'ഫോമായുടെ പ്രവർത്തനങ്ങൾ ശക്തമായി മുന്നേറുകയാണ്, മറിച്ചുള്ള ധാരണകൾ ശരിയല്ല. നോർത്ത് അമേരിക്കയിലെ പ്രവാസി കുടുംബങ്ങൾക്ക് വേണ്ടി മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ഫോമായുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു ലഭിക്കുന്ന പ്രോത്സാഹനവും പിന്തുണയും ഏറെ നന്ദിയോടെ എടുത്ത് പറയുവാൻ ആഗ്രഹിക്കുന്നു,' ഫോമാ ട്രഷററും മുതിർന്ന നേതാവുമായ തോമസ് ടി. ഉമ്മൻ പ്രസ്താവനയിൽ വ്യക്തമാക്കി.
'അടുത്ത ദിവസങ്ങളിൽ കൂടുതൽ വെന്റിലേറ്ററുകൾ കേരളത്തിലേക്ക് അയക്കുകയാണ്. മൊബൈൽ ഫോണുകളും, ടാബ്ലെറ്റുകളും ഇതിനകം കേരളത്തിൽ വിവിധ ജില്ലകളിലെ ഒട്ടേറെ വിദ്യാർത്ഥികൾക്ക് നൽകുവാൻ കഴിഞ്ഞു. കുടുംബങ്ങളായും വ്യക്തികളായും അനേകം പേര് ഈ സദുദ്യമത്തിൽ ഇതിനോടകം പങ്കാളികളായിട്ടുണ്ട്.
'ജനുവരിയിൽ ഫോമാ കേരളാ കുടുംബ കൺവൻഷൻ എന്നതാണ് ലക്‌ഷ്യം. അതിനു മുൻപായി ഭവന സഹായ പദ്ധതിയുടെ അടുത്ത ഘട്ടത്തിനു പത്തനാപുരത്ത് തുടക്കമിടാനാണ് ആഗ്രഹിക്കുന്നത്.
'ഫോമായുടെ പ്രവർത്തനങ്ങൾക്കു പിന്തുണയുമായി നോർത്ത് അമേരിക്കൻ മലയാളി സമൂഹം എന്നും നിലകൊള്ളുമെന്നു ഇതിനോടകം വ്യക്തമായിട്ടുണ്ട്. ദീർഘവർഷങ്ങളായി പ്രവാസി സമൂഹത്തിനു വേണ്ടി മുൻനിരയിൽ നിന്നുകൊണ്ട് ഓ സി ഐ കാർഡ് തുടങ്ങി ഒട്ടേറെ കാര്യങ്ങൾക്കു പ്രവർത്തിച്ചതിന്റെ പ്രയോജനം ഇന്ന് എല്ലാവരും അനുഭവിക്കുന്നു.
'ജനോപകാരപ്രദമായ പ്രവർത്തങ്ങളുമായി ഫോമാ എന്നും പ്രവാസി സമൂഹത്തിന്റെ മുൻനിരയിൽ ഉണ്ടാവും. മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയാണ് ഈ സംഘടന. ആ മൂല്യങ്ങൾ നഷ്ടപ്പെടാനോ നഷ്ടപ്പെടുത്താനോ ഫോമാ ഒരിക്കലും തയ്യാറല്ല. മറിച്ചുള്ള പ്രചാരണങ്ങൾക്ക് അടിസ്ഥാനവുമില്ല.
ഫോമായുടെ മഹത്തായ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുവാൻ പ്രവാസി സമൂഹം അനുവദിക്കില്ല. സംഘടന ഐക്യത്തോടും കെട്ടുറപ്പോടും കൂടി തന്നെ മുന്നോട്ടു പോകുന്നു. കോവിഡും പ്രളയവുമൊക്കെ നമ്മുടെ ജീവിതം ദുസഹമാക്കുമ്പോൾ നാം ഒന്നിച്ച് നിന്ന് പ്രവർത്തിക്കുകയാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നു ഫോമാ തിരിച്ചറിയുന്നു, അതിനായി എല്ലാവരെയും ക്ഷണിക്കുന്നു - അദ്ദേഹം വ്യക്തമാക്കി.