കണ്ണൂർ: നെല്ലിക്കുഴിയില്‍ ഡെൻറല്‍ കോളജ് വിദ്യാർഥിനിയെ വെടിവെച്ചു കൊന്നത് നാട്ടിൽവെച്ചു പരിചയമുണ്ടായിരുന്ന രാഖില്‍. പിസ്റ്റൾ ഉപയോഗിച്ചാണ് കൊല നടത്തിയത്. പിസ്റ്റൾ കണ്ണൂരിൽനിന്നാണ് സംഘടിപ്പിച്ചതെന്ന് അഭ്യൂഹവുമുണ്ട്. മൂന്നാഴ്ചയിലേറെയായി ഇയാൾ വീട്ടിൽനിന്ന് പോയിട്ട്.
കണ്ണൂര്‍ സ്വദേശികളായ മാനസയും രഗിലും ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെടുന്നത്. ചാറ്റ് വഴി മാനസയോട് പ്രണയാഭ്യർഥന നടത്തി.
പ്രണയാഭ്യർഥന നിഷേധിച്ചതാണ് കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. തന്നെ രാഖില്‍ നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന് മാനസ വീട്ടുകാരെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് യുവാവിനെ കണ്ണൂർ ഡിവൈ.എസ്.പി ഓഫിസിൽ വിളിച്ച് പൊലീസ് താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു.
ധർമടം പൊലീസ് യുവാവിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.
രാഖില്‍ ഇൻറീരിയർ ഡിസൈൻ ജോലികൾ ചെയ്തുവരുകയായിരുന്നു. വിദ്യാഭ്യാസം എന്തെന്ന് വ്യക്തമല്ല. ശാന്തപ്രകൃതക്കാരനാണ്.
ഈ മാസം നാല് മുതൽ മാനസ താമസിക്കുന്ന കെട്ടിടത്തിൻറെ 100 മീറ്റർ മാത്രം അകലെ മുറിയെടുത്ത് രാഖിൽ താമസിച്ചുവരുകയായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. മാനസ അറിയാതെ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്ത ഇയാൾ അവസരം കാത്തിരിക്കുകയായിരുന്നു