Image

പെഗസസ്: സുപ്രീം കോടതിയുടെ ഇടപെടല്‍ മോദി-ഷാ വാട്ടര്‍ ഗെയിറ്റിന്റെ രഹസ്യം തുറക്കുമോ?- (ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 18 September, 2021
പെഗസസ്: സുപ്രീം കോടതിയുടെ ഇടപെടല്‍ മോദി-ഷാ വാട്ടര്‍ ഗെയിറ്റിന്റെ രഹസ്യം തുറക്കുമോ?- (ദല്‍ഹികത്ത് : പി.വി.തോമസ്)
പെഗസസ് എന്ന ഇസ്രായേല്‍ ഇലക്ട്രോണിക്ക് ചാരനിരീക്ഷണ നിഗൂഢത ഇന്‍ഡ്യയെ ജൂലൈ 19 മുതല്‍ വേട്ടയാടുകയാണ്. പാര്‍ലിമെന്റിന്റെ മണ്‍സൂണ്‍ സെഷന്റെ ആരംഭത്തോടനുബന്ധിച്ചാണ് ലോകത്തിലെ പ്രസിദ്ധമായ 20 മാധ്യമസംഘടനകള്‍ ഒരുമിച്ച് നടത്തിയ ഈ ആഗോള ചാരനിരീക്ഷണ ശൃംഖലയുടെ വിവരങ്ങള്‍ വെളിച്ചത്തു വന്നത്. ഇതനുസരിച്ച് മുന്നൂറോളം രാഷ്ട്രീയനേതാക്കന്മാര്‍ (പ്രതിപക്ഷവും ഭരണപക്ഷവും) മാധ്യമപ്രവര്‍ത്തകരും, മനുഷ്യാവകാശ പ്രവര്‍ത്തകരും, വ്യവസായികളും, അഭിഭാഷകരും, സുപ്രീം കോടതി ജഡ്ജിമാരും ശാസ്ത്രജ്ഞരും എന്‍.എസ്.ഒ. എന്ന ഇസ്രായേലി ചാരസംഘടനയുടെയും പെഗസസ് എന്ന ഇലക്ട്രോണിക്ക് ഉപകരണത്തിന്റെയും നിരീക്ഷണത്തില്‍ ആയിരുന്നു. ഈ ഭരണഘടന ലംഘനം പ്രകാരമുള്ള മനുഷ്യാവകാശ വിധ്വംസനത്തിന് ചുരുങ്ങിയത് 1500 കോടി രൂപയാണ് ചിലവ്. എന്‍.എസ്.ഓ. ലോകത്തിലുള്ള വിവിധ ഗവണ്‍മെന്റുകളുമായിട്ട് ഫോണ്‍ ചോര്‍ത്തലിന് കരാറില്‍ ഏര്‍പ്പെടാറുള്ള, അവരുടെ തന്നെ സമ്മതപ്രകാരം. അതും ഭീകരപ്രവര്‍ത്തനത്തിനും കുറ്റകുൃത്യങ്ങള്‍ക്കും എതിരായി. ഇന്‍ഡ്യയുടെ ലിസ്റ്റില്‍ കണ്ടത് ഭീകരപ്രവര്‍ത്തകരുടെയോ സംഘടനകളുടെയോ പേരുകള്‍ ഒന്നും അല്ലെന്നുള്ളത് ശ്രദ്ധേയം ആണ്. ഏതായാലും കേന്ദ്ര ഗവണ്‍മെന്റ് ഇതിനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. പാര്‍ലിമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോ ആഭ്യന്തരമന്ത്രി അമിത്ഷായോ ഇതു സംബന്ധിച്ച് ഒരു പ്രസ്താവനക്ക് പോലും തയ്യാറായില്ല. പ്രതിപക്ഷ പ്രക്ഷോഭണത്തില്‍ മണ്‍സൂണ്‍ സെഷന്‍ ഒലിച്ചുപോയി. ഫോണ്‍ ചോര്‍ത്തപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരുടെ ലിസ്റ്റില്‍ രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും സ്മൃതി ഇറാനി ഉള്‍പ്പെട്ട ചില കേന്ദ്രമന്ത്രിമാരും മുന്‍ സുപ്രീംകോടതി മുഖ്യന്യായാധിപന്‍ രജ്ജന്‍ ഗൊഗോയിലും തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അശോക് ലവാസയും തെരഞ്ഞെടുപ്പ് തന്ത്രജ്ഞര്‍ പ്രശാന്ത് കിഷോറും എല്ലാം ഉള്‍പ്പെടുന്നു. കര്‍ണ്ണാടകയിലെയും മറ്റും രാഷ്ട്രീയ പ്രതിസന്ധികളും മന്ത്രിസഭകളുടെ പതനവും വ്യാപകമായി ചോര്‍ത്തിയിരുന്നു. ഇതെല്ലാം ഭരണഘടനയുടെ വിവിധ ആര്‍ട്ടിക്കിളുകളുടെ ലംഘനമായിരുന്നു. പാര്‍ലിമെന്റില്‍ ഗവണ്‍മെന്റ് വ്യക്തമായ ഒരു മറുപടി തരാത്ത സാഹചര്യത്തില്‍, അതായത് നിരാകരിച്ചുമില്ല അംഗീകരിച്ചുമില്ല, വിഷയം, സുപ്രീം കോടതിയില്‍ എത്തി. ഒട്ടേറെ പൊതുതാല്‍പര്യ ഹര്‍ഝി ഫയല്‍ ചെയ്യപ്പെട്ടു മാധ്യമപ്രവര്‍ത്തകര്‍ എന്‍ രാമും(ദ ഹിന്ദു) ശശികുമാറും(ഏഷ്യാനെറ്റ് സ്ഥാപകന്‍) ജോണ്‍ ബ്രിട്ടാസും(എം.പി.) പരാതിക്കാരില്‍പെടുന്നു.

സുപ്രീം കോടതിയിലും കേന്ദ്രഗവണ്‍മെന്റ് ഉരുണ്ടു കളിക്കുകയാണ് ചെയ്തത്. വ്യക്തവും വിശദവും ആയ ഒരു സത്യവാങ്ങ്മൂലം നല്‍കുവാന്‍ വിസമ്മതിച്ചു. പല പ്രാവശ്യം അവധി മാറ്റി ചോദിച്ചു. എന്നിട്ടും സെപ്റ്റംബര്‍ 13-ന് ഗവണ്‍മെന്റിന് വിശദമായ സത്യവാങ്ങ്മൂലം നല്‍കുവാന്‍ സാധിച്ചില്ല. ഗവണ്‍മെന്റ് വിഷയത്തെക്കുറിച്ച് അന്വേഷിക്കുവാനായി ഒരു സാങ്കേതിക കമ്മറ്റിയെ നിയമിക്കുവാന്‍ തയ്യാറാണ്. പക്ഷേ സത്യവാങ്ങ്മൂലം സമര്‍പ്പിക്കുവാന്‍ തയ്യാറല്ല. സര്‍ക്കാര്‍ ഇങ്ങനെ ഒരു വിദേശ ചാരസംഘടനയെ സ്വന്തം പൗരന്മാരെ നിരീക്ഷിക്കുവാനായി ഏര്‍പ്പെടുത്തിയിരുന്നോ എന്ന് പറയുന്നില്ല കോടതിയില്‍. ഇല്ലെന്നും പറയുന്നില്ല. ഇതിനു കാരണമായി പറയുന്നത് ഒരേ ഒരു കാര്യം ആണ്. രാജ്യസുരക്ഷ. ഈ വിവരങ്ങള്‍  ഒരു സത്യവാങ്ങ്മൂലത്തില്‍ വെളിപ്പെടുത്തിയാല്‍ അത് ഇന്‍ഡ്യയുടെ സുര്കഷയെ ബാധിക്കുമെന്ന വാദത്തില്‍ ഗവണ്‍മെന്റ് ഉറച്ചുനിന്നു. ഇവിടെ ആണ് ക്ഷമ നശിച്ച സുപ്രീം കോടതി ഇടപെട്ടുകൊണ്ടു പറഞ്ഞത് എന്തുരീതിയിലുളള അന്വേഷണം ആണ് വേണ്ടതെന്ന് കോടതി ഒരു ഇടക്കാല വിധിയിലൂടെ ഉടന്‍ അറിയിക്കും.

ഗവണ്‍മെന്റും സുപ്രീം കോടതിയും തമ്മിലുള്ള വാദപ്രതിവാദത്തിലൂടെ ഒരു കാര്യം ഏതാണ്ട് വ്യക്തമായി. പെഗസസ്  ഒരു യാഥാര്‍ത്ഥ്യം ആണ്. സംഭവിച്ചതാണ്. പൗരന്മാരെ ഗവണ്‍മെന്റ് ഒരു വിദേശചാര ഏജന്‍സിയുടെ സഹായത്തോടെ ചോര്‍ത്തി. എന്തിനുവേണ്ടി ചോര്‍ത്തി? എ്ന്ത് അഥോറിറ്റി ആണ് ഇതിന് ഗവണ്‍മെന്റിനുള്ളത്? ഭരണഘടനയും നിയമപുസ്തകവും ഉദ്ധരിക്കുവാന്‍ ഗവണ്‍മെന്റ് ബാദ്ധ്യസ്ഥം ആണ്. ഇതു മാത്രമെ പരാതിക്കാരും മാധ്യമപ്രവര്‍ത്തകരും സുപ്രീം കോടതിയില്‍ പറയുന്നുള്ളൂ. പക്ഷേ ഇതിനൊന്നും ഗവണ്‍മെന്റിന് ഇതുവരെയും വ്യക്തമായ മറുപടിയില്ല. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തക്ക് കോടതിയോട് പറയുവാനുള്ളത് ഒരേ ഒരു കാര്യം മാത്രം ആണ്. ഒരു സത്യവാങ്ങ്മൂലത്തിലൂടെ ഇങ്ങനെയുള്ള വിവരങ്ങള്‍ പൊതുജനസമക്ഷം വച്ചാല്‍ അത് രാജ്യസുരക്ഷയെ ബാധിക്കും. രാജ്യത്തിന്റെ ശത്രുക്കളും ഭീകരസംഘടനകളും അവരുടെ സ്ലീപ്പര്‍ സെല്ലുകളുമായും നടന്നിരിക്കുന്ന രഹസ്യ സംഭാഷണങ്ങള്‍ ചോര്‍ത്തുവാന്‍ ഉപയോഗിച്ച സര്‍ക്കാര്‍ ഏജന്‍സികളുടെ സോഫ്റ്റ് വേര്‍ എന്തായിരുന്നു എങ്ങനെ ആയിരുന്നു എന്നൊന്നും വെളിപ്പെടുത്തുവാന്‍ ആവുകയില്ല. ഇങ്ങനെയുള്ള സാങ്കേതിക വിദ്യകള്‍ സാങ്കേതിക വിദഗ്ധര്‍ പഠിക്കട്ടെ.

ഇതിന് മുഖ്യ ന്യായാധിപര്‍ എന്‍.വി. രമണ നല്‍കിയ മറുപടി വളരെ പ്രധാനപ്പെട്ടത് ആണ്. ഗവണ്‍മെന്റിന്റെ എല്ലാ ഒളിച്ചുകളിയെയും ഉരുണ്ടുകളിയെയും എക്‌സ്‌പോസ്ു ചെയ്യുന്നതായിരുന്നു അത്. ചീഫ് ജസ്റ്റീസ് രമണ പറഞ്ഞു: നിങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നു രാജ്യസുരക്ഷസംബന്ധിച്ചുള്ള ഒന്നും നിങ്ങള്‍ക്ക് പൊതുജനസമക്ഷം വെളിപ്പെടുത്തുവാന്‍ താല്‍പര്യമില്ലെന്ന്. ഞങ്ങള്‍ക്കും അതിന് താല്‍പര്യമില്ല. ഹര്‍ജിക്കാര്‍ക്കും താല്‍പര്യമില്ല ഇതില്‍. പക്ഷേ ഒരു കാര്യം അനുമാനിക്കുക. ഒരു വിദഗ്ദ്ധ സമിതിയെ നിയമിക്കുന്നു. അതു റിപ്പോര്‍ട്ട് കോടതിക്ക് നല്‍കുന്നു. അപ്പോള്‍ അതു പൊതുജനസമക്ഷമല്ലേ?

ഗവണ്‍മെന്റ് ശരിയായ വിഷയത്തിലേക്ക് വരാതെ പടപ്പക്കയറ്റും തല്ലുകയാണെന്നും അത് നട്ക്കുകയില്ലെന്നും കോടതി വ്യക്തിമാക്കുമ്പോള്‍ പെഗസസ് എന്ന വാട്ടര്‍ഗേറ്റ് മോദിക്കും ഷാക്കും ഒരു വാട്ടര്‍ലൂ ആയിക്കൊണ്ടിരിക്കുകയാണെന്നു വേണം കരുതുവാന്‍. പെഗസസിന്റെ ചോര്‍ത്തല്‍ സംബന്ധിച്ച് ഗവണ്‍മെന്റ് ഒരു നടപടിയും സ്വീകരിക്കാത്തതും എന്‍.എസ്.ഒ.-ക്ക് എതിരായി ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യാത്തതും ഗവണ്‍മെന്റിന്റെ ഒളിച്ചുകളിയെ ആണ് വ്യക്തമാക്കുന്നത്. വിഷയം ഗൗരവം ആണ്. മറ്റൊരു രാജ്യത്തിന്റെ ചാരസംഘടനയാണ് ഇന്‍ഡ്യയുടെ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയത്. ഈ പൗരന്മാരില്‍ ഒരു സുപ്രീം കോടതി ജഡ്ജിയും തെരഞ്ഞെടുപ്പ് കമ്മീഷ്ണറും പ്രതിപക്ഷ നേതാക്കന്മാരും കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടുന്ന മാധഅയമ അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍ പ്രകാരം എന്‍.എസ്.ഒ. ഗവണ്‍മെന്റുമായി മാത്രമെ ഇടപാട് നടത്തുകയുള്ളൂ. അതിന് ഇന്‍ഡ്യയില്‍ ഇങ്ങനെ ചാരപ്രവര്‍ത്തനം നടത്തണമെങ്കില്‍ ഇസ്രായേല്‍ ഗവണ്‍മമെന്റിന്റെയും ഇന്‍ഡ്യ ഗവണ്‍മെന്റിന്റെയും അനുമതിയും വേണം. ഇതെല്ലാം ആര് നല്‍കി? പാര്‍ലിമെന്‌റില്‍ നിന്നും ഒരു തരത്തില്‍ ഒളിച്ചോടിയ ഗവണ്‍മെന്റ് ഇപ്പോള്‍ സുപ്രീം കോടതിയിലും 'പടപ്പക്ക് ചുറ്റം' തല്ലി രക്ഷിപ്പെടുവാന്‍ ശ്രമിക്കുകയാണ് രാജ്യസുരക്ഷ എന്ന മുടന്തന്‍ ന്യായം ഉന്നയിച്ചുകൊണ്ട്.

ഇത് പൗരന്മാരുടെ സ്വകാര്യതയെ ഹനിച്ച സംഭവം ആണ് വിഷയം. അത് വളരെ ഗൗരവമേറിയ ഒരു വിഷയവും ആണ് ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്തില്‍. ഇവരില്‍ ആരാണഅ ഭീകരവാദി? ആരാണ് രാജ്യവിരുദ്ധന്‍? ഇതും ഗവണ്‍മെന്റ് തന്നെ വ്യക്തമാക്കണം. ഗവണ്‍മെന്റിന് ഗുരുതരമായ സാഹചര്യത്തില്‍ പൗരന്മാരെ നിരീക്ഷിക്കുവാന്‍ ഇന്‍ഡ്യന്‍  ടെലിഗ്രാഫ് ആക്ടും ഐ.റ്റി. ആക്ടും നിലനില്‍ക്കവെ എന്തിനാണ് ഒരു വിദേശചാരസംഘടനയുടെ ഒളിസേവനം തേടിപ്പോയത്? പോയെങ്കില്‍. പോയില്ലെങ്കില്‍ അത് വ്യക്തമായി പറയുവാന്‍ എത്ര അവസരങ്ങള്‍ ഉണ്ടായിരുന്നു? എത്രയെത്ര വേദികള്‍ ഉണ്ടായിരുന്നു? എ്ന്തുകൊണ്ട് ഗവണ്‍മെന്റ് ഇതില്‍ നിന്നെല്ലാം വഴുതിമാറുന്നു? സിറ്റിസന്‍സ് ലാബ്, ടൊറന്റൊയും ലണ്ടന്‍ ഗാന്ധിയനും പറയുന്നു ഇന്‍ഡ്യ പെഗസസിന്റെ ഒരു ക്ലയന്റ് ആണെന്ന്. എന്തുകൊണ്ട് ഗവണ്‍മെന്റ് അത് നിഷേധിച്ചു നടപടി എടുക്കുന്നില്ല?

പെഗസസ് വിഷയം ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിന്റെയും ജനാധിപത്യത്തിന്റെയും ജീര്‍ണ്ണതയുടെ പ്രതിഫലനം ആണ്. പെഗസസ് പോലുള്ള വിദേശ ചാരസംഘടനകളെ ഉപയോഗിച്ച് ഭീകരസംഘടനകളുടെയും രാജ്യവിരുദ്ധതയുടെയും പേരില്‍ ഇന്‍ഡ്യന്‍ ജനാധിപത്യത്തെ ദുര്‍ബ്ബലമാക്കുവാന്‍ ശ്രമിക്കുന്നത്. ജുഡീഷ്യറിയെയും മാധ്യമങ്ങളെയും അട്ടിമറിക്കുവാന്‍ ഒരിക്കലും അനുവദിക്കരുത്.

ഏകാധിപതികള്‍ അസുരക്ഷിതരാകുമ്പോള്‍ അവര്‍ പൗരന്മാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തും. ജനാധിപത്യത്തിന്റെ അടിത്തൂണുകളെ തകിടം മറിക്കുവാന്‍ ശ്രമിക്കും. പെഗസസ് നീയും....? അല്ല ഇവിടെ പെഗസസ് വെറും ഒരു ഉപകരണം മാത്രം ആണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക