Image

''ആങ്കറിങ് ഒരിക്കലും എനിക്ക് മടുത്തിട്ടില്ല'': രഞ്ജിനി ഹരിദാസ്

Published on 14 May, 2021
''ആങ്കറിങ് ഒരിക്കലും എനിക്ക് മടുത്തിട്ടില്ല'': രഞ്ജിനി ഹരിദാസ്
ഏഷ്യാനെറ്റിന്റെ സ്റ്റാര്‍ സിംഗര്‍ പരിപാടിയുടെ അവതാരകയായി  
 ആങ്കറിങ് രം​ഗത്ത് പുതിയ രീതി അവതരിപ്പിച്ച്‌ രഞ്ജിനി ഹരിദാസ്  ഒരു മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു. മലയാളത്തേക്കാള്‍ കൂടുതല്‍ ഇംഗ്ലീഷ് സംസാരിച്ച്‌, അതിഥികളെ കെട്ടിപ്പിടിച്ച്‌ സ്വാഗതം ചെയ്യുന്ന രഞ്ജിനി അന്ന് മലയാളികള്‍ക്കിടയില്‍   അതിശയമായിരുന്നു.

അവതരണ രീതിയും ശൈലിയും മലയാളികള്‍ ഏറ്റെടു ത്തെങ്കിലും  വലിയ വിമര്‍ശനങ്ങളും രഞ്ജിനി ഹരിദാസ് നേരിടേണ്ടി വന്നിരുന്നു. ആങ്കറിങ് രംഗത്ത് ഇന്നും ചുവടുറപ്പിച്ചു തന്നെയാണ് രഞ്ജിനി മുന്നോട്ടു പോകുന്നത്. എന്നാല്‍ താന്‍ ഇപ്പോള്‍ ഫീല്‍ഡില്‍ ഇല്ലെന്നാണ് ചിലര്‍ കരുതുന്നതെന്നും എന്നാല്‍ ഇന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ആങ്കര്‍മാരില്‍ ഒരാള്‍ താന്‍ തന്നെയാണെന്നും രഞ്ജിനി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

'2007 മുതല്‍ 2014 വരെ ഞാന്‍ ഏഷ്യാനെറ്റിലായിരുന്നു. ഇപ്പോള്‍ ആ ചാനലില്‍ ജോലി ചെയ്യുന്നില്ല. അപ്പോള്‍ ആളുകള്‍ കരുതുന്നത് ഞാന്‍ ഔട്ടായെന്നാണ്. പക്ഷേ, ഞാന്‍ മറ്റു ചാനലുകളില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് ഷോകളും ബിസിനസ് ഷോകളും അവതരിപ്പിക്കുന്നുണ്ട്. ആളുകള്‍ അവ കാണുന്നില്ല എന്നതിനര്‍ത്ഥം ഞാന്‍ പണിയില്ലാതെ ഇരിക്കുകയാണെന്നല്ലല്ലോ. ഫിനാന്‍ഷ്യലി നോക്കുകയാണങ്കില്‍ എന്റെ വരുമാനത്തിന് യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. ഇപ്പോഴും കേരളത്തില്‍ കൂടുതല്‍ പ്രതിഫലം കിട്ടുന്ന ആങ്കര്‍മാരില്‍ ഒരാളാണ് ഞാനെന്ന് എനിക്കറിയാം. എന്റെ പ്രതിഫലത്തില്‍ കുറവ് വരുത്തില്ലെന്ന് ഞാന്‍ തന്നെയെടുത്ത തീരുമാനമാണ്. പിന്നെ, സോഷ്യല്‍മീഡിയയില്‍ ആളുകള്‍ എനിക്കെതിരെ സംസാരിക്കുന്നു എന്നത് എന്നെ ഒരുതരത്തിലും ബാധിക്കുന്ന കാര്യവുമല്ല. അതൊന്നും എന്റെ ജോലിയെയും ബാധിച്ചിട്ടില്ല. എന്റെ അഭിപ്രായങ്ങളില്‍ ഞാന്‍ എന്നും ഉറച്ച്‌ നില്‍ക്കും.

പത്ത് വര്‍ഷം മുമ്ബേ ആളുകള്‍ എന്നോട് പറയുന്നുണ്ട് ഈ പണി അധിക കാലം പറ്റില്ല, വേറെ ജോലി നോക്ക് എന്നൊക്കെ. പക്ഷേ, ഇന്നും ഞാനിവിടെയുണ്ട്. റിപ്പീറ്റ് ക്ലെയിന്റ്‌സ് ഉണ്ടെനിക്ക്. അതായത് 20 വര്‍ഷമായി അവരുടെ പരിപാടിക്ക് ആങ്കര്‍ ചെയ്യാന്‍ എന്നെ വിളിക്കാറുള്ള തരത്തിലുള്ള ക്ലെയിന്റ്‌സ്. നല്ല എജ്യുക്കേഷന്‍ ക്വാളിഫിക്കേഷനുള്ളത് കൊണ്ട് ലോകത്തെവിടെ വേണമെങ്കിലും പോയി നല്ല സാലറിയുള്ള ജോലി കിട്ടേണ്ട കാപ്പബിലിറ്റി എനിക്കുണ്ട്. പക്ഷേ, ഈ ജോലി ഒരിക്കലും എനിക്ക് മടുത്തിട്ടില്ല. മാസത്തില്‍ അഞ്ചോ എട്ടോ ദിവസം മാത്രം ജോലി ചെയ്താല്‍ മതി. ബാക്കിയുള്ള ദിവസങ്ങളില്‍ എനിക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാം. ട്രാവലിംഗ് ചെയ്യാം കുടുംബവുമൊത്ത് ഇരിക്കാം. എന്റെ ഡോഗ്‌സിനെ നോക്കാം' രഞ്ജിനി പറയുന്നു.

'ആങ്കറിംഗ് ചെയ്താണ് എനിക്ക് ഇന്നുള്ളതെല്ലാം ഉണ്ടായത്. എന്റെ വീട് ഉണ്ടാക്കിയത്, വാഹനങ്ങള്‍ വാങ്ങിയത്, ബാങ്ക് ബാലന്‍സ്, വീട്ടുകാരെ നോക്കുന്നത് എല്ലാം ഈ തൊഴിലെടുത്താണ്. എന്റെ ഈ ജീവിതത്തില്‍ ഞാന്‍ ഹാപ്പിയാണ്. ഇപ്പോഴാണെങ്കിലും കിട്ടുന്ന തുക മുഴുവന്‍ ധൂര്‍ത്തടിക്കാറില്ല. നന്നായി സേവ് ചെയ്യും. എന്നാല്‍, ബിസിനസില്‍ നിക്ഷേപിക്കാറില്ല. പൊതുവെ മടിച്ചിയായത് കൊണ്ട് ബിസിനസിലേക്കൊന്നും കടക്കാനുള്ള എഫര്‍ട്ട് എടുക്കാന്‍ വയ്യ,' രഞ്ജിനി ഹരിദാസ് പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക