Image

മിന്നല്‍ മുരളിയെ നെറ്റ്‌ഫ്‌ളിക്‌സിന്‌ കൈമാറിയെന്ന്‌ സംവിധായകന്‍ ബേസില്‍ ജോസഫ്‌

Published on 14 September, 2021
മിന്നല്‍ മുരളിയെ നെറ്റ്‌ഫ്‌ളിക്‌സിന്‌ കൈമാറിയെന്ന്‌ സംവിധായകന്‍ ബേസില്‍ ജോസഫ്‌

മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മിന്നല്‍മുരളിയുടെ ഫൈനല്‍ മിക്‌സിങ്ങും കഴിഞ്ഞ്‌ നെറ്റ്‌ഫ്‌ളിക്‌സിന്‌ കൈമാറിയെന്ന്‌ സംവിധായകന്‍ ബേസില്‍ ജോസഫ്‌ പറഞ്ഞു. മുംബൈയിലെ റെഡ്‌ ചില്ലീസ്‌ സ്റ്റുഡിയോയില്‍ നടന്ന പ്രത്യേക പ്രിവ്യൂവില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ബേസില്‍.
''മിന്നല്‍ മുരളിയുമായി ഞങ്ങള്‍ നടത്തിയ 3 വര്‍ഷത്തെ യാത്രയുടെ അവസാന ദിവസമായിരുന്നു ഇന്നലെ. എല്ലാ ജോലികളും കഴിഞ്ഞ്‌ കുഞ്ഞിനെ നെറ്റ്‌ഫ്‌ളിക്‌സിനു കൈമാറി. മൂന്നു വര്‍ഷക്കാലം ഞങ്ങളോടൊപ്പമുണ്ടായിരുന്ന ചിത്രം ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരേടായി മാറിക്കഴിഞ്ഞു. ഈസിനിമയ്‌ക്കായി ചെലവഴിച്ച ഓരോ നിമിഷവും സംഘര്‍ഷഭരിതവും സമ്മര്‍ദ്ദപൂരിതവും ആയിരുന്നു. കോവിഡ്‌ മഹാമാരി മിന്നല്‍മുരളിയുടെ യാത്രയെ ദുര്‍ഘടമാക്കിയിരുന്നു. പക്ഷേ അതിനിടയിലും ഒരു നല്ല സിനിമയെന്ന ലക്ഷ്യത്തിലേക്ക്‌ പ്രവര്‍ത്തിക്കാന്‍ മുഴുവന്‍ ടീമും ഒന്നിച്ചു പ്രവര്‍ത്തിച്ചത്‌ ഏറെ ആസ്വാദ്യകരമായിരുന്നു. ബേസില്‌ പറയുന്നു.
''എന്നെ വിശ്വസിക്കുകയും എല്ലായിടത്തും പിന്തുണയുടെ നെടുതൂണാവുകയും ചെയ്‌ത സോഫിയ പോളിനും കുടുംബത്തിനും ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. ഇത്തരമൊരു പരീക്ഷണ സിനിമയില്‍, പ്രത്യേകിച്ച്‌ പകര്‍ച്ചവ്യാധിയുടെ ആശങ്ക നിലനില്‍ക്കുമ്പോള്‍ ഇത്രയും വലിയൊരു നിക്ഷേപം നടത്താനുള്ള ശ്രമം വെല്ലുവിളി തന്നെയാണ്‌. കെവിന്‍ പോള്‍, പല സമയത്തും നിങ്ങള്‍ ഒരു നിര്‍മ്മാതാവ്‌ മാത്രമല്ല, ഒരു രക്ഷകന്‍ കൂടിയായിരുന്നു.
''സൂപ്പര്‍ ഹീറോ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം നായകന്‍ തന്നെയാണ്‌. അമാനുഷികതയും സൗന്ദര്യവും ബലിഷ്‌ഠശരീരവുമുള്ള ഈ ഹീറോയ്‌ക്ക്‌ വേണ്ടത്‌ ടൊവീനോ തോമസ്‌ തന്നെയാണ്‌. അല്ലാതെ മറ്റൊരു പകരക്കാരനില്ല. ഒരു നടനും സംവിധായകനുമായുള്ള ബന്ധത്തിനു പുറമേ നിങ്ങള്‍ എനിക്കൊരു സുഹൃത്തും സഹോദരനുമായിരുന്നു. എനിക്കു വേണ്ടി മാറ്റി വച്ച അമൂല്യ സമയത്തിന്‌ നിങ്ങളോട്‌ ഞാന്‍ എന്നും നന്ദി പറയും. ''
''മിന്നല്‍ മുരളി എന്ന അതിമാനുഷ കഥാപാത്രത്തെ എന്റെ മനസില്‍ കോറിയിട്ട പ്രിയപ്പെട്ട കഥാകൃത്ത്‌ അരുണ്‍ അനിരുദ്ധനും ജസ്റ്റിന്‍ മാത്യുവിനും നന്ദി.കഥാപാത്രം ഉള്ളില്‍ പേറിയതു മുതല്‍ യാഥാര്‍ത്ഥ്യമാകുന്നതു വരെ നിങ്ങളോടൊപ്പമുളള നിമിഷങ്ങള്‍ എനിക്ക്‌ വലിയ പഠനാനുഭവമായിരുന്നു. തന്റെ മാസ്‌മരിക ഫ്രെയിമിലൂടെ എന്റെ കഥാപാത്രത്തിന്‌ പൂര്‍ണ്ണരൂപം കൊടുത്ത എന്റെ പ്രിയപ്പെട്ട സമീര്‌ താഹിര്‍ ഇക്കയ്‌ക്ക്‌ നന്ദി. എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തില്‍ നിങ്ങള്‍ നല്‍കിയ എല്ലാ ധാര്‍മ്മിക പിന്തുണയ്‌ക്കും ആത്മവിശ്വാസത്തിനും നന്ദി പറഞ്ഞാലൊന്നും മതിയാകില്ല. നിങ്ങളോടുള്ള കടപ്പാട്‌ എന്നും എന്റെ ഉള്ളിലുണ്ടാകും.
''ഒരു നല്ല മനുഷ്യനും മികച്ച നടനും ഗുരുവുമായ സോമസുന്ദരം സാറിനും നന്ദി. അജു ഏട്‌, എന്റെ എക്കാലത്തെയും പ്രിയപ്പെട്ട വഴികാട്ടി, എന്റെ ജീവശ്വാസമായ സംഗീതം പകര്‍ന്നു തന്ന ഷാന്‍ റഹ്മാന്‍ ഇക്ക, സുഷിന്‍ ശ്യം, മനു രഞ്‌ജിത്ത്‌ എല്ലാവരോടും മനസ്സു നിറഞ്ഞ നന്ദി. ഞങ്ങളുടെ സാങ്കല്‍പ്പിക ലോകം യാഥാര്‍ഥ്യമാക്കി തന്നതിന്‌ കലാ സംവിധായകനായ മനു ജഗത്‌ ചേട്ടനോട്‌, ഞാന്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. അതിമനോഹരമായി എഡിറ്റിങ്ങും വിഎഫ്‌എക്‌സും നിര്‍വഹിച്ചതിന്‌ മാത്യു ലിവിങ്ങ്‌സ്റ്റണിനോടുമുള്ള കടപ്പാട്‌ പറഞ്ഞാല്‍ തീരുന്നതല്ല.
''ആന്‍ഡ്രൂ ജേക്കബ്‌ ഡിക്രൂസും അദ്ദേഹത്തിന്റെ മൈന്‍ഡ്‌ സ്റ്റെന്‍ സ്റ്റുഡിയോയും സ്‌ക്രിപ്‌റ്റിങ്ങ്‌ സമയം മുതല്‍ തന്ന ഇന്‍പുട്ടും അമ്പരപ്പിക്കുന്ന വിഎഫ്‌എക്‌സും ഈ യാത്ര കൂടുതല്‍ മനോഹരമാക്കി. വളരെ മനോഹരവും രസകരവുമായ ആക്ഷന്‍ രംഗങ്ങള്‍ക്കും സഹകരണത്തിനും ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഡയറക്‌ടര്‍ വ്‌ളാഡിസ്‌ളാവ്‌ റിംബര്‍ഗിനു നന്ദി. നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയത്‌ അംഗീകാരമായിട്ടാണ്‌ ഞാന്‍ കാണുന്നത്‌. കഥകള്‍ പറയുന്ന സ്റ്റോറി ബോര്‍ഡിനും ക്യാരക്‌ടര്‍ സ്‌കെച്ചിനും പോസ്റ്ററുകള്‍ക്കും പവി ശങ്കറിന്‌ നന്ദി. മിന്നല്‍ മുരളിയുടെ വര്‍ണ്ണാഭമായ കോസ്റ്റ്യൂമുകള്‍ക്‌ മെല്‍വി.ജെ, സൗണ്ട്‌ ഡിസൈനു ഹരികൃഷ്‌ണന്‍, റിയലിസ്റ്റിക്‌ മേക്കപ്പിന്‌ ഹസന്‍ ഇക്ക, പോസ്റ്റ്‌ പ്രൊഡക്ഷന്‍ കുറ്റമറ്റതാക്കാന്‍ സഹായിച്ച അശ്വതിയും നിരഞ്‌ജും, നിങ്ങള്‍ ടെക്‌നീഷ്യന്‍മാരെക്കാള്‍ ഈ കുടുംബത്തിന്റെ ഭാഗമായിരുന്നു എന്നതായിരിക്കും വാസ്‌തവം. അസിസ്റ്റന്റ്‌ ഡയറക്‌ടര്‍മാരുടെ ടീം, ഛായാഗ്രഹണം, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍, ആര്‍ട്ട്‌, മാര്‍ക്കറ്റിങ്ങ്‌ ടീം, പ്രൊഡക്ഷന്‍ ടീം മകരന്ദ്‌ സര്‍ട്ടൈ, റെഡ്‌ ചില്ലീസ്‌ ചേട്ടന്‍, ജസ്റ്റിന്‍ ചേട്ടന്‍, സൗണ്ട്‌ മിക്‌സിങ്ങ്‌ ടീം, നിങ്ങളുടെ കഠിനാദ്ധ്വാനത്തിനും സമര്‍പ്പമത്തിനും ഈ സിനിമ യാഥാര്‍ത്ഥ്യമാക്കിയതിനും നന്ദി.
''നെറ്റ്‌ഫ്‌ളിക്‌സിന്റെ സുരക്ഷിതമായ കരങ്ങളിലിരിക്കുന്ന മിന്നല്‍മുരളി എന്ന സിനിമ പ്രേക്ഷകര്‍ക്കായി കാത്തിരിക്കുകയാണ്‌. നിങ്ങള്‍ ഞങ്ങളുടെ സിനിമയ്‌ക്കായി കാത്തിരിക്കുന്നതു പോലെ ഞങ്ങള്‍ നിങ്ങള്‍ പ്രേക്ഷകരുടെ പ്രതികരണമറിയാനും ആകാംക്ഷയോടെ കാത്തിരിക്കുന്നു. വിധി എന്തു തന്നെ ആയാലും ഞങ്ങള്‍ക്‌ ഉറപ്പിച്ചു പറയാന്‍ കഴിയും, മിന്നല്‍ മുരളി ഞങ്ങള്‍ക്ക്‌ ഒരു സിനിമ എന്തിനേക്കാള്‍ ഒരു വികാരമാണ്‌. ഇന്നലെ അപ്രതീക്ഷിതമായി പ്രിവ്യൂവിനെത്തിയ കുഞ്ചാക്കോ ബോബന്‍ ചേട്ടന്‌ അദ്ദേഹത്തിന്റെ വിലയേറിയയ സമയത്തിനും യഥാര്‍ത്ഥ ഫീഡ്‌ബാക്കിനും നന്ദി അറിയിക്കുന്നു.
ഗോദയ്‌ക്ക്‌ ശേഷം ബേസില്‍ ജോസഫും ടൊവീനോ തോമസും ഒന്നിക്കുന്ന ചിത്രമാണിത്‌. വീക്കെന്‍ഡ്‌ ബ്‌ളോക്ക്‌ ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ ആണ്‌ചിത്രം നിര്‍മ്മിക്കുന്നത്‌. മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി എന്നിങ്ങനെ നാലു ഭാഷകളിലയാണ്‌ ചിത്രം ഒരുങ്ങുന്നത്‌. ജിഗര്‍തണ്ട, ജോക്കര്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക്‌ ഏറെ പരിചിതനായ ഗുരു സോമസുന്ദരവും ഈ ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജു വര്‍ഗ്ഗീസ്‌, ഹരിശ്രീ അശോകന്‍, ബൈജു, ഫെമിന ജോര്‍ജ്ജ്‌ എന്നിവരാണ്‌ മറ്റ്‌ അഭിനേതാക്കള്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക