Image

മിക്കി മദാമ്മയുടെ നായ (കഥ: ഷാജന്‍ ആനിത്തോട്ടം)

Published on 24 April, 2021
മിക്കി മദാമ്മയുടെ നായ (കഥ: ഷാജന്‍ ആനിത്തോട്ടം)

ലയണ്‍സ് ക്ലബിന്റെ ആനുവല്‍ ഫാമിലി പിക്‌നിക്കില്‍ വച്ചാണ് മിക്കി മദാമ്മയെ ഞാനാദ്യം കാണുന്നതും, പരിചയപ്പെടുന്നതും. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് അവരെ ആദ്യമായി കാണുമ്പോള്‍ മിക്കി ഇന്നത്തെപ്പോലെ ചുളിഞ്ഞുണങ്ങിയ മനുഷ്യക്കോലമായിരുന്നില്ല. എഴുപത് കഴിഞ്ഞിരുന്നെങ്കിലും ഉന്മേഷത്തോടെ ഓടിനടന്ന്, എല്ലാവരുമായി വിശേഷങ്ങള്‍ പങ്കുവച്ച് ആന്‍ഡേഴ്‌സന്‍ പാര്‍ക്കില്‍ ഒത്തുകൂടിയവരുടെയെല്ലാം ശ്രദ്ധ അന്ന് അവര്‍ പിടിച്ചു പറ്റി. ഇടതു കൈകൊണ്ട് തലയിലെ തൊപ്പി ഇടയ്ക്കിടെ ഉറപ്പിച്ചു വച്ച്, കുതറിയോടാനൊരുങ്ങുന്ന വളര്‍ത്തുനായയെ വലതുകൈയിലെ "ലീഷ്' കൊണ്ട് വലിച്ചുപിടിച്ച് അവര്‍ നടക്കുന്നതു കാണാന്‍ നല്ല ചന്തമായിരുന്നു. വിശ്വസ്തനായൊരു ഭൃത്യനെപ്പോലെ അവരുടെ പിന്നിലായി മാത്രം നടന്നിരുന്ന അവരുടെ ഭര്‍ത്താവ് നീണ്ടു മെലിഞ്ഞ ആറടിക്കാരന്‍ മൈക്കിള്‍ ഹവാര്‍ഡിനേക്കാള്‍ ആരുടെയും ശ്രദ്ധ ആകര്‍ഷിച്ചിരുന്നത് നനുനനുത്ത വെളുത്ത രോമങ്ങളുള്ള മിക്കിയുടെ ആ പൂഡില്‍ നായയായിരുന്നു എന്നത് ഇന്നലെ എന്നതുപോലെ ഞാനോര്‍ക്കുന്നു.

""സോ യൂ ആര്‍ ജോ, ദ ന്യൂ ലയണ്‍, റൈറ്റ്?. . . മൈക്ക് ഹാഡ് ടോള്‍ഡ് മീ എബൗട്ട് എ ഡൈനാമിക് യങ് മാന്‍ ജോയിനിങ് ദ ക്ലബ്. സോറി ഐ കുഡിന്റ് അറ്റന്‍ഡ് യുവര്‍ ഇന്‍സ്റ്റലേഷന്‍ സെറിമണി.  റോക്കി വാസ് നോട്ട് ഡൂയിംഗ് വെല്‍ ദാറ്റ് ഈവനിംഗ്''- പാര്‍ക്കിന്റെ ഒരു മൂലയില്‍ കുടുംബത്തോടൊപ്പം ഒതുങ്ങിനിന്ന എന്റെയടുത്തു വന്നിട്ട് മിക്കി അതു പറഞ്ഞ് അരുമയോടെ തന്റെ വളര്‍ത്തുപട്ടിയെ നോക്കി.

""ഇറ്റ്‌സ് ഓക്കേ. താങ്ക് യൂ ഫോര്‍ യുവര്‍ കൈന്‍ഡ് വേഡ്‌സ് ലയണ്‍ മിക്കി. ആന്റ് താങ്ക് യൂ ലയണ്‍ മൈക്കിള്‍ ഫോര്‍ യുവര്‍ ഗ്രേറ്റ് ഇന്‍ട്രൊഡക്ഷന്‍.'' ഞാന്‍ വിനയാന്വിതനായി അവരെ അഭിമുഖീകരിച്ചു.

""ഹൗ ഓള്‍ഡ് ഈസ് റോക്കി?'' അതുവരെ നിശബ്ദയായി എല്ലാം കണ്ടിരുന്ന എന്റെ മകള്‍ ജന്നിഫറിന് ഉദ്വേഗം അടക്കാനായില്ല.

""ഓ ഡിയര്‍, ഷീ ഈസ് ജസ്റ്റ് ആന്‍ ഇയര്‍ ഓള്‍ഡ്. വീ സെലിബ്രേറ്റഡ് ഹേര്‍ ഫസ്റ്റ് ബര്‍ത്ത് ഡേ ലാസ്റ്റ് വീക്കെന്‍ഡ്.'' അത് പറയുമ്പോള്‍ കടുത്ത് ലിപ്സ്റ്റിക് കൊണ്ട് ചുവപ്പിച്ച മിക്കിയുടെ ചുണ്ടുകളില്‍  തന്റെ വളര്‍ത്തുമൃഗത്തോടുള്ള വാല്‍സല്യം തെളിഞ്ഞു നിന്നിരുന്നു. പാര്‍ക്ക് ബഞ്ചില്‍ റോക്കിയെ ചേര്‍ത്തിരുത്തി അവര്‍ ഒരമ്മയെപ്പോലെ "അവളെ' തഴുകി ഓമനിച്ചു. ഒപ്പം കൂടിയ ജന്നിഫറിനും ആ വാല്‍സല്യത്തിന്റെ പങ്ക് അവര്‍ നല്‍കിയത് കൗതുകത്തോടെ ഭാര്യയും ഞാനും കണ്ടാസ്വദിക്കുകയായിരുന്നു.

വൈകുന്നേരത്തെ ബാര്‍ബിക്യൂ പാര്‍ട്ടിയും ഗെയിംസും കഴിഞ്ഞ് അന്ന് പിരിയുമ്പോഴേയ്ക്കും ഞങ്ങള്‍ അടുത്ത  സുഹൃത്തുക്കളായി മാറിയിരുന്നു. ജെന്നിഫറിനെ സംബന്ധിച്ചിടത്തോളം നാട്ടിലുള്ള മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അഭാവം നല്ലൊരളവില്‍ പരിഹരിക്കുവാന്‍ മിക്കിയുടെയും മൈക്കിളിന്റെയും സാന്നിദ്ധ്യത്തിനായി എന്നതാണ് സത്യം. സാധിക്കാവുന്ന വാരാന്ത്യങ്ങളിലെല്ലാം ഞങ്ങള്‍ ഒത്തുകൂടി, പരസ്പരം സ്‌നേഹവും കരുതലും പങ്കുവച്ചു; പുതിയ പാചക പരീക്ഷണങ്ങള്‍ നടത്തി. ഏകമകളെ ഒറ്റയ്ക്ക് സ്വന്തം ആങ്ങളയുടെ വീട്ടില്‍ പോലും വിടാന്‍ വിസമ്മതിക്കുന്ന എല്‍സമ്മ ഒരു മടിയും കൂടാതെ അവളെ അര മൈല്‍ ദൂരെയുള്ള മിക്കിയുടെ വീട്ടില്‍ തനിയെ, കൂടെക്കൂടെ പോകുവാന്‍ അനുവദിച്ചു. കൗമാരത്തിലേയ്ക്ക് കടക്കാനൊരുങ്ങുന്ന മകള്‍ക്ക് പഠനകാര്യങ്ങളേക്കാള്‍ റോക്കിയെ പുന്നാരിക്കുന്നതില്‍ താല്‍പ്പര്യമേറിയത് സ്വാഭാവികം. മൈക്കിളിനും മിക്കിക്കും അവള്‍ സ്വന്തം മകളെപ്പോലെയോ പേരക്കുട്ടിയെപ്പോലെയോ ആയി മാറാന്‍ അധികകാലമെടുത്തില്ല. അര്‍ക്കന്‍സായില്‍ നിന്നും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഉദ്യോഗാര്‍ത്ഥം "വിന്‍ഡി സിറ്റി'യിലേയ്ക്ക് കുടിയേറി വന്ന അവര്‍ക്ക് അടുത്ത കുടുംബക്കാര്‍ ആരുമില്ലായിരുന്നു - ഉണ്ടായിരുന്നെങ്കില്‍ത്തന്നെ അവരുമായി നിഗൂഡമായ എന്തോ കാരണങ്ങളാല്‍ അവര്‍ അകലം പാലിച്ചിരുന്നു. മക്കളില്ലാത്ത അവര്‍ ബന്ധുക്കളെപ്പറ്റിയും സഹോദരങ്ങളെപ്പറ്റിയുമുള്ള ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്നത് ശ്രദ്ധിച്ചതോടെ ഞങ്ങള്‍ അക്കാര്യം ചോദിക്കാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

ഭര്‍ത്താവിനോടും വളര്‍ത്തുനായയോടുമൊപ്പം വീട്ടില്‍ വരുന്ന മിക്കിയെ സന്തോഷിപ്പിക്കുവാന്‍ റോക്കിക്ക് വേണ്ട സ്‌പെഷല്‍ ഡോഗ് ഫുഡ് ഞാന്‍ വാങ്ങിച്ചു കൂട്ടിയിരുന്നത് അവരെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചിരുന്നത്. നായകളോട് ഇത്രമാത്രം പരിഗണനയും വാല്‍സല്യവും കാണിക്കുന്ന ഞാന്‍ എന്തുകൊണ്ട് സ്വന്തമായി ഒരു പട്ടിക്കുഞ്ഞിനെ വളര്‍ത്തുന്നില്ലായെന്ന് അവര്‍ ചോദിച്ചത് ജെന്നിഫറിന് വളരെ ഇഷ്ടപ്പെട്ടു:

""യാ മിക്കി, അയാം ഗ്ലാഡ് യൂ ആസ്ക്ക്ഡ് ദാറ്റ് ക്വസ്റ്റ്യന്‍. ഐ ഹാഡ് ബീന്‍ ആസ്ക്കിംഗ് ഫോര്‍ എ പെറ്റ് ഫോര്‍ ക്വയറ്റ് സം ടൈം. ഡാഡ് വില്‍ നെവര്‍ ലിസണ്‍ ടു മീ.''

ശരിയാണ്, പുന്നാരമകള്‍ അങ്ങനെയൊരു ആഗ്രഹം പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിരുന്നു. സ്ക്കൂളിലെ അവളുടെ ബെസ്റ്റ് ഫ്രണ്ട് മിഷേലിന്റെ വീട്ടിലെ ബുള്‍ഡോഗിനെക്കുറിച്ചും സണ്‍ഡേസ്ക്കൂളിലെ കൂട്ടുകാരി സ്‌നേഹയുടെ വളര്‍ത്തുനായ ബ്രൂണോയെക്കുറിച്ചും പറഞ്ഞ് തനിക്കുമൊരു പെറ്റ് ഡോഗ് വേണമെന്ന് അവളാവശ്യപ്പെടുമ്പോഴൊക്കെ ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് എല്‍സമ്മയും ഞാനും ഒറ്റക്കട്ടായി എതിര്‍ത്തു. "പന്ത്രണ്ട് മണിക്കൂര്‍ ആശുപത്രി ജോലി കഴിഞ്ഞ് വീട്ടില്‍ വന്നാലുടനെ പട്ടിയുടെ കാഷ്ഠം കൂടി പെറുക്കാന്‍ എനിക്ക് മേല മോളെ' എന്ന് പറയുന്ന അമ്മയോട്, പോട്ടി ട്രെയിനിംഗ് ലഭിച്ച നായകള്‍ സ്വയം അതൊക്കെ കൈകാര്യം ചെയ്യുമെന്ന് മകള്‍ എത്ര പറഞ്ഞാലും വിലപ്പോവില്ലായിരുന്നു. ഗോള്‍ഡന്‍ റിട്രീവര്‍ മുതല്‍ ബീഗിള്‍ വരെയുള്ള അനവധി നായകുലങ്ങളെപ്പറ്റിയും അവയുടെ ഗുണവിശേഷങ്ങളെപ്പറ്റിയും വര്‍ണ്ണിച്ച് അവയിലെ നിരുപദ്രവകാരിയായൊരു കുഞ്ഞന്‍ നായയെ വാങ്ങാമെന്ന് എത്രയോ വട്ടം അവള്‍ കെഞ്ചിയിരിക്കുന്നു. . .

""ആക്ച്വലി വീ വേര്‍ എബൗട്ട് ടു ബൈ വണ്‍ മിക്കീ. ബട്ട് ബിക്കോസ് എല്‍സ ഈസ് അലര്‍ജിക് ടു. . .''

പറഞ്ഞു പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല, അതിനു മുമ്പേ മകള്‍ ചോദ്യമെറിഞ്ഞു:

""ഹൗ കം ദെന്‍ മമ്മി പെറ്റ്‌സ് റോക്കി?''

നായകള്‍ അലര്‍ജിയാണെങ്കില്‍ പിന്നെ അമ്മയെങ്ങനെയാണ് മിക്കിയുടെ പട്ടിക്കുട്ടിയെ ലാളിക്കുന്നത് എന്നത് ന്യായമായൊരു ചോദ്യമായിരുന്നു. അതിഥികളോടൊപ്പം അവരുടെ അരുമകളേയും ഓമനിക്കുന്നത്      സാമാന്യമര്യാദയുടെ ഭാഗമാണെന്നതുകൊണ്ട് മാത്രം അങ്ങനെ ചെയ്യുന്നു എന്നു പറഞ്ഞാല്‍ അവള്‍ക്ക് ബോധ്യമാവുകയില്ലല്ലോ. എന്റെ ജാള്യത മനസിലാക്കിയാവണം, സോഫയിലൂടെ ചാടി മറിഞ്ഞുകൊണ്ടിരുന്ന റോക്കിയെ മെരുക്കിക്കൊണ്ടിരുന്ന മിക്കിയോടായി എല്‍സമ്മ പറഞ്ഞു:

""ജോ ഹാഡ് എ ജയന്റ് ഡോഗ് ബാക്ക് ഹോം ഇന്‍ ഇന്‍ഡ്യ... വീ ഓള്‍ ലവ്ഡ് ഹിം... സച്ച് എ മജസ്റ്റിക് ലുക്കിംഗ് വണ്‍ ബൈ ദ നെയിം കൈസര്‍. . .''

വീട്ടിലെ മുറ്റത്തും അയല്‍പക്കങ്ങളിലുമായി അലഞ്ഞുനടന്ന പണ്ടത്തെ ഞങ്ങളുടെ ആ ചാവാലിപ്പട്ടിയുടെ ഓഞ്ഞ മോന്ത മനസിലേയ്ക്ക് ഓടി വന്നപ്പോള്‍ ഞാന്‍ ദയനീയമായി എല്‍സമ്മയുടെ മുഖത്തേയ്ക്ക് നോക്കി. പക്ഷേ എന്നെ പരിപൂര്‍ണമായി അവഗണിച്ചുകൊണ്ട് അവള്‍ തള്ളല്‍ തുടരുകയായിരുന്നു:

""കൈസര്‍ വാസ് എ ടെറര്‍ ഇന്‍ ഔവര്‍ നെയ്ബര്‍ഹുഡ്. . . നോ തീവ്‌സ്, നോ സ്‌ട്രേഞ്ചേഴ്‌സ്, നോ ട്രെസ്പാസേഴ്‌സ്. . . ജോ ഗോട്ട് ഡിപ്രസ്ഡ് ആന്‍ഡ് ലോസ്റ്റ് ഹിസ് ആപ്പറ്റൈറ്റ് ഫോര്‍ ഡെയ്‌സ് വെന്‍ കൈസര്‍ ഡൈഡ്. . .''

എല്‍സമ്മയോട് സഹകരിച്ചുകൊണ്ട് ഞാനും ദുഃഖമഭിനയിച്ചു. ജോസഫ് മാത്യു എന്ന പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഞാന്‍ ഒരു നിമിഷം അമ്മച്ചിയുടെ പഴയ ജോക്കുട്ടനായി ബാല്യത്തിലേയ്ക്ക് മടങ്ങി. അര നിമിഷം കൂടി അങ്ങനെ തുടര്‍ന്നിരുന്നുവെങ്കില്‍ ഞാന്‍ കരഞ്ഞുപോകുമായിരുന്നു. ഭാഗ്യം, അപ്പോഴേയ്ക്കും മൈക്കിള്‍ ചോദ്യമെറിഞ്ഞു:

""വാട്ട് വാസ് ദ ബ്രീഡ് ഓഫ് കൈസര്‍? ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, ഐ ഗസ്സ്''

""യാ യാ, ജര്‍മ്മന്‍ ഷെപ്പേര്‍ഡ്.'' തള്ളലില്‍ അടുത്തത് എന്റെ ഊഴമായിരുന്നു.

""കൈസര്‍ യൂസ്ഡ് ടു സ്‌കെയര്‍ എവേ ആള്‍ ദ സ്‌ട്രേ ഡോഗ്‌സ് ഇന്‍ അവര്‍ ഏരിയ. . . ഹീ വാസ് വെരി ലോയല്‍ ടു അവര്‍ ഫാമിലി. . . ആസ് ദ സേയിംഗ് ഗോസ്, ഓള്‍ ഗുഡ് തിംഗ്‌സ് കം ടു ആന്‍ എന്‍ഡ്!. . .'' ഞാന്‍ നെടുവീര്‍പ്പിട്ടു.

അന്ന് രാത്രി കൈസറിനെപ്പറ്റി ജെന്നിഫറിനോട് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പലതും പറയുമ്പോള്‍, ആരോഗ്യമൊക്കെ ക്ഷയിച്ച് അവശനിലയിലായ അവനെ ഒരു കീറച്ചാക്കില്‍ പൊതിഞ്ഞ് ബൈക്കില്‍ കെട്ടി നാല് മൈലകലെയുള്ള എല്‍സമ്മയുടെ വീടിന് സമീപത്തെ വിശാലമായ തെങ്ങിന്‍ പറമ്പില്‍ ഉപേക്ഷിച്ചു പോന്ന കഥ ഞാന്‍ ഒഴിവാക്കുകയായിരുന്നു. പട്ടിണി കിടന്നോ, മറ്റ് പട്ടികളോട് കടിപിടി കൂടിയോ അത് ചത്തു കാണുമെന്ന് വിചാരിച്ചിരിക്കെ നാലാം നാള്‍ ദേഹമാസകലം മുറിവുകളുമായി, ചുറ്റും പറന്നു നടക്കുന്ന ഈച്ചകളുടെ അകമ്പടിയോടെ ആ മിണ്ടാപ്രാണി ഞങ്ങളുടെ വീട്ടുമുറ്റത്ത് അവശനിലയില്‍ മടങ്ങിയെത്തിയ കാര്യമെങ്ങാനും പറഞ്ഞിരുന്നെങ്കില്‍ അവളുടെ പ്രതികരണം എന്താകുമെന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.

വര്‍ഷങ്ങള്‍ ചിറകടിച്ച് പറന്നകന്നു. ലേക്ക് മിഷിഗണിലൂടെ ഒരുപാട് വെള്ളമൊഴുകിപ്പോയി. ഒരു സുപ്രഭാതത്തില്‍ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെപ്പോലെ മരണം വന്ന് മൈക്കിളിനെയും കൂട്ടി മണ്‍മറഞ്ഞു. ഒറ്റയ്ക്കായിപ്പോയ മിക്കിക്ക് റോക്കി മാത്രമായി ഏക ആശ്വാസം. അവളെ പരിപാലിക്കുക, സമയം കിട്ടുമ്പോഴൊക്കെ അവളെയും കൊണ്ട് നടക്കാനിറങ്ങുക എന്നിങ്ങനെയുള്ള കാര്യങ്ങളിലായിരുന്നു മിക്കിയുടെ ശ്രദ്ധ മുഴുവനും. റോക്കിക്ക് ചെറിയൊരു അസുഖം വന്നാല്‍ മതി, മിക്കിക്കാകെ വെപ്രാളമാകും. ആ പട്ടിക്കുട്ടിയുടെ ഭക്ഷണത്തിനും ഗ്രൂമിംഗിനും മറ്റ് അനുബന്ധകാര്യങ്ങള്‍ക്കുമായി മിക്കി ചെലവിടുന്ന പണത്തെപ്പറ്റി ഞങ്ങള്‍ വീട്ടില്‍ ആശ്ചര്യത്തോടെ ചര്‍ച്ച ചെയ്യുമ്പോഴൊക്കെ ജെന്നിഫര്‍ പറയും:

""റോക്കി ഈസ് ഹേര്‍ ഡോട്ടര്‍; ജസ്റ്റ് ആസ് അയാം ടു യൂ ഗൈസ്. ഡോണ്ട് യൂ റിയലൈസ് ദാറ്റ് ഈവന്‍ നൗ?''

അതായിരുന്നു സത്യം. നൊന്തു പ്രസവിച്ച സ്വന്തം കുഞ്ഞിനെപ്പോലെയാണ് അവര്‍ക്ക് ആ നായയെന്നും അതിനുവേണ്ടി സ്വന്തം പ്രാണന്‍ വരെ കൊടുക്കാനവര്‍ തയ്യാറാവുമെന്നും മനസ്സിലാക്കാനുള്ള തിരിച്ചറിവ് ഞങ്ങളുടെ ചെറിയ ബുദ്ധിയില്‍ ഉറയ്ക്കുവാന്‍ ബുദ്ധിമുട്ടായിരുന്നു. വീട്ടിലും വാഹനത്തിലും തന്റെ വളര്‍ത്തുപട്ടിക്കുവേണ്ടി മിക്കി ഒരുക്കി വച്ച സുഖസൗകര്യങ്ങള്‍ കാണുമ്പോള്‍ നാട്ടില്‍ നിന്നും വന്ന ഏതു സാധാരണക്കാരനും അതിശയിച്ചുപോകുന്നത് സ്വാഭാവികം.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട്, വീടിന്റെ വിശാലമായ ബാക്ക് യാര്‍ഡില്‍ ഞങ്ങള്‍ സംഘടിപ്പിച്ച ജെന്നിഫറിന്റെ ഗ്രാജുവേഷന്‍ പാര്‍ട്ടിക്കിടെയായിരുന്നു ഏവരെയും ഞെട്ടിച്ച മിക്കിയുടെ ആ പ്രഖ്യാപനമുണ്ടായത്. ഡിഗ്രി പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ഏകമകള്‍ക്ക് സര്‍പ്രൈസ് സമ്മാനമായി വാങ്ങിയ പുത്തന്‍ സ്‌പോര്‍ട്‌സ് കാറിന്റെ താക്കോല്‍ വിരുന്ന് വന്നവരുടെ മുമ്പില്‍ വച്ച് അഭിമാനത്തോടെ അവള്‍ക്ക് ഞാന്‍ സമ്മാനിക്കുമ്പോള്‍ ആവേശത്തോടെ കരഘോഷം മുഴക്കിയവരോടൊപ്പം മിക്കിയുമുണ്ടായിരുന്നു; സമീപത്ത് അവരുടെ കരലാളനങ്ങളുടെ ഊഷ്മതയനുഭവിച്ചകൊണ്ട് റോക്കിയും. ആരവമൊന്നടങ്ങിയപ്പോള്‍ മിക്കി തെല്ലുറക്കെത്തന്നെ പ്രഖ്യാപിച്ചു:

""വിഷ് ഐ ഹാഡ് എ ഡോട്ടര്‍ ലൈക്ക് അവര്‍ സ്വീറ്റ് ജെന്നിഫര്‍. . . ഇറ്റ്‌സ് ഓക്കേ. ഐ ഹാവ് റോക്കി. എവരിതിംഗ് ഐ ഹാവ് ഈസ് ഫോര്‍ മൈ റോക്കി. മൈ ഹൗസ്, മൈ കാര്‍. . . ഐ നോ മൈ ഡേയ്‌സ് ആര്‍ നമ്പേര്‍ഡ്. ഹൂ വില്‍ ലുക്ക് ആഫ്റ്റര്‍ ഹേര്‍ വെന്‍ അയാം ഗോണ്‍ ഈസ് വാട്ട് വറീസ് മീ നൗ. ലെറ്റ് മീ ടെല്‍ യൂ, ഐ വില്‍ ഗിവ് ഓള്‍ മൈ വെല്‍ത്ത് ടു എനിവണ്‍ ഹൂ വില്‍ ടേക് കെയര്‍ ഓഫ് മൈ റോക്കി. . . എനിവണ്‍. . .''

വികാരവിക്ഷോഭത്താല്‍ തൊണ്ടയിടറി കിതച്ചുകൊണ്ടാണ് മിക്കി അത് പറഞ്ഞുതീര്‍ത്തത്. അപ്പോള്‍ ആ കണ്ണുകളില്‍ നിന്നും നീര്‍ത്തുള്ളികള്‍ ഒഴുകി വീഴുന്നുണ്ടായിരുന്നു. ശരീരമാസകലം കോച്ചി വലിക്കുന്നതുപോലെ. . . വിരുന്നിന് വന്നവര്‍ പരസ്പരം നോക്കി; എല്‍സമ്മ എന്നെയും,

പാര്‍ട്ടി കഴിഞ്ഞ് റോക്കിയോടൊപ്പം മടങ്ങാനൊരുങ്ങിയ മിക്കിക്ക് "റൈഡ്' കൊടുക്കുവാന്‍ പലരും തിരക്കു കൂട്ടി. നടന്നുപോകാനുള്ള ദൂരമേയുള്ളൂ, നടന്നാണ് വന്നത്; മടങ്ങുന്നതും അങ്ങനെ തന്നെ മതി എന്ന് അവര്‍ പലവട്ടം പറഞ്ഞിട്ടും സമ്മതിച്ചുകൊടുക്കാന്‍ "അഭ്യുദയകാംക്ഷികള്‍' തയ്യാറല്ലായിരുന്നു. ഒടുവില്‍ ജെന്നിഫര്‍ ഇടപെട്ടാണ് ഒരു വിധത്തില്‍ അവരെ മോചിപ്പിച്ചത്. നിലാവെളിച്ചത്തില്‍ മിക്കിയുടെ കരം ഗ്രഹിച്ച്, റോക്കിയെ ഒപ്പം കൂട്ടി അവരുടെ വീട്ടിലേയ്ക്ക് മെല്ലെ നടന്നുപോകുന്ന ജെന്നിഫറിനെ എല്‍സമ്മയും ഞാനും കണ്‍കുളിര്‍ക്കെ നോക്കിനിന്നു.

ഞായറാഴ്ച പത്തുമണിക്കുള്ള കുര്‍ബാനയ്ക്ക് മിക്കിയെ കാണാതിരുന്നപ്പോള്‍ ഞങ്ങള്‍ വേവലാതിപ്പെട്ടു. വര്‍ഷങ്ങളായി വീടിന് തൊട്ടടുത്തുള്ള ഇംഗ്ലീഷ് പള്ളിയിലാണ് ഞങ്ങള്‍ കുര്‍ബാനയ്ക്ക് പോയിക്കൊണ്ടിരിക്കുന്നത്. സമയലാഭവും ഇന്ധനച്ചിലവും പരിഗണിച്ച് പതിനഞ്ച് മൈലകലെയുള്ള ഇടവകപ്പള്ളിയിലെ മലയാളം കുര്‍ബാനയ്ക്ക് പോകുന്നത് വിശേഷദിവസങ്ങളില്‍ മാത്രമാക്കിച്ചുരുക്കിയിട്ട് വര്‍ഷങ്ങളായി. പള്ളിയുടെ പിന്നിലെ തെരുവില്‍ താമസിക്കുന്ന മിക്കി പതിവായി വരുന്നതും പത്തുമണിക്കുള്ള സര്‍വീസിനാണ്. അതിരാവിലെ എഴുന്നേറ്റ് ജിംനേഷ്യത്തില്‍ പോയി, അര മണിക്കൂര്‍ സ്വിമ്മിംഗും കഴിഞ്ഞാണ് മിക്കി എവിടെയും പോകുന്നത്. സാധിക്കാവുന്ന ദിവസങ്ങളിലെല്ലാം അടുത്തുള്ള ഹോംലെസ്സ് ഷെല്‍റ്ററില്‍ പോയി രണ്ടോ മൂന്നോ മണിക്കൂറെങ്കിലും സൗജന്യസേവനം നല്കുന്നതും അവരുടെ ശീലമായിരുന്നു. പക്ഷേ, എവിടെപ്പോയാലും പത്തുമണിക്കുള്ള ഞായറാഴ്ചക്കുര്‍ബാന മുടക്കാത്ത അവര്‍ പള്ളിയില്‍ വരാതിരുന്നപ്പോള്‍ ഞങ്ങള്‍ പന്തികേട് ഭയന്നത് സ്വാഭാവികം.

ഉച്ചയ്ക്ക് പതിവ് റസ്റ്ററന്റില്‍ നിന്നും ഭക്ഷണവും കഴിച്ച് വീട്ടിലേയ്ക്ക് മടങ്ങുന്ന വഴി ഞങ്ങള്‍ മിക്കിയുടെ വീടിന്റെ മുമ്പില്‍ കാര്‍ നിര്‍ത്തി. ഡോര്‍ ബെല്‍ അടിച്ചിട്ടും ആളനക്കമുണ്ടായിരുന്നില്ല. എവിടെയെങ്കിലും അത്യാവശ്യം യാത്ര പോയതായിരിക്കുമെന്ന് കരുതി ഞങ്ങള്‍ മടങ്ങി. വൈകുന്നേരം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. സന്ധ്യയ്ക്ക് മകളോടൊപ്പം നടക്കാനിറങ്ങിയ ഞാന്‍ വീണ്ടും മിക്കിയുടെ വീടിന് മുമ്പിലെത്തി. വീടിന് മുമ്പിലോ ഉള്ളിലോ വെളിച്ചമുണ്ടായിരുന്നില്ല, പക്ഷേ ശ്രദ്ധിച്ചപ്പോള്‍ അകത്തുനിന്നും എന്തോ ശബ്ദം കേള്‍ക്കുന്നതുപോലെ. പോലീസിനെ വിളിക്കാന്‍ ഞാന്‍ മൊബൈല്‍ ഫോണെടുത്തപ്പോള്‍ മകള്‍ വിലക്കി. ഏതോ ഉള്‍വിളി കേട്ടതുപോലെ അവള്‍ പൂമുഖ വാതിലിനു മുമ്പില്‍ ചെന്ന് ഉറക്കെ വിളിച്ചു:

""മിക്കീ ആര്‍ യൂ ദേര്‍?

 റോക്കീ വേര്‍ ആര്‍ യൂ?''

മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ മുന്‍വാതില്‍ മെല്ലെ തുറന്ന് അര്‍ദ്ധപ്രാണിയായ ഒരു സ്ത്രീരൂപം ആടിത്തൂങ്ങി പുറത്തേയ്ക്ക് വന്നു. മിക്കിയായിരുന്നു അത്. ചീകിയൊതുക്കാത്ത മുടിയും കണ്ണുനീര്‍ വീണ് നനഞ്ഞുകുതിര്‍ന്ന മേല്‍വസ്ത്രവും ധരിച്ച അവര്‍ അപ്പോഴും ഏങ്ങലടിച്ച് കരയുകയായിരുന്നു.

""ഷീ ഈസ് ഗോണ്‍ ബേബി. . . മൈ റോക്കി ഈസ് ഗോണ്‍. . .'' സങ്കടത്തിരകള്‍ ആഞ്ഞടിക്കുന്നതുപോലെ മിക്കിയുടെ അലര്‍ച്ച ഉച്ചസ്ഥായിയിലെത്തി.

ലിവിങ് റൂമിലെ സോഫയില്‍ ഒരു കുഞ്ഞുറങ്ങുന്നതുപോലെ കിടക്കുകയായിരുന്നു മിക്കിയുടെ ജീവന്റെ ജീവനായിരുന്ന ആ പൂഡില്‍ നായയുടെ മൃതദേഹം. തെരുവോരത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന മിക്കിയുടെ "കാഡിലാക്കി'ലേക്കും വീടിന്റെ കത്തീഡ്രല്‍ സീലിംഗിലേയ്ക്കും എന്റെ കണ്ണുകള്‍ മാറി മാറി സഞ്ചരിച്ചു. അപ്പോള്‍ എന്തുകൊണ്ടോ, എല്‍സമ്മയുടെ വീടിന്റെ പിന്നിലെ തെങ്ങിന്‍ പറമ്പില്‍ പണ്ട് ഉപേക്ഷിച്ചുപോന്ന ഞങ്ങളുടെ പഴയ "ജര്‍മ്മന്‍ ഷെപ്പേര്‍ഡ്' കൈസറിന്റെ ദയനീയ മുഖം എന്റെ മനസിലേക്കോടിയെത്തി.    $

Join WhatsApp News
ജോസഫ് നന്പിമഠം 2021-04-25 19:39:14
അമേരിക്കയിലെ പല എഴുത്തുകാരും, കേരളത്തിലെ വിഷയങ്ങൾ അടിസ്ഥാനമാക്കി കഥകൾ എഴുതി ആവർത്തന വിരസതയുളവാക്കുമ്പോൾ, അമേരിക്കൻ ജീവിതം പശ്ചാത്തലമാക്കി, വൈവിധ്യമാർന്ന ഒരു കഥാപാത്രത്തിലൂടെ, മണ്ണിന്റെ മണമുള്ള ഒരു കഥപറയുന്നു ഷാജൻ ആനിത്തോട്ടം. അമേരിക്കയിലെ ഒരു പട്ടിയായി ജനിച്ചാൽ മതിയായിരുന്നു എന്ന് ചില മനുഷ്യരേപ്പോലെ തന്നെ നാടൻ പട്ടിയായ കൈസറും ആഗ്രഹിച്ചിട്ടുണ്ടാവണം. ഭ്രാന്തോട് അടുക്കുന്ന ചില മനുഷ്യരുടെ പട്ടി സ്‌നേഹം കാണുമ്പോൾ, അസ്വാഭാവികമെന്നു പലർക്കും തോന്നുമെങ്കിലും, അമേരിക്കൻ ജീവിതം പരിചയമുള്ള നമുക്ക് അതിൽ തെല്ലും അത്ഭുതമുണ്ടാവില്ല. മക്കൾ മുതിർന്നു പറന്നു പോയാൽ, അവരുടെ മാതാപിതാക്കളുടെ സ്വത്തിൽ ഒട്ടും താല്പര്യമില്ലാതെ, അവരെ വിട്ടു പോകുന്ന മക്കളും, ആരും ഇല്ലാതെ ജീവിക്കുന്ന മാതാപിതാക്കൾ ഏകാന്ത ജീവിതത്തിന്റെ തടവറയിൽ തമസ്‌ക്കരിക്കപ്പെടുന്നതും നാമെല്ലാം നിത്യവും കാണുന്ന ജീവിത കാഴ്ചകളാണ്. നാളെ, ഒരു ദിനം, കാഡിലാക്കും കത്തീഡ്രൽ സീലിംഗ് ഉള്ള വീടും വിട്ട് മിക്കിയും വിട പറയും. അന്ന്, അവകാശവാദവും കേസുമായി ചിലപ്പോൾ മക്കൾ വന്നെന്നിരിക്കും; അതല്ല കുട്ടികൾ വേണ്ടെന്നു വെച്ച ദമ്പതികളായിരുന്നു അവെരെങ്കിൽ ആ സ്വത്തുക്കൾ ആരുടെ പേരിലാണോ എഴുതിവെച്ചതു അവർ കൊണ്ടുപോകും. സംവിധായകൻ പറയുന്ന ആക്‌ഷനും കട്ടിനുമിടയിലെ ചലനമായ ജീവിതത്തിൽ മനുഷ്യർ വരുന്നു, പോകുന്നു, അവരവരുടെ വേഷം ആടിത്തീർക്കുന്നു. മനുഷ്യൻ ആത്യന്തികമായി ഏകനാണ്‌ എന്നതാണ് സത്യം. അമേരിക്കൻ മണ്ണിന്റെ മണമുള്ള കൂടുതൽ കഥകൾ തൂലികയിൽ നിന്ന് രൂപമെടുക്കട്ടെ. അഭിനനന്ദനങ്ങൾ ഷാജൻ ആനിത്തോട്ടം.
ഒരു തിരുത്തൽ: 2021-04-26 00:00:10
ഒരു തിരുത്തൽ: ഗൂഗിളിൻറ്റെ ഒരു കളിയെ!; എന്ത് എഴുതിയാലും അത് തിരുത്തും. നന്പിമഠം എന്നത് നമ്പിമഠം എന്ന് തിരുത്തി വായിക്കുമല്ലോ -സസ്നേഹം ക്ഷമിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക