വാഷിംഗ്ടൺ, ജൂൺ 20: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ 'ബ്ലൂ ഒറിജിൻ' ജൂലൈ 20 ന് ബഹിരാകാശത്തേക്ക് പറക്കാനിരിക്കെ പ്രതിഷേധവുമായി ആയിരങ്ങൾ രംഗത്ത്.
ബഹിരാകാശ പര്യടനത്തിന് ശേഷം യാത്രികരെ തിരികെ ഭൂമിയിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന നിവേദനത്തിൽ 18,114 പേര് ഒപ്പിട്ടു.
സൂപ്പർമാനിലെ വില്ലൻ ലെക്സ് ലൂഥറുമായി ബെസോസിനെ താരതമ്യപ്പെടുത്തിക്കൊണ്ടാണ് നിവേദനം. ആഗോള ആധിപത്യത്തെ ബാധിക്കുന്ന ഒരു ദുഷ്ടനായ മേധാവി എന്നും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു. സർക്കാർ ബെസോസിനെപ്പോലുള്ളവർക്ക് ഒപ്പം നിൽക്കുന്നതിനെയും വിമർശിച്ചിട്ടുണ്ട്. 5 ജി മൈക്രോചിപ്പുകൾ പ്രവർത്തനക്ഷമമാക്കുന്നതിലൂടെ ഭൂമിക്ക് ബെസോസിന്റെ തിരിച്ചുവരവ് അപകടകരമായി തീരുമെന്നും അവർ പറയുന്നു. ജോസ് ഓർട്ടിസ് എന്നയാളുടെ നേതൃത്വത്തിലാണ് നിവേദനം.
ന്യൂ ഷെപ്പേർഡിലെ ആദ്യ ബഹിരാകാശ യാത്രയ്ക്ക് ജെഫ്ബെസോസ് , സഹോദരൻ മാർക്ക്, 28 മില്യൺ പൗണ്ട് ലേലത്തിൽ വിജയിച്ച വ്യക്തിയടക്കം ആറു പേരാണ് ഒരുങ്ങി നിൽക്കുന്നത്.
അപ്പോളോ 11 ചന്ദ്രനിൽ ലാൻഡ് ചെയ്തതിന്റെ 52-ാം വാർഷികം അടയാളപ്പെടുത്തുന്ന ജൂലൈ 20ന് മനുഷ്യനെ വഹിച്ചുള്ള ആദ്യ ബഹിരാകാശ യാത്ര ഫ്ലൈറ്റ് കമ്പനി മുൻപേ പ്രഖ്യാപിച്ചതാണ്.
അഞ്ച് നിലകളുള്ള ന്യൂ ഷെപ്പേർഡ് റോക്കറ്റിന് ആദ്യത്തെ അമേരിക്കൻ ബഹിരാകാശ യാത്രികൻ അലൻ ഷെപ്പേർഡിന്റെ ആദരസൂചമായാണ് പ്രസ്തുത നാമധേയം നൽകിയത്.
ഏകദേശം 340,000 അടിയിൽ ബഹിരാകാശത്തിന്റെ അരികിലേക്ക് എത്തുന്ന മാതൃകയിലാണ് രൂപകൽപന. സഞ്ചാരികൾക്ക് മൈക്രോ ഗ്രാവിറ്റിയിൽ കുറച്ച് മിനിറ്റ് ഭാരക്കുറവ് അനുഭവിക്കാനും ഭൂമിയുടെ ഉയരത്തിലുള്ള കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കാനും കഴിയും.
ബൂസ്റ്ററിന് മുകളിലുള്ള ക്രൂ ക്യാപ്സ്യൂളിൽ വലിയ ജനാലകളും 6 യാത്രികർക്കുള്ള ഇരിപ്പിടവും ഉണ്ടാകും.
പശ്ചിമ ടെക്സസ് മരുപ്രദേശത്ത് പാരഷ്യൂട്ടിന്റെ സഹായത്തോടെ ബൂസ്റ്ററും കാപ്‍സ്യൂളും രണ്ടായി ലാൻഡ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.