Image

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - നോവൽ - 7

Published on 24 April, 2021
കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - നോവൽ - 7
പാഞ്ഞുവന്ന കല്ല് പാരപ്പറ്റിൽ തട്ടി താഴേക്കു വീണു.
കടപ്പുറത്തുള്ള തന്റെ വീട്ടിലേക്കു സാമുവേൽ എത്താൻപോകുന്നതേയുണ്ടായിരുന്നുളളു... ഗിരിധറിന്റെ ആളുകൾ കൂട്ടത്തോടെ അയാളുടെ നേരെ പാഞ്ഞടുക്കുന്ന കാഴ്ച... പക്ഷേ.., ഇത് സാമുവലിന്റെ പേട്ടയാണ്... ഇവിടെവച്ച് അയാളെ ഒന്നു തൊടാൻപോലും ആർക്കും കിട്ടില്ല...
ഒരു ചെറിയ ഏറ്റുമുട്ടൽ.... അത്രമാത്രം.. കടലിന്റെ മക്കളുടെ മുൻപിൽ വാടക ഗുണ്ടകൾ ഒന്നുമല്ലാതായി.. ഗുണ്ടകൾ പണത്തിനുവേണ്ടിയാണ് അക്രമം ചെയ്യുന്നത്. സാമുവേലിന് വേണ്ടിയാണ് അയാളുടെ കൂടെയുള്ള... കടലിന്റെ മക്കൾ..
ഗുണ്ടകൾക്കകമ്പടിയെന്നോണം അവസാനം വന്ന വണ്ടിയിൽ നിന്നും ഗിരിധർ ചാടിയിറങ്ങി...
ആദ്യമായിട്ടാണ് ഗിരിധറും സാമുവലും നേർക്കുനേരെ കാണാൻപോകുന്നത്..
രണ്ടു സംഘത്തലവന്മാർ; ജന്മംകൊണ്ടും കർമ്മംകൊണ്ടും രണ്ടു തലത്തിൽനിന്നും വന്നവർ, ലക്ഷ്യം ഒന്നാണെങ്കിലും മാർഗ്ഗങ്ങൾ വ്യത്യസ്ഥമായ രണ്ടു ജനിതകരേഖ.., അവരുടെ കോശകേന്ദ്രത്തിലെ ദണ്ഡാകാര വസ്തുവും രണ്ടുതരത്തിലുളളത്...
ഒരു ചീറ്റപ്പുലിയുടെ ക്രൗര്യത്തോടെ ഗിരിധർ സാമുവലിന്റെ അടുത്തേക്ക് വളരെ വേഗം നടന്നടുത്തു...
" താനെന്താ.. ജീവിതകാലം മുഴുവനും ജനപ്രതിനിധിയായിരാക്കാൻ ഇറങ്ങി
പുറപ്പെട്ടിരിക്കയാണോ.. ? തൻ്റെ പൊളിറ്റിക്കൽ ഗിമ്മിക്സൊക്കെ ഈ കടപ്പുറത്തു നടക്കും..
അതെന്റെയടുത്തുവേണ്ട.. ഈ ഗിരിധറിന്റെ ജനറ്റിക് കോൺസ്റ്റിട്യൂഷൻ വേറെയാണ്..,
തന്നേയും, ഈ കടപ്പുറത്തുളളവരേയും, താനിപ്പോൾ അഭയം തേടിയിരിക്കുന്ന തൻ്റെ കോർപ്പറേറ്റ് ഗോഡസു ണ്ടല്ലോ..അവളേയും., അവളുടെ ചാനലിനേയും ഇവിടുന്ന് കെട്ടുകെട്ടിക്കാൻ എനിക്ക് ദേ ... നോക്ക്..
(കൈവിരൽ ഞൊടിച്ചുകൊണ്ട് )മൂന്നു നിമിഷം തികച്ചും വേണ്ട. തനിക്കൊരു വിചാരമുണ്ട്; ഒരു ന്യൂസ് ക്ലിപ്പിംഗുകൊണ്ട്
എന്നെയങ്ങ് തീർത്തുകളയാമെന്ന്. ഒരാൾ already അതിനുളള ശിക്ഷയും അനുഭവിച്ചുകൊണ്ട് ജയിലിൽ കിടപ്പുണ്ടല്ലോ.."

സാമുവേൽ ഒരു പരിഹാസച്ചിരിയോടെ പറഞ്ഞു
" എന്നാലും ഒരു മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിക്കോ... കോടതി സ്വമേധയാ കേസ് എടുക്കുന്നെന്ന്... ന്യൂസു കേട്ടില്ലേ.. ?. പിന്നെ, ഈ വീഡിയോയുടെ ആധികാരികതയെപ്പറ്റി അറിയാനും visuals ന്റെ കോപ്പി, ആരും നശിപ്പിക്കാതിരിക്കാനും ലാബിലേക്ക് അയച്ചു കഴിഞ്ഞു. ഏതു ലാബ് ആണെന്നൊന്നും പറയില്ല, കാരണം, അവിടെയും നിങ്ങളുടെ ആളുകളുണ്ടാകും..
ഇന്ത്യയിൽ മൊത്തം ഏഴ് സെൻട്രൽ ഫോറൻസിക് ലാബുകളുണ്ട്. അതിൽ ഏതെങ്കിലുമൊരു ലാബിലാവും. ."
ഗിരിധറിൻ്റ സിരകളിലെ രക്തം തിളച്ചുമറിഞ്ഞു..
കൂടുതൽ സമയം ഇവിടെ നിന്നാൽ താനറിയാതെ എന്തെങ്കിലുമൊക്കെ ചെയ്തു പോകും. .
അയാൾ തിരികെച്ചെന്നു വണ്ടിയിൽ കയറി..
അയാൾക്കൊന്ന് മൂക്കറ്റം കുടിക്കണമെന്നു തോന്നി. .
വേണ്ട, തന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ ചീത്തക്കാര്യങ്ങളും ഈ കുടി നിമിത്തമാണ്.. തത്ക്കാലം ഒന്നും വേണ്ട..
അയാളുടെ ചിന്തകൾ ഒരുനിമിഷം പരമേശ്വരിയുടെ അടുത്തേക്കു പോയി.

തൻ്റെ കൂടെ IPS ട്രെയിനിങ്ങിനുണ്ടായിരുന്ന നല്ല സുഹൃത്താണ്,....ഇപ്പോൾ ബീഹാർ Deputy Inspector General Of Police ആയ ആലോക് പ്രസാദ്...
" ആലോക്...ഗിരിധർ here , can you with facial recognition software find some one, I am sending her photo, complete scanning, adhaar to social media photos. "
ഗിരിധറിന് ഉറപ്പായിരുന്നു, മഹാഗൗരിക്ക്, അധികമാരും അറിയാനിടയില്ലാത്ത
ഒരു ഭൂതകാലം ഇവിടെയുണ്ടെന്ന്..., അയാളുടെ ഉപബോധമസ്സിലെവിടെയോ അവളുടെ നിഴലുണ്ട്, പക്ഷേ തിരിച്ചറിയാൻ കഴിയുന്നില്ല. .
ഗിരിധറിന്റെ , തൻ്റെ വക്കീലിനെ വിളിച്ച് മുൻകൂർ ജാമ്യത്തിന് ഏർപ്പാടാക്കി..
ജാമ്യം കിട്ടുക അത്ര എളുപ്പമായിരിക്കില്ലെന്ന്
വക്കീലു സൂചിപ്പിച്ചു...
തല നടുവേ പിളർന്നുപോകുമെന്നു തോന്നുന്ന പെരുപ്പ്... എതു സമയത്താണോ തനിക്ക്, പൊളിറ്റിക്സിൽ ഇറങ്ങണമെന്നു തോന്നലുണ്ടായത്..?,
താൻ കിരീടമില്ലാത്ത രാജാവാണ് ഇപ്പോൾത്തന്നെ..,
മറ്റൊരു കിരീടവും ചെങ്കോലും....ഒന്നും വേണ്ടിയിരുന്നില്ല..
അതിനു കൊടുക്കേണ്ടിവരുന്ന വില കൂടിപോകുന്നോ എന്നൊരു സംശയം...
ഗിരിധറിന്റെ വണ്ടി നേരെ അദ്ദേഹത്തിന്റെ വീടിന്റെ ഭാഗത്തേക്കു തിരിഞ്ഞു......
പലപ്രാവശ്യം തോന്നി. മഹാഗൗരിയെ ഒന്നു നേരിട്ട് കാണ്ടാലോയെന്ന്.. ഈയൊരു മാനസികാവസ്ഥയിൽ അവളെ കണ്ടാൽ എന്താണു സംഭവിക്കാൻ പോകുന്നതെന്നുമറിയില്ല.. .
പെട്ടന്നാണ് പരമേശ്വരിയുടെ ഫോൺ വന്നത്.. .
" ഗിരി.. , നിങ്ങളാണോ ശരിക്കും ആ പാതകം ചെയ്തത്.. ?"
" ഇനി നിന്റെ വകയായി ഒരു വിസ്താരത്തിന്റെ കുറവു കൂടിയേ
ഉണ്ടായിരുന്നുള്ളു..
നീയുമുണ്ടോ ഇതിന്റെയൊക്കെ പുറകിൽ. ?"
" അങ്ങനെ നിങ്ങളോടെനിക്ക് പ്രതികാരം ചെയ്യണമെന്നു ണ്ടായിരുന്നെങ്കിൽ, ഇതിനുമുൻപ് എത്രയെത്ര റീസൺസ് ഉണ്ടായിരിന്നു ഗിരി... , എന്റെ പ്രതികാരംപോലും നിങ്ങളർഹിക്കുന്നില്ല.. ,"
അയാൾ കുപിതനായി ഫോൺ കട്ട് ചെയ്തുകളഞ്ഞു. .
വീടിന്റെ ഗെയിറ്റിനു മുൻപിലൊരു ജനക്കൂട്ടം.. ചാനലുകാർ.. പത്രപ്രവർത്തകർ..
ഇവറ്റകളെ കാണുന്നതേ ദേഷ്യമാണ്.. അയാൾ ആർക്കും മുഖം കൊടുക്കാതെ, തലകുമ്പിട്ട് വീടിനുളളിലേക്കു കയറി ..ദേഷ്യവും.. .അരിശവും...കണ്ണിൽക്കണ്ടതെല്ലാം
തട്ടിത്തെറിപ്പിച്ചുകൊണ്ട് മുറിയിൽ കയറി വാതിലടച്ചു..
TV യിൽ, ഒട്ടുമിക്ക ചാനലുകളിലും താനാണു ചർച്ചാ വിഷയം. .
"Bullshit." എന്തൊക്കെയാണ് ഇവന്മാർ പറഞ്ഞുണ്ടാക്കുന്നത്.. "
ആ ഡ്രൈവറുടെ ഭാര്യയുടെ കരഞ്ഞുകൊണ്ടുളള കുമ്പസാരം..
"ഭീഷണിപ്പെടുത്തിയതുകൊണ്ടാണത്രേ കുറ്റം ഏറ്റെടുത്തത്.. "
ഗിരിധർ ആക്രോശിച്ചു..
" കള്ളകൂട്ടങ്ങൾ.. ലക്ഷങ്ങൾ എണ്ണി വാങ്ങിച്ചിട്ടാണ് ജയിലിൽ പോയത്.."
വല്ലാത്തൊരു നിസ്സാഹായാവസ്ഥ...
അയാൾ മഹാഗൗരിയെ ഫോണിൽ വിളിക്കാൻ നോക്കി.. പക്ഷേ..,
അവൾ ഫോൺ എടുക്കുന്നില്ല. ..
അവളുടെ ചാനലിലും തകർപ്പൻ ചർച്ച നടക്കുകയാണ്..
പണ്ടൊക്കെ, അമ്പലമുറ്റത്തും, ചായക്കടയിലുമൊക്കെ നടക്കുന്ന പരദൂഷണക്കാരുടെ ചാരുതയോടെ ജനം ചാനലുകളുടെ മുന്നിലിരുന്ന് നുണക്കഥകൾ മെനയുന്നു..
പീറ്റർ...തൻ്റെ കൂടെ പഠിച്ചവൻ.. ! അവനുമുണ്ടല്ലോ കൂട്ടത്തിൽ. വലതു കൈത്തലം ഉയർത്തിപ്പിടിച്ച് അറ്റുപോയ തന്റ വിരലുകൾ കാട്ടുന്നു.. ചെറുപ്പത്തിൽ താൻ നഷ്ടപ്പെടുത്തിയ അവന്റെ രണ്ടു കൈവിരലുകൾ.
മഹാഗൗരി നല്ലതുപോലെ ഹോംവർക്ക് ചെയ്തിരിക്കുന്നു. ! .
ആരാണ് തൻ്റെ ശത്രു. .. ?
മഹാഗൗരിയോ,..? പരമേശ്വരിയോ..?,
അതോ രണ്ടുപേരുംകൂടിയോ..? മഹാഗൗരിയാണെങ്കിൽ, എന്തിനവൾ തന്നെ.. തകർക്കണം.. ?
പീറ്ററും, സാമുവേലും, മഹാഗൗരിയും തമ്മിലുളള ബന്ധമെന്ത്.. ?
ഒരെത്തും പിടിയും കിട്ടുന്നില്ല.
മഹാഗൗരി, എന്തിനോ ഉള്ള പുറപ്പാടാണ്.
അലോക് പ്രസാദിന്റെ ഫോൺ... .
ഗിരിധർ ഉദ്വേഗത്തോടെ ഫോണെടുത്തു ചെവിയിൽ വച്ചു.. ...
                          തുടരും...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക