ദമ്മാം: മാനസിക വിഭ്രാന്തിയിൽ സ്‌പോൺസറുടെ വീട് വിട്ട് ഓടി തെരുവിലായ ആന്ധ്ര സ്വദേശിനി നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിൽ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി.
ആന്ധ്രാപ്രദേശ് ഗോർള്വാവാന്ഡല പള്ളി സ്വദേശിനിയായ ദിൽഷാദ് ബീഗമാണ്
നാട്ടിലേക്ക്
മടങ്ങിയത്.
ഇന്ത്യൻ പാസ്പോർട്ട് സേവാകേന്ദ്രത്തിന്റെ അടുത്ത് ഒരു സ്ത്രീ സ്വയം സംസാരിച്ചു കൊണ്ട് അലഞ്ഞു നടക്കുന്നതായ വിവരം നവയുഗം ജീവകാരുണ്യവിഭാഗത്തിന് ലഭിച്ചതിനെത്തുടർന്ന്, നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണികുട്ടന്റെ നേതൃത്വത്തിൽ ജീവകാരുണ്യപ്രവർത്തകർ അവിടെയെത്തി ഇവരെ ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യൻ എംബസ്സിയിൽ വിവരം അറിയിച്ച ശേഷം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ദിൽഷാദ് ബീഗത്തെ ഹാജരാക്കി റിപ്പോർട്ട് ചെയ്തു. തുടർന്ന് ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തിച്ചു. അവരുടെ മാനസികനില മനസ്സിലാക്കിയ അഭയകേന്ദ്രം അധികൃതർ , ദിൽഷാദ് ബീഗത്തെ മഞ്ജുവിന്റെ കൂടെ അയച്ചു. ഒരു മാസത്തോളം അവർ മഞ്ജുവിന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞു. ആ കുടുംബത്തിന്റെ പരിചരണത്തിലൂടെ അവരുടെ മാനസിക നിലയിൽ ഏറെ പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞു.
നവയുഗം ജീവകാരുണ്യവിഭാഗം ജവാസാത്ത് അധികൃതരുമായി ബന്ധപ്പെട്ട് ദിൽഷാദ് ബീഗത്തിന്റെ സ്‌പോൺസറെ വിളിപ്പിച്ചു സംസാരിച്ചു. അവസ്ഥ മനസ്സിലാക്കിയ സ്പോൺസർ, ഫൈനൽ എക്സിറ്റ് നൽകാൻ തയ്യാറായി. മഞ്ജുവിന്റെ അഭ്യർത്ഥന അനുസരിച്ചു വെസ്കോസ ജീവനക്കാരനായ അനീഷ്, വിമാനടിക്കറ്റ് സ്പോൺസർ ചെയ്തു.
ദിൽഷാദ് ബീഗത്തിന്റെ
കൊറോണ PCR ടെസ്റ്റ് അടക്കമുള്ള നടപടികളും നവയുഗം ജീവാകാരുണ്യവിഭാഗം പൂർത്തിയാക്കി.
അങ്ങനെ നിയമനടപടികൾ പൂർത്തിയാക്കി ദിൽഷാദ് ബീഗം
നാട്ടിലേക്ക്
മടങ്ങി.