Image

ചരിത്ര ദൗത്യവുമായി മാര്‍പാപ്പാ ഇറാക്കിലെത്തി

Published on 07 March, 2021
 ചരിത്ര ദൗത്യവുമായി മാര്‍പാപ്പാ ഇറാക്കിലെത്തി


ബാഗ്ദാദ്: ഇറാഖിലേക്കുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഐതിഹാസികമായ പേപ്പല്‍ പര്യടനം ആരംഭിച്ചു.പാപ്പായെയും വഹിച്ചുള്ള അല്‍ ഇറ്റാലിയ വിമാനം മാര്‍ച്ച് 5 ന് (വെള്ളി) ഉച്ചയ്ക്ക് 1:55 ന് (1055 ജിഎംടി) ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങി. പ്രധാനമന്ത്രി മുസ്തഫ അല്‍ കദീമി അദ്ദേഹത്തെ അഭിവാദ്യം ചെയ്തു.

ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിക്കുന്നത്. കോവിഡ് വീണ്ടും പിടിമുറുക്കിയ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ക്ക് ഒരിക്കല്‍ കൂടി ആരംഭമായ ഘട്ടത്തിലാണ് മാര്‍പാപ്പയുടെ മൂന്നു ദിവസത്തെ സന്ദര്‍ശനം. എട്ടു വര്‍ഷത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 33-ാം വിദേശ സന്ദര്‍ശനവും.

പതിവുപോലെ മരിയ മജോരെ ബസിലിക്കയിലെത്തി, അപ്പസ്‌തോലിക പര്യടനത്തെ പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണത്തിന് സമര്‍പ്പിച്ചശേഷമാണ് റോമിലെ വിമാനത്താവളത്തില്‍നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ യാത്ര ആരംഭിച്ചത്. അപ്പസ്‌തോലിക സന്ദര്‍ശനത്തിനായി ഇറാഖിലേക്ക് പോകുകയാണെന്നും തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മാര്‍ച്ച് 4 ന് ട്വിറ്ററില്‍ കുറിച്ച സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ ആഗോള സമൂഹത്തിന്റെ പ്രാര്‍ത്ഥന യാചിച്ചത്. ഇത്രയധികം സഹനം അനുഭവിച്ച ആ ജനതയെ കാണുവാന്‍ ദീര്‍ഘകാലമായി ആഗ്രഹിക്കുന്നുവെന്നും പ്രാര്‍ത്ഥനയോടെ ഈ അപ്പസ്‌തോലിക യാത്രയില്‍ തന്നെ അനുഗമിക്കുവാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണെന്നും പാപ്പ ട്വിറ്ററില്‍ പറഞ്ഞു.

ഇറാഖിലേക്ക് പുറപ്പെടും മുമ്പ് മാര്‍പാപ്പയുടെ സംഘത്തിലെ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയിരുന്നു. അടുത്തിടെ തീവ്രവാദി ആക്രമണങ്ങള്‍ക്ക് ശമനമുള്ള രാജ്യത്ത് എത്തുന്ന മാര്‍പാപ്പക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്ന് ഇറാക്ക് സര്‍ക്കാര്‍ അറിയിച്ചു. വത്തിക്കാന്‍ വിടുന്നതിനുമുമ്പ് ഇറ്റലിയില്‍ താമസിക്കുന്ന ഇറാഖില്‍ നിന്നുള്ള 12 അഭയാര്‍ഥികളെ മാര്‍പാപ്പ കണ്ടിരുന്നു.

ബഗ്ദാദിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വിരുന്നോടെയാകും പര്യടനത്തിന് തുടക്കം. പ്രസിഡന്റ് ബര്‍ഹാം സലേ, പ്രധാനമന്ത്രി മുസ്തഫ അല്‍ കദീമി എന്നിവര്‍ വിരുന്നില്‍ പങ്കെടുക്കും. തുടര്‍ന്ന് ഔവര്‍ ലേഡി ഓഫ് സാല്‍വേഷന്‍ സിറിയന്‍ കത്തോലിക്കാ കത്തീഡ്രലില്‍ ബിഷപ്പുമാര്‍, വൈദികര്‍ എന്നിവരെ കാണും.

നജഫിലെത്തി ഷിയ ആത്മീയ നേതാവ് ആയത്തുള്ള അലി സിസ്താനിയെ സന്ദര്‍ശിക്കും. ഇര്‍ബില്‍, മൂസില്‍, ഖര്‍ഖൂഷ് നഗരങ്ങളില്‍ ക്രിസ്ത്യന്‍ നേതാക്കളെ കാണും. ഇവിടങ്ങളില്‍ സമുദായ വിഷയങ്ങളും ദേവാലയ നിര്‍മാണവും ചര്‍ച്ച നടത്തും. മൊസൂളില്‍ ഐ.എസ് ഇരകളായി കൊല്ലപ്പെട്ട ക്രിസ്തീയ സഹോദരങ്ങള്‍ക്ക് പ്രത്യേക പ്രാര്‍ഥന നടത്തും. ഐഎസ് തകര്‍ത്ത ശേഷം പുനര്‍നിര്‍മിച്ച സെന്റ് മേരി അല്‍താഹിറ കത്തീഡ്രലിലും മാര്‍പാപ്പ സന്ദര്‍ശിക്കും. ഇര്‍ബിലില്‍ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച വൈകുന്നേരം വന്‍ ജനസാന്നിധ്യത്തില്‍ നടക്കുന്ന കുര്‍ബാനയാണ് പ്രധാന ആകര്‍ഷണം. തിങ്കളാഴ്ച അദ്ദേഹം റോമിലേക്ക് മടങ്ങും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക