Image

വാക്കുകള്‍ മാന്ത്രികമാകുമ്പോള്‍ (ഓര്‍മ്മച്ചെപ്പ് -3 -സുജിത് തോമസ്)

സുജിത് തോമസ് Published on 23 July, 2020
വാക്കുകള്‍ മാന്ത്രികമാകുമ്പോള്‍ (ഓര്‍മ്മച്ചെപ്പ് -3 -സുജിത് തോമസ്)
മായാജാല വിദഗ്ധന്റെ മാന്ത്രിക ദണ്ഡിന്റെ സ്പര്‍ശത്താല്‍ ഒരു കൈലേസ് പനിനീര്‍ പുഷ്പം ആയി രൂപാന്തരം പ്രാപിക്കുന്നതു പോലെയാണ് നമ്മുടെ ചില വാക്കുകള്‍ മറ്റുള്ളവരുടെ വരണ്ട ഹൃദയങ്ങളില്‍ ആനന്ദത്തിന്റെയും മാനസാന്തരത്തിന്റെയും പേമാരി പെയ്യിക്കുന്നത്. ഒട്ടുമിക്ക ശിലാഹൃദയങ്ങളെയും മഞ്ഞുപോലെ ഉരുക്കുവാനും,സ്‌നേഹാഗ്‌നിയാല്‍ അവയെ ജ്വലിപ്പിക്കുവാനും, മനസ്സില്‍ ശീതളിമ ചൊരിയുവാനും, കുളിര്‍മഴ വര്‍ഷിക്കുവാനും ഉതകുംവിധം ശക്തമായ പദങ്ങള്‍ ആണ് നന്ദി, ക്ഷമ, ദയവായി എന്നിവ.

പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഇരുപത്തിമൂന്നാം വയസ്സില്‍, പാശ്ചാത്യനാടിന്റെ മണ്ണില്‍ കാലുകുത്തുമ്പോള്‍, എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ഏകചിന്ത സ്‌പെയിനിലെ  ജിറോണ സര്‍വ്വകലാശാലയില്‍ നിന്നും ഞാന്‍ കരസ്ഥമാക്കാന്‍ ഉദേശിച്ചിരുന്ന ബിരുദാനന്തരബിരുദത്തെ കുറിച്ചു മാത്രം ആയിരുന്നു. പാശ്ചാത്യ സംസ്‌ക്കാരത്തെ കുറിച്ചോ അവിടുത്തെ ആളുകളുടെ ജീവിതരീതിയെകുറിച്ചോ എനിക്കുണ്ടായിരുന്ന അറിവ് പരിമിതവും, മുകുന്ദന്റെ 'മയ്യഴി പുഴയുടെ തീരങ്ങളില്‍'നിന്നും പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ'യില്‍ നിന്നും, പ്രൊഫസ്സര്‍ ശിവദാസിന്റെ 'മ്യൂണിച്ചിലെ സുന്ദരികളും സുന്ദരന്മാരും'എന്നീ സാഹിത്യരചനകളില്‍ നിന്നും ഞാന്‍ വായിച്ചറിഞ്ഞതും, എന്റെ മുത്തശ്ശനും, മുതുമുത്തശ്ശനും, മുതുമുത്തശ്ശിയും ഒക്കെ നൂറും എഴുപതും വര്‍ഷങ്ങള്‍ക്കു മുന്‍പ് അവരവരുടെ ചെറുപ്പകാലങ്ങളില്‍ നടത്തിയ ദീര്‍ഘകാല യൂറോപ്യന്‍ പര്യടനകഥകളില്‍ നിന്നും നേരിട്ടോ അല്ലാതെയോ ഞാന്‍ കേട്ടറിഞ്ഞ അറിവും മാത്രം ആയിരുന്നു. അവയില്‍ ഒന്നിലും ഞാന്‍ കേള്‍ക്കാത്തതും വായിക്കാന്‍ വിട്ടുപോയതും ആയ മാന്ത്രിക പദപ്രയോഗങ്ങള്‍ ആണ് പിന്നീട് ഞാന്‍ എന്റെ വിദേശ ജീവിതത്തില്‍ നേരിട്ട് അറിഞ്ഞു മനസ്സിലാക്കിയത്.

ബാര്‍സിലോണ വിമാനത്താവളത്തില്‍ നിന്ന് താമസ സ്ഥലത്തേക്ക് പോകുവാനായി കയറിയ ടാക്‌സി കാറിന്റെ ഡ്രൈവര്‍ ആണ് ആദ്യം ആയി 'നന്ദി' എന്ന് അര്‍ത്ഥം വരുന്ന 'ഗ്രാസിയസ്' എന്ന സ്പാനിഷ് പദം പറഞ്ഞു കേട്ടത്. പിന്നീട് താമസിക്കുവാന്‍ ചെന്ന അരഗോണ്‍ വീഥിയിലെ അപാര്‍ട്‌മെന്റിന്റെ സംരക്ഷകയായ മദാമ്മ, കൈയില്‍ വീടിന്റെ താക്കോല്‍കൂട്ടം വച്ചു തന്നപ്പോളും പറഞ്ഞതു 'ഗ്രാസിയസ്'. ആംഗലേയ ഭാഷ തീര്‍ത്തും സംസാരിക്കാന്‍ സാധ്യത ഇല്ലാത്ത നാട്ടിലേക്ക് ആണ് ഞാന്‍ പോകുന്നതെന്ന ഉറച്ച ബോധ്യം ഉണ്ടായിരുന്നതിനാല്‍ കൈയ്യില്‍ ഒരു സ്പാനിഷ്- ഇംഗ്ലീഷ് നിഘണ്ടു കരുതാന്‍ ഉപദേശിച്ചത് അന്യനാട്ടില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ മൂത്ത സഹോദരി സീതമ്മയാണ്. സഹോദരിയെ മനസ്സാ സ്മരിച്ചു 'ഗ്രാസിയസ് 'പദത്തിന്റ അര്‍ത്ഥം നിഘണ്ടുവില്‍ പരതിയ ഞാന്‍,ഈ നാട്ടിലെ ആളുകള്‍ എത്ര നിസ്സാര കാര്യത്തിനും നന്ദി പറയുന്നതെന്തിന് എന്ന് ചിന്തിച്ച് വിനാഴികകള്‍ കഴിച്ചുകൂട്ടി.

ഒരു വര്‍ഷത്തിന് ശേഷം സ്പാനിഷ് മേലുദ്യോഗസ്ഥരുടെ കീഴില്‍ സ്ഥിര ജോലിക്ക് ചേര്‍ന്നപ്പോള്‍ ആണ്, കമ്പനി ഉടമസ്ഥയായ നിയവസ് അമ്മച്ചി, തന്റെ ജോലിക്കാരിയായ റൂത്തിനു ജോലിക്കിടയില്‍ പറ്റിയ ഒരു തെറ്റിന്, റൂത്തിനോട് , 'ലോസ്സിയന്തോ', 'പെര്‍ഡോണാ' എന്നീ വാക്കുകള്‍ പറഞ്ഞു കെട്ടിപിടിച്ചു ഉമ്മ കൊടുക്കുന്നത് കണ്ടത്. ഇതിനോടകം സ്പാനിഷ് ഭാഷയില്‍ അത്യാവശ്യം പ്രാവീണ്യം നേടിയിരുന്നതിനാല്‍ ഈ വാക്കുകളുടെ അര്‍ത്ഥം ഞാന്‍ നന്നായി മനസ്സിലാക്കിയിരുന്നു. റൂത്തിനു പറ്റിയ കൈയബദ്ധത്തിനു, 'ഞാന്‍ നിന്നോട് ക്ഷമിച്ചിരിക്കുന്നു എന്നും അതു സാരമില്ല'എന്നും പറഞ്ഞു തെറ്റിനെ നിസ്സാരവല്‍ക്കരിച്ചപ്പോളും 'ആ മഹതി അങ്ങനെ പറഞ്ഞത് എന്തിനെന്ന എന്റെ സംശയം തീര്‍ത്തത്, അമ്മക്കു തുല്യം സ്‌നേഹിച്ച കാത്തി അമ്മച്ചിയാണ്. തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തിയോട് തന്റെ ഖേദം പ്രകടിപ്പിക്കുകയും,കൂടെ ചേര്‍ത്തു നിര്‍ത്തുകയും ചെയ്ത ആ വിശാല മനസ്സാക്ഷിയും സംസ്‌ക്കാരവും എന്നെ ഏറെ അത്ഭുതപരതന്ത്രനാക്കി. കാരണം അതുവരെ ഞാന്‍ പുസ്തകത്താളുകളില്‍ മാത്രം കണ്ടു വളര്‍ന്ന വാക്കുകളും , കൈരളിയില്‍ തീര്‍ത്തും ഉപയോഗശൂന്യമായ പദാവലികളും ആയിരുന്നു അവയില്‍ മിക്കവയും.

യജമാനന്മാര്‍ ദാസന്മാര്‍ക്കും , മേലാളന്മാര്‍ കീഴാളന്മാര്‍ക്കും  കല്പനകള്‍ കൊടുക്കുകയും,ദാസന്മാര്‍ കേവലം  ആജ്ഞാനുവര്‍ത്തികള്‍ ആകുന്നതും കണ്ടു  പരിചയിച്ചിരിക്കുന്ന ഒരു ദേശത്തു നിന്നും, വിദേശത്തേക്കു പറിച്ചുമാറ്റപെട്ട എനിക്ക്, ഇന്നാട്ടിലെ ജനങ്ങള്‍ സമൂഹത്തിലെ തന്റെ സ്ഥാനമാനങ്ങള്‍ വകവെക്കാതെ എല്ലാ ചോദ്യങ്ങളുടെയും ആരംഭത്തില്‍ ദയവായി എന്നര്‍ത്ഥം വരുന്ന പോര്‍ഫാവോര്‍ എന്ന പദം ഉപയോഗിക്കുന്നത് എന്തിനെന്നത് എന്നെ ഏറെ ചിന്താക്കുഴപ്പത്തില്‍ ആക്കി. പതിറ്റാണ്ടോളം നീണ്ട സ്പാനിഷ് ജീവിതം ആണ് എന്നെ ഇത്തരം വാക്കുകള്‍ ജീവിതത്തില്‍ വരുത്തുന്ന നല്ല മാറ്റങ്ങള്‍ പഠിപ്പിച്ചത്. ജീവിതത്തിലും കര്‍ത്തവ്യ മണ്ഡലങ്ങളിലും നന്ദി പ്രകാശിപ്പിച്ചു ജീവിച്ചപ്പോള്‍ ഞാനും ആ സംസ്‌കാരത്തിന്റെ വിലപ്പെട്ട ഒരു കണ്ണി ആയതു പോലെ തോന്നി. മനസ്സ് അപക്വമായിരുന്ന ഒരു കാലത്ത്, ക്ഷമിക്കണം എന്ന വാക്ക് പറഞ്ഞതിലൂടെ സുഹൃത്തുക്കളുടെ ഇടയിലെ അപസ്വരങ്ങള്‍ നിലക്കുന്നതു കാണാന്‍ സാധിച്ചത് മാന്ത്രികതയാര്‍ന്ന ഒരു അനുഭവം ആയിരുന്നു. ഒരാളോട് ക്ഷമ ചോദിക്കുമ്പോള്‍ നമ്മള്‍ ഇല്ലാതാകുകയല്ല മറിച്ചു നമ്മുടെ വ്യക്തിത്വം പ്രശോഭിക്കുകയാണ് എന്നതും ഞാന്‍ മനസ്സിലാക്കിയത് ആ കാലഘട്ടങ്ങളില്‍ ആണ്. ദയവായി എന്നു ചേര്‍ത്തു ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും തന്നെ ഉത്തരം ലഭിക്കാതെ പോകുന്നില്ല എന്നതും, ഏതു കഠിനഹൃദയനെയും ഹഠാദാകര്‍ഷിക്കുവാന്‍ ഈ വാക്കുകള്‍ക്ക് കഴിയും എന്നതും എനിക്കു പുതുവിജ്ഞാനം ആയിരുന്നു.


സ്‌പെയിനില്‍ ഞാന്‍ കണ്ടു ശീലിച്ചത് സ്‌നേഹഭാജനങ്ങളായ കുറെ നല്ല മനുഷ്യരെ ആണെങ്കില്‍ ഇംഗ്ലണ്ടില്‍ കണ്ടെത്തിയത്, വായിച്ചുപരിചയിച്ച ജന്റില്‍മാന്‍ സങ്കല്പങ്ങളെ ആണ്. വൈദ്യശാത്രത്തിലെ സംഭാവനകള്‍ക്ക് എലിസബത്ത് റാണിയില്‍ നിന്നും സര്‍ ബഹുമതി കരസ്ഥമാക്കിയ ഭിഷ്വഗ്വരന്‍വരെയുള്ളവര്‍ പൊതുവാഹനങ്ങള്‍ ഉപയോഗിച്ച് ജോലിക്കു പോകുന്നത് കണ്ടപ്പോള്‍ ഞാന്‍ തെല്ലിട സ്തംബ്ധനായി നിന്നു പോയത്, വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ പരിധിയിലുള്ള കലാക്ഷേത്രത്തിലേക്കു പോകുവാന്‍ വിലകൂടിയ ബൈക്ക് വേണം എന്നു വാശി പിടിക്കുന്ന നമ്മുടെ യുവതലമുറയിലെ ചില ചെറുപ്പക്കാരെ കുറിച്ചോര്‍ത്താണ്. ഇവിടങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റിലും, റയില്‍വേ സ്റ്റേഷനിലും, ബസ് സ്റ്റോപ്പിലും എല്ലാം മര്യാദപാലിച്ചു ക്യുവില്‍ ക്ഷമയോടെ തങ്ങളുടെ ഊഴവും കാത്തു നില്‍ക്കുന്ന ആബാലവൃദ്ധം ജനങ്ങളെ കണ്ടാല്‍ ആര്‍ക്കും ബഹുമാനം തോന്നിപ്പോകും.

വര്‍ഷങ്ങള്‍ നീണ്ട പ്രവാസജീവിതത്തിന്റെ പ്രതിഫലനമെന്നവണ്ണം, നാട്ടില്‍ ഒരിക്കല്‍ പോയപ്പോള്‍ യാത്രക്കു വിളിച്ച റിക്ഷാക്കാരനോട്, യാത്രാവസാനം താങ്ക് യൂ എന്നു ഞാന്‍ പറഞ്ഞപ്പോള്‍, ഏതോ അന്യഗ്രഹ ജീവിയെ കാണുന്ന കൗതുകത്തോടെ അയാള്‍ എന്നെ നോക്കിയത് ഞാന്‍ ഇപ്പോളും ഒരു തമാശയായി ഓര്‍ക്കുന്നു. താങ്ക് യൂ എന്നോ, സോറി എന്നോ എന്റെ സംസാരത്തില്‍ വന്നാല്‍ ഇന്നും നെറ്റി ചുളിച്ചു, 'എന്തിനാണ് എന്നോട് നിനക്ക് ഇത്രയും ഔപചാരികത 'എന്നു പരിഭവം പറയുന്നത്, മൂത്ത സഹോദരി സീതമ്മയാണ്.ഈ മാന്ത്രിക വാക്കുകള്‍ ആണ് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ യൂറോപ്പിലെ ആളുകള്‍ പറയുന്നത് എന്നതിനാല്‍ നമ്മുടെ ദൈനംദിന ഭാഷാവലിയിലെ ഒഴിച്ച് കൂടാനാവാത്ത പദപ്രയോഗങ്ങള്‍ ആയിരിക്കുന്നു അവയൊക്കെയും.

സ്വീകരിക്കപ്പെടുന്ന ഏറ്റവും ചെറിയ ഉപകാരങ്ങള്‍ക്കും, നല്ല വാക്കിനും, പ്രവൃത്തിക്കും ഒക്കെ നന്ദി പ്രകാശിപ്പിക്കുന്നതിലൂടെയും, അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന തെറ്റുകള്‍ക്ക് ക്ഷമ പറയുന്നതിലൂടെയും, ഏതൊരു സഹായ അഭ്യര്‍ത്ഥനയോടും ഒപ്പം ദയവായി എന്നു ചേര്‍ക്കുന്നതിലൂടെയും, ഒരു പരിധിവരെ പല തെറ്റിദ്ധാരണകളും, സംഘര്‍ഷങ്ങളും നമുക്ക് ഒഴിവാക്കാന്‍ സാധിക്കും. പാശ്ചാത്യജീവിതശൈലി പിന്തുടരാന്‍ നാം തിടുക്കം കൂട്ടുമ്പോള്‍, ആ സംസ്‌കാരത്തിന്റെ അടിസ്ഥാനമായ ഇത്തരം മര്യാദകള്‍ കൂടി പിഞ്ചെല്ലുവാനും അനുകരിക്കാനും സാധിച്ചിരുന്നെങ്കില്‍ അതു നല്ല നാളേക്ക് ഒരു മുതല്‍ക്കൂട്ടാകും എന്നതു നിസ്സംശയമാണ്.
.............................
ഇംഗ്ലണ്ടില്‍ പീഡിയാട്രിക് ക്ലിനിക്കല്‍ സ്ലീപ് ഫിസിയോളജിസ്‌റ് ആണ് ലേഖകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക