അലബാമ ∙ 37-ാം ജന്മദിനം ആഘോഷിക്കാൻ മൂന്നു ദിവസം അവശേഷിക്കെ യുവതിക്കു ദാരുണാന്ത്യം. അലബാമ നാവൊ ടൗണിൽ താമസിച്ചിരുന്ന റൂത്തി ബ്രൗൺ പുറത്തു നടക്കാനിറങ്ങിയപ്പോഴാണു നായ്ക്കളുടെ ആക്രമണം ഉണ്ടായത്. ഒക്ടോബർ 19 തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. നാലു മക്കളുടെ മാതാവാണ് മരിച്ച റൂത്തി.
എട്ടു നായ്ക്കൾ ആണ് റൂത്തിയെ വളഞ്ഞിട്ട് ആക്രമിച്ചത്. സംഭവത്തിന് ദൃക്സാക്ഷികളായവർക്ക് ഇവരെ രക്ഷിക്കാനായില്ല. പൊലീസിൽ അറിയിച്ച് അവർ എത്തുന്നതിനിടെ ശരീരത്തിൽ നിന്നും മാംസം കൊത്തി പറിക്കപ്പെട്ട റൂത്തി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചതായി വാക്കർ കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു. റൂത്തിയെ ആക്രമിച്ച എട്ടു നായ്ക്കളിൽ അഞ്ചെണ്ണത്തെ പിടികൂടി, അനിമൽ ഷെൽട്ടറിൽ അടച്ചു. ഇതിൽ രണ്ടെണ്ണത്തിന്റെ ഉടസ്ഥരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.ഈ പ്രദേശത്തു നായ്ക്കളുടെ ശല്യം വളരെയാണെന്ന് ലോക്കൽ റസിഡന്റ് റോബിൻ ജോൺസൻ പറഞ്ഞു. ഇതിനു മുമ്പും ഈ നായ്ക്കൾ മനുഷ്യരേയും മൃഗങ്ങളേയും കൂട്ടം കൂടി ആക്രമിച്ചിട്ടുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു. സംഭവത്തെ കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചു. ക്രിമിനൽ ചാർജ്ജ് ചെയ്യപ്പെടാവുന്ന സംഭവമാണോ എന്ന് പരിശോധിച്ചു വരികയാണെന്ന് ഡിസ്ട്രിക്ട് അറ്റോർണി ബിൽ അഡയർ അറിയിച്ചു.