ജോൺ ഡണ്ണിന്റെ 'Death be not Proud' കവിത ഓർമ്മവരുന്നു. മരണം ഒരു ഉറക്കം മാത്രം. കറപ്പ് (ഓപ്പിയം) പോലെയുള്ള പല മരുന്നുകൾക്കും നമ്മളെ ഉറക്കാൻ ആകും. ഉറക്കം കഴിഞ്ഞു നാം ഉയർത്തെഴുന്നേൽക്കയും ചെയ്യും. അപ്പോൾ ഉറക്കവും മരണം ഒരു പോലെ എന്നാണ് കവി സമർത്ഥിക്കുന്നത്. ഏതു മതത്തിൽ ആയാലും രണ്ടാം ജന്മത്തെപറ്റി പറയുന്നു. മരണത്തിനു, ഉറക്കം പോലെ ഒരു ഉയർത്തെഴുന്നേൽപ്പുണ്ട്. അത് കൊണ്ട് മരണമേ അഹങ്കരിക്കേണ്ട..
മരണം അനിശ്ചിതവും സുനിശ്ചിതവുമാണ്. നമ്മളെ പിരിയാത്ത രണ്ടു പേർ മാത്രം, മരണവും, നമ്മുടെ നിഴലും. രണ്ടും അവസാനം വരെ കൂട്ടിനുണ്ടാകും. ഞാൻ പറഞ്ഞു വരുന്നത് നമ്മുടെ ഒക്കെ പ്രിയങ്കരൻ ആയിരുന്ന റജി ചെറിയനെപ്പറ്റി. ഇന്ന് അദ്ദേഹത്തിന്റെ രണ്ടാം ചരമവാർഷികം. ഫോമ എന്ന സംഘടനെപ്പറ്റി പറയുന്ന അല്ലെങ്കിൽ കേൾക്കുന്ന ഏവർക്കും റെജിയെപ്പറ്റി ചിന്തിക്കാതെ കടന്നുപോകാൻ ആകില്ല. അറ്റ്ലാന്റയിലെ അമ്മ അസോസിയേഷന്റെ സ്ഥാപകൻ കൂടിയാണദ്ദേഹം.
ഒരിക്കൽ ഇലെക്ഷനിൽ മത്സരിച്ചപ്പോൾ, ചിലരെ അന്ന് എനിക്ക് പരിചയമുണ്ടായിരുന്നില്ല. ലിസ്റ്റ് എടുത്തു വിളിക്കുന്നതിന് മുൻപായി റെജിയെ ഞാൻ വിളിക്കാറുണ്ടായിരുന്നു. അവരെ ഒക്കെ പറ്റി കൃത്യമായ ഒരു വിവരണം എനിക്കദ്ദേഹം പങ്കിട്ടിരുന്നു. എപ്പോൾ വിളിക്കണം, വിളിച്ചാൽ അവർ ഓരോരുത്തരും എങ്ങനെ പ്രതികരിക്കും. അതൊക്കെ ഒരു പരിധിവരെയും ശരിയായിരുന്നു. ഫോമയിൽ ഇത്ര സൗഹൃദങ്ങൾ സൂക്ഷിച്ചിരുന്ന വേറൊരാൾ ഉണ്ടായിരുന്നില്ല.
എനിക്കും കുടുംബത്തിനും അദ്ദഹത്തെ ഓർക്കാൻ ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യ൦ ഇല്ല. എന്റെ വീട്ടിൽ വന്നു താമസിച്ചിട്ടുള്ള ചുരുക്കം ചില സുഹൃത്തുകളിൽ ഒരാൾക്കു. മൂന്ന് പ്രാവശ്യ൦ എന്നോടോപ്പും ഉണ്ടായിരുന്നു. ആദ്യ തവണ എന്റെ ശ്രീമതി നാട്ടിൽ പോയിരുന്നതിനാൽ അദ്ദേഹത്തിന്റെ പാചകം ആസ്വദിക്കാൻ എനിക്കും എന്റെ സുഹൃത് തോമസ് ജോർജിനും പല തവണ അവസരം കിട്ടിയിരുന്നു. ഞാൻ ചില പടങ്ങൾ എടുക്കുമ്പോൾ എന്നെ നോക്കിയാണ് ഉള്ളിയും ഇഞ്ചിയും മറ്റും അരിയുന്നത് . നന്നായി കുക്കു ചെയ്യും.
ഇലെക്ഷൻ സമയം ആയിരുന്നതിനാൽ ഞങ്ങളെ കാണാൻ ഫിലിപ്പ് ചാമത്തിലും വിൻസെന്റ് ബോസും വന്നിരുന്നു. ഒടുവിൽ വരുന്നത് എന്റെ മകന്റെ വിവാഹവുമായി ബന്ധപെട്ട്. സത്യത്തിൽ ക്ഷണിക്കാൻ മടിയായിരുന്നു. വരുമോ ഇല്ലയോ എന്നൊരു സംശയവും. അതൊക്കെ ഞങ്ങളിൽ ഒതുങ്ങുന്ന കാര്യങ്ങൾ.
വിളിച്ചു, '' ചെറിയാച്ചന്റെ മകന്റെ വിവാഹത്തിന് വന്നില്ലെങ്കിൽ പിന്നെ ആരുടെ വിവാഹത്തിന് ഞാൻ പോകണ൦''. സ്നേഹം കൂടുമ്പോൾ എന്നെ ചെറിയാച്ച എന്നാണ് വിളിക്കാറ്. അങ്ങനെ വിളിക്കുമ്പോൾ റെജിഛായാ എന്ന്നാണ് തിരിച്ചു വിളിക്കാറ്. ഇലക്ഷനുണ്ടായ പരാജയും തികച്ചും റെജിയെ തളര്ത്തിയിരുന്നു.
എന്റെ നിർദ്ദേശ പ്രകാരമാണ് രണ്ടാമത് കഴിഞ്ഞ പ്രാവശ്യം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തയാറാകുന്നത്. വിധി അതിനു അനുവദിച്ചില്ല. സുഹൃത്തിനും അപ്പുറം, റെജി എന്നിക്കു സഹോദര തുല്യനായിരുന്നു. എന്നും രാവിലെ ജിമ്മിൽ എത്തുന്നതിനു മുൻപായി ഞങ്ങളിൽ ചിലരെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു. മധു കൊട്ടാരക്കര, അശോക് പിള്ള ഇവരൊക്കെ അതിൽ പെടും. അവരെ മാറ്റി നിർത്തി ഒരു ലിസ്റ്റ് ഇല്ല.
ബിജു തോണിക്കടവിൽ അടുത്ത ഞായറാഴ്ച സാന്ത്വന സംഗീതം 75 എപ്പിസോഡിനെപറ്റിപറഞ്ഞപ്പോൾ, സത്യത്തിൽ പെട്ടന്ന് റജിയെ ഓര്മ വന്നു. അദ്ദേഹം തീർച്ചയായും അതിൽ പങ്കെടുക്കുമായിരുന്നു. 75 എപ്പിസോഡ് ടൈസൻ സെന്ററിൽ ഡിന്നറോടുകൂടെ ആരംഭിക്കും. ലൈവ് ഓർക്കസ്ട്രയോട് കൂടി രണ്ടു മൂന്ന് മണിക്കൂർ നീണ്ടു നിൽക്കുന്ന ഗാനമേള. റജി ഉണ്ടായിരുന്നെങ്കിൽ എന്റെ ഗസ്റ്റ് ആയി രണ്ടു ദിവസം കൂടെ ഉണ്ടാകുമായിരുന്നു.
ചില കാര്യങ്ങൾ ജീവിതത്തിൽ ഞാൻ പഠിച്ചിട്ടുണ്ട്. ഞങ്ങൾ മൂന്ന് സഹോദരങ്ങൾ ഞാൻ, റോയ്, രാജൻ. അവരൊക്കെ എന്റെ ഇളയ സഹോദരങ്ങൾ. ഒരു പോലീസ് ഓഫീസറുടെ മക്കൾ ആയതു കൊണ്ടോ, അല്ലെങ്കിൽ ആ ചിട്ട കണ്ടു വളർന്നത് കൊണ്ടോ , നല്ല ഡിസിപ്ലിൻ ഞങ്ങൾ ഏവരും ജീവിതത്തിൽ കൊണ്ടുനടക്കാറും ഉണ്ട്. ഇതു പറയാൻ പറ്റിയ ഒരു വേദി അല്ലെന്നു അറിഞ്ഞിട്ടു കൂടി, ചിലപ്പോൾ ഈ സമയത്തു പറയണമോ, പറയട്ടെ. 9 / 11 നടന്നിട്ടു 20 വര്ഷം തികയുന്നു.നഷ്ടപ്പെട്ടവർക്കേ അതിന്റെ വേദന അറിയൂ. ഏവരും തിരക്കിലാണ്. അമേരിക്കയുടെ നഷ്ട്ടം.
ഇതിനിടെ ഓണം വന്നു. എല്ലാം ഒത്തു കൂടി വരുമ്പോൾ, ദുഃഖവും, സന്തോഷവും ഇട കലർന്ന് വരുന്നു.
പറയുന്ന കാര്യത്തിലും, കൃത്യ നിഷ്ടയിലും സമാന്തരങ്ങൾ ഇല്ലാത്ത വ്യക്തിയായിരുന്നു റെജി. ആ ഓർമകൾക്ക് വീണ്ടും അശ്രുപൂജ.