ചില മനുഷ്യരെ കണ്ടാല്‍ അവര്‍ക്കെന്തോ അസുഖമുണ്ടെന്ന് മനസിലാകും. കേരളത്തിലെ ഒരു എമ്മെല്ലെയായ പി. ടി. തോമസിന്റെ മുഖത്തേക്കു നോക്കിയാലും എന്തോ കുഴപ്പമുണ്ടെന്ന് അറിയാം. കൃമിമികടി മുതൽ മൂലക്കുരുവോ മറ്റോ ആവാം.
പ്രതിപക്ഷ നേതാവാകാന്‍ കച്ചകെട്ടി ഇറങ്ങിയിട്ടും എങ്ങുമെത്താതിരുന്നത് കാര്യം സോണിയ ഗാന്ധി മനസിലാക്കിയതു കൊണ്ടാണ്. ഇടുക്കിയിലെവിടെയോ ആയിരുന്നു അദ്ദേഹം നേരത്തെ മത്സരിച്ചിരുന്നത്. അവിടെ നിന്ന് എറണാകുളം ഡിസ്ട്രിക്കിലെത്തി. ഒരു എം എല്‍ എ എന്നതിനപ്പുറം ഒന്നുമായിത്തീരാന്‍ അദ്ദേഹത്തിന് ഇതുവരെ സാധിച്ചിട്ടില്ല. പിണറായി വിജയന്‍ തുടര്‍ഭരണം കൈവരിച്ചതുകൊണ്ട് ഭരണത്തിലേറാനും സാധ്യമല്ല. എന്നാല്‍ പാര്‍ട്ടിയിലെങ്കിലും ഒരു സ്ഥാനം കിട്ടുമെന്നുള്ള മോഹം കയ്യിലിരുപ്പു കൊണ്ട് നടന്നതുമില്ല.
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പിണറായി വിജയന്റെ വായില്‍ നിന്നും വേണ്ടുവോളം വാരിക്കൂട്ടിയിട്ടുള്ള നേതാവു കൂടിയാണ് തോമസ്സ്. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അത് തെളിയിക്കാനുള്ള ചുമതല കൂടി തനിക്കുണ്ടെന്ന സാമാന്യ മര്യാദ സൗകര്യ പൂര്‍വ്വം മറക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.
ഇതിപ്പോള്‍ പറയുന്നത് കേരളത്തില്‍ നല്ലരീതിയില്‍ നടത്തിപ്പോരുന്ന ഒരു വ്യവസായത്തിനെതിരായി തോമസ്സ് നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതി അറിയാനാണ്. കിറ്റക്‌സെന്ന ഈ വ്യവസായത്തിന്റെ ഉടമയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ മത്സരിച്ച 20/20 എന്ന പാര്‍ട്ടിയുടെ ഉപജ്ഞാതാവുകൂടിയായ സാബു ജേക്കബ് ആരോപണങ്ങള്‍ തെളിയിച്ചാല്‍ തോമസ്സിന് 50 കോടിരൂപാ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരിക്കയാണ്. കേരളത്തില്‍ ഇന്നേവരെ ഒരുവ്യവസായിയും പ്രകടിപ്പിച്ചിട്ടില്ലാത്ത ധീരപ്രഖ്യാപനമാാണ് സാബു നടത്തിയിരിക്കുന്നത്. ഇത് തെളിയിക്കാന്‍ പി.ടി തോമസ്സിന്ന ബാധ്യതയുണ്ട്. നിയമസഭയില്‍ ആര്‍ക്കെതിരെയും എന്തും പറയാമെന്ന നിയമ പരിരക്ഷയുള്ളതു കൊണ്ട് തോമസ്സ് ധൈര്യപൂര്‍വ്വം ആരോപണങ്ങള്‍ ഉന്നയിക്കയായിരുന്നെന്ന് കരുതാം. എന്നാല്‍ നിയമസഭക്കു വെളിയിലും അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചതുകൊണ്ടാണ് സാബു വെല്ലുവിളിക്കുന്നത്.
പ്രധാനമായും അഞ്ച് ആരോപണങ്ങളാണ് തോമസ്സ് ഉന്നയിച്ചത്. ഈ അഞ്ച് ആരോപണങ്ങള്‍ക്കും പ്രത്യേകം പ്രത്യേകമായി ഓരോന്നിനും പത്തു കോടി രൂപാ വീതം നല്‍കാമെന്നാണ് സാബു ജേക്കബ് പറയുന്നത്. തന്റ സ്ഥാപനിത്തിനെതിരായി തോമസ്സ് ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിച്ചാല്‍ 50 കോടി രൂപാ. തോമസ്സ് എടുത്ത ലോട്ടറി ടിക്കറ്റ് അദ്ദേഹത്തിന്റെ പോക്കറ്റില്‍ ഇരിപ്പുണ്ട്.
അദ്ദേഹം പറയുന്ന ആരോപണങ്ങളില്‍ പ്രധാനമായിട്ടുള്ളത് കിറ്റക്‌സ് കമ്പനിയില്‍ നിന്ന് വെളിയിലേക്കു വിടുന്ന ജലം കടമ്പ്രയാറിനെ മലിനമാക്കുന്നു എന്നതാണ്. തോമസ്സ് പ്രതിനിധീകരിക്കുന്ന തൃക്കാക്കര മണ്ഢലത്തില്‍ കൂടി ഒഴുകുന്ന നദിയയാണ് കടമ്പ്രയാര്‍. കഴിഞ്ഞ അഞ്ചു വര്‍ഷവും മണ്ഢലത്തെ പ്രതിനിധീകരിച്ച വ്യക്തിയാണ് തോമസ്സ്. അന്നൊന്നും തോന്നാതിരുന്ന മലിനീകരണം ഇപ്പോള്‍ മണക്കാനുള്ള കാരണം 20/20 കഴിഞ്ഞ ഇലക്ഷനില്‍ രാഷ്ട്രീയ പാര്‍ട്ടിയായി തോമസ്സിനെതിരെയും മറ്റു മണ്ഢലങ്ങളിലും മത്സരിച്ചതിനാലാണ്.
ഒരുസീറ്റിലും വിജയിച്ചില്ലെങ്കിലും രണ്ടു മുന്നണികള്‍ക്കെതിരെയും നിര്‍ണായക ശക്തിയായി ഉയരാന്‍ 20/20 ക്ക് സാധിച്ചു. ചില മണ്ഢലങ്ങളില്‍ അവര്‍ രണ്ടാം സ്ഥനത്ത് എത്തുകയും ചെയ്തു. ഇത് ഭാവിയിലേക്കുള്ള വെല്ലുവിളിയാണെന്ന് മനസിലാക്കിയതുകൊണ്ടാണ് തോമസ്സ് കമ്പനി തന്നെ പൂട്ടിക്കാമെന്നു കരുതി മുണ്ട് മടക്കി കുത്തിയത്. സാബു ഇത്രയധികം രൂപാമുടക്കി വെല്ലുവിളിക്കുമെന്ന് തോമസ്സ് സ്വപ്നത്തില്‍പോലും വിചാരിച്ചു കാണുകയില്ല. താന്‍ ജന്മം നല്‍കിയ ആരോപണങ്ങളുടെ പിതൃത്വമേറ്റെടുക്കേണ്ടത് തോമസ്സിനിപ്പോള്‍ ബാധ്യതയായി തീര്‍ന്നിരിക്കയാണ്. അദ്ദേഹത്തിന് ഒളിച്ചോടാന്‍ സാധിക്കില്ല.
ഒന്നുകില്‍ ആരോപണങ്ങള്‍ തെളിയിച്ച് 50 കോടിയുടെ ലോട്ടറിയടിക്കുക, അല്ലെങ്കില്‍ സാബുവിനോട് മാപ്പുപറഞ്ഞ് തടിതപ്പുക. പക്ഷേ, അങ്ങനെ തടിതപ്പാന്‍ സാബു അനുവദിക്കുമെന്ന് തോന്നുന്നില്ല. അദ്ദേഹം ചില വ്യവസ്ഥകളാണ് മുന്‍പോട്ട് വച്ചിരിക്കുന്നത്. തോമസ്സ് ക്ഷമ പറയുന്നതിനോടൊപ്പം തലമുണ്ഢനം ചെയ്യണം. എം എല്‍ എ സ്ഥാനം രാജിവെയ്ക്കണം. ഇതുരണ്ടും തോമസ്സ് ചെയ്യില്ലന്നത് ഉറപ്പ്. ഒരുപക്ഷേ, രഹസ്യമായി സാബുവിനോട് ക്ഷമ ചോദിച്ചേക്കാം., അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് സാഷ്ടാഗം വീണ് കാലില്‍ പിടിക്കുക. തോമസ്സ് ഏറ്റുമുട്ടിയത് സാധാരണക്കാരനോട് അല്ലാഞ്ഞതിനാല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഉന്നയിച്ച് രക്കക്ഷപെടുന്ന രാഷ്ട്രീയക്കാരെപ്പോലെ പറ്റില്ല. തോമസ്സ് എടുത്ത ലോട്ടറിയുടെ ഫലപ്രഖ്യപനം വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്ന് വിശ്വസിക്കാം. അതുവരെ ടിക്കറ്റ് തോമസ്സിന്റെ പോക്കറ്റില്‍തന്നെ ഇരിക്കട്ടെ. പാര്‍ക്കലാം..
കേരളത്തില്‍ വ്യവസായങ്ങള്‍ വളരാന്‍ അനുവദിക്കില്ല എന്നത് അവിടുത്തെ രാഷട്രീയ പാര്‍ട്ടികളുടെ അപ്രഖ്യാപിത നയമാണ്. ഇരുമുന്നണികളും ഇക്കാര്യത്തില്‍ ഒന്നിനൊന്ന് മെച്ചമാണ്. പ്രവാസികളായ മലയാളികള്‍ നാട്ടില്‍ വ്യവസായങ്ങള്‍ തുടങ്ങാന്‍ ഭയപ്പെടുന്നവരാണ്. ഗള്‍ഫില്‍ കൂലിപ്പണിയെടുത്ത് അല്‍പം കാശുണ്ടാക്കി നാട്ടില്‍വന്ന് ഒരുബസ്സ് വാങ്ങിയ മുരളിയുടെ കഥയാണ് സത്യന്‍ അന്തിക്കാടിന്റെ വരവേല്‍പ് എന്ന സിനിമ പറയുന്നത്. ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായിരുന്ന ബാജ്‌പേയ് കണ്ടാസ്വദിച്ചതാണ് ഈ സിനിമ. രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും കൂടി എങ്ങനെ ഒരു വ്യവസായത്തെ നശിപ്പിക്കുന്നു എന്നിറിയണമെങ്കില്‍ വരവേല്‍പ് ഒന്നുകണ്ടുനോക്കു.
വ്യവസായങ്ങള്‍ ഒന്നൊന്നായി അടച്ചു പൂട്ടുന്നു എന്നതാണ് കേരളചരിത്രത്തില്‍ കാണുന്നത്. കോഴിക്കോട്ട് ബിര്‍ള സ്ഥാപിച്ച മാവൂര്‍ റയോണ്‍സു മതല്‍ പ്‌ളാച്ചിമടയിലെ കൊക്കക്കോള കമ്പനിവരെ പൂട്ടിച്ചപ്പോള്‍ രാഷ്ട്രീയക്കാര്‍ എന്തുനേടി? അനേകം കുടുംബങ്ങളുടെ ജീവനോപാധി ഇല്ലാതാക്കി. കിറ്റക്‌സ് കമ്പനിയില്‍ പതിനയ്യാരത്തോളം തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ട്. അവരുടെ കഞ്ഞിയില്‍ പാറ്റയിടാനാണ് തോമസ്സും കൂട്ടരും ശ്രമിക്കുന്നത്. സാബുവിന് നഷ്ടപ്പെടാനൊന്നുമില്ല. കേരളമല്ലെങ്കില്‍ തമിള്‍നാടോ കര്‍ണാടകയോ അദ്ദേഹത്തെ രണ്ടുകൈകളും നീട്ടി സ്വീകരിക്കും, നഷ്ടം കിഴക്കമ്പലത്തിനും അവിടുത്തെ പതിനയ്യാരിത്തോളം പാവപ്പെട്ടവര്‍ക്കും മാത്രം.