Image

ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്കരിച്ച മന്ത്രി വി മുരളീധരനെതീരെ ജോൺ ബ്രിട്ടാസ് എം.പി.

Published on 13 May, 2021
ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്കരിച്ച മന്ത്രി വി മുരളീധരനെതീരെ ജോൺ ബ്രിട്ടാസ് എം.പി.
തിരുവനന്തപുരം: ബംഗാൾ അക്രമവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ലേഖിക നടത്തിയ പരാമർശത്തെ തുടർന്ന് ചാനലിനെ സംഘപരിവാർ കേരളത്തിൽ ബഹിഷ്കരിച്ചതിന് തൊട്ടു പിന്നാലെ കേന്ദ്ര മന്ത്രി വി മുരളീധരൻ നടത്തിയ ഒദ്യോഗിക വാർത്ത സമ്മേളനത്തിലേക്ക്  ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിക്ക് വിലക്ക്. ഏഷ്യാനെറ്റ് ന്യൂസിനെ ക്ഷണിക്കാത്തത്  നടപടി ചോദ്യം ചെയ്ത മാധ്യമപ്രവർത്തകരോട് വി മുരളീധരൻ പറഞ്ഞത് ബഹിഷ്ക്കരണം പാർട്ടിയുടെ നയമാണെന്നും അതിൽ ഒരു തെറ്റുമില്ലെന്നുമാണ്. ദേശവിരുദ്ധ പ്രവർത്തനം കാണിക്കുന്ന ചാനലിനെ ബഹിഷ്‌കരിക്കുമെന്നും, മഹാത്മാഗാന്ധിയും നിസ്സഹകരണ സമരം നടത്തിയിട്ടുണ്ടെന്നാണ് മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയത്. എന്നാൽ വി മുരളീധരന്റെ ഈ പ്രവർത്തി ഒരു മന്ത്രി എന്ന നിലയിൽ ചേർന്നതല്ലെന്നും അത് സത്യപ്രതിജ്ഞാലംഘനമാണ് എന്ന്  കൈരളി ടി വി എം ഡിയും രാജ്യസഭ എംപിയുമായ  ജോൺ ബ്രിട്ടാസ് തന്റെ ഫേസ്ബുക്കിൽ കുറിച്ച്. മന്ത്രിയുടേത് തറു തല രീതിയാണ് എന്നാണ് ജോൺ ബ്രിട്ടാസ് അഭിപ്രായപ്പെട്ടത്. 

"കുടുംബത്തിലെ ജന്മദിനാഘോഷമോ വിവാഹമോ പോലുള്ള സ്വകാര്യ ചടങ്ങിലേ മന്ത്രിക്ക് ഇഷ്ടമുള്ളവരെ വിളിക്കുകയും ഇഷ്ടമില്ലാത്തവരെ വിലക്കുകയും ചെയ്യാനാകൂ. മന്ത്രി വിളിക്കുന്ന വാർത്താസമ്മേളനം ഔദ്യോഗികപരിപാടിയാണ്. മന്ത്രിക്ക് ജനങ്ങളെ അറിയിക്കേണ്ട കാര്യങ്ങൾ മാധ്യമപ്രവർത്തകർക്കുമുന്നിൽ അവതരിപ്പിക്കാൻ വേണ്ടി വിളിക്കുന്ന ഔദ്യോഗികപരിപാടി. ഖജനാവിലെ പണം ചെലവിട്ടു നടത്തുന്ന പരിപാടി. അതിൽ പങ്കെടുക്കാനുള്ള മാധ്യമപ്രവർത്തകരുടെ അർഹത അവകാശമാണ്. ചില ഔദ്യോഗികപരിപാടികളിൽ മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. മന്ത്രിസഭായോഗങ്ങളിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കാറില്ലല്ലോ. എന്നാൽ, ഒരു പത്രസമ്മേളനം വിളിക്കുന്നു, അതിൽ ചിലരെ പ്രവേശിപ്പിക്കില്ലെന്ന് മന്ത്രി പറയുന്നു. ഇവിടെയാണ് വി. മുരളീധരന് ചുവടുപി‍ഴയ്ക്കുന്നത്. ഒരു തരത്തിൽപ്പറഞ്ഞാൽ തറുതല രീതിയാണിത്", ബ്രിട്ടാസ് കുറിപ്പിൽ പറയുന്നു.

ബ്രിട്ടാസിന്റെ കുറിപ്പിന്റെ പൂർണ രൂപം താഴെ:

ഏഷ്യാനെറ്റ് ന്യൂസ് എന്ന സ്ഥാപനത്തോട് ആർക്കും യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അവർ നല്കുന്ന ഓരോ വാർത്തയും പരിശോധിച്ച് വിലയിരുത്താനുള്ള അവകാശവും ആർക്കുമുണ്ട്. എന്നാൽ, ഒരു കേന്ദ്ര മന്ത്രിക്ക് ഔദ്യോഗികവാർത്താസമ്മേളനത്തിൽ ഒരു മാധ്യമസ്ഥാപനത്തെ വിലക്കാൻ അധികാരമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. ഇല്ല എന്ന് ഞാൻ അസന്ദിഗ്ധമായി പറയും. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട കാലത്തെ മാധ്യമപ്രവർത്തനപരിചയവും അനുഭവവും വച്ചാണ് ഞാൻ ഇതു പറയുന്നത്. ഒപ്പം, ഇന്ത്യയുടെ ജനാധിപത്യസംഹിതകൾ ഉൾക്കൊണ്ടും. ദില്ലിയിൽ വിളിച്ച ഔദ്യോഗികവാർത്താസമ്മേളനത്തിൽനിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒ‍ഴിവാക്കിയ കേന്ദ്രമന്ത്രി വി. മുരളീധരന്റെ നടപടി മുൻനിർത്തിയാണ് ഞാൻ ഇത്രയും പറഞ്ഞത്..
താങ്കൾ കേന്ദ്രമന്ത്രിയേല്ലേ, ഇത് ഔദ്യോഗികപരിപാടിയല്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി തന്റെ നിലപാട് മന്ത്രി വിശദമാക്കി - ഏഷ്യാനെറ്റ് ന്യൂസിനോട് ബിജെപി കേരളഘടകം നിസ്സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്, താൻ ബിജെപി നേതാവാണ്, അതുകൊണ്ട് ചാനലിന് വാർത്താസമ്മേളനത്തിൽ ഇടം നല്കുന്നില്ല.
കുടുംബത്തിലെ ജന്മദിനാഘോഷമോ വിവാഹമോ പോലുള്ള സ്വകാര്യ ചടങ്ങിലേ മന്ത്രിക്ക് ഇഷ്ടമുള്ളവരെ വിളിക്കുകയും ഇഷ്ടമില്ലാത്തവരെ വിലക്കുകയും ചെയ്യാനാകൂ. മന്ത്രി വിളിക്കുന്ന വാർത്താസമ്മേളനം ഔദ്യോഗികപരിപാടിയാണ്. മന്ത്രിക്ക് ജനങ്ങളെ അറിയിക്കേണ്ട കാര്യങ്ങൾ മാധ്യമപ്രവർത്തകർക്കുമുന്നിൽ അവതരിപ്പിക്കാൻ വേണ്ടി വിളിക്കുന്ന ഔദ്യോഗികപരിപാടി. ഖജനാവിലെ പണം ചെലവിട്ടു നടത്തുന്ന പരിപാടി. അതിൽ പങ്കെടുക്കാനുള്ള മാധ്യമപ്രവർത്തകരുടെ അർഹത അവകാശമാണ്. ചില ഔദ്യോഗികപരിപാടികളിൽ മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. മന്ത്രിസഭായോഗങ്ങളിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കാറില്ലല്ലോ. എന്നാൽ, ഒരു പത്രസമ്മേളനം വിളിക്കുന്നു, അതിൽ ചിലരെ പ്രവേശിപ്പിക്കില്ലെന്ന് മന്ത്രി പറയുന്നു. ഇവിടെയാണ് വി. മുരളീധരന് ചുവടുപി‍ഴയ്ക്കുന്നത്. ഒരു തരത്തിൽപ്പറഞ്ഞാൽ തറുതല രീതിയാണിത്. പെട്രോളിയം വില വർധനവ് സംബന്ധിച്ച് പണ്ടു നടത്തിയ വിശദീകരണത്തിനു സമാനമായ ഒരു ജല്പനം.
മഹാത്മാഗാന്ധിയുടെ നിസ്സഹകരണസമരത്തെ ഉദ്ധരിച്ചാണ് തന്റെ നടപടി മന്ത്രി ന്യായീകരിച്ചത്. സ്വയരക്ഷയ്ക്കായി മന്ത്രി മുരളീധരൻ മഹാത്മാഗാന്ധിയെ ഉപയോഗിക്കുന്നതിൽത്തന്നെ ഒരു പിശകില്ലേ എന്നു ചിലർക്ക് തോന്നിയേക്കാം. അതവിടെ നില്ക്കട്ടെ. അധികാരത്തോടു നിസ്സഹകരിച്ച മഹാത്മാവിന്റെ സമരമുറയെവിടെ അധികാരമദം പ്രദർശിപ്പിക്കുന്ന മന്ത്രിയുടെ ജനാധിപത്യബോധമില്ലായ്മ എവിടെ!
ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു പരിപാടിയിൽ മന്ത്രിക്ക് പോകാതിരിക്കാം, അവരുടെ ക്ഷണം നിരസിക്കാം, അവരോട് നിസ്സഹകരിക്കാം. അതിലൊന്നും ആരും എതിരു പറയില്ല. മന്ത്രി ഒരു ചാനലിന്റെ പരിപാടിയിൽ പങ്കെടുക്കണമെന്ന് ആരും വാശി പിടിക്കില്ല.
യഥാർത്ഥത്തിൽ, മന്ത്രി വി. മുരളീധരന്റെ നടപടി സത്യപ്രതിജ്ഞാലംഘനവുമാണ്. ചുമതലകൾ സ്നേഹമോ വിദ്വേഷമോ കൂടാതെ നിറവേറ്റും എന്ന സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം മന്ത്രിയായത്. ഔദ്യോഗികവാർത്താ സമ്മേളനത്തിൽ ചില മാധ്യമപ്രവർത്തകരെ മാത്രം പങ്കെടുപ്പിച്ചപ്പോൾ മന്ത്രി അവരോട് സ്നേഹം പ്രകടിപ്പിക്കുകയായിരുന്നു. ചിലരെ വിലക്കിയപ്പോൾ മന്ത്രി അവരോട് വിദ്വേഷം പ്രകടിപ്പിക്കുകയായിരുന്നു. മന്ത്രി മുരളീധരൻ നടത്തിയിരിക്കുന്നത് തികഞ്ഞ സത്യപ്രതിജ്ഞാലംഘനമാണ്.
- ജോൺ ബ്രിട്ടാസ് എം. പി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക