ദമ്മാം: സിനിമയിലും നാടകത്തിലും തന്റെ അഭിനയമികവ് തെളിയിച്ച ശ്രീ പി .സി.സോമന്റെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കലാവേദി അനുശോചിച്ചു.മികച്ച നടനും നല്ലൊരു മനുഷ്യസ്നേഹിയുമായിരുന്ന പി സി സോമൻ ,ട്രാൻവൻകൂർ ടൈറ്റാനിയത്തിലെ ജീവനക്കാരനുമായിരുന്നു. ജോലിയോടൊപ്പം നാടകപ്രവർത്തനങ്ങളും സജീവമായി മുന്നോട്ട് കൊണ്ടുപോയി. അമച്വർ നാടകങ്ങളുൾപ്പെടെ മുന്നൂറ്റി അൻപതോളം നാടകങ്ങളിലും, നൂറുകണക്കിന് സീരിയലുകളിലും, റേഡിയോ നാടകങ്ങളിലും, ചെറുതും- വലുതുമായ ധാരാളം വേഷങ്ങൾ ചെയ്തു. ദൂരദർശനിൽ സീരിയലുകളുടെ തുടക്കകാലത്ത് അവതരിപ്പിച്ച ശക്തമായ വേഷങ്ങളിലൂടെയാണ് ഇന്നും ഒരു തലമുറയുടെ ഓർമ്മകളിൽ അദ്ദേഹം നിറഞ്ഞുനിൽക്കുന്നത്.
അടൂർ ഗോപാലകൃഷ്ണന്റെ ആദ്യസിനിമയായ സ്വയംവരത്തിലൂടെ ആയിരുന്നു പി സി സോമന്റെ സിനിമ-അരങ്ങേറ്റം. പിന്നീട് , അടൂർ സിനിമകളിലെ സ്ഥിരംസാന്നിധ്യമായി അദ്ദേഹം മാറി.
ജനാധിപത്യം, ധ്രുവം, നരിമാൻ, കൗരവർ എന്നിങ്ങനെ വാണിജ്യസിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ചെയ്ത വേഷങ്ങളോടൊക്കെ നീതി പുലർത്തുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്.
പി സി സോമന്റെ നിര്യാണത്തോടെ മികച്ച ഒരു അഭിനേതാവിനെയാണ് മലയാളത്തിന് നഷ്ടമായതെന്നും, അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും നവയുഗം കലാവേദി പ്രസിഡന്റ് നിസാർ ആലപ്പുഴയും, സെക്രട്ടറി സഹീർ ഷായും പറഞ്ഞു.