ന്യൂജേഴ്സി: ഇരുതല വാളിന്റെ മൂര്‍ച്ചയുള്ളതാണ് പത്രപ്രവര്‍ത്തനമെന്നു സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) എട്ടാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇത് അനുഭവത്തില്‍ നിന്നു പറയുന്നതാണ്. ഇരുതല വാളിന്റെ വിശുദ്ധി സൂക്ഷിച്ചു വരുന്ന കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ സാന്നിധ്യമാണ് ഈ സദസിലുള്ളത്. അത് കാത്തു പാലിക്കാന്‍ പുതിയ തലമുറയ്ക്ക്ബാധ്യതയുണ്ടെന്നു മന്ത്രി പറഞ്ഞുവിശ്വാസം , മതം എല്ലാം മറ്റു കാര്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.കേരളത്തിലെ ആറുപേരിലുമൊരാള്‍ പ്രവാസിയാണ്.. ലക്ഷക്കണക്കിന് മലയാളികളാണ്ഇന്ത്യയുടെയും ലോകത്തിന്റെയും നാനാ ഭാഗങ്ങളില്‍ ജോലിതേടി പോയിട്ടുള്ളത്. എന്നാല്‍ ഇന്ന് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ തൊഴില്‍ തേടി വരുന്നവരെ ഇകഴ്ത്തിക്കാട്ടുന്നതിനു പോലും നമ്മുടെയാളുകള്‍ ശ്രമിക്കുന്നു. ഇവര്‍ കേരളത്തില്‍ എത്തുന്നതിനു എത്രയോ കാലം മുന്‍പ് ലക്ഷക്കണക്കിന് മലയാളികള്‍ അന്യനാടുകളില്‍ തൊഴില്‍ തേടി പോയിട്ടുണ്ട്. അവര്‍ നല്കിയ സംഭാവനയാണ് ഇന്നുള്ള കേരളമെന്നു പല മലയാളികളും മറക്കുന്നതാണ് അന്യസംസ്ഥാനക്കാരോടുള്ള ഈ അവഗണനയ്ക്കു കാരണമെന്ന് മന്ത്രി പറഞ്ഞു.അമേരിക്കയിലും യൂറോപ്പിലും ബൗദ്ധിക മേഖലകളെ സമ്പന്നമാക്കാന്‍ നമ്മുടെ ആളുകള്‍ക്ക് കഴിഞ്ഞു .ഐ ഐ ടി, ഐ എ എം തുടങ്ങിയ രാജ്യാന്തര പ്രശസ്തിയുള്ള സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങിയാല്‍ പിന്നെ അവരെ മഷിയിട്ട് നോക്ക്കിയാല്‍ പോലും കാണില്ല. അവരെ കാണണമെങ്കില്‍ സിലിക്കണ്‍ വാലിയില്‍ പോയാല്‍ മതി. അവര്‍ രാജ്യം വിടുന്നതിനു പല കാരണങ്ങള്‍ ഉണ്ട്. നാട്ടില്‍ അവരുടെ കഴിവുകള്‍ അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിതിനാലാണ് അവര്‍ രാജ്യം വിടുന്നത്. നാട്ടില്‍ ആരെയും അനുമോദിക്കുന്നതിനും അഭിനന്ദിക്കുന്നതിനും വ്യവസ്ഥകളില്ല. നാട്ടില്‍ കഴിവിന്റെ അംഗീകാരം സീനിയോറിട്ടിയാണ്. പണം മാത്രമല്ല ചെയ്യുന്ന ജോലികളുടെ പ്രഗല്‍ഭ്യത്തിനനുസരിച്ചുള്ള പ്രോത്സാഹനമില്ലാത്തതു കൊണ്ടാണ് മറ്റൊരു കര തേടിപോകുന്നത്.ഇന്ന് അമേരിക്കയിലും യൂറോപ്പിലുമുള്ള പുതിയ തലമുറകളിലെ യുവതീ യുവാക്കള്‍ക്കു മലയാളത്തില്‍ പ്രവീണ്യമില്ല. അതിനു നാം വീടുകളില്‍ മലയാളം സംസാരിക്കണം. ഇന്ത്യയില്‍ കേരളത്തിന് പുറത്തുള്ള മലയാളികള്‍ വീട്ടില്‍ മലയാളം നിര്‍ബന്ധമാക്കുന്നതാണ് അന്യ സംസ്ഥാനങ്ങളിലെ മലയാളികള്‍ മലയാളം സംസാരിക്കുന്നതിനു കാരണം. പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് ഡോ. ജലീല്‍ നിര്‍ദ്ദേശിച്ചു.എത്ര ഉയരത്തില്‍ പറന്നാലും പറന്നാലും മാതാവിനെയും മാത്രു ഭാഷയേയും മാതൃരാജ്യത്തെയും മറക്കരുത്.വിസ്മയമാണ് ഇന്ത്യ എന്ന ഇംഗ്ലീഷ് ഗ്രന്ഥകര്‍ത്താവായ എല്‍ ബാഷാമിന്റെ ഗ്രന്ഥം അര്‍ഥവത്താണ് . ബഹുസ്വരതയോളം സൗകുമാര്യതയുള്ള മറ്റൊന്നുമില്ല. നാനാത്വത്തിലെ ഏകത്വമാണ്ഇന്ത്യയെ വേറിട്ട് നിര്‍ത്തുന്നത്. അതാണ് ഇന്ത്യ ഒരൊറ്റ പതാകയ്ക്ക് മുമ്പില്‍ അടിയുറച്ചു നില്‍ക്കുന്നത്. സംസ്ഥാനങ്ങള്‍ക്കു പതാകകള്‍ ഉണ്ടായിട്ടുകൂടി അമേരിക്കയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നത് വിസ്മയകരമാണ്. 90 ശതമാനം മുസ്ലിംകളുള്ള പാകിസ്ഥാനില്‍ ജനാധിപത്യം നിലനില്ക്കാന് പെടാപ്പാടു പെടുന്നത് നാം കണ്ടതാണ്. 1971 ആകുമ്പോള്‍ പാകിസ്ഥാന് പിളര്‍ന്നു രണ്ടു രാഷ്ട്രങ്ങളായി. മാനവികത ഉയര്‍ത്തിപ്പിടിക്കേണ്ട കാലത്തു സംഘടിതമായ പ്രചണ്ഡതകള്‍ നടത്തുന്നത് എത്ര സങ്കുചിതമാണ്. ഏകതയിലെ ഏകത്വമാണ് യൂണിറ്റി ഇന്‍ യൂണിഫോര്‍മിറ്റി എന്നതിനര്‍ത്ഥം.- മന്ത്രി വ്യക്തമാക്കി.അമേരിക്കയിലെ മലയാളി പത്രപ്രവര്‍ത്തകര്‍ നല്കിയ സംഭാവനയാണ് വിവിധ സംസ്ഥാനങ്ങളിലുള്ള പല പ്രമുഖരെയും ഒരു കുടക്കീഴില് കൊണ്ടുവരാന്‍ ഇടയാക്കിയതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഐ പി സി എന്‍ എ നാഷണല്‍ പ്രസിഡണ്ട് മധു രാജന് പറഞ്ഞു. ഇന്ത്യ പ്രസ്സ് ക്ലബ്ബിലെ മുന്‍ ഭാരവാഹികള്‍ മുതല്‍ തന്റെ കമ്മിറ്റി വരെ നേതാക്കന്മാരെ ഒരു മുത്തുമാലയിലെ കണ്ണികള്‍ പോലെ കോര്‍ത്തിണക്കിയതുകൊണ്ടാണ് സീയാറ്റീലില്‍ നിന്നുള്ള ജോണ്‍ ടൈറ്റസ് മുതല്‍ ന്യു യോര്‍ക്കില്‍ നിന്നുള്ള പോള്‍ കറുകപ്പള്ളി വരെ പരസ്പരം അറിയാന്‍ ഇടയായത്.ഇതൊരു ആഡംബര ക്ലബ് അല്ല. അങ്ങനെ ഒരിക്കലും ആവുകയുമില്ല. സമൂഹത്തിലെ കള്ള നാണയങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. ആരാണ് യഥാര്‍ത്ഥ പത്ര പ്രവര്‍ത്തകനെന്ന് തിരിച്ചറിയണം. ഒരു കോട്ടിട്ടാല്‍ പത്ര പ്രവര്‍ത്തകനാകണമെന്നില്ല. 5000 ഡോളര്‍ കൊടുത്താല്‍ അവാര്‍ഡ് നല്കുന്ന ആഡംബര ക്ലബ്ബുകളുണ്ട്. അത് ഇന്ത്യാ പ്രസ് ക്ലബിന്റെ രീതിയല്ല - മധു പറഞ്ഞു.കേരളത്തില്‍ മഹാപ്രളയമുണ്ടായപ്പോള്‍ പ്രസ് ക്ലബ് ആരംഭിച്ച വാട്സ് ആപ്പ് ഗ്രൂപ്പ് വഴി പ്രളയത്തില്‍ പെട്ട നിരവധി പ്രവാസി കുടുംബങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞത് പ്രസ് ക്ലബ് അമേരിക്കയില്‍ കൊണ്ടുവന്ന നേതാക്കളും മാധ്യമപ്രവര്‍ത്തകരും സഹായിച്ചതു കൊണ്ടാണെന്നു മധു പറഞ്ഞു.പ്രസ് ക്ലബ് സെക്രട്ടറി സുനില്‍ തൈമറ്റം, മലയാള മനോരമ ന്യൂസ്ഡയറക്റ്റര്‍ ജോണി ലൂക്കോസ്, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം. ജി. രാധാകൃഷ്ണന്, മാതൃഭൂമി ഡെപ്യൂട്ടി ഡയറക്ടര്‍ വേണു ബാലകൃഷ്ണന്, സോഷ്യല്‍ മീഡിയയിലെ ബല്ലാത്ത പഹയന് വിനോദ് നാരായണന്, ദി ഹിന്ദു-ഫ്രണ്ട് ലൈന്‍ ഡല്‍ഹി സ്പെഷ്യല്‍ കറസ്പോണ്ടന്റ് വെങ്കിടേഷ് രാമകൃഷ്ണന്, ഫൊക്കാന പ്രസിഡണ്ട് മാധവന് ബി. നായര്‍, ഫോമാ പ്രസിഡണ്ട് ഫിലിപ്പ്ചാമത്തില്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ സെക്രട്ടറി സുധീര്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ഐ.പി.സി.എന്‍.എ. ജോയിന്റ് സെക്രട്ടറി സണ്ണി പൗലോസ് സ്വാഗതവും കണ്വെന്ഷന് ചെയര്മാന് രാജു പള്ളത്ത് നന്ദിയും പറഞ്ഞു. ജോര്‍ജ് തുമ്പയില്‍, ജീമോന്‍ ജോര്‍ജ് എന്നിവരായിരുന്നു എംസിമാര്‍.
ഭദ്ര കൃഷ്ണന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സ്പൊണ്‍സര്‍മാരായ സഞ്ജീവ് മഞ്ഞില (ഡബിള്‍ ഹോഴ്സ്, സി.ഇ.ഒ) ദിലീപ് വര്‍ഗീസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പ്രസ് ക്ലബ് സുവനീര്‍ മന്ത്രി ജലീല്‍,സഞ്ജീവ് മഞ്ഞിലക്കു നല്കി പ്രകാശനം ചെയ്തു. അനില്‍ ആറന്മുള, റെജി ജോര്‍ജ്, ടാജ് മാത്യു, രാജു പള്ളത്ത്, ജോര്‍ജ് കാക്കനാട്ട്, സുനില്‍ ട്രൈസ്റ്റാര്‍, ജോര്‍ജ് ജോസഫ് എന്നിവര്‍ വേദിയില്‍ ഉപവിഷ്ടരായിരുന്നു.പതിവിനു വിരുദ്ധമായി ചടങ്ങില്‍ വ്യത്യസ്തമായ രീതിയിലാണു ദീപം തെളിയിച്ചത്. കണ്വെന്ഷന് ചെയര്മാന് രാജു പള്ളത്തു പകര്‍ന്നു നല്കിയ ദീപം പ്രസ് ക്ലബ് സെക്രട്ടറി സുനില്‍ തൈമറ്റം ഏറ്റുവാങ്ങി മന്ത്രി കെ.ടി . ജലീലിന് കൈമാറി. അദ്ദഹം അത് വേദിയിലേക്കും സദസിലേക്കുംപകര്‍ന്നു നല്കിയപ്പോള് വെളിച്ചം ഇരുട്ടിനെ അകറ്റുന്നുവെന്ന സന്ദേശമാണ് സമൂഹത്തിനു നല്‍കിയത്.
രാത്രി ഹ്രുദയതാളം എന്ന സംഗീത വിരുന്നില്‍ പത്ത് ഗായകര്‍ അണി നിരന്നു.
തട്ടുകട ആയിരുന്നു മറ്റൊരാകര്‍ഷണം