Image

'കെട്ടിപ്പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പാര്‍വതി പറഞ്ഞു, ഞാന്‍ ധര്‍മ്മസങ്കടത്തിലായി'; 'വടക്കുനോക്കിയന്ത്രം' ഓര്‍മ്മകള്‍ പങ്കുവെച്ച് ശ്രീനിവാസന്‍

Published on 22 June, 2021
'കെട്ടിപ്പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പാര്‍വതി  പറഞ്ഞു, ഞാന്‍ ധര്‍മ്മസങ്കടത്തിലായി'; 'വടക്കുനോക്കിയന്ത്രം' ഓര്‍മ്മകള്‍ പങ്കുവെച്ച് ശ്രീനിവാസന്‍
ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തില്‍ പാര്‍വതിയായിരുന്നു  നായിക. വടക്കുനോക്കി യന്ത്രത്തിലെ ശ്രീനിവാസന്‍ അവതരിപ്പിച്ച തളത്തില്‍ ദിനേശന്‍ എന്ന കഥാപാത്രത്തെയും പാര്‍വതിയുടെ ശോഭ എന്ന കഥാപാത്രത്തെയും ആരാധകര്‍ ഇന്നും നെഞ്ചിലേറ്റുന്നു.

കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് പാര്‍വതിയുമായുണ്ടായ ഓര്‍മ്മ ശ്രീനിവാസന്‍ പങ്കുവെച്ചിരുന്നു .  

‘വടക്കുനോക്കിയന്ത്രം എന്ന സിനിമയുടെ അവസാനം. ഞാനും പാര്‍വതിയും ചിത്രത്തില്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരാണല്ലോ. അതില്‍ അസുഖം മാറിക്കഴിഞ്ഞ ശേഷം ഞാന്‍ പാര്‍വതിയെ വീട്ടിലേക്ക് വിളിക്കാന്‍ പോകുന്ന ഒരു സീനുണ്ട്. രോഗമെല്ലാം മാറി. ഞാന്‍ ഭാര്യയെ കൊണ്ടുപോകുകയാണെന്ന് അച്ഛനോടും അമ്മയോടും പറയുന്ന രംഗമാണ്.
 
പക്ഷെ അച്ഛനും അമ്മയും സമ്മതിക്കുന്നില്ല. കാരണം എനിക്ക് അസുഖം മാറി എന്ന് അവര്‍ വിശ്വസിക്കുന്നില്ല. അച്ഛനെയും അമ്മയേയും ധിക്കരിച്ച് പാര്‍വതി തന്റെ പെട്ടിയുമെടുത്ത് എന്റെ അടുത്തേക്ക് വരികയാണ്. എന്നിട്ട് ഞങ്ങള്‍ സ്വയം മറന്ന് കെട്ടിപ്പിടിക്കുന്ന സീനാണ് അടുത്തത്.

എടുക്കുന്നതിന് കുറച്ചുമുമ്പ് പാര്‍വതി അസോസിയേറ്റ് ഡയറക്ടര്‍ മുഖേന എന്നെ ഒരു കാര്യം അറിയിച്ചു. ഇങ്ങനെ കെട്ടിപ്പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു അന്ന് പാര്‍വതി പറഞ്ഞത്,’ ശ്രീനിവാസന്‍ പറഞ്ഞു.

പാര്‍വതിയുടെ വാക്കുകള്‍ കേട്ട് താന്‍ ധര്‍മ്മസങ്കടത്തിലായി.
''അന്നെനിക്ക് അറിയില്ലായിരുന്നു എന്താ സംഭവം എന്ന്. പിന്നീട് എനിക്ക് മനസ്സിലായത് എന്താണെന്ന് വെച്ചാല്‍ പാര്‍വതി ഇനി സിനിമയിലും ജീവിതത്തിലും ആരെയെങ്കിലും കെട്ടിപ്പിടിക്കുന്നുണ്ടെങ്കില്‍ അത് ജയറാമിനെ മാത്രമായിരിക്കുമെന്ന് തീരുമാനിച്ച സമയമായിരുന്നു അത്,’ ശ്രീനിവാസന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക