Image

നിയമക്കുരുക്കിൽപെട്ട അസം സ്വദേശിനി  നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക്  മടങ്ങി

Published on 14 May, 2021
നിയമക്കുരുക്കിൽപെട്ട അസം സ്വദേശിനി  നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക്  മടങ്ങി

ദമ്മാം:  നിയമക്കുരുക്കിൽപ്പെട്ട അസം സ്വദേശിനിയായ വീട്ടുജോലിക്കാരി നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ, നിയമനടപടികൾ പൂർത്തിയാക്കി  നാട്ടിലേക്ക്  മടങ്ങി.

അസം ദിസ്പൂർ സ്വദേശിനി റൂബി ബീഗമാണ്  നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക്  മടങ്ങിയത്. ഏകദേശം  രണ്ടു വർഷം  മുൻപാണ്  റൂബി ബീഗം സൗദി സ്വദേശിയുടെ വീട്ടിൽ ജോലിക്ക്  വന്നത്. എന്നാൽ, ആ വീട്ടിലെ ജോലി ദുരിതപൂർണ്ണമായിരുന്നു. രാപ്പകൽ വിശ്രമം ഇല്ലാതെ ജോലി ചെയ്പിക്കുമെങ്കിലും, ശമ്പളം കൃത്യമായി നൽകിയിരുന്നില്ല.  ഒരു വർഷത്തിന് ശേഷം അവർ ആ വീട്ടിൽ നിന്നും ഒളിച്ചോടി, മറ്റു ചിലയിടങ്ങളിൽ ജോലി ചെയ്തു പിടിച്ചു നിൽക്കാൻ ശ്രമിച്ചു. ഒടുവിൽ ജീവിതം വഴി മുട്ടിയപ്പോൾ, ദമ്മാമിലെ എംബസ്സി വി.എഫ്.എസ് സെന്ററിൽ സഹായം അഭ്യർത്ഥിച്ചു. അവിടുള്ളവർ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനെ വിവരം അറിയിച്ചു. 

മഞ്ജുവും, ഭർത്താവും നവയുഗം ജീവകാരുണ്യപ്രവർത്തകനുമായ പദ്മനാഭൻ മണിക്കുട്ടനും കൂടി അവിടയെത്തി, റൂബി ബീഗത്തോട് സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കി. തുടർന്ന് അവരെ പോലീസ് സ്റ്റേഷനിലും, അവിടന്ന് ദമ്മാം വനിതാ അഭയകേന്ദ്രത്തിലും കൊണ്ട് ചെന്നാക്കി. സർക്കാർ രേഖകൾ പരിശോധിച്ചതിൽ നിന്നും, റൂബിയുടെ സ്പോൺസർ അവരെ ഹുറൂബിൽ (ഒളിച്ചോടിയ തൊഴിലാളി) ആക്കിയതായും, വീട്ടിൽ നിന്ന് സ്വർണ്ണവും പണവും മോഷ്ടിച്ചാണ് ഒളിച്ചോടിയത് എന്ന കള്ളക്കേസ് കൊടുക്കുകയും ചെയ്തതായി മനസ്സിലാക്കി. ഹുറൂബും, മത്തലൂബും അടക്കമുള്ള  കേസുകളുടെ നൂലാമാലകൾ അഴിക്കാതെ റൂബി ബീഗത്തിന് നാട്ടിലേക്ക്  മടങ്ങാൻ സാധിക്കുമായിരുന്നില്ല.

നവയുഗം നിയമസഹായവേദിയുടെ സഹായത്തോടെ കേസുകൾ കോടതിയിൽ നടന്നു. ഇതിനിടെ കോവിഡ് കാലം ആയതിനാൽ, വനിതാ അഭയകേന്ദ്രം അധികാരികളുടെ നിർദ്ദേശം അനുസരിച്ച്  മഞ്ജു മണിക്കുട്ടൻ റൂബി ബീഗത്തിനെ ജാമ്യത്തിൽ എടുത്ത്, സ്വന്തം വീട്ടിലേക്ക്  കൊണ്ടു പോയി താമസിപ്പിച്ചു. പോലീസ് സ്റ്റേഷൻ, ഇൻവെസ്റ്റിഗേഷൻ ഓഫിസ്, കോടതികൾ എന്നിങ്ങനെ പലയിടങ്ങളിലായി, മൂന്നു മാസത്തോളം നീണ്ട നിയമപോരാട്ടമാണ് നവയുഗം റൂബി ബീഗത്തിനായി നടത്തിയത്.  ഒടുവിൽ കള്ളക്കേസുകൾ തള്ളിപ്പോകുകയും, അവർക്ക് ഫൈനൽ എക്സിറ്റ് നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തു.

അങ്ങനെ എല്ലാ നിയമനടപടികളും പൂർത്തിയാക്കി റൂബി ബീഗം നാട്ടിലേക്ക്  മടങ്ങി.

നിയമക്കുരുക്കിൽപെട്ട അസം സ്വദേശിനി  നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക്  മടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക