Image

രാമായണത്തിലെ ഭക്തിപ്രവാഹം (രാമായണം - 3: വാസുദേവ് പുളിക്കല്‍)

Published on 24 July, 2021
രാമായണത്തിലെ ഭക്തിപ്രവാഹം (രാമായണം - 3: വാസുദേവ് പുളിക്കല്‍)
രാവണനെ വധിച്ച് സീതയെ മോചിപ്പിച്ച രാമന്റെ വീരഗാഥയല്ല രാമായണം. ഭക്തി മുതല്‍ നിരവധി മാനുഷിക മൂല്യങ്ങളുടേയും, വ്യസനിക്കുന്നമനസ്സിന് സാന്ത്വനം നല്‍കുന്ന മധുരഗീതികളുടേയും കലവറയാണ്. രാമായണമാസം സമാഗതമാകുമ്പോള്‍ രാമായണത്തിലെ ഭക്തിനിര്‍ഭരമായ ഈരടികള്‍ രാമഭക്തന്മാരുടെ ഭവനങ്ങളില്‍ അലയടിക്കുന്നു. രാമായണങ്ങള്‍ പലതുണ്ടെങ്കിലും കേരളീയര്‍ക്ക് പ്രിയം എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണമാണ്. കാരണം,രാമന് ഈശ്വരീയ ഭാവം നല്‍കിയിട്ടുള്ള ഭക്തിനിര്‍ഭരമായ അദ്ധ്യാത്മരാമായണം വായിക്കുന്നവരേയും കേള്‍ക്കുന്നവരേയും ഈശ്വരചിന്തയുടെ ഉന്നതിയിലേക്ക് നയിച്ച് അവര്‍ക്ക് അത്മസംതൃത്പി നല്‍കുന്നു. ഓരോ പ്രാവശ്യം വായിക്കുമ്പോഴും ആദ്ധ്യാത്മികതയും ഭക്തിയും നിരന്തരം പ്രസരിപ്പിക്കുന്ന അദ്ധ്യാത്മരാമായണത്തിലെ കാവ്യസരണി വായനക്കാരില്‍ അഭുതപൂര്‍വ്വമായ ആനന്ദാനുഭുതി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു.

കാവ്യം സുഗേഹം, കഥ രാഘവീയം,
കര്‍ത്താവ് തുഞ്ചത്തുളവായ ദിവ്യന്‍;
ചൊല്ലുന്നതോഭക്തിമയസ്വരത്തില്‍,
ആനന്ദലബ്ദിക്കിനിയെന്തുവേണം

എന്ന് വള്ളത്തോള്‍ പറഞ്ഞതുപോലെ രാമായണം ഭക്തിരസസമൃദ്ധമാണ്.
എല്ലാ ജീവജാലങ്ങളിലേക്കും തന്നില്‍നിന്ന് ഒഴുകിപ്പോകുന്ന സ്‌നേഹവും പ്രേമവും തന്നിലേക്ക് ഒഴുകി വരുന്ന സ്‌നേഹമഹിമാവും ഒരുമിക്കുന്ന ഏകമായ സത്യത്തിന്റെ വൈകാരികവും വൈചാരികവും ഭൗതികവും ആദ്ധ്യാത്മികവും ദൈവികവുമായ ഏകതയാണ് ഭക്തി. ഭക്തിയെന്നാല്‍ അറിവിന്റെ വെളിച്ചത്തോട് സംയോജിക്കുക എന്ന് ഒറ്റ വാചകത്തില്‍പറയാം. "പരമപ്രേമമാണ്ഭക്തി' എന്ന് നാരദഭക്തിസൂത്രത്തില്‍ നിര്‍വ്വചിച്ചിട്ടുണ്ട്. "പരമം'' എന്നതിനെ സര്‍വ്വാതിതമായത്, ബൃഹത്തായത്, പരമ്പൊരുളായിരിക്കുന്നത് എന്നെല്ലാം പറയാം. എണ്ണ ഒരു പാത്രത്തില്‍ നിന്ന് മറ്റൊരുപാത്രത്തിലേക്ക് മുറിയാതെപകരുന്നതുപോലെ ഒരു ഹൃദയത്തിലെതാല്‍പര്യം വേറൊന്നിലേക്ക് ആഹ്ലാദം, ആകാംക്ഷ, ഉത്സാഹം, കരുതല്‍ എന്നിവയോടുകൂടി പ്രവഹിക്കുന്നതായി അനുഭവപ്പെടുമ്പോള്‍ അവിടെ പ്രേമത്തിന്റെ സ്വരൂപലക്ഷണം കാണുന്നു.ഇപ്രകാരം വേണം "ഭക്തി പരമപ്രേമരൂപം'' എന്ന നിര്‍വ്വചനത്തെ മനസ്സിലാക്കാന്‍.എന്തിനെയാണ് നിങ്ങള്‍ അന്വേഷിക്കുന്നത്? മറ്റേതൊരുവനേയും പോലെനിങ്ങളും ആത്മസംബന്ധിയായ അറിവിനുവേണ്ടി ദാഹിക്കുകയാണെന്നും ആത്മാവിന്റെ ആഴത്തിലേക്കിറങ്ങുമ്പോള്‍ ബോദ്ധ്യമാകും. ആത്മാവിനെ സത്യനിഷ്ഠയോടുകൂടി അറിയുന്നവന്‍ അത് എല്ലാറ്റിലും എല്ലാവരിലും എപ്പോഴും ഉണ്ടായിരിക്കുന്ന ഏകസത്യമായി കാണുന്നു. ആരിലുമുണ്ട്ഭക്തിയുടെ വെളിച്ചത്തിനായുള്ള ദാഹം. "പ്രേമം'' എന്ന പദത്തിനര്‍ത്ഥം അഹന്തയുടേതായ എല്ലാ അതിര്‍വരമ്പുകളും ഉല്ലംഘിച്ച് പൊയ്‌ക്കൊണ്ടിരിക്കുന്നസ്‌നേഹം എന്നുപറയാം.നിങ്ങള്‍ക്ക് ഇത്തരമൊരു അപൂര്‍വ്വാനുഭവം ഉണ്ടാകുമ്പോള്‍ ഭക്തി എന്താണെന്നും പ്രേമം എന്താണെന്നും വ്യക്തമാകും. അത്‌നിങ്ങളുടെ സാക്ഷാത്ക്കാരന്റെ ആരംഭമാണ്; പൂര്‍ത്തീകരണവുമാണ്. അപ്പോള്‍ പ്രാതിഭാസികമായ ദൈ്വതലോകത്തിലെ യഥാര്‍ത്ഥവും അയഥാര്‍ത്ഥവുമായതെല്ലാം ഉത്മയായിത്തീരുന്നു.പരമാര്‍ത്ഥത്തില്‍ ഉള്ളത് ഉത്മ ഒന്നു മാത്രമാണ്.ആ ഉത്മ ഏകത്വബോധം തന്നെയാണ്.അവിടെ ദൈ്വതമില്ല; പ്രതിഭാസവുമില്ല.ഒന്നുമാത്രമേയുള്ളൂ.ആത് ആനന്ദമാണ്. അതാണ്‌പ്രേമം. സംസ്കൃതത്തില്‍ അതിനെ "ഭക്തി'' എന്നുപറയുന്നു. പലമഹാന്മാരുംഭിക്തിക്ക് നിര്‍വ്വചനങ്ങള്‍ നല്‍കിയിട്ടുണ്ട്" മോക്ഷകാരണ സാമഗ്ര്യം ഭക്തിരേവ ഗരിയസിസ്വസ്വരൂപാനുസന്ധാനം ഭക്തിരിത്യഭിധീയതേ'.മോക്ഷത്തിന് കാരണമായസാമഗ്രികളില്‍ വെച്ച് ഭക്തിതന്നെയാണ് കൂടുതല്‍ ഗൗരവമുള്ളത്. സ്വന്തം സ്വരൂപത്തെ അനുസന്ധാനം ചെയ്യുന്നത് ഭക്തിയെന്നുപറയപ്പെടുന്നു (ശങ്കരാചാര്യര്‍)."ഭക്തിരാത്മാനുസന്ധാനമാത്മാ ആനന്ദഘനോ യതഃ, ആത്മാനമനുസന്ധത്തേ സദൈവാത്മവിദാത്മനാ.' ആത്മാനുസന്ധാനമാണ് ഭക്തി. ആത്മാവ് ആനന്ദഘനമായതിനാല്‍ ആത്മജ്ഞാനി ഏതുനേരവും സ്വയം ആത്മാവിനെ അനുസന്ധാനം ചെയ്തുകൊണ്ടിരിക്കുന്നു (നരായണഗുരു). പരമമായ ആനന്ദം ഒന്നേയുള്ളൂ.അത് ആത്മാനന്ദമാണ്. ആത്മാവിനെമാത്രമേ ആനന്ദത്തിന്റെ ശ്രോതസ്സായി കണക്കാക്കാന്‍ പാടുള്ളു. ആത്മതത്ത്വത്തെമറയ്ക്കുന്ന ആവരണമായമായയെ അകറ്റിയാല്‍ ചിത്തപ്രസാദരൂപത്തില്‍ ആത്മജ്യോതിസ്സിന്റെ അനുഭവമുണ്ടാകും.ഈ കലിയുഗത്തില്‍ ആവശ്യം ഭക്തിയും ഭഗവന്നാമ ജപവുമാണെങ്കിലും സാധരണക്കാര്‍മുതല്‍മിക്ക ആത്മീയ ആചാര്യന്മാര്‍വരെ ഭൗതിക നേട്ടത്തിന്റെ ചിന്തയില്‍ ആമഗ്നരായിരിക്കുകയാണ്. എവിടേയും ലൗകിക സുഖത്തെപറ്റിയുള്ള ചിന്തപടര്‍ന്നുകിടക്കുന്നത്‌നമ്മള്‍ നിത്യ ജീവിതത്തില്‍ കാണുന്നു. ഒരു രോഗിമരിക്കുമെന്ന് ഉറപ്പാകുമ്പോള്‍ ഡോക്ടര്‍പറയും ഇനിവീട്ടില്‍കൊണ്ടുപോയി ഇഷ്ടമുള്ള ആഹാരങ്ങള്‍ എല്ലാം കൊടുത്തുകൊള്ളു, അയാള്‍ സന്തോഷത്തോടെ ഈ ലോകത്തോട് യാത്രപറഞ്ഞുപോകട്ടെ എന്ന്. മരിക്കുമ്പോഴും ഇന്ദ്രിയസുഖം അനുഭവിച്ചു മരിക്കട്ടെ എന്നനിലപാടാണ്. ഇങ്ങനെ ഇന്ദ്രിയസുഖങ്ങളെപറ്റിയല്ലാതെ ആത്മാവിന്റെ ആനന്ദത്തേയോ സാന്ത്വനത്തേയോപറ്റി ചിന്തിക്കുന്നവര്‍ ചുരുക്കം. രാമായണത്തില്‍പറഞ്ഞിരിക്കുന്നു:

ചക്ഷുഃശ്രവണഗളസ്ഥമാം ദര്‍ദ്ദുരം
ഭക്ഷണത്തിപേക്ഷിക്കുതു പോലെ
കാലാഹീനാപരിഗ്രസ്ഥമാം ലോകവു-
മാലോലചേത സാഭോഗങ്ങള്‍തേടുന്നു.

പാമ്പിന്റെ വായില്‍ അകപ്പെട്ട  തവള ഭക്ഷണത്തിനു നാവുനീട്ടുന്നതുപോലെ കാലമാകുന്ന പാമ്പിനാല്‍ വിഴുങ്ങപ്പെടുമെന്നു ഉറപ്പാകുമ്പോഴും ചഞ്ചല മനസ്സോടെ മനുഷ്യര്‍ സുഖഭോഗങ്ങള്‍ അന്വേഷിക്കുന്നു. മരണത്തെമുഖാമുഖം കാണുമ്പോഴും  മാറ്റമൊന്നും സംഭവിക്കുന്നില്ല.  രാമായണത്തില്‍ ഭക്തിയെ വിജ്ഞാനത്തോട് ബന്ധപ്പെടുത്തിയിരിക്കുന്നു.

ത്വല്‍ക്കഥാനാമശ്രവാണിദികൊണ്ടുടന്‍
ഉള്‍ക്കാമ്പിലുണ്ടായ്‌വരും ക്രമാല്‍ഭക്തിയും
ഭക്തിവര്‍ദ്ധിക്കുമ്പോള്‍ വിജ്ഞാനമുണ്ടായ് വരും
വിജ്ഞാനജ്ഞാനദികൊണ്ടു മോക്ഷവും വരും
അജ്ഞാനം നീക്കിത്വല്‍ബോധം മമ സിദ്ധിക്കേണം,
ആകയാല്‍ ത്വല്‍പാദപത്മങ്ങളില്‍ സദാകാലഹ്ന-
മാകുലം കൂടാതൊരുഭക്തിസംഭവിക്കേണം.

ഭക്തിയിലൂടെ വിജ്ഞാനവും വിജ്ഞാനത്തിലൂടെ ജീവിതത്തിന്റെ പരമലക്ഷ്യമായമോക്ഷവും ലഭിക്കുന്നു.വിജ്ഞാനത്തിന്റെ ചവിട്ടുപടിയായിഭക്തിയെ കണക്കാക്കിയിരിക്കുന്നു. വിജ്ഞാനമെന്നുദ്ദേശിക്കുന്നത് ആദ്ധ്യാത്മിക ജ്ഞാനത്തെയാണ്.ബാലിയുടെ മരണത്തില്‍ദുഃഖം സഹിക്കാനാവാതെ കാണ്ണീരൊഴുക്കിനിന്നതാരയോട്‌രാമന്‍ചോദിക്കുന്നു, "നിന്നുടെ ഭര്‍ത്താവ് ദേഹമോ ജീവനോ'' എന്ന്.'പഞ്ചഭൂതാത്മകം ദേഹമേറ്റം ജഡം''

എന്നു രാമന്‍തന്നെ ചോദ്യത്തിനു മറുപടിപറയുന്നു.സര്‍വ്വത്രനിറഞ്ഞുനില്‍ക്കുന്നഭഗവാനെ അറിയാതെവെറും പഞ്ചഭൂതജഡവസ്തുക്കളെസത്യമെന്ന് ഭ്രമിച്ചാല്‍ സാസാരസാഗരത്തില്‍ കിടന്നുഴലുവാന്‍ ഇടയാവുകയേ ഉള്ളൂ.നാശം സംഭവിക്കുന്നത് ആത്മാവിനെവഹിച്ചുകൊണ്ടിരിക്കുന്ന ജഡശരീരത്തിനാണ്. ആത്മാവ് നിത്യനാണ,് ആത്മാവിനുമരണമില്ല.'നിശ്ചയമാത്മാവു ജീവന്‍ നിരാമയന്‍, ഇല്ല ജനനം മരണവുമില്ല കേളലല്ലാലുണ്ടാകായ് കതുനിനല്ലേതുമേ'' എന്നു കൂട്ടിച്ചര്‍ത്ത് രാമന്‍ താരയെ സാന്ത്വനപ്പെടുത്തുന്നു. ഈ ഒരു അറിവിലേക്ക് എത്തുമ്പോള്‍ വിജ്ഞാനസരണിയുടെ വാതില്‍ക്കല്‍ എത്തിയതായിധരിക്കാം. ഇന്‍ഡ്യാക്കാരന്‍ അവന്റെപരമലക്ഷ്യത്തെപ്പറ്റിപറയുബോള്‍മോക്ഷമെന്നും സത്യസാക്ഷാത്ക്കാരമെന്നുമാണ്പറയുന്നത്. ഭക്തിവിജ്ഞാനത്തിലേക്ക് നയിക്കുന്നുവെന്നും വിജ്ഞാനംകൊണ്ട് മോക്ഷവും സത്യസാക്ഷാത്ക്കാരവും നേടിയെടുക്കാമെന്നുരാമായണം ഘോഷിക്കുന്നു.
എന്താണ്ഭക്തിയെന്നും അത് എങ്ങനെവളര്‍ത്തിയെടുക്കാമെന്നും രാമന്‍ ലക്ഷ്മണനുപറഞ്ഞു കൊടുക്കുന്നു. ഭക്തിഎന്ന ്ഉദ്ദേശിക്കുത് ഇഷ്ടദേവതയുടെ മുമ്പില്‍ കൈ കൂപ്പിനിന്ന്‌സ്വന്തം ആവശ്യങ്ങള്‍ നിരത്തിവച്ച്  അവയുടെ നിറവേറ്റലിനുവേണ്ടി കണ്ഠം ഇടറിപ്രാര്‍ത്ഥിക്കുന്നതിനെയക്ല.ഇങ്ങനെ ഇഷ്ടദേവതകളെ ഉപാസന ചെയ്ത്തുച്ഛമായസിദ്ധികള്‍വരുത്താന്‍ ശ്രമിക്കുന്നക്ഷുദ്രമാര്‍ഗ്ഗം അവലംബിച്ചവരൂണ്ട്. ലൗകികമായനേട്ടങ്ങള്‍മുന്നില്‍ കണ്ട് ഭക്തിയുടെ ഭാവം നടിച്ച് ആവശ്യങ്ങള്‍ നിറവേറ്റിത്തരണമെന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ നിഷ്ക്കളങ്കമായ ഭക്തിയുള്ളവരല്ല.ഭക്തിപ്രസരമുണ്ടാകുമ്പോള്‍ മനസ്സില്‍ ഈശ്വരന്‍താനെ പ്രതിഷ്ഠിക്കപ്പെടും. ഭക്തിനടിച്ചുകൊണ്ട്പ്രാര്‍ത്ഥിക്കുന്നത് ഒരു തരം പാപമാണ്.പലരും പലവിധത്തിലാണ് പാപത്തെവീക്ഷിക്കുന്നത്. ക്രിസ്തുമതവിശ്വാസത്തില്‍മുഖ്യമായ പാപം പുത്രന്‍ പിതാവിനെനിഷേധിച്ചു എന്നുള്ളതാണ്.മനുഷ്യന്റെ കീഴ്‌വഴക്കങ്ങള്‍, പെരുമറ്റച്ചിട്ടകള്‍, സദാചാരം, സാമൂഹിക-സമ്പത്തിക വ്യവസ്ഥകള്‍ എന്നിവയെല്ലാം നിയാമനം ചെയ്യുന്നത് മനുഷ്യര്‍സപേക്ഷമായ അവരുടെ താല്പര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.വിചാരവും വികാരവുമുള്ളവര്‍സ്വന്തം താല്പര്യമനുസരിച്ച് ചെയ്ത കാര്യം കണ്ട് അതുപാപമാണെന്നു വിധികല്പ്പിക്കുമ്പോള്‍ മനുഷ്യര്‍ ഓരോരുത്തരും എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത് പാപം തന്നെയാണെന്നുപറയേണ്ടിവരുന്നു. സ്വര്‍ഗ്ഗസ്ഥനായപിതാവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണാത്മാവോടും കൂടിസ്‌നേഹിക്കുന്നവരൊക്കെയും അവരുടെ അയല്‍ക്കാരെസ്വന്തം ആത്മാവിനെ എന്ന വണ്ണം സ്‌നേഹിക്കുന്നു. ഈശാവാസോപനിഷത്തില്‍ ഈ ആശയം മറ്റൊരുഭാഷ്യത്തില്‍പറഞ്ഞിരിക്കുന്നു -സ്വത്മാവിനെ ഏവരിലും കാണുന്നവന് ശോകമോഹങ്ങളുണ്ടാവുകയോ അവന്‍ ആരേയും നിന്ദിക്കുകയോ ചെയ്യുകയില്ല.

ഭൗതികലോകത്തുള്ള കണ്ണാടിയില്‍പ്രതിഫലിച്ചു കാണുന്നമുഖമൊന്നും അവന്റേതല്ല; അവന്‍ തേടുന്നമുഖം ദൈവത്തിന്റേതാണ്.അവന്റേതായി കാണപ്പെടുന്ന ശരീരം ദൈവേച്ഛയെ സാക്ഷാത്ക്കരിക്കാനുള്ള ഒരു ഉപകരണം മാത്രമാണ്.ദൈവം നിരുപമേയനാണ്, സര്‍വ്വവ്യാപിയാണ്, സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാണ് എന്നുപറഞ്ഞ്ഭക്തിക്കും പ്രാര്‍ത്ഥനക്കും അങ്ങേയറ്റം പ്രാധാന്യം നല്കിയിട്ടുള്ള മതങ്ങളില്‍ ഈശ്വരനെവിശ്വാസികളുടെ പ്രയാസങ്ങള്‍ അറിയുകയും കേള്‍ക്കുകയും അനുഗ്രഹങ്ങള്‍നല്കുകയും ചെയ്യുന്ന ഒരാളിനെപോലെ കരുതി വ്യവഹരിച്ചു പോരുന്നുണ്ട്. ഈ പരിതസ്ത്തിതിയില്‍നിന്നെല്ലാം വിട്ടുമാറി കൂടുതല്‍ ഉല്‍കൃഷ്ടവും ജ്ഞാനവിജ്ഞാനങ്ങള്‍ ക്കിണങ്ങുന്നതുമായ ഒരു ഭക്തിമാര്‍ഗ്ഗമാണ്‌രാമായണം അവതരിപ്പിക്കുന്നത്.ഈശ്വരസാന്നിദ്ധ്യം ഉള്‍ക്കൊണ്ടുകൊണ്ട് എല്ലാം ഒന്നാണെന്നബോധം ജനിപ്പിച്ച് ജീവിതത്തിലെ എല്ലാകെുട്ടുപാടുകളില്‍നിന്നും മോചനം നേടണം. ആത്മതത്ത്വം അറിയുന്നവന്‍തന്റെപ്രഭവസ്ഥാനവും പ്രഭുവും സൃഷ്ടാവും ആയിപരമപുരുഷനെദര്‍ശിച്ചു കഴിഞ്ഞാല്‍ നന്മതിന്മകള്‍ദൂരത്തെറിഞ്ഞു കളഞ്ഞിട്ട്പവിത്രനായി പരമ്പൊരുളില്‍തന്നെ സാമ്യാവസ്ഥയെപ്രാപിക്കുന്നു. അപ്പോള്‍ അഹന്തക്കും സ്വാര്‍ത്ഥതക്കും മനസ്സില്‍ ഇടമില്ലാതാവുകയും മായാമോഹങ്ങളില്‍നിന്നും വിമുക്തരാവുകയും മനസ്സില്‍ ഈശ്വരചിന്തനിറഞ്ഞൊഴുകുകയും ചെയ്യും. എന്നെഭക്തിയോടെ പൂജിക്കുന്നവര്‍ എന്നില്‍ എത്തുന്നു എന്ന്ഭഗവാന്റെ ഗീതാവാക്യം  ഇവിടെ പ്രസക്തമാണ്‍്. "മാം ചയേ അവ്യഭിചാരേണ, ഭക്തിയോഗേനസേവതേ, സ ഗുണാന്‍ സമതീതൈതാന്‍ ബ്രഹ്മഭൂയായ കല്‍പതേ'' പരമേശ്വരനായ എന്നെത്തന്നെ ഉപാസിക്കുന്നവന്‍ ത്രിഗുണങ്ങളെ (സത്വരജസ്തമസ്സ്) നല്ലവണ്ണം അതിക്രമിക്ലിട്ട്ബ്രഹ്മഭാവത്തിന് (മോക്ഷത്തിന്) സമര്‍ത്ഥനായിഭവിക്കുന്നു. ഇവിടെ ഭഗവാന്‍ പരമ്പൊരുളാണ് എന്നുവേണം മനസ്സിലാക്കാന്‍.

ഈശ്വര സാക്ഷാത്ക്കാരത്തിനുവേണ്ടിയുള്ള ധ്യാനം തന്നെയാണ് ഭക്തി.അങ്ങനെ ധ്യാനനിമഗ്നരാകുമ്പോള്‍ മനുഷ്യരുടെ പരസ്പരസ്‌നേഹം ഒരു ബിന്ദുവില്‍ സംയോജിച്ച് ഈശ്വരനിലേക്ക് പ്രവഹിക്കുന്നു. മനസ്സ്ഭക്തിനിര്‍ഭരമാകുന്നു. ഭക്തിയുടെ പവിത്രതയില്‍ മനസ്സ്‌വിശാലമാകുമ്പോള്‍ ചുറ്റുപാടുമുള്ള ജീവജാലങ്ങള്‍  നമ്മുടെ ചിന്താസരണിയില്‍ ഒന്നിച്ചു ചേരുന്നു. അങ്ങനെസമൂഹത്തില്‍സമാനതയുടെ ഒരു പ്രസരമുണ്ടാകും. ഭക്തിയില്‍നിന്നും ഉരുത്തിരിഞ്ഞുവരുന്ന വാട്ടമില്ലാത്ത സമാനചിന്തസമൂഹത്തില്‍നന്മചൊരിഞ്ഞുകൊണ്ടേയിരിക്കും.
ഭക്തിനമ്മേ കാരണത്തോട് സംബന്ധിപ്പിക്കുന്നു.ഒരാള്‍ ആകൃഷ്ടനാകുന്നത്‌സ്വസ്വരൂപത്തില്‍ അഥവാ സ്വാത്മാവിലാണ്.തന്നെത്തന്നെ കാണുക ദുഷ്കരമാണ്.അതുകൊണ്ട് പ്രതിച്ഛായയെ കാണ്ണാടിയില്‍ വിക്ഷേപിച്ച് അതു കണ്ട്‌സന്തോഷിക്കാം.അപ്പോള്‍ തന്നോടുതന്നെ ഒരു തരം ഭക്തിതോന്നും.ഭക്തിയുടെ ആനന്ദാതിരേകം കൊണ്ടുണ്ടായ ആശ്ചര്യപരതയുടേതുമായബോധംകൊണ്ട് അഹങ്കാരം ക്ഷയിക്കുമ്പോള്‍നിങ്ങള്‍ സ്വയം ഒരു മധുരഗാനമോഭാവഗാനമോ അവാച്യമായ ഒരു സുന്ദരദര്‍ശനമോ പോലെ ആയിത്തിരുന്നു.രാമായണത്തിലൂടെ കടന്നുപോകുമ്പോള്‍നമ്മേനന്മയിലേക്ക്‌നയിക്കുന്ന ഒത്തിരി കാര്യങ്ങള്‍മനസ്സിലാക്കാന്‍ സാധിക്കും, രാമായണം നമുക്ക്മാര്‍ഗ്ഗദര്‍ശനമാകും.ഭക്തിയുടെ അപാരതലം അനുഭവവേദ്യമാകും. അങ്ങനെരാമായണത്തിലെഭക്തിപ്രവാഹത്തിലൂടെ ഒഴുകി ഒഴുകിസംസാരസാഗരത്തിന്റെമറുകരയെത്താം, സായൂജ്യമടയാം.
(തുടരും)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക