ഭര്‍തൃഗൃഹത്തില്‍ യുവതി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് പ്രശസ്ത എഴുത്തുകാരി തനൂജ ഭട്ടതിരി. ഇനിയും മരിക്കാൻ പെൺകുട്ടികളെ നാം പ്രസവിച്ചു വളർത്തിക്കൊണ്ടിരിക്കുമ്പോൾ എഴുതിയിട്ടെന്തു കാര്യമെന്ന് തനൂജ ഭട്ടതിരി തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.
എഴുതണ്ട എന്ന് വിചാരിച്ചതാണ്..!
എഴുതിയിട്ടെന്തു കാര്യം,ഇനിയും മരിക്കാൻ പെൺകുട്ടികളെ നാം പ്രസവിച്ചു വളർത്തിക്കൊണ്ടിരിക്കുമ്പോൾ...!
എന്നിട്ടും പറയാതെ വയ്യ...
കുടുംബം പെണ്ണിന്റെ മാത്രം ആവശ്യമാണെന്ന ധാരണ മാറിയാലേ ഇത്തരം മരണങ്ങൾ അവസാനിക്കു....
ആണുങ്ങൾ കല്യാണം കഴിച്ചില്ലെങ്കിൽ കുഴപ്പമില്ല, താമസിച്ചു കല്യാണം കഴിച്ചാലും കുഴപ്പമില്ല, കെട്ടി പെണ്ണിനെ വീട്ടിൽ കൊണ്ടുവന്നിട്ടു, തോന്നിയപോലെ നടന്നാൽ പോലും കുഴപ്പമില്ല.
പെണ്ണ് പഠിച്ചാലും ഇല്ലെങ്കിലും ഒരു പ്രായത്തിനകത്തു വിവാഹം കഴിഞ്ഞിരിക്കണം.. അതുകഴിഞ്ഞാൽ കുഞ്ഞുങ്ങളുണ്ടായിരിക്കണം.
കല്യാണം കഴിഞ്ഞെത്തുന്ന വീടാണവളുടെ വീട്..
സുരക്ഷിതത്വത്തിന് അവൾക്കൊരു ആൺ തുണ വേണം, വീട് വേണം, കുടുംബം വേണം..!
ഇതാണ് പൊതു ധാരണ.. ലൈംഗീക ആവശ്യങ്ങളും, തീറ്റയും കുടിയും എല്ലാം പെണ്ണിനെ പോലെ ആണിനും വേണം.
ഒരു വീടിന്റെ സേഫ്റ്റി ആണിനും വേണം. പക്ഷെ എല്ലാം അവനു സ്വാതന്ത്ര്യത്തോടെ അനുഭവിക്കാം..
അവൾ പൊന്നും പണവുമായി വന്നു അസ്വതന്ത്രയായി കഴിയണം.
എന്റെ കുടുംബം അങ്ങനെയല്ല, എന്റെ ഭർത്താവ് അങ്ങനല്ല എന്നാരും പറയണ്ട..
ഇങ്ങനെ ഒരു പെണ്ണെങ്കിലും മരിക്കുന്നിടത്തോളം കാലം ഇതെല്ലാവർക്കും ഒരുപോലെ ബാധകമാണ്..
കഷ്ടം!!
നാണമില്ലേ നമുക്ക് ഈ കാലത്തു ജീവിച്ചിരിക്കുന്നു എന്നുപറയാൻ..
സമ്മതിച്ചു ഇത് ആദ്യ സംഭവമൊന്നുമല്ല. പക്ഷെ കാലം മാറിയത് നമ്മൾ ആലോചിക്കണം
ലജ്ജയില്ലേ നമുക്ക് . പഠിച്ച പെണ്ണുങ്ങളാണെന്നു പറയാൻ...!
സാമ്പത്തികമായി സ്വതന്ത്രയാണെന്നു പറയാൻ..!
ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ നമ്മളെന്താണ് ചെയ്യുക?
നമ്മുടെ മക്കൾക്ക് ഇങ്ങനെ സംഭവിച്ചാൽ എന്താണ് ചെയ്യുക?
പോയി ചത്തൂടെ നമുക്കൊക്കെ!!
ഏതെങ്കിലും ഒരു വ്യക്തിയുണ്ടായിരുന്നോ അവളെ രക്ഷിക്കാൻ?
അവളുടെ അച്ഛനും അമ്മയെയും പോലെ ഉത്തരവാദിത്തം നമുക്കെല്ലാവർക്കുമുണ്ട്!
അവർ മാത്രമാണോ കുറ്റക്കാർ?
സമൂഹത്തെ പേടിച്ചു പെണ്ണുങ്ങൾ എത്രപേർ ചാകണം?
തിരിച്ചു വീട്ടിൽ വരാനല്ല തന്റെ രണ്ടു കാലിൽ ജീവിക്കാൻ പെൺകുട്ടികളെ ആരു പ്രാപ്തരാക്കും..??
പെണ്ണുങ്ങൾ സംരക്ഷിക്കപ്പെടേണ്ടവൾ ആണെന്ന തോന്നലുകൊണ്ടാണ് ഭർത്താവിന്റെ വീട്ടിൽ പ്രശ്നമുണ്ടെങ്കിൽ സ്വന്തം വീട്ടിൽ വരാൻ പറയുന്നത്..എന്നിട്ട് ഈ ബന്ധം ശരിയായില്ലെങ്കിൽ മറ്റൊരാളുടെ തലയിൽ കെട്ടിവെക്കണം.
അവർക്ക് ആവശ്യമുണ്ടെങ്കിൽ അവർ വീട്ടിൽ വരട്ടെ..നമ്മൾ അതനുവദിക്കുന്നത് വലിയ ഔദാര്യമൊന്നുമല്ല..
അവർ പഠിച്ചു ജോലി ചെയ്യാൻ കഴിവുള്ളവരെങ്കിൽ അവർ ജോലി ചെയ്തു സ്വന്തം കാലിൽ നിൽക്കുക തന്നെ ചെയ്യും.
മക്കളുണ്ടെങ്കിൽ വളർത്തുകയും ചെയ്യും...
അവരവരിലുള്ള വിശ്വാസമാണ് വേണ്ടത്..അതാണ് മക്കൾക്ക് കൊടുക്കേണ്ടത് എല്ലാ കുട്ടികളും അത്രയും സ്വതന്ത്ര ബുദ്ധിയോടെ വളരണമെന്നില്ല.
അങ്ങനെയുള്ളവർക്കു തിരിച്ചെണീറ്റു നിൽക്കാൻ സഹായം ആവശ്യമാണ്.
ഒരു വനിതാ ഡോക്ടർക്കു സ്വന്തമായി ഒരു ക്ലിനിക്
ഇട്ടു ഒരു ചെറിയ ഫ്ലാറ്റിൽ തനിയെ താമസിക്കാൻ പറ്റില്ലേ?
ഇത്തരം സന്ദര്ഭങ്ങളിൽ പെൺകുട്ടികളുടെ അമ്മമാർക്കുപോലും
ഭയമാണ്.
അവൾ തനിച്ചോ?
അവളുടെ സോഷ്യൽ സേഫ്റ്റിയെക്കാൾ അവർക്കു പ്രശ്നം ആണുങ്ങൾ ആരെങ്കിലുമായി അവൾ ബന്ധം സ്ഥാപിക്കുമോ എന്നാണ്.
തനിയെ ഉള്ള ആ വീട്ടിൽ ആരെങ്കിലും കൂടെ ചെന്നാലോ?
സെക്സ് ഉണ്ടായാലോ?
ഇതൊക്കെയാണ് പ്രശ്നം!
ആദ്യം നമ്മൾ മനസിലാക്കേണ്ടത് ആത്മാഭിമാനമുള്ള ഒരു വ്യക്തിയും
മോശമായി, തോന്നിയപോലെ, തന്റെ ശരീരമോ മനസോ ഉപയോഗിക്കില്ല എന്നതാണ്.
അതവളുടെ സ്വകാര്യതയാണ്. അതവൾക്കറിയാം..
അല്ലെങ്കിൽ സ്വന്തമായി ഒരാളെ കണ്ടെത്തി അവൾ അങ്ങനെ ജീവിച്ചാൽ അതൊരു തെറ്റുമല്ല.
സെക്സ് എന്ന പാപം തന്റെപെണ്മക്കൾക്ക് സംഭവിക്കാതിരിക്കാനാണ് ആരുടെ എങ്കിലും തലയിൽ കെട്ടി വെക്കുന്നത്, അവരെ കൊല്ലുന്നതിനു കൂട്ടുനിൽക്കുന്നതും അതുകൊണ്ടുതന്നെ!
നമ്മളെപ്പോലെ എല്ലാം വിധി എന്നുപറഞ്ഞു നോക്കി നിൽക്കുന്നവർ ഈ സമൂഹത്തിൽ ഉള്ളിടത്തോളം കാലം ഇവിടം നന്നാവില്ല എന്ന് മാത്രമല്ല, നശിച്ചു അടിവേര് പറിയുകയും ചെയ്യും. ആണിനാവശ്യമില്ലാത്ത സുരക്ഷിതത്വമോ, ലൈംഗീക പരിവേഷമോ, കുടുംബ പേരോ,പെണ്ണിനും വേണ്ട എന്ന് തീരുമാനമാകുന്നവരെ ഇനിയും നമുക്കിങ്ങനെ എഴുതികൊണ്ടിരിക്കാം!