Image

മിഠായി പൊതിയുമായി വന്ന കഥാകാരി (ജൂലി.ഡി.എം)

Published on 07 May, 2021
മിഠായി പൊതിയുമായി വന്ന കഥാകാരി (ജൂലി.ഡി.എം)
മലയാള ബാലസാഹിത്യത്തിൽ തൻറേതായ ഇരിപ്പിടമുറപ്പിച്ച എഴുത്തുകാരിയായിരുന്നു  അന്തരിച്ച സുമംഗല എന്ന തൂലിക നാമത്തിൽ അറിയപ്പെട്ട ലീലാ നമ്പൂതിരിപ്പാട് (1934- 2021) പ്രധാനമായും ബാലസാഹിത്യകാരിയായി അറിയപ്പെട്ട സുമംഗല മലയാള എഴുത്തു ലോകത്തെ ബഹുമുഖ പ്രതിഭയായിരുന്നു.

കുട്ടികളെ അറിയുന്നതും അവർക്കുവേണ്ടി എഴുതുന്നതും ജീവിതത്തിൻറെ നല്ല പങ്കും അവർക്ക് കഥ പറയാൻ വേണ്ടി മാറ്റി വയ്ക്കുന്നതും ചെറിയ കാര്യമല്ല.
അവർ കുട്ടികൾക്കുവേണ്ടി അമ്പതിൽപരം കഥകളും നോവലുകളും രചിച്ചിട്ടുണ്ട് .

കുട്ടിക്കഥകളിൽ മാത്രം ഒതുങ്ങിപ്പോയ എഴുത്തുകാരിയല്ലായിരുന്നു സുമംഗല.  1975 ല്‍ പ്രസിദ്ധീകൃതമായ  പച്ചമലയാളം  നിഘണ്ടുവിലൂടെ  ഈ എഴുത്തുകാരി മലയാളഭാഷയ്ക്ക് നൽകിയ സംഭാവന എടുത്തുപറയേണ്ടതാണ്. മലയാളത്തിലെ നാട്ടുമൊഴി വാക്കുകൾ അടങ്ങുന്ന മറ്റു നിഘണ്ടുക്കളെ അപേക്ഷിച്ച് അതി ബൃഹത്തും ഇന്ന് പ്രചാരലുപ്തമായ നാട്ടു മൊഴികളാൽ സമ്പന്നവുമായ ഈ നിഘണ്ടു മലയാളഭാഷയ്ക്ക് എന്നെന്നും മുതൽക്കൂട്ടാണ്.

കേരളകലാമണ്ഡലത്തിൽ പബ്ലിസിറ്റി ഓഫീസറായി ചുമതല വഹിച്ച സുമംഗല 'കേരള കലാമണ്ഡലം ചരിത്രം ' എന്ന ചരിത്ര കൃതിയും രചിച്ചിട്ടുണ്ട്. ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിൻറെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തതിലൂടെ വിവർത്തന മേഖലയ്ക്കും തൻറേതായ സംഭാവന നൽകാൻ അവർക്ക് കഴിഞ്ഞു .

വായിക്കുന്ന മിക്ക കഥകളിലും കുട്ടികളു ണ്ടായിരിക്കുകയും എന്നാൽ ആ കഥകളൊന്നും കുട്ടികളുടേതല്ലാതിരിക്കുകയും ചെയ്തപ്പോഴാണ് കുട്ടികൾക്ക് വേണ്ടി കഥകളെഴുതണമെന്ന് സുമംഗലക്ക് തോന്നിയത്. കുട്ടികൾക്ക് വേണ്ടി  'മിഠായി പൊതി ' യുമായി വന്ന കഥാകാരിയായിരുന്നു അവർ .അവർക്കുവേണ്ടി കഥ പറയാനായി കാക്കയേയും പൂച്ചയേയും അണ്ണാനേയും കരടിയേയും പുലിയേയുമൊക്കെ കൂട്ടി കൊണ്ടു വരികയും കുഞ്ഞുലോകത്തിലെ കൂട്ടുകാരാക്കുകയും ചെയ്തു . കുരുന്നുകൾക്ക് വേണ്ടി കഥകളുടെ  'നെയ്പായസ'മൊരുക്കി.അവർക്ക് കഥയിലൂടെ സഞ്ചരിക്കാൻ 'നടന്നു തീരാത്ത വഴികള്‍' ഒരുക്കി. കുഞ്ഞു കഥകളുടെ ഈ  കഥാകാരിയെത്തേടി നിരവധി പുരസ്കാരങ്ങളെത്തി.  കുട്ടിക്കഥകളുടെ പച്ചത്തുരുത്തുകൾ സൃഷ്ടിക്കുകയും ഭാഷയ്ക്ക് നിസ്തുലമായ സംഭാവനകൾ നൽകുകയും ചെയ്ത സുമംഗല എന്ന എഴുത്തുകാരിക്ക് മുന്നിൽ ഭാഷയും സാഹിത്യവും എന്നെന്നും കടപ്പെട്ടിരിക്കും.

മുത്തശ്ശിക്കഥാകാലങ്ങൾ തിരിച്ച് നൽകിയതിന് കുട്ടികളുടെ മനസ്സിൽ അവർ എന്നും ജീവിക്കും.
മിഠായി പൊതിയുമായി വന്ന കഥാകാരി (ജൂലി.ഡി.എം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക