Image

വീണ്ടും ക്രൂരത (ബീന ബിനിൽ, തൃശൂർ)

Published on 22 June, 2021
വീണ്ടും ക്രൂരത (ബീന ബിനിൽ, തൃശൂർ)

ഈ സമൂഹത്തിൽ എന്താണ് പെൺകുട്ടികൾക്കും, സ്ത്രീകൾക്കുമെതിരെ നടന്നുകൊണ്ടിരിക്കുന്നത്, നമ്മൾ വളരെയേറെ ചിന്തിച്ചതും, ചിന്തിക്കേണ്ടതും, ചർച്ച ചെയ്യപ്പെട്ടതും, ചർച്ച ചെയ്യപ്പെടേണ്ടതുമായ വിഷയമാണ്.ഇതിന് ഒരിക്കലും ഒരു മാറ്റവും വരാൻ പോകുന്നില്ല. ഒരു പെൺകുഞ്ഞ് ജനിച്ച് വീഴുമ്പോൾ തുടങ്ങും അവളോട് പറയുന്ന അച്ചടക്കങ്ങൾ.

സ്വതന്ത്ര്യമായി ഓടി കളിക്കുന്ന പ്രായം മുതൽ കേൾക്കാൻ തുടങ്ങും, അങ്ങനെ ചെയ്യല്ലേ, ഇങ്ങനെ ചെയ്യല്ലേ മോളെ, പെൺകുട്ടിയാണ് അന്യ പുരുഷൻ്റെ കൂടെ ജീവിക്കേണ്ടവളാണ്, അന്യ കുടുംബത്തിൽ പോവേണ്ടവളാണ് എന്നൊക്കെ, എന്തിനാണ് ഇങ്ങനെ കുറെ മാമൂലുകൾ, ആൺകുട്ടിയുടെ തന്നെ സ്വാതന്ത്ര്യവും, കഴിവും ഉള്ളവരായി തന്നെ പെൺകുട്ടികളെയും മാതാപിതാക്കൾ വളർത്തി കൊണ്ടുവരണം. പഠിപ്പിക്കുന്നതോടൊപ്പം സ്വയം ചിന്തിക്കാനും, സ്വയത്തമതികളായി വളരാനും തെറ്റുകൾക്ക് നേരെ വിരൽ ചൂണ്ടാനും, ശബ്ദം ഉയർത്താനും,അനീതിയെ എതിർക്കാനും, എല്ലാം സഹിക്കേണ്ടവൾ അല്ല എന്ന ബോധത്തോടെ അവസരോചിതമായി യുക്തിപൂർവ്വമായ അഭിപ്രായം എടുക്കാനും തീരുമാനത്തിലെത്താനും മാതാപിതാക്കൾ പെൺമക്കളോട് ഉയർന്ന ശബ്ദത്തിൽ തന്നെ പറഞ്ഞു കൊടുക്കേണ്ടതാണ്.

ഇന്നത്തെ സമൂഹത്തിൽ ഇത് വർദ്ധിക്കുകയേ ഉള്ളൂ, എന്തിനാണ് വിദ്യാസമ്പന്നയായ പെൺകുട്ടിയെ വിവാഹം കഴിച്ച് വിടുമ്പോൾ ഒരു പാട് സ്വർണ്ണവും, പണവും, വില കൂടിയ കാറും കൊടുത്തു വിടുന്ന ഒരു സമ്പ്രദായം വളർത്തി കൊണ്ടുവരുന്നത്, പ്രത്യേകിച്ച് കേരളത്തിൽ. സ്വയം പ്രാപ്തയായ ഒരുവൾക്ക് ഒരു പങ്കാളിയെ വേണം എന്ന് തോന്നുമ്പോൾ മാത്രം തെരെഞ്ഞെടുക്കുക, മാത്രമല്ല, മാതാപിതാക്കൾ അവൾക്ക് എന്ത് നൽകുവാൻ ആഗ്രഹിക്കുന്നുവോ അത് വിവാഹ ദിവസം നൽകുന്നത് എന്തിന്? അത് കിട്ടിയില്ലെങ്കിൽ മകളെ വേണ്ട എന്നു പറയുന്നവർക്ക് വിവാഹം ചെയ്ത് കൊടുക്കാതിരിക്കുക, ഇത് കച്ചവടമല്ല, നല്ലൊരു പച്ചയായ സ്ത്രീ ജീവനും, ജീവിതവുമാണ്. ആർത്തിപൂണ്ട് വരുന്ന പുരുഷൻമാർ പുതിയ തലമുറയിൽ കൂടുതലാണ്. ജീവിതത്തെ കുറിച്ച് ഒരു അവബോധവുമില്ല.

ഇന്ന് സമൂഹത്തിൽ ഉത്ര, വിസ്മയ തുടങ്ങിയ എത്ര പെൺകുട്ടികൾക്ക് ജീവഹാനി സംഭവിച്ചു, ഇതിൻ്റെയെല്ലാം Basic കാരണം ഒന്നാലോചിച്ചാൽ അറിയാവുന്നതാണ്. മാത്രമല്ല പലരും ഭർത്തൃഗൃഹത്തിലെ പീഡനം മാതാപിതാക്കളെ അറിയിച്ചതുമാണ്.എന്നിട്ടും എന്തിന് അനുരഞ്ജനത്തിലൂടെ തിരിച്ച് അങ്ങോട്ടു വിടുന്നു.? കുറച്ച് പെൺകുട്ടികളും മനസ്സിലാക്കണം, എല്ലാം തുറന്നു ആരോടെങ്കിലും പറഞ്ഞ് ഉപദേശവും, നല്ല അഭിപ്രായവും ആരായാവുന്നതാണ്, അല്ലാതെ സഹിച്ച് കഴിയേണ്ട ആവശ്യമില്ല, ' 'മാറി നിൽക്കവിടെ, തൊട്ടു പോകരുതെ ' എന്ന് പറയാൻ ഉള്ള തൻ്റേടം ഉള്ളവളായി നിവർന്നു നിൽക്കണം.

ഭർത്താവ്, ഭാര്യ എന്നിവരിൽ തുടങ്ങുന്ന  വിവാഹത്തിൽ ഒരാൾ ഭരിക്കുന്നവനും, മറ്റൊരാൾ സഹിക്കുന്നവളും ആവണമെന്ന് എവിടെയും പറയുന്നില്ല, രണ്ടു പേരും പരസ്പര വിശ്വാസത്തോടെ ഒത്തൊരുമയോടെ ,അഭിപ്രായങ്ങൾ തുറന്നു പറഞ്ഞ് സഹവർത്തികളായിട്ടാണ് ജീവിക്കേണ്ടത്." ജീവിതത്തിൽ ഒരുമിച്ച് ഒട്ടും പോകാൻ പറ്റില്ല എന്നു തോന്നിയാൽ ഉടൻ മാറിയേക്കണം, അല്ലാതെ മറ്റുള്ളവർക്ക്, ബന്ധുക്കൾക്ക്, നാട്ടുകാർക്ക് എന്തു തോന്നും എന്ന് കരുതി എല്ലാം സഹിച്ച് കഴിയേണ്ട ആവശ്യമില്ല .ഇനിയെങ്കിലും മാതാപിതാക്കളും സമൂഹവും മനസ്സിലാക്കുക, "പെൺകുട്ടികളെ പറിച്ചുനടുമ്പോൾ വേണ്ടത്ര സുരക്ഷിതവും, സമാധാനവും, സ്നേഹവും ഉണ്ടോയെന്ന് മനസ്സിലായതിനു ശേഷം മാത്രം അതിലേക്ക് മുതിരുക."

പെൺകുട്ടികൾ, സ്ത്രീകൾ അവർ എന്നും ബഹുമാനിക്കപ്പെടേണ്ടവൾ തന്നെയാണ്, സ്വന്തം കുടുംബത്തിലായാലും, ഭർത്തൃഗൃഹത്തിലായാലും. ഇനിയും ഇത്തരം അനീതികൾ ഉണ്ടാവാതിരിക്കട്ടെയെന്ന് ഒരിക്കലും ആശ്വസിക്കാൻ പറ്റില്ല. കാരണം മനുഷ്യജീവിതത്തിൽ ഇപ്പോൾ ഏറെ പ്രാധാന്യം കൊടുക്കുന്നത്, മറ്റുള്ളവരുടെ മുന്നിൽ എല്ലാമുണ്ടെന്ന് പറഞ്ഞ് ആഡംബരത്തോടെ നടക്കുന്നതിനാണ്, ഇനി ഇതെല്ലാം ഇല്ലാതെ ആയാൾ ഭാഗ്യം. ആറ് പതിറ്റാണ്ട് മുമ്പ് തന്നെ സ്ത്രീധന സമ്പ്രദായം നിർത്തലാക്കിയതാണ്. എന്നിട്ടും ക്രൂരത മാറിയിട്ടില്ലല്ലോ.... ഇനിയൊരു മാറ്റം വരുന്ന കാലം പുതുതലമുറയിൽ ഉണ്ടാവട്ടെ എന്നാശ്വസിക്കാം....

Join WhatsApp News
JACOB 2021-06-23 10:32:21
In Kerala, the man with a government job is the most sought after candidate for marriage regardless of character. I was always taught to honor older people. Not any more. I will honor only decent older people.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക