്ദങ്ങളുടെയും അനാസ്ഥ മൂലം , വനാന്തരങ്ങളിൽ വസിക്കേണ്ട വന്യമൃഗങ്ങൾ നാട്ടിലിറങ്ങി അവന്റെ അധ്വാനഫലത്തെ ചവിട്ടി മെതിക്കുന്നു. ഏറുമാടങ്ങൾ നിർമ്മിച്ച് , രാത്രികളെ പകലുകളാക്കി , അവൻ തന്റെ കൃഷിസ്ഥലത്തിനു കാവലാളാകുന്നു . അങ്ങനെയങ്ങനെ എല്ലാ വൈതരണികളും താണ്ടി , അവൻ വിളവെടുക്കുമ്പോഴോ ? അവന്റെ വിളകൾക്ക് വിപണിയിൽ വിലയിടിയുന്നു. ചോർന്നൊലിക്കുന്ന കിടപ്പാടവും , ഡെമോക്ലസിന്റെ വാൾ പോലെ തലയ്ക്കു മുകളിൽ തൂങ്ങിയാടുന്ന കടക്കെണികളും , മക്കളുടെ വിദ്യാഭ്യാസ ചിലവുകളും ഒക്കെ അവനെ നോക്കി പല്ലിളിക്കുമ്പോൾ, അവന്റെ വിയർപ്പിന്റെ ഫലം കുത്തക കമ്പനികൾ വലിയ വിലയ്ക്കു സൂപ്പർമാർക്കറ്റുകളിൽ വിൽക്കുന്നു ..അതു വാങ്ങി ഉപയോഗിക്കുന്ന , സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ , വിരാജിക്കുന്ന മേലാളന്മാർ അവനെ വിളിക്കുന്നു "കയ്യേറ്റക്കാരൻ "
അവന്റെ തെറ്റ് എന്താണ് ? സ്വതന്ത്ര ഇന്ത്യയെ , സ്വയം പര്യാപ്തതയിലേക്കു നയിക്കുവാനുള്ള പദ്ധതിയുടെ ഭാഗമായതോ ? ഗവണ്മെന്റ് കൃഷിഭൂമിയായി പതിച്ചുനൽകിയ കാടും പടലും നിറഞ്ഞ ഭൂമിയെ , ജീവൻ കയ്യിൽ പിടിച്ചു , വന്യമൃഗങ്ങളോട് പടവെട്ടി, പകർച്ചവ്യാധികളിൽ പതറാതെ , വാസയോഗ്യവും ഫലഭൂയിഷ്ഠവുമാക്കിയത് , അവന്റെ മക്കൾ അതിന്റെ ഫലം കൊയ്യുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് .പക്ഷെ ....
കുടിയേറ്റ കർഷകനെ കയ്യേറ്റക്കാരനെന്നു മുദ്ര കുത്തി, അവനർഹതപ്പെട്ട പട്ടയം നിഷേധിക്കുന്ന മേലാളന്മാർ . നായയെ ഇറച്ചിക്കഷണം കാട്ടി പ്രലോഭിപ്പിക്കുന്നതുപോലെ , പട്ടയം എന്ന ഇറച്ചിക്കഷണം കാട്ടി കൊതിപ്പിച്ചു , മാറി മാറി അധികാരത്തിലേറുന്നു . അവനിപ്പോഴും പ്രതീക്ഷയോടെ നീതിദേവത കണ്ണുതുറക്കുന്നതിനായി കാത്തു നിൽക്കുന്നു .
കർഷകന്റെ ഇച്ഛാശക്തിയുടെയും അധ്വാനത്തിന്റെയും പ്രാർത്ഥനയുടെയും ഒക്കെ ഫലം എന്നോണം , അവന്റെ പിന്തലമുറയിലെ കുറച്ചുപേർ ,വ്യത്യസ്ത മേഖലകളിലേക്ക് ചേക്കേറി .തായ്ത്തടിയും തായ്‌വേരും ആ കൊച്ചുകുടിയേറ്റഗ്രാമത്തിന്റെ മണ്ണിൽ ആഴ്ന്നിറങ്ങിയതാണെന്നു മറക്കാതെതന്നെ .
ബിജുവിന്റെ കുറിപ്പിനാധാരമായ സുരച്ചേട്ടനെ വ്യക്തിപരമായി എനിക്കറിയില്ല . മണ്ണിനെയും , കൃഷിയെയും , ജീവശ്വാസമായി സ്നേഹിച്ചു , ഗതികെട്ടപ്പോൾ , കൃഷി നിര്ത്തുന്നു എന്ന് പ്രെഖ്യാപിച്ച സുരച്ചേട്ടൻ ഒരു പ്രതീകമാണ് . ആ നാട്ടിലെ ഓരോ കര്ഷകന്റെയും .പമ്പാവാലി എന്ന കൊച്ചുകുടിയേറ്റ ഗ്രാമത്തെപ്പറ്റി , പമ്പയും അഴുതയും സമന്വയിക്കുന്ന ഭൂമിയെപ്പറ്റി ,ശബരിമല അയ്യപ്പനെ കാണാൻ കാനന പാത ചവിട്ടി പോകുന്ന എളുപ്പവഴിയെപ്പറ്റി ,മാമലകൾ നീലാകാശത്തെ ചുംബിക്കുന്ന പ്രകൃതിരമണീയമായ കാഴ്ചകളെപ്പറ്റി, പേനയിലെ മഷി തീരുവോളം സാഹിത്യഭാഷയിൽ എഴുതിക്കൊണ്ടേയിരിക്കാം .എന്നാൽ , അവിടെ ജീവിക്കുന്ന മനുഷ്യരെപ്പറ്റി ,വന്യമൃഗങ്ങളുടേയും , കാലാവസ്ഥാവ്യതിയാനങ്ങളുടെയും , കാലഹരണപ്പെട്ട നയങ്ങളുടെയും ,മേലാളന്മാരുടെ മാർക്കടമുഷ്ടിയുടെയും , ഇടയിൽപ്പെട്ടു ഞെരിഞ്ഞമരുന്ന കർഷകരുടെ രോദനങ്ങളെപ്പറ്റി എഴുതുവാൻ വാക്കുകളില്ല കാരണം കപടപരിസ്ഥിതിവാദികളുടെയും , മൃഗസ്നേഹികളുടെയും ഒക്കെ ഭാഷയിൽ പറഞ്ഞാൽ,അവർകയ്യേറ്റക്കാർ , മൃഗവിദ്വേഷികൾ , പരിസ്ഥിതി സന്തുലിതാവസ്ഥ തകിടം മറിക്കുന്നവർ .
സുരച്ചേട്ടൻ അവിടുത്തെ കര്ഷകജനതയുടെ പ്രതീകമെങ്കിൽ , അവർ ചിന്തിയ വിയർപ്പിന്റേയും , അവർ കെട്ടിയ ഏറുമാടങ്ങളുടെയും ,അവർ ഒഴുക്കിയ കണ്ണീരിന്റെയും ഫലമായി , ബിജുവും , ഈ ഞാനും , പിന്നെ കുറെ സുഹൃത്തുക്കളും , ഇത്തിരിപ്പോന്ന കുഞ്ഞൻ ചിറകുകൾ വീശി , അവർ പറപ്പിച്ചുവിട്ട പട്ടങ്ങളായി ആകാശത്തിൽ പാറിനടക്കുന്നു . പട്ടങ്ങളുടെ ചരടുകൾ , ആ ഗ്രാമത്തിന്റെ മണ്ണിൽ ഉറപ്പിക്കപ്പെട്ടിരിക്കുന്നു എന്ന ഉത്തമബോധ്യത്തോടെ .
ഭൂമി വിളവ് തന്നില്ലെങ്കിൽ , കർഷകൻ മണ്ണിൽ പണിയാൻ ഇറങ്ങിയില്ലെങ്കിൽ , അല്ലെങ്കിൽ ഇനി സ്വന്തം ആവശ്യത്തിനുമാത്രമേ മണ്ണിൽ വിളവ് ഇറക്കു എന്ന് തീരുമാനിച്ചാൽ , മണിമാളികകളിൽ ഇരുന്ന് കര്ഷകനെതിരെ വിധിവാചകം ഉച്ചരിക്കുന്നവർ , ഭക്ഷണ ധാന്യങ്ങൾക്കായി മുഴുവനായി അന്യരാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്ന കാലം വിദൂരമല്ല . അപ്പോൾ ,ഇറക്കുമതി ചെയ്യപ്പെടുന്ന . കൃത്രിമവും മായം കലർന്നതുമായ ധാന്യമണികൾ കൊണ്ട് വിശപ്പടക്കുന്ന ഒരു ജനതയായി നാം മാറും.