Image

കോവിഡ് മുക്തരില്‍ ഉറക്കമില്ലായ്മയും ഉത്സാഹക്കുറവും; ചികിത്സതേടി നിരവധി പേര്‍

Published on 03 September, 2020
കോവിഡ് മുക്തരില്‍ ഉറക്കമില്ലായ്മയും ഉത്സാഹക്കുറവും; ചികിത്സതേടി നിരവധി പേര്‍
കൊച്ചി: കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. കോവിഡ് നെഗറ്റീവായിട്ടും ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ഇതിനെക്കുറിച്ച് ലോക ആരോഗ്യ സംഘടനയും പഠനംതുടങ്ങി. എന്നാല്‍ പല ലക്ഷണങ്ങളും പേടിയുടെയും ആശങ്കയുടെയും പുറത്തുള്ളതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പല രാജ്യങ്ങളിലും പോസ്റ്റ് കോവിഡ് ക്‌ളിനിക്കുകള്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ക്‌ളിനിക്ക് ആരംഭിച്ചു. മഹാരാഷ്ട്രയിലും ഇത്തരം കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളില്‍ത്തന്നെ തുടര്‍പരിശോധന വിഭാഗം തുടങ്ങാനുളള നീക്കത്തിലാണ്. കേരളത്തില്‍ കോവിഡ് മുക്തരില്‍ 14 ദിവസം കഴിയുമ്പോള്‍ തുടര്‍ പരിശോധന നടത്തുന്നുണ്ട്. തുടര്‍ന്ന് മരുന്നുകള്‍ കഴിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കും. വയോജനങ്ങളാണെങ്കില്‍ ഇ.സി.ജി., ശ്വാസകോശത്തിന്റെ ശേഷി, എക്കോ, മറ്റ് പ്രധാന അവയവങ്ങളുടെ പരിശോധന തുടങ്ങിയവ നടത്താന്‍ നിര്‍ദേശിക്കാറുണ്ട്.

പോസ്റ്റ് കോവിഡ് സിന്‍ഡ്രത്തിന്റെ യഥാര്‍ഥ തീവ്രത മനസ്സിലാക്കണമെങ്കില്‍ കുറച്ചുകൂടി കഴിയണം. ശാസ്ത്രീയമായി പഠനങ്ങള്‍ നടന്നുവരുന്നതേയുള്ളൂ. ആളുകള്‍ ഫോണില്‍ വിളിച്ച് പരാതിപ്പെടുന്നത് അതിഭയങ്കര ക്ഷീണവും മന്ദതയും ഉന്മേഷക്കുറവും ആണെന്നാണ്. രോഗമുക്തിനേടി മാസങ്ങള്‍ക്കു ശേഷവും ഈ പ്രശ്‌നം അനുഭവിക്കുന്നവരുണ്ട്. അത്തരം പ്രശ്‌നങ്ങളെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെത്തന്നെ കാണണമെന്ന്  ആലപ്പുഴ ഗവ. മെഡി. കോളേജിലെ ഡോ. പി.എസ്. ഷാജഹാന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക