Image

പാടാത്ത വീണയും പാടും (സ്വപ്ന സി.കോമ്പാത്ത്)

Published on 06 April, 2020
പാടാത്ത വീണയും പാടും (സ്വപ്ന സി.കോമ്പാത്ത്)
മലയാളചലച്ചിത്രസംഗീതത്തിന്റെ ജനപ്രിയതക്ക് നിദാനമായവരിലൊരാൾ കൂടി ഇന്ന് അരങ്ങൊഴിഞ്ഞു. 1968 മുതൽ  മലയാളിയുടെ ജീവിതരംഗങ്ങളെ ഏറ്റവും  സമ്പന്നമാക്കിയിരുന്ന ഈണങ്ങൾ  മാത്രമവശേഷിപ്പിച്ചു കൊണ്ട് എം കെ അർജുനൻ എന്ന പ്രിയങ്കരനായ  അർജുനൻ മാസ്റ്റർ അനശ്വരതയിലേക്കുള്ള  പ്രയാണമാരംഭിച്ചു. മലയാള സിനിമാലോകം  അദ്ദേഹത്തെ വേണ്ടത്ര രീതിയിൽ പരിഗണിച്ചില്ല  എന്ന കുറ്റബോധം നമ്മുടെയെല്ലാം ഉള്ളിൽ നീറിനീറിക്കിടക്കാനാകണം  ഈ  ലോക്ഡൗൺ കാലം തന്നെ രംഗബോധമില്ലാത്ത ആ കോമാളി തെരഞ്ഞെടുത്തത്.

ജീവിതം അർജ്ജുനൻ മാഷിലേക്ക് സംഗീതത്തെ എത്തിച്ച വഴി അതി വിചിത്രമായിരുന്നു. അച്ഛനില്ലാത്ത കുടുംബത്തിന്റെ സംരക്ഷണഭാരത്താൽ ക്ലേശിതയായ അമ്മ ,ദാരിദ്ര്യം കൊണ്ട് വലഞ്ഞ ഒരവസരത്തിൽ അർജുനനെ  പളനിയിലെ  ജീവകാരുണ്യാനന്ദാശ്രമത്തിൽ എത്തിക്കുന്നു. മകനെ പിരിയാൻ ദു:ഖമുണ്ടെങ്കിലും  അവന്റെ ഭക്ഷണത്തിനും, വിദ്യാഭ്യാസത്തിനുമായി  ഇതിനേക്കാൾ നല്ല ഒരു മാർഗം അമ്മയ്ക്ക് മുന്നിൽ ഉണ്ടായിരുന്നില്ല.

ജന്മനാ ലഭിച്ച താളബോധവും, ശ്രുതിസുന്ദരമായ ശാരീരവും അദ്ദേഹത്തെ ആശ്രമത്തിലെ മറ്റ് കുട്ടികളിൽ നിന്ന്    വ്യതിരിക്തനാക്കി. ആദ്യം ആദ്യം കുമരയ്യപ്പിള്ളയുടെയും  പിന്നീട് കെ എൻ വിജയരാജൻ മാസ്റ്ററുടെയും ശിക്ഷണത്തിൽ സംഗീതം അഭ്യസിക്കാൻ ലഭിച്ച ആശ്രമാന്തരീക്ഷമായിരുന്നു അർജുനൻ മാസ്റ്ററുടെ സംഗീതാഭിരുചിയെ വളർത്തിയെടുത്തത്.  

അമച്വർ നാടകങ്ങളിലൂടെയാണ്  മാസ്റ്റർ സംഗീത സംവിധാനരംഗത്തേക്ക്  കടന്നുവരുന്നത് .തുടർന്ന് ചങ്ങനാശ്ശേരി ഗീഥ, ദേശാഭിമാനി തീയറ്റേഴ്സ്,ആലപ്പി തിയറ്റേഴ്സ്  എന്നീ സംഘങ്ങളിലൂടെ  കെ.പി.എ.സി യിലെത്തുന്നു. മുന്നൂറിലധികം നാടകങ്ങൾ, എണ്ണൂറിലധികം ഗാനങ്ങൾ എന്നിങ്ങനെ നാടകരംഗത്ത് വെന്നിക്കൊടി പാറിച്ച അർജുനൻ മാസ്റ്റർ കെ രാഘവനും,  ജി ദേവരാജനും, എം എസ് ബാബുരാജും മികച്ച സംഗീതസംവിധായകരായി അരങ്ങുവാഴുന്ന കാലത്താണ് 1968 ൽ കറുത്ത പൗർണമി എന്ന ചിത്രത്തിലൂടെ അർജുനൻ മാസ്റ്റർ അതൊരു ജൈത്രയാത്രയുടെ തുടക്കം ആയിരുന്നു.

 52 വർഷങ്ങൾ നീണ്ട ഈ സംഗീതസപര്യയിലൂടെ ആയിരത്തിലധികം പാട്ടുകൾക്ക് ജീവൻ നൽകാൻ അദ്ദേഹത്തിനു സാധിച്ചു .വെള്ളാരംകുന്നിലെ വെള്ളിമീനുകൾ എന്ന സിനിമയ്ക്കുവേണ്ടിയാണ് അദ്ദേഹം  അവസാനമായി പാട്ടുകൾ ചിട്ടപ്പെടുത്തിയത്. ഏറ്റവും അർത്ഥസമ്പുഷ്ടമായ  വരികൾ, ആ വരികളിൽ ജീവൻ നിറയ്ക്കുന്ന സംഗീതം, ആ വരികൾക്കും , സംഗീതത്തിനും ഏറ്റവും അനുയോജ്യമായ ശബ്ദം എന്നിവയായിരുന്നു അർജുനൻ മാസ്റ്ററുടെ പാട്ടുകളുടെ വിജയഫോർമുല.

തനിക്ക് ലഭിക്കുന്ന കവിതയുടെ ആത്മാവിൽ സ്പർശിക്കുന്ന സംഗീതവും അതിനുതകുന്ന ശാരീരവും കണ്ടെത്തുന്നതിൽ അർജുനൻ മാസ്റ്റർ എന്നും വിജയിച്ചു. അർജുനൻമാഷുടെ നിര്യാണത്തോടെ ഹാർമോണിയം  മീട്ടി സംഗീതത്തിന്റെ വഴികൾ തേടി പോകുന്ന ഒരു തലമുറയുടെ കാലം അന്യം നിൽക്കാൻ പോകുന്നു എന്നു തന്നെ കരുതാം . വയലാർ , പി ഭാസ്കരൻ, ഒ.എൻ.വി തുടങ്ങി ഭരണിക്കാവ് ശിവകുമാർ വരെയെത്തി നിൽക്കുന്ന നിരവധി കവികളുടെ വരികൾക്കദ്ദേഹം ഈണമിട്ടു.

മലയാളത്തിലെ മികച്ച ഗായകർക്കെല്ലാം, സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച അർജുനൻമാസ്റ്ററുടെ പല ഗാനങ്ങളും കാലത്തെ അതിജീവിക്കുന്നവയാണ്. പാടാത്ത വീണയും പാടും, ചെട്ടിക്കുളങ്ങര ഭരണിനാളിൽ, കസ്തൂരി മണക്കുന്നല്ലോ, നീലനിശീഥിനി, വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി,യദുകുല രതിദേവനെവിടെ ,നിൻ മണിയറയിലെ നിർമലശയ്യയിലെ ,അനുവാദമില്ലാതെ അകത്തു വന്നു, മുത്തുകിലുങ്ങീ മണിമുത്ത് കിലുങ്ങീ, ചന്ദ്രകിരണത്തിൽ, ചന്ദ്രക്കല മാനത്ത് ചന്ദനനദിത്താഴത്ത്, മാനത്തിൻ മുറ്റത്ത് മഴവില്ലാലഴ കെട്ടും, നാലുകാലുള്ള നങ്ങേലി പെണ്ണിന്, പൂവിന് കോപം വന്നാൽ, സീമന്തരേഖയിൽ ചന്ദനം ചാർത്തിയ തുടങ്ങി നമുക്കൊരിക്കലും മറക്കാനാവാത്ത എത്രയെത്ര പാട്ടുകൾ.

അദ്ദേഹത്തിന്റെ ഏറ്റവും മനോഹരമായ ഗാനങ്ങളിലൊന്നായ "ആയിരം കാതം അകലെയാണെങ്കിലും ... " എന്ന പാട്ടു പോലെ ആയിരം കാതം അകലെയുള്ള പാട്ടിന്റെ ലോകത്ത് വിരാജിക്കുമ്പോഴും  മലയാളികൾക്ക്  പാട്ടിന്റെ നീലനിശിഥിനികൾ ആസ്വദിക്കാനുള്ള അവസരം നൽകിയ അർജുനൻ മാസ്റ്റർക്ക് പ്രണാമം !

---------------------------------
വര :ഷംസു ആയിപ്പുഴ 
പാടാത്ത വീണയും പാടും (സ്വപ്ന സി.കോമ്പാത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക