Image

പിണറായിയുടെ ഊഴം കഴിഞ്ഞു? ഇനി ചെന്നിത്തലയുടെ കാലം? (ജോർജ് എബ്രഹാം)

Published on 08 April, 2021
പിണറായിയുടെ ഊഴം കഴിഞ്ഞു? ഇനി  ചെന്നിത്തലയുടെ കാലം? (ജോർജ് എബ്രഹാം)
തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനി നീണ്ട കാത്തിരിപ്പാണ്. നമ്മുടെ വിലയേറിയ വോട്ടുകൾ മേയ് മാസം വരെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനുള്ളിൽ (ഇവിഎം) തന്നെ സൂക്ഷിച്ചു വയ്ക്കാനായിരുന്നെങ്കിൽ, വോട്ടെടുപ്പ് ഏപ്രിൽ അവസാനം  മതിയായിരുന്നു. ഇത്ര നേരത്തെ തെരെഞ്ഞെടുപ്പ് നടത്താൻ ഇലക്ഷ  കമ്മീഷനെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. 
 
ഞാൻ കേരളത്തിൽ വന്നിറങ്ങിയപ്പോൾ, എല്ലായിടത്തും നിറഞ്ഞു നിന്ന കട്ട് ഔട്ടുകളും പരസ്യ ബോർഡുകളും കണ്ട് പിണറായിയുടെ വിജയം ഏതാണ്ട് ഉറപ്പായ മട്ടാണ് അനുഭവപ്പെട്ടത്. മലയാളക്കരയിൽ തുടർഭരണം എന്ന പുതുചരിത്രം കുറിക്കുമെന്നുള്ള പ്രവചനവും ശക്തമായിരുന്നു. എന്നാൽ , തിരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോൾ ആ സ്ഥിതി പതുക്കെ മാറാൻ തുടങ്ങി. സർക്കാരിന്റെ  അഴിമതികൾ കണ്ടില്ലെന്ന് നടിച്ച  പലരും പുനർവിചിന്തനം തുടങ്ങി.
 
യുഡിഎഫിന് ഒരിക്കൽ കൂടി അടിതെറ്റിയാൽ, കേരളത്തിന്റെ ഭൂപടത്തിൽ നിന്ന് തന്നെ കോൺഗ്രസ് അപ്രസക്തമാകുമോ എന്ന ഭയമാണ് ജനങ്ങളെക്കൊണ്ട് മാറ്റി ചിന്തിപ്പിച്ച പ്രധാന ഘടകം.  ‘കോൺഗ്രസ് മുക്ത ഭാരത്’ എന്ന ബിജെപിയുടെ അജണ്ടയിൽ കേരളത്തെ കൂടി ഉൾച്ചേർക്കാനുള്ള ശ്രമം, ആളുകൾ മനസ്സിലാക്കാൻ തുടങ്ങി. യുഡിഎഫ്, എൽഡിഎഫ് എന്നീ രണ്ട് മുന്നണികളിൽ ഒന്നിന്റെ  അഭാവത്തിൽ, ബിജെപി  മതേതര കേരളത്തിൽ തങ്ങളുടെ പിടി ഉറപ്പിക്കുമെന്നും അതിന്റെ ഭവിഷ്യത്ത് അറിയാവുന്നതുകൊണ്ട് അത് തടയണമെന്നും  ജനങ്ങൾ തിരിച്ചറിഞ്ഞു.
 
പിണറായിയുടെ സ്വേച്ഛാധിപത്യ മാർഗങ്ങൾ ആളുകൾ മനസ്സിലാക്കാൻ തുടങ്ങിയതും യുഡിഎഫിന് ഗുണം ചെയ്തു. മുഖ്യമന്ത്രി ഏകാധിപതിയുടെ രീതി കൈക്കൊള്ളുന്നതിന്റെ അമർഷം, സി‌പി‌എമ്മിനുള്ളിൽ തന്നെ ഉണ്ട്. ഇടതുപക്ഷം എന്നാൽ പിണറായി വിജയൻറെ 'വൺ മാൻ ഷോ' ആകുന്ന അവസ്ഥയെക്കുറിച്ചും അസ്വാരസ്യങ്ങൾ ഉടലെടുത്തു.
 
 
ജനപ്രിയ നേതാക്കളായ ജി. സുധാകരൻ, തോമസ് ഐസക്, രാജു അബ്രഹാം എന്നിവർക്ക് സ്ഥാനാര്‍ത്ഥിപ്പട്ടികയിൽ ഇടം കൊടുക്കാതിരുന്നത്,  പാർട്ടി കേഡറിനുള്ളിൽ കടുത്ത വിയോജിപ്പിന് ഇടയാക്കി. അവരിൽ രണ്ടു പേരുടെ സീറ്റ് എങ്കിലും  കോൺഗ്രസ് പിടിച്ചെടുക്കാൻ  നല്ല സാധ്യതയുണ്ട്. ‘ക്യാപ്റ്റൻ’ എന്ന സ്ഥാനം കയ്യാളിക്കൊണ്ട് 'തിരുവായ്ക്ക് എതിർവാ  ഇല്ല 'എന്ന തരത്തിൽ തന്നെ  ചോദ്യം ചെയ്യാൻ അനുവദിക്കാത്ത പിണറായിയുടെ ധിക്കാരം  നിറഞ്ഞ പെരുമാറ്റത്തിലും അണികൾ അസ്വസ്ഥരാണ്.
 
മുഖ്യമന്ത്രിയുടെയും സഹമന്ത്രിമാരുടെയും പ്രവർത്തനത്തിൽ സത്യസന്ധതയുടെ അഭാവമാണ് ഈ  സർക്കാരിന്റെ പ്രധാന പോരായ്‌മ. ഏതെങ്കിലും അഴിമതി ആരോപണം ഉയർന്നാൽ, മുഖ്യമന്ത്രി ആദ്യമത് നിഷേധിക്കുകയും പിന്നീട് താൻ അതറിഞ്ഞിരുന്നില്ലെന്ന് പറയുകയും പിടിക്കപ്പെട്ടു എന്ന നിലയാകുമ്പോൾ മാത്രം സമ്മതിക്കുകയും ചെയ്യുന്നത് പല അവസരങ്ങളിൽ നമ്മൾ കണ്ടു.  പോളിംഗിൽ  അത്തരത്തിൽ ഏറ്റവും കൂടുതൽ ചലനം  സൃഷ്ടിച്ചത് ആഴക്കടൽ മത്സ്യ ബന്ധന പദ്ധതിയാണ്. കേരളത്തിലെ ജനങ്ങളെ ഈ സർക്കാർ പൂർണ്ണമായും വഞ്ചിക്കുകയാണെന്ന് ആളുകൾക്ക് തോന്നിയത് ഈ വിഷയം പുറത്തു വന്നതോടെയാണ്.
 
കോൺഗ്രസിനെ കേരള രാഷ്ട്രീയത്തിൽ നിന്ന് മായ്ച്ചാൽ, മതേതരത്വത്തിനും നാനാത്വത്തിനും വേണ്ടി പോരാടുന്ന ഏക കക്ഷിയാകാമെന്ന കണക്കുകൂട്ടൽ സിപിഎമ്മിനുണ്ട്. അങ്ങനെ വന്നാൽ,  പ്രധാന പ്രതിപക്ഷമായി  ബിജെപി മാറുകയും  തങ്ങൾക്ക് പുഷ്പംപോലെ എക്കാലവും വിജയം നിലനിർത്താമെന്നുമാണ് അവർ വിശ്വസിക്കുന്നത്. ബംഗാളിലും  ത്രിപുരയിലും നടന്നത് അവർ ഇതിനകം മറന്നതായി തോന്നുന്നു! 
 
സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ പലയിടത്തും ധാരണയുണ്ടെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. 10 സീറ്റുകൾ നേടാൻ ബി.ജെ.പിയെ അനുവദിച്ചാൽ പ്രത്യുപകാരം കേന്ദ്രത്തിൽ നിന്ന് ഉണ്ടാകുമെന്നും കേട്ടു.  ലാവ്‌ലിൻ കേസ് നീട്ടിക്കൊണ്ടുപോകുന്നതും  സ്വർണ്ണ കള്ളക്കടത്ത് ഉൾപ്പെടെയുള്ള അഴിമതികളുടെ യഥാർത്ഥ ചിത്രം കേന്ദ്ര അന്വേഷണസംഘം വിചാരിച്ചിട്ടും വെളിച്ചത്തുവരാത്തതും, പിന്നണിയിൽ ചിലത് ചീഞ്ഞുനാറുന്നതിന്റെ ലക്ഷണമായി കണക്കാക്കാം.
 
ഒന്നിനു പുറകെ ഒന്നായി ഭരണപക്ഷം മണ്ണിട്ടുമൂടുന്ന രഹസ്യങ്ങൾ, കണ്ടെത്തിക്കൊണ്ട് വരുന്നതിലൂടെ രമേശ് ചെന്നിത്തലയ്ക്ക്  ഒരു ഹീറോ  പരിവേഷം ലഭിച്ചിട്ടുണ്ടെന്നതിൽ  സംശയമില്ല. അദ്ദേഹത്തിന്റെ ആ മികവ് കേരളത്തിലെ ജനങ്ങൾ അംഗീകരിക്കുന്നുമുണ്ട്.  എന്നിരുന്നാലും, സർക്കാർ രൂപീകരിക്കാൻ അദ്ദേഹത്തെ അനുവദിക്കുമോ എന്നത് കണ്ടറിയണം. 
 
പ്രതിപക്ഷ നേതാവെന്ന പദവി  ഫലപ്രദമായി വിനിയോഗിച്ചുകൊണ്ട്  ചെന്നിത്തല, പിണറായി സർക്കാരിനുമേൽ നിരന്തരം ചെലുത്തിയ സമ്മർദ്ദം തെരഞ്ഞെടുപ്പ് ഫലത്തിൽ കാര്യമായി സ്വാധീനിച്ചിട്ടുണ്ടെന്ന വസ്തുത ആർക്കും നിഷേധിക്കാനാവില്ല.
 
കേരളത്തിൽ  35 സീറ്റുകൾ വരെ നേടാനുള്ള സാധ്യതയെക്കുറിച്ച് ബിജെപി നേതാക്കൾ വാചാലരാകുന്നുണ്ടെങ്കിലും ഞാൻ സംസാരിച്ച ആരും തന്നെ ആ അവകാശവാദത്തോട്  യോജിക്കുന്നില്ല. കുറഞ്ഞത് 40 നിയോജകമണ്ഡലങ്ങളിൽ ശക്തമായ ത്രികോണമൽസരം ഉണ്ടായിരുന്നു എന്നതിൽ സംശയമില്ല. 
 
എന്നിരുന്നാലും, മുതിർന്ന നേതാക്കൾ ഈ സാധ്യത ശരിവയ്ക്കുകയും  ഇ. ശ്രീധരനെപ്പോലെ രാഷ്ട്രീയത്തിൽ പുതുമുഖമായ വ്യക്തി  മുഖ്യമന്ത്രിയാകുമെന്ന്   സംശയ ലേശമന്യേ തുറന്നടിക്കുകയും ചെയ്യുമ്പോൾ, ആശങ്കപ്പെടേണ്ടിയിരിക്കുന്നു. തൂക്കു നിയമസഭ വരുമെന്നും ചിലർ സംസാരിക്കുന്നുണ്ട്. അപ്പോൾ ബി.ജെ.പിക്ക് കിംഗ് മേക്കറാകാം.
 
ബിജെപി മുന്നിട്ടുനിൽക്കുന്ന മണ്ഡലങ്ങളിൽ,  മറ്റ് മുന്നണികൾ വോട്ട് മറിച്ചുകൊണ്ട്  ആ വിജയസാധ്യത അസ്തമിപ്പിക്കുന്ന പ്രവണതയാണ് കേരളത്തിലെ  തിരഞ്ഞെടുപ്പിൽ നമ്മൾ കാലങ്ങളായി കണ്ടുവരുന്നത്. ഇത്തവണ അത് സംഭവിക്കുമോ എന്നത് കാത്തിരുന്ന് കാണാം. 
 
ഇവിഎമ്മുകളുടെ ക്രമക്കേടുകളെക്കുറിച്ച്  അറിവുള്ള ആളുകൾ, അത്തരത്തിൽ മെഷീനിൽ വോട്ടുകൾ തെറ്റായി രേഖപ്പെടുത്തുമോ എന്നുള്ള ആശങ്കകളും പ്രകടിപ്പിക്കുന്നു. കേരളത്തിൽ അങ്ങനെ സംഭവിക്കുകയാണെങ്കിൽ, അത് നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ മുഴുവൻ വിശ്വാസ്യതയെയും, പ്രത്യേകിച്ചും വോട്ടിങ് മെഷീന്റെ വിശ്വാസ്യത ചോദ്യം ചെയ്യും.
 
 
ഭൂരിപക്ഷ സമൂഹം കോൺഗ്രസിനെ ന്യൂനപക്ഷങ്ങളുടെ പാർട്ടിയെന്ന് മുദ്ര ചാർത്തുന്നുണ്ട്  എന്ന കാര്യത്തിൽ തർക്കമില്ല. കഴിഞ്ഞ യു‌ഡി‌എഫ് സർക്കാറിന്റെ ഭരണത്തിലെ ചില നയങ്ങളാണ്  അത്തരമൊരു ആരോപണത്തിന് കാരണം. എന്തുകൊണ്ടാണ് മുസ്‌ലിം ലീഗിന് പ്രധാനപ്പെട്ട എല്ലാ വകുപ്പുകളും നൽകുന്നതെന്നും, ലീഗ് മന്ത്രിമാർ മറ്റു മതസ്ഥരെ  അവരുടെ സ്റ്റാഫായി നിയമിക്കാത്തത് എന്തുകൊണ്ടാണെന്നുമുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. 
 
ലീഗ് ഒരു മതേതര പാർട്ടിയാണെങ്കിൽ എന്തുകൊണ്ടാണ് അവർ വനിതാ സ്ഥാനാർത്ഥികളെയോ അമുസ്ലിം സ്ഥാനാർത്ഥികളെയോ മത്സരരംഗത്തേക്ക് കൊണ്ടുവരാൻ വിമുഖത പ്രകടിപ്പിക്കുന്നതെന്നും ആക്ഷേപമുണ്ട്. 
 
പി.സി. ജോർജിനെപ്പോലുള്ള ചില രാഷ്ട്രീയക്കാരും കത്തോലിക്കാസഭയിലെ ഏതാനും ബിഷപ്പുമാരും ‘ലവ് ജിഹാദ്,' ‘ന്യൂനപക്ഷ ആനുകൂല്യങ്ങൾ’ എന്നീ വിഷയങ്ങൾ ഇട്ടുകൊടുത്ത്  ക്രിസ്ത്യാനികളെയും  മുസ്ലീങ്ങളെയും  തമ്മിൽ ഭിന്നിപ്പിക്കാനുള്ള ശ്രമവും നടത്തി. സ്വന്തം മൂക്കിന് കീഴിൽ സമരം നടത്തുന്ന കർഷകരുമായി കൂടിക്കാഴ്ച നടത്താൻ സമയമില്ലാത്ത പ്രധാനമന്ത്രി, കേരളത്തിലെ യാക്കോബായ ബിഷപ്പുമാരുടെ വിഷമതകൾ കേൾക്കാൻ ഓടിയെത്തി. കലക്കവെള്ളത്തിൽ മീൻപിടിക്കാനുള്ള അവസരം അദ്ദേഹം ഉപയോഗപ്പെടുത്തി എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. 
 
കേരളത്തിൽ  ഒന്നുനിലയുറപ്പിക്കും വരെ കുറച്ചുകാലത്തേക്ക്  ഹിന്ദു-ക്രിസ്ത്യൻ ഏകീകരണം ബിജെപിക്ക് ആവശ്യമാണെന്ന് മനസ്സിലാക്കിക്കൊണ്ടുള്ള തന്ത്രങ്ങളാണ് അവർ മെനയുന്നത്. ലക്ഷ്യത്തിലെത്തിയാൽ പിന്നീട് ബിജെപി എന്താണ് ചെയ്യുക എന്നറിയാൻ  പൂർവ്വമാതൃകകൾ ഒരുപാടുണ്ട്. ജമ്മു കശ്മീരിൽ പിഡിപിയുമായി ബിജെപി സഖ്യമുണ്ടാക്കിയത് ഉദാഹരണം. വൈകാതെ  ആർട്ടിക്കിൾ 370 റദ്ദാക്കുകയും  പിഡിപി നേതാക്കളെ ജയിലിലടയ്ക്കുകയും ആയിരുന്നെന്നുള്ള കാര്യം ഇന്ത്യൻ ജനതയുടെ ഓർമ്മയിൽ നിന്ന് മായാൻ  സമയമായിട്ടില്ല.
 
യു‌ഡി‌എഫ് വൻവിജയം സ്വന്തമാക്കുമെന്ന് ‌ പ്രവചിക്കുന്നവരുണ്ട്. ഇടതുപക്ഷ ചായ്‌വുള്ള അണികൾ ഇപ്പോഴും കഴിഞ്ഞ അഞ്ചുവർഷത്തെ തങ്ങളുടെ ഭരണത്തിന് പ്രതിഫലമായി തുടർഭരണം ലഭിക്കുമെന്ന വിശ്വാസത്തിലാണ്. ബിജെപി അനുകൂലികൾ ആകട്ടെ ഇരുമുന്നണികളുടെയും വിജയം സ്വപ്നം കാണുന്നവരെ ഞെട്ടിക്കുമെന്ന ഉറപ്പിലാണ്. 
 
യഥാർത്ഥ ചിത്രം ഇതിൽ ഏതുമാകാം. ബിജെപിയുടെ വോട്ട് വർദ്ധിച്ചാൽ, അത് കോൺഗ്രസിനെ കൂടുതൽ ബാധിക്കും എന്നതാണ് പല ഭാഗങ്ങളിൽ നിന്നുമുള്ള സൂചന. നിലവിൽ ബിജെപിയുടെ വിഹിതം 16 മുതൽ 17 ശതമാനം വരെയാണ്. എല്ലാവർക്കും അറിയാവുന്നതുപോലെ, പരമ്പരാഗത കോൺഗ്രസ് വോട്ടുകളാണ് ബിജെപിയുടെ അടുത്തേക്ക് ഒഴുകുന്നത്.  
 
കേരളത്തിലെ ജനങ്ങൾ വോട്ടർമാർ എന്ന നിലയിൽ വിവേകമുള്ളവരാണ്. ഞാൻ കരുതുന്നത്, വോട്ട് ചെയ്യും മുൻപ് നടത്തുന്ന അന്തിമ വിശകലനത്തിൽ ഒരു മാറ്റം അനിവാര്യമാണെന്ന് അവർ തിരിച്ചറിയുകതന്നെ ചെയ്യുമെന്നാണ് . 
 
മെയ് 2 ന് മാത്രമേ ജനങ്ങളുടെ വിലയിരുത്തലിന്റെ വ്യാപ്തി എത്രമാത്രമാണെന്ന് നമുക്ക്  അറിയാൻ കഴിയൂ . അതുവരെ , ശുഭാപ്തിവിശ്വാസം കൈവിടുന്നില്ല.
see also
 
 
പിണറായിയുടെ ഊഴം കഴിഞ്ഞു? ഇനി  ചെന്നിത്തലയുടെ കാലം? (ജോർജ് എബ്രഹാം)
Join WhatsApp News
Faisa malik v.n 2021-04-10 03:01:34
യുക്തമായ വിശകലനം എങ്കിലും മുസ്ലിംലീഗിനെ കുറിച്ച്ഇങ്ങനെയൊരു പരാമർശം എന്തുകൊണ്ട് ഉണ്ടായി എന്ന് മനസ്സിലാകുന്നില്ല തീർത്തും അവാസ്തവം ആണത് അപ്രധാന വകുപ്പുകൾ പ്രധാന വകുപ്പുകൾ എന്ന് 2 തരംതിരിവ് ഉണ്ടോ ഉണ്ടെങ്കിൽ ഏതെല്ലാം വകുപ്പുകളാണ് ആ പ്രധാനപ്പെട്ട വകുപ്പുകൾ എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ മുസ്‌ലിം ലീഗിന് എന്താണ് പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്യാൻ അവകാശം ഇല്ലേ? ലീഗ്കൈ കാര്യം ചെയ്യാത്ത എത്രയോ വകുപ്പുകൾ കേരളത്തിലുണ്ട് അഭ്യന്തരം റവന്യു വനം തുടങ്ങിയവ രണ്ടാമത്തെ കാര്യമാണ് അതിലും രസകരം പല സമയങ്ങളിലായി ലീഗ് പലപ്പോഴും വനിതകളെ മത്സരിച്ചിട്ടുണ്ട് അമുസ്ലിം സ്ഥാനാർഥികളെ മുസ്ലിം ലീഗ് മത്സരിപിക്കുന്നില്ല എന്നത് അറിവില്ലായ്മ കൊണ്ട് എഴുതിയത് ആവാൻ തരമില്ല അത് അസഹിഷ്ണുത കൊണ്ടാ വാനെ സാധ്യതയുള്ളൂ 1952 മുതലുള്ള മുസ്ലിം ലീഗിൻറെ നിയമസഭാ സ്ഥാനാർഥിപ്പട്ടിക പരിശോധിച്ചാൽ അമുസ്ലിം സ്ഥാനാർഥികൾ ഇല്ലാത്ത ഏതെങ്കിലും ഒരു പട്ടിക ഉണ്ടോ എന്ന് സംശയമാണ് ഇത്തവണ രണ്ട് അമുസ്ലിം സ്ഥാനാർത്ഥികളെയാണ് ലീഗ് മത്സരിപ്പിച്ചത് അതിലൊന്ന് പൊതു മണ്ഡലം ആണ് എന്ന് ഓർക്കുക താങ്കളുടെ നല്ല ഒരു ലേഖനം ആവശ്യമില്ലാത്ത ചില വരികൾ കൊണ്ട് നിറംകെടുത്തി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക