ഉയരത്തിൽ നിന്നുള്ള വീഴ്ച്ച ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്. ന്യൂയോർക് ഗവർണർ ആൻഡ്രൂ കോമോ കടന്നുപോകുന്നത് അത്തരമൊരു അവസ്ഥയിലൂടെയാണ്. ഇടക്കാലത്ത് കോവിഡിന്റെ പ്രഭവകേന്ദ്രമായി മാറിയ ന്യൂയോർക്കിൽ അന്നത്തെ പ്രസിഡന്റ് ട്രംപ് ഏർപ്പെടുത്താൻ മടിച്ച നിയന്ത്രണങ്ങൾ കൊണ്ട് വന്ന് കേസുകൾ കുറച്ച്, മികച്ച ഭരണാധികാരി എന്ന് ദേശീയ തലത്തിൽ പേര് നേടിയെടുത്ത ആളാണ് കോമോ.
ഭരണത്തിലെ സുതാര്യത വെളിവാക്കുന്ന പ്രതിദിന കോവിഡ് ബ്രീഫിംഗിലൂടെ ന്യൂയോർക്കുകാരുടെ മനസ്സിൽ കോമോ അക്ഷരാർത്ഥത്തിൽ വലിയൊരു പ്രതിച്ഛായ ഉണ്ടാക്കിയെടുത്തു.
എന്നാൽ, നഴ്സിംഗ് ഹോമുകളിൽ ആയിരക്കണക്കിന് ദുർബലരായ ആളുകളെ മരണത്തിന് വിട്ടുകൊടുത്ത് യഥാർത്ഥ മരണനിരക്ക് മറച്ചുവച്ചതും കോമോയുടെ വനിതാ സഹായി നടത്തിയ ലൈംഗിക ആരോപണവും മൂലം ആ വിഗ്രഹം വീണുടഞ്ഞു.
എങ്കിലും കോമോ രാജിവെക്കാൻ സാധ്യതയില്ല. തെറ്റു സമ്മതിക്കാനും തയ്യാറായിട്ടില്ല.
റിപ്പബ്ലിക്കൻമാരും നിയമസഭാംഗമായ റോൺ കിമ്മിനെപ്പോലുള്ള ഏതാനും ഡെമോക്രാറ്റുകളും കോമോയുടെ ഇംപീച്ച്‌മെന്റിനായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ന്യു യോർക്ക് സിറ്റി മേയർ ബിൽ ഡി ബ്ളാസിയോ, അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് തുടങ്ങിയവരും ഗവർണർക്കെതിരാണ്.
ഫെഡറൽ തലത്തിലെന്നപോലെ, ഗവർണറുടെ ഇംപീച്ച്‌മെന്റിനും അസംബ്ലിയിൽ ഭൂരിപക്ഷ വോട്ടുകൾ ആവശ്യമായി വരും, തുടർന്ന് സംസ്ഥാന സെനറ്റിൽ ഒരു വിചാരണയും നടക്കും. ശിക്ഷിക്കാൻ മൂന്നിൽ രണ്ട് സെനറ്റർമാരുടെ വോട്ട് നേടണം.
1913-ൽ ഗവർണർ വില്യം സുൽസർക്ക് മാത്രമേ സംസ്ഥാന ചരിത്രത്തിൽ അത്തരമൊരു നടപടിയിലൂടെ അധികാരം നഷ്ടപ്പെട്ടിട്ടുള്ളു.
200 ബില്യൺ ഡോളറിന്റെ ബജറ്റ് വിതരണം ഉൾപ്പെടെ പല തീരുമാനങ്ങളും നടക്കേണ്ട സമയത്താണ് സംസ്ഥാനത്ത് ഇങ്ങനൊരു പ്രതിസന്ധി.
നാലാമതൊരിക്കൽ കൂടി ഗവർണറായി തുടരാമെന്നും പ്രസിഡന്റ് സ്ഥാനാർത്ഥിയായി പോലും തനിക്ക് മത്സരിക്കാൻ കഴിയുമെന്നും ഉള്ള കോമോയുടെ വിശ്വാസങ്ങൾക്കും സ്വപ്നങ്ങൾക്കും നേരെയാണ് ഇപ്പോൾ വെല്ലുവിളി ഉയർന്നിരിക്കുന്നത്. എങ്കിലും കോമോ ഇവയെല്ലാം അതിജീവിക്കുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.