കഴിഞ്ഞ കുറെ നാളുകളായി 1983 -ൽ സ്ഥാപിതമായ ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (FOKANA) യിൽ ചില വ്യക്തികൾ സംഘടനയുടെ യശ്ശസിനു കളങ്കം ചാർത്തി പ്രചാരണം നടത്തുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. 1983 മുതൽ 2018 വരെ 18 കൺവെൻഷനുകൾ നടത്തി അതാതു കാലയളവിലെ പ്രസിഡന്റുമാർ പുതിയ ഭാരവാഹികൾക് ഉത്തരവാദിത്തങ്ങൾ കൈമാറിയിട്ടുള്ളത് ഏവർകും അറിവുള്ള കാര്യമാണ്. 19 -മത് കൺവെൻഷൻ 2018 -20 ലെ പ്രസിഡണ്ട് മാധവൻ നായർ ന്യൂ ജേഴ്‌സിയിലെ ബാലിസ് അറ്റ്ലാന്റിക്കിൽ വെച്ച് നടത്താൻ നിശ്ചയിക്കുകയും എന്നാൽ കോവിഡ് മഹാമാരി കാരണം നടക്കാതെ പോയിട്ടുള്ളതും ആകുന്നു. എന്നാൽ ഫൊക്കാന ഭരണഘടന അനുസരിച്ച് കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ 2020 -2022 ലെ തിരഞ്ഞെടുപ്പ് സുതാര്യമായി നടത്തുകയും പ്രസിഡണ്ട് മാധവൻ നായർ തന്റെ ഉത്തരവാദിത്തങ്ങൾ ജോർജി വര്ഗീസ് പ്രസിഡണ്ട് ആയി നയിക്കുന്ന ടീം നു കേരളാ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ കൈമാറിയ വിവരം പൊതു സമൂഹത്തിനു അറിവുള്ളതാണ്.
എന്നാൽ ചാർജ് കൈമാറിയ ശേഷവും സംഘടന പിൻബലം ഇല്ലാതെ ചില വ്യക്തികൾ ഫൊക്കാനയുടെ പേരിൽ പ്രസ്താവന ഇറക്കുകയും, ഇല്ലാത്ത അധികാരം ഉണ്ടെന്നു നടിച്ച് സംഘടന വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് ശ്രദ്ധയിപ്പെട്ടിട്ടുണ്ട്. ഇവർ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറി മാതൃസംഘടനയുമായി സഹകരിച്ചു മുന്നോട്ടു പോകണമെന്ന് അഭ്യര്ത്ഥിക്കുന്നു. ഏതെങ്കിലും മീറ്റിംഗുകൾ നടത്തുവാനോ ഭാരവാഹികളെ നിശ്ചയിക്കുവാനോ ഇവർക് അധികാരമില്ല എന്ന കാര്യവും പ്രത്യേകം ഓർമപ്പെടുത്തുന്നു.