Image

ഗാന്ധർവം (കഥ: രമണി അമ്മാൾ)

Published on 04 October, 2021
ഗാന്ധർവം (കഥ: രമണി അമ്മാൾ)
ടെലഫോൺസിലെ ഒരു എഞ്ചിനീയർ എന്നെ പെണ്ണുകാണാൻ 
വന്ന ദിവസമാണിന്ന്.....
കൊല്ലമ്പടിയിലെ
പാർവ്വതിയക്കന്റെ ബന്ധക്കാരുവഴി വന്ന ആലോചനയിൽ.. നെയ്യാറ്റിൻകരയിൽ നിന്ന്. 
"ചെറുക്കന് നിന്നേക്കാൾ
അഞ്ചാറുവയസ്സു കൂടുതലുണ്ട്.
ഒരുകണക്കിലതു  നല്ലതാ..കരുതലും  സ്നേഹവും കൂടുതലായിരിക്കും.
നല്ല ജോലിയും  നല്ല ശമ്പളവും....അച്ഛനും അമ്മയും ഒരു പെങ്ങളും..
പെങ്ങളുകുട്ടിയുടെ
കല്യാണവും കഴിഞ്ഞു.  
ഇത്രയും ദൂരേന്നു പെണ്ണന്വേഷിച്ചു വരുന്നത് നിനക്കു ജോലി 
അവിടെയായതുകൊണ്ടുകൂടിയാണ്...
വരുന്ന ഞായറാഴ്ച 
അവരു  നിന്നെ കാണാൻ വരും. "
അമ്മ  ഫോണിലൂടെ അറിയിച്ചതാണിത്രയും.. 
ഏല്ലാമാസവും
രണ്ടാം ശനിയാഴ്ചയുടെ 
തലേന്നു വീട്ടിലെത്തി  
രണ്ടോ മൂന്നോ ദിവസം വീട്ടിൽനിന്നിട്ടു തിരിച്ചുപോരലാണു പതിവ്. 
പെൻഷൻ സെക്ഷനിലെ അനിരുദ്ധൻ  നാട്ടുകാരനായതിനാൽ
ഇടയ്ക്കൊക്കെ ഞങ്ങളൊരുമിച്ചായിരിക്കും
യാത്ര..
ഇടയ്ക്കുവച്ച്, മാമൂട് ജംങ്ഷനിൽ  അനിരുദ്ധനിറങ്ങും..
എനിക്കു പിന്നേയുമുണ്ട് കാൽ മണിക്കൂർകൂടി യാത്ര..
"അനിരുദ്ധൻ അംഗീകൃത ട്രേഡുയൂണിയനിലെ ആക്ടീവ് പ്രവർത്തകനാണ്..
ഓഫീസു കഴിഞ്ഞുളള സമയംമുഴുവനും പാർട്ടിയോഫീസിലും...
നന്നായി പ്രസംഗിക്കും..
സഹപ്രവർത്തകരെന്നതിലുപരി  നല്ല സുഹൃത്തുക്കളായിരുന്നു ഞങ്ങൾ.. .
"നീയും അവനും തമ്മിൽ നല്ല ചേർച്ചയുണ്ട്...
അടുത്തറിയുന്നവരും ഒരേ നാട്ടുകാരുമാണ്..
വ്യത്യസ്തജാതിയിൽ 
പെട്ടവരാണെന്നൊന്നും നോക്കേണ്ട... മറ്റാരെങ്കിലും കൊത്തിക്കൊണ്ടുപോകുന്നതിനുമുൻപ്..നീയൊന്നു നോക്ക്.. " 
മൃദുല പറയുമ്പോഴാണ് 
അങ്ങനെയൊരു ചിന്ത മനസ്സിലേക്കു പോയത്....
ബസ്സിൽ തിരക്കൊട്ടുമില്ലായിരുന്നു..അടുത്തടുത്ത സീറ്റുകളിൽ 
ഞങ്ങൾക്കിരിക്കാൻ കഴിഞ്ഞു...
അനിരുദ്ധനു സംസാരിക്കാൻ പ്രത്യേകിച്ചു വിഷയങ്ങൾ വേണ്ട.  ഏതു വിഷയമാണെങ്കിലും അതിനേക്കുറിച്ചുളള അവഗാഹമായ അറിവ് അസൂയാർഹമാണുതാനും.  ബോറടിപ്പിക്കാതെ നീണ്ടുപോകുന്ന വർത്തമാനം..
ഇടയ്ക്ക്  തമാശരൂപേണ 
ഞായറാഴ്ചത്തെ പെണ്ണുകാണൽ വിശേഷം ഞാനവതരിപ്പിച്ചു..
"തന്റെ കല്യാണം അധികം വൈകാതെ നടത്താൻ
പണ്ടെങ്ങുമില്ലാത്ത ശുഷ്ക്കാന്തിയിലാണിപ്പോൾ വീട്ടുകാരെന്ന്.... 
മിക്കവാറും ഈ ആലോചന ഉറപ്പിക്കുന്ന ലക്ഷണമാണ്.. എനിക്കാണെങ്കിൽ ഒരു പരിചയവുമില്ലാത്തയാളെജീവിത പങ്കാളിയാക്കി അയാളോടൊപ്പം ആജീവനാന്തം കഴിഞ്ഞുകൂടുന്ന കാര്യം ഓർക്കാൻപോലും പറ്റുന്നില്ല.  വരുന്ന ആലോചനകൾ മിക്കതും അതുകൊണ്ടുതന്നെ ഞാനായിട്ടു വേണ്ടെന്നുവച്ചത്.. 
അച്ഛനും അമ്മയും കടുംപിടുത്തത്തിലാ.."
സംസാരം തുടരാനുവദിക്കാതെ ഒന്നിനുപുറകെ ഒന്നായി കോളുകൾ. യൂണിയൻകാര്യങ്ങളും
പാർട്ടിക്കാര്യങ്ങളുമാണവ
യൊക്കെന്നു കൊടുക്കുന്ന മറുപടിയിൽ നിന്നു വ്യക്തമാണ്.
അനിരുദ്ധൻ എന്തെങ്കിലുമൊന്നു പറഞ്ഞിരുന്നെങ്കിൽ..
തനിക്കു തോന്നിയതുപോലെ ഒരു താല്പര്യം അനിരുദ്ധന് ഇങ്ങോട്ടില്ലായിരിക്കും.. 
ഉണ്ടായിരുന്നെങ്കിൽ,  ഒരു കോളെങ്കിലും അറ്റന്റുചെയ്യാതെ തന്നോടു സംസാരിച്ചേനെ..
പാർവ്വതിയക്കനെ കൂടാതെ, അവർ മൂന്നുപേരാണ്
കാറിൽ  വന്നിറങ്ങിയത്.. ജന്നൽ കർട്ടന്റെ വിടവിൽക്കൂടി 
ഞാനവരെ ഒരുനോക്കു കണ്ടു.. കൂട്ടത്തിലെ  ചെറുപ്പക്കാരൻ കാണാൻ
തരക്കേടില്ല..
അനിരുദ്ധനുമായി അയാളെ
താരതമ്യംചെയ്യുകയായിരുന്നു മനസ്സ്. 
"പെണ്ണു സാരിയുടുത്തു വേണം നില്ക്കാൻ... "
പാർവ്വതിയക്കൻ  അമ്മയോടു പറഞ്ഞിരുന്നു.
നാട്ടിൻനുറത്തെ ഒരു സാധാരണ പെണ്ണുകാണൽ ചടങ്ങ്
അരങ്ങേറുകയായി.
ട്രേയിൽ ചായയും 
കായവറുത്തതും ബിസ്ക്കറ്റുമായി 
അവരുടെ മുന്നിലേക്ക്...
കണ്ടമാത്രയിലേ പെണ്ണിനെ ഇഷ്ടപ്പെട്ടതിന്റെ തെളിച്ചം
മൂന്നുപേരുടേയും 
മുഖത്ത് പ്രകടമായി..തെല്ലിട അവിടെത്തന്നെ നിന്നിട്ട് തിരിഞ്ഞു നടക്കുമ്പോൾ. 
വളരെ  കുറച്ചുമാത്രം സംസാരിക്കാറുളള
തന്റെ അച്ഛൻ  വാചാലനാവുന്നു..
പറഞ്ഞുപറഞ്ഞു
വരുമ്പോൾ വന്നവരും നിന്നവരുമെല്ലാം ബന്ധുക്കളാണത്രേ..
അമ്മയുടെ കണ്ണുകളിൽ
ഭാവി മരമകനെ ദർശിച്ച സംതൃപ്തി. 
ടെലഫോൺസും 
ബി എസ.എൻ.എല്ലിൽ
ഉദ്യോഗസ്ഥനായ മാമന്
ടെലഫോൺസിലെ ആഭ്യന്തരകാര്യങ്ങളൊക്കെ
അറിയണം.. എല്ലാവരും ഹാപ്പിയാണ്...
എല്ലാം  തീരുമാനിക്കപ്പെടുന്നതി
നു മുൻപ് തനിക്ക്,
അനിരുദ്ധന്റെ മനസ്സറിയാൻ കഴിഞ്ഞെങ്കിൽ..

"നിങ്ങൾക്കു തമ്മിൽ  സംസാരിക്കണമെങ്കിൽ ആയിക്കോ കുട്ടികളേ... ഞങ്ങളു മാറിയേക്കാം.." 
പാർവ്വതിയക്കൻ എഴുന്നേറ്റ്
അമ്മയുടെ അടുത്തേക്കും 
മറ്റുളളവർ മുറ്റത്തേക്കും..
"നിങ്ങൾക്കു ചെറുക്കനെ പിടിച്ചെങ്കിൽ, 
കല്യാണം വേഗമാവട്ടെ..എന്തിനാ വച്ചുതാമസിപ്പിക്കുന്നത്..?
"മോളുടെ അഭിപ്രായംകൂടി
അറിയട്ടെ അക്കാ.."
"അവളു തിങ്കളാഴ്ച രാവിലെ പോകും..
അല്ലേ....."
ചടങ്ങുകളുടെ അവസാനഘട്ടം.. 
"എന്നാപ്പിന്നെ ഞങ്ങളങ്ങോട്ട്..... 
നിങ്ങളുടെ തീരുമാനങ്ങൾ
പാർവ്വതിയക്കനെ അറിയിച്ചാൽ മതി. .."

പുറത്ത്  റോഡിൽ ഉച്ചവെയിൽ പരക്കാൻ തുടങ്ങിക്കഴിഞ്ഞിരുന്നു.. 
റബ്ബർമരങ്ങളുടെ നിഴലുകളെ വെയിലിനു ഭയമായതുകൊണ്ടാവും വീട്ടിലേക്ക് വെയിലിന്റെ ചൂടുകടന്നു വരാറേയില്ല..
അവരു  കാറിനടുത്തേക്കു നടന്നു...
യാത്രയാക്കാൻ അച്ഛനും അമ്മയും..
ഞാൻ മുറ്റത്തും.. 
കാറിനടുത്ത് ഒരു ബൈക്കു വന്നു നിന്നു..
അനിരുദ്ധൻ.. !
വീട്ടിലേക്കു നടന്നടുക്കുന്ന ചെറുപ്പക്കാരൻ ആരെന്ന ചോദ്യഭാവം എല്ലാവരിലും....

ഒരു മുന്നറിയിപ്പുമില്ലാതെ
യുളള  അനിരുദ്ധന്റെ ഈ വരവ്....
വീട്ടിലേക്കു വന്നിട്ടില്ലെങ്കിലും തമ്മിൽ കണ്ടിട്ടില്ലെങ്കിലും അനിരുദ്ധൻ അഛനും അമ്മയ്ക്കും അപരിചിതനല്ലായിരുന്നു..മനസ്സിലായപ്പോൾ അവർക്ക് ആശ്വാസമായി.
"പെണ്ണുകാണൽ ചടങ്ങിനുമുന്നേ ഇവിടെയെത്തണമെന്നു കരുതി നടന്നില്ല..  വൈകിപ്പോയി.. തീരുമാനങ്ങളൊന്നും എടുത്തുകഴിഞ്ഞിട്ടില്ലെങ്കിൽ, വന്നു കണ്ടൂപോയവർക്കു
വാക്കുകൊടുത്തിട്ടില്ലെങ്കിൽ ഒന്നു മാറ്റിച്ചിന്തിക്കണം എന്ന് അപേക്ഷിക്കുകയാണ്. 
എന്റെ ഇനിയുളള യാത്രയിൽ
സുവർണ്ണയെ ഒപ്പം കൂട്ടണമെന്ന ആഗ്രഹമുണ്ട്.....
നിന്ന നിൽപ്പിൽ അനിരുദ്ധൻ പറഞ്ഞു തീർത്തു.
അച്ഛനും അമ്മയും പരസ്പരം നോക്കി. 
വരൂ.. അകത്തേയ്ക്കിരിക്കാം..അച്ഛൻ ചെന്ന് അനിരുദ്ധന്റെ കൈപിടിച്ചു..
അമ്മ പെട്ടെന്ന് ചെന്ന് പെണ്ണുകാണൽ ചടങ്ങിന്റെ ബാക്കിയടയാളങ്ങളെല്ലാം മേശപ്പുറത്തു നിന്ന് വേഗംവേഗം എടുത്തു മാറ്റുന്നത് കണ്ടു..
ഒരിക്കലുമില്ലാത്തൊരു നാണത്തിൽ ഞാൻ പൊതിഞ്ഞു നിന്നു..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക