പൊടിപിടിച്ച അലമാരയിൽ രഘു ആവശ്യപ്പെട്ട ഒരു പഴയ ഫോട്ടോ തിരയുന്നതിനിടയിലാണ് മണി മുഴക്കങ്ങളോടെ അത് നിലത്തേക്ക് വീണത്.
നന്ദന അതെടുത്തു നോക്കുമ്പോഴേക്കും അതിലെ കുറച്ചു മണികൾ ഇളകി തെറിച്ചു പോയിരുന്നു.
" എൻ്റെ ചിലങ്കകൾ ...!!"
ഒരു കാലത്ത് തൻ്റെ കളിത്തോഴിയായിരുന്നവൾ...
കണങ്കാലുകളുടെ ചൂടറിഞ്ഞ് തന്നോടു പറ്റിച്ചേർന്നവൾ...
സുഖ ദു:ഖങ്ങളിൽ പങ്കു ചേർന്നവൾ...
നർത്തകിയായ നന്ദനാ കൃഷ്ണന് ആരാധകരേറെയായിരുന്നു. ഡേറ്റിനായി മുറവിളി കൂട്ടിയ സംഘാടകരിൽ ഒരാളായ രഘുവരനെ ജീവിത പങ്കാളിയാക്കിയതും നൃത്തത്തോടുള്ള സ്നേഹം കൊണ്ടു മാത്രമായിരുന്നു.
പിന്നീടയാൾ 'എൻ്റെ മുന്നിൽ മാത്രം നീ കെട്ടിയാടിയാൽ മതി 'യെന്നു പറഞ്ഞപ്പോൾ തകർന്നുടഞ്ഞത് സ്വപ്നങ്ങൾ മാത്രമല്ല, സ്വത്വം തന്നെയായിരുന്നു.
" ഫോട്ടോ കിട്ടിയില്ലേ?"
തിരക്കിട്ട് ചിലങ്ക മുത്തുകൾ പെറുക്കുന്നതിനിടയിൽ രഘു അങ്ങോട്ടേക്ക് വന്നു.
"ഇല്ല. എൻ്റെ ചിലങ്ക തറയിൽ വീണു''.
"എൻ്റെ നന്ദൂ , എന്തെങ്കിലും ആവശ്യകാര്യങ്ങൾ ചെയ്യാതെ ഇത്തരം ഉപയോഗമില്ലാത്ത വസ്തുക്കൾക്കു പിറകെ പോകുന്നതെന്തിന്?"
അവൾ നനഞ്ഞ കണ്ണുകൾ ഒപ്പിക്കൊണ്ട് മുഖമുയർത്തി നോക്കി.
"ആഹാ. കിട്ടി. ഈ ഫോട്ടോയാ ഞാൻ പറഞ്ഞത്. "
കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെ അയാൾ നിന്ന് തുള്ളുന്നത് കണ്ട് അവൾ ആ ഫോട്ടോയിലേക്ക് നോക്കി.
അതിലെ ആളിനെ കണ്ടപ്പോൾ വീണ്ടും ഓർമ്മകളിലേക്ക് തിരിച്ചു പോയി.
തൻ്റെ കൂടെ വേദി പങ്കിട്ടിരുന്ന നിരഞ്ജന ശ്രീകുമാർ !!
എന്നും തൻ്റെ പിറകിൽ രണ്ടാം തരക്കാരി മാത്രമായിരുന്നു. പക്ഷേ ഇന്ന്, സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിലേക്ക് പറക്കുന്ന വെള്ളിനക്ഷത്രം.
"എത്ര കഷ്ടപ്പെട്ടാണെന്നോ ഞാൻ നിരഞ്ജനയുടെ ഡേറ്റ് സംഘടിപ്പിച്ചത്. നാളെയാണ് പ്രോഗ്രാം. പരസ്യചിത്രത്തിന് ഫോട്ടോ വേണം."
അയാളുടെ ശബ്ദം അവളെ ഓർമ്മകളിൽ നിന്നുണർത്തി.
രഘു ആ ഫോട്ടോയിലേക്ക് നോക്കി വീണ്ടും വാചാലനായി.
"എൻ്റെ നന്ദൂ, പെണ്ണുങ്ങളായാൽ ഇങ്ങനെയാവണം. എന്താ ഒരു സ്ട്രക്ചർ.കണ്ടു പഠിക്ക്.ഈ പ്രായത്തിലും ശരീര ഭംഗി കാത്തു സൂക്ഷിച്ചിരിക്കുന്നതെങ്ങനെയെന്ന്. സ്ത്രീകൾക്കൊരു മാതൃകയാണവൾ "
അവൾ ചിലങ്കകൾ തിരികെ അലമാരയിൽ വച്ചതിനു ശേഷം രഘുവിൻ്റെ കൈയ്യിലെ ഫോട്ടോ വാങ്ങിക്കൊണ്ടു പറഞ്ഞു.
"ശരിയാ.രഘുവേട്ടാ. അവരെ കണ്ടു പഠിക്കണം.കാരണം അവർ വിവാഹം കഴിച്ചിട്ടില്ലല്ലോ?"