കുറിക്കുകൊള്ളുന്ന നര്‍മ്മ ലേഖനങ്ങളിലൂടെ അമേരിക്കന്‍ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും അവരുടെ പ്രിയ എഴുത്തുകാരനായി മാറിയ രാജു മൈലപ്രാ സപ്തതിയുടെ നിറവില്‍ .
'മലയാളികള്‍ക്കിടയില്‍ ലബ്ധപ്രതിഷ്ഠ നേടിയ നര്‍മ്മ സാഹിത്യകാരനാണ് രാജു മൈലപ്രാ , പുഞ്ചിരിച്ചു കൊണ്ടും പൊട്ടിച്ചിരിച്ചു കൊണ്ടും വെറുതെ വായിച്ച പോകാവുന്ന ലേഖനങ്ങള്‍ മാത്രമാണിവയെന്ന് കരുതുന്നത് ശരിയല്ല പുറമെയുള്ള ഹാസ്യത്തിന് പിന്നില്‍ ചില പ്രധാനപ്പെട്ട ജീവിത പാഠങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്' (ലളിതാംബിക ഐ.എ.എസ്)
മൈലപ്രാ പീടികപ്പറമ്പില്‍ ഡോ.പി.റ്റി ജോര്‍ജിന്റെയും പത്തനംതിട്ട മാക്കാംകുന്ന് കിഴക്കേവീട്ടില്‍ പത്രോസ് കത്തനാരുടെ മകള്‍ സാറാമ്മ ജോര്‍ജിന്റെയും മകനായി 1951 എപ്രില്‍ പത്തിന് ജനനം
ഇംഗ്‌ളീഷ് സാഹിത്യത്തില്‍ പത്തനംതിട്ട കത്തോലിക്കേറ് കോളേജില്‍ നിന്നും ബിരുദവും റായ്പൂര്‍ രവിശങ്കര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം കുറേക്കാലം കേരളത്തിലും ബോംബെയിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു.
1974 ല്‍ അമേരിക്കയില്‍ എത്തിയ മൈലപ്രാ വിവിധ കലാ സാംസ്‌കാരിക സാമുദായിക സംഘടനകളുടെ സജീവ പ്രവര്‍ത്തകനായി .
അമേരിക്കയിലെ ആദ്യകാല മലയാള പ്രസിദ്ധീകരണമായ അശ്വമേധത്തിന്റെ പ്രധാന പത്രാധിപരായി സേവനമനുഷ്ഠിച്ചപ്പോള്‍ എഴുതിയ മുഖപ്രസംഗങ്ങള്‍ വായനക്കാരുടെ മുക്തകണ്ഠ പ്രശംസ നേടി .
'അശ്വമേധത്തിന്റെ പത്രാധിപക്കുറിപ്പുകള്‍ അവാച്യമായ ഒരു അനുഭവം തന്നെയാണ് കാഴ്ച വെക്കുന്നത് . ഈ കുറിപ്പുകള്‍ ഏത് സാഹിത്യ ശാഖയില്‍പ്പെടുമെന്നതിനെക്കുറിച്ച് തര്‍ക്കിക്കാവുന്നതാണ് ലേഖനമെന്നോ ഉപന്യാസമെന്നോ വിമര്‍ശനമെന്നോ അവലോകനമെന്നോ ചെറുകഥയെന്നോ ഗദ്യകവിതയെന്നോ കവിത എന്ന് തന്നെയോ വേണമെങ്കില്‍ വിളിച്ചു കൊണ്ട് ഒന്ന് തീര്‍ച്ചയാണ് , കാവ്യാത്മകത കലര്‍ന്ന ശില്പ സൗന്ദര്യമാര്‍ന്ന ഒരു സാഹിത്യരൂപമാണിത് . പ്രതിഭയുടെ മണിത്തേരിലേറി നടത്തുന്ന ഒരു ജൈത്രയാത്ര!
വിഷയത്തിന്റെ പ്രസക്തി കൊണ്ടും, പ്രതിപാദനത്തിന്റെ നൂതനത്വം കൊണ്ടും, ഭാഷയുടെ സൗകുമാര്യം കൊണ്ടും, ശൈലിയുടെ സവിശേഷത കൊണ്ടും, ഉത്തമസാഹിത്യ പദവിയില്‍ എത്തി നില്‍ക്കുന്ന ചിന്താശലകങ്ങളാണ് അശ്വമേധത്തിന്റെ ആത്മാവ്' (ജോയി ലൂക്കോസ് മലയാള പത്രം)
ബാബുപോള്‍ ഐ.എ.എസ് രാജു മൈലപ്രായുടെ 'അറുപതില്‍ അറുപത്' എന്ന സാഹിത്യ സമാഹാരത്തെക്കുറിച്ച് രേഖപ്പെടുത്തിയ അഭിപ്രായം 'ഫോമാ കണ്‍വെന്‍ഷന്‍ അരങ്ങേറിയ ആഡംബരക്കപ്പലില്‍ വച്ചാണ് മൈലപ്രാ 'അറുപതില്‍ അറുപത്' എന്ന പുസ്തകം എനിക്ക് സമ്മാനിച്ചത്
ഒരു കൗതുകത്തിന് വേണ്ടി ഒന്ന് മറിച്ച് നോക്കാമെന്ന് കരുതിയ ഞാന്‍ കമ്പോടു കമ്പ് വായിച്ച ശേഷമാണ് പുസ്തകം മടക്കി വെക്കുന്നത്. ആക്ഷേപഹാസ്യം പ്രതിഭാധനന്മാരായ എഴുത്തുകാരുടെ വിളഭൂമിയാണ്. ഈ വിളഭൂമിയില്‍ നിന്ന് കതിര്‍കറ്റകള്‍ കൊയ്ത് കൂട്ടിയവരില്‍ ഒന്നാമന്‍ കുഞ്ചന്‍ നമ്പ്യാര്‍ ആയിരുന്നു. കുഞ്ചന്‍ നമ്പ്യാര്‍ തുള്ളല്‍ പാട്ടുകളിലൂടെ വളം ഇട്ട് വളര്‍ത്തിയ ആക്ഷേപഹാസ്യം ഇ.വി കൃഷ്ണപിള്ളയില്‍ എത്തിയപ്പോള്‍ പൂ ചൂടി വിലസി അവരുടെ ഒരു പിന്‍ഗാമിയാകാന്‍ എന്ത് കൊണ്ടും രാജു മൈലപ്രാ സര്‍വഥാ യോഗ്യനാണ് '
'ലക്ഷണമൊത്ത ഒരു ഉത്തമസാഹിത്യകാരനെ രാജുവിന്റെ കൃതികളിലൂടെ കാണാം. മിതത്വവും ചിന്തോദീപത്വവുമാണ് ഈ രചനകളുടെ ഔല്‍കൃഷ്ട്യം. നര്‍മ്മത്തിന്റെ ഗദ്യസാധ്യതകളെ ഭാവനകളായും കഥകളായും ഉപന്യാസങ്ങളായും പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ വിജയം വരിച്ച അദ്ദേഹം ഏറെ ശോഭിച്ച് കാണുന്നത് നര്‍മ്മഭാവനകളുടെ രചനയിലാണ്' (സുകുമാര്‍)
അമേരിക്കയിലെ എക്കാലത്തെയും ഏറ്റവുമധികം പ്രചാരമുണ്ടായിരുന്ന മലയാള പത്രത്തില്‍ തുടര്‍ച്ചയായി രണ്ടു വര്ഷം എഴുതിയ 'ആദ്യം കിട്ടിയത്' എന്ന ലേഖനപരമ്പര വായനക്കാര്‍ നെഞ്ചിലേറ്റി ഈ ലേഖനങ്ങള്‍ പല സദസ്സുകളിലും ചര്‍ച്ചാ വിഷയമായി
അമേരിക്കന്‍ ജീവിത്തത്തിന്റെ സൂക്ഷ്മാംശങ്ങളില്‍ പോലും നര്‍മ്മത്തിന്റെ നിറപുഞ്ചിരിയുമായി കടന്നു ചെല്ലുന്ന തരത്തിലുള്ള അതിശയകരമായ നിരീക്ഷണ പാടവം ചിരിയുടെ രസച്ചരട് പൊട്ടാതെയുള്ള അവതരണം . നാടനെന്നോ പ്രവാസിയൊന്നോ പക്ഷഭേദമില്ലാതെ മൈലപ്രയിലെയും പരിസരപ്രദേശങ്ങളിലെയും നര്‍മങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള ചിരിയുടെ പാരസ്പര്യം . നടന്‍ ശ്രീനിവാസന്‍ വെള്ളിത്തിരയില്‍ മാര്‍ക്കറ്റു ചെയ്ത് വിജയിപ്പിച്ചിട്ടുള്ള 'സ്വയം പരിഹസിച്ച ചിരിക്കല്‍' എന്ന ഹാസ്യത്തിന്റെ പുത്തന്‍ സങ്കേതം . രാജുവിന് ഒരു ഹാസ്യ പരമ്പര ചെയ്ത വിജയിപ്പിക്കാന്‍ കഴിയും എന്ന് ഉറച്ചു വിശ്വസിക്കാന്‍ കാരണങ്ങള്‍ പലതുണ്ടായിരുന്നു അങ്ങനെയാണ് മലയാളം പത്രത്തില്‍ രാജു മൈലപ്രാ എഴുതിയ 'ആദ്യം കിട്ടിയത്' എന്ന പരമ്പര ആരംഭിക്കുന്നത് .
'രാജുവിനെപ്പോലും അതിശയിപ്പിച്ച് കൊണ്ട് രണ്ടു വര്ഷം പൂര്‍ത്തിയാക്കിയ ഈ പംക്തിക്ക് ഒടുവില്‍ കിട്ടിയതെന്താണെന്നോ ? നര്‍മ്മത്തിന്റെ നിര്‍ത്താത്ത നിലയമിട്ടുകളുമായി രാജു മൈലപ്രായുടെ പരമ്പര മലയാളം പത്രത്തിന്റെ താളുകളില്‍ ചിരിയുടെ പൂരം തീര്‍ക്കുന്നു , രാജു ചിരിയുടെ താരമായി മാറിയിരിക്കുന്നു . (ജേക്കബ് റോയി - എക്‌സിക്യൂട്ടീവ് എഡിറ്റര്‍ , മലയാളം പത്രം)
ഫൊക്കാന ജോയിന്റ് സെക്രട്ടറി, ന്യൂയോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡന്റ്, സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, ഓര്‍ത്തഡോക്‌സ് ചര്‍ച്ച ബില്‍ഡിംഗ് സെക്രട്ടറി തുടങ്ങി നിരവധി സമുദായ സാംസ്‌കാരിക സംഘടനകളുടെ സാരഥിയായിട്ടുള്ള, പ്രവര്‍ത്തനമികവ്
ഫൊക്കാന കണ്‍വെന്‍ഷനുകളിലെ ചിരിയരങ്ങിന്റെ സ്ഥിരം അവതാരകന്‍
'ഫലിതം പറയുക എന്നത് അല്പം പാടുള്ള കാര്യമാണ് എന്നാല്‍ ഒരു ബുദ്ധിമുട്ടും കൂടാതെ രാജുവിന് അതിന് കഴിവുണ്ടെന്ന് എനിക്ക് ബോദ്ധ്യപ്പെടുവാന്‍ അധിക സമയം വേണ്ടി വന്നില്ല . കണ്‍വെന്‍ഷനുകളില്‍ ഏറ്റവും അധികം ആളുകളെ ആകര്‍ഷിക്കുന്ന പരിപാടിയാണ് ചിരിയരങ്ങു , രാജുവില്ലാത്ത ഒരു ചിരിയരങ്ങിനെ പറ്റി ഭാരവാഹികള്‍ ആലോചിച്ചിട്ട് തന്നെയുണ്ടാകില്ല (പി.സി സനല്‍കുമാര്‍ ഐ.എ.എസ്)
എന്റെ ഹണി, സ്‌നേഹത്തോടെ, പിരിവിളക്കം , അറുപതില്‍ അറുപത്, അച്ചന്‍ കോവിലാറ് (നോവല്‍) എന്നിവയാണ് പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ . മൈലപ്രാ രചിച്ച അന്നമ്മച്ചേടത്തിക്കൊരുമ്മ , എനിക്ക് നരകം മതി , ആനപ്പാറ അവറാച്ചന്‍ എന്നീ നാടകങ്ങള്‍ വിവിധ വേദികളില്‍ അരങ്ങേറിയിട്ടുണ്ട് .
'എന്റെ ഹണി' എന്ന രാജു മൈലപ്രായുടെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത് ഈയിടെ അന്തരിച്ച പ്രസിദ്ധ സാഹിത്യകാരന്‍ ജോയല്‍ കുമാരകത്തിന്റെ ചുമതലയില്‍ ഉണ്ടായിരുന്ന ജോബോട്ട് ഇന്റര്‍നാഷണല്‍ എന്ന പ്രസിദ്ധീകരണ ശാലയാണ് .
ഇ.വി കൃഷ്ണപിള്ളയെ പോലെ ചിരിയിലൂടെ ചിന്തയിലേക്കും , ചിന്തയിലൂടെ ചിരിയിലേക്കും അനുവാചകരെ നയിക്കാന്‍ കെല്പാര്‍ന്ന ഒരു മാന്ത്രിക തൂലികയുടെ ഉടമയാണ് രാജു മൈലപ്രാ (ജോയല്‍ കുമരകം)
നിരവധി സാഹിത്യ പുരസ്‌കാരങ്ങള്‍ മൈലപ്രായെ തേടിയെത്തിയിട്ടുണ്ട്
ഹാസ്യലേഖനം, നര്‍മകഥകള്‍, ചെറുകഥ, നാടകം , ബാലസാഹിത്യം എന്നീ സാഹിത്യശാഖകളില്‍ വിവിധ അമേരിക്കന്‍ സംഘടനകളുടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള മൈലപ്രാ ഇ-മലയാളിയുടെ ജനപ്രിയ എഴുത്തുകാരനുള്ള പുരസ്‌കാരത്തിനും ന്യുയോര്‍ക്ക് കേരളാ സെന്ററിന്റെ സാഹിത്യ-പത്രപ്രവര്‍ത്തന സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട് .
രാജു മൈലപ്രായുടെ കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കുന്ന അദ്ദേഹത്തിന്റെ ഭാര്യ പുഷ്പ വറുഗീസ്, പിറവം കൊച്ചുകരുനാട്ടില്‍ ജോണ് കോശിയുടെയും ശോശാമ്മ ജോണിന്റെയും മകളാണ് .
സപ്തതി ആഘോഷിക്കുന്ന പ്രിയ സുഹൃത്ത് രാജുവിന് സര്‍വ മംഗളങ്ങളും നേരുന്നു കളക്ടര്‍ സനല്‍കുമാറിന്റെ വാക്കുകള്‍ ഉദ്ധരിച്ച് കൊണ്ട് ഉപസംഹരിക്കുന്നു
'രാജുവില്‍ പൊങ്ങച്ചം തീരെയില്ലാത്ത ഒരു സഹൃദയനുണ്ട് , അദ്ദേഹത്തിന്റെ ഹാസ്യ രചനകള്‍ അത് വെളിവാക്കുന്നു ചിരിക്കുവാനും ചിരിപ്പിക്കുവാനും ചിന്തിപ്പിക്കുവാനുമുള്ള കഴിവ് ദൈവം അറിഞ്ഞു നല്‍കിയതാണ് അതങ്ങനെ നില നില്‍ക്കട്ടെ !'
സി വി വളഞ്ഞവട്ടം
(ലേഖകന്‍ അശ്വമേധം പത്രാധിപസമിതി അംഗവും മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് മുന്‍ പ്രസിഡന്റുമാണ്)