Image

ഉത്തരേന്ത്യക്ക് വേണ്ടി മാറിക്കൊണ്ടിരിക്കുന്ന ചിലര്‍ (വെള്ളാശേരി ജോസഫ്)

Published on 09 October, 2019
ഉത്തരേന്ത്യക്ക് വേണ്ടി മാറിക്കൊണ്ടിരിക്കുന്ന ചിലര്‍ (വെള്ളാശേരി ജോസഫ്)
'ന്‍' പ്രത്യയം മലയാള നാമങ്ങളുടെ ഒരു പ്രത്യേകതയാണ്. സുരേന്ദ്രന്‍, രാമചന്ദ്രന്‍, മുരളീധരന്‍ എന്നുള്ള പേരുകളുടെ അവസാനം 'ന്‍' പ്രത്യയം ഉണ്ട്. ഉലഹന്നാന്‍, മത്തന്‍, തൊമ്മന്‍  എന്നിങ്ങനെയുള്ള കേരള തനിമയുള്ള ക്രിസ്തീയ നാമങ്ങളിലും 'ന്‍' പ്രത്യയം ഉണ്ട്. സുരേന്ദ്രന്‍ ഡല്‍ഹിയിലും, നാഗ്പൂരിലും ചെല്ലുമ്പോള്‍ സുരേന്ദര്‍ ആയി മാറും; രാമചന്ദ്രന്‍ രാം ചന്ദര്‍ ആയി മാറും; മുരളീധരന്‍ മുരളീധര്‍ ആയി മാറും. രേവതിമാരൊക്കെ ഹിന്ദിയില്‍ അറിയപ്പെടുക രേവ്തി എന്ന പേരിലാണ്. ആരതിമാരാകട്ടെ ആര്‍തി എന്ന പേരിലും. അതുപോലെ തന്നെ ദേവകി ദേവ്കി ആയി മാറുന്നതും കണ്ടിട്ടുണ്ട്.

പണ്ടൊരു സംഘ പരിവാറിന്‍റ്റെ ബൗദ്ധിക് കാര്യവാഹക് ഇതെഴുതുന്ന ആളോട് കൂട്ടുകാരന്‍ ഉത്തരേന്ത്യയിലെ ഒരു പ്രമുഖ ബി.ജെ.പി. കാര്യാലയത്തില്‍ 'ആളായി മാറിയ' കഥ പറഞ്ഞു. നേതാക്കളെ ഒക്കെ കാണുമ്പോള്‍ ഓടി ചെന്ന് കാലു തൊടും; വലിയ നേതാക്കളെ ഒക്കെ കാണുമ്പോള്‍ സാഷ്ടാംഗ പ്രണാമം നടത്തും. പുള്ളി ഉത്തരേന്ത്യയില്‍ വന്നപ്പോള്‍ പേരും മാറ്റി. സുരേന്ദ്രന്‍റ്റേയും, രാമചന്ദ്രന്‍റ്റേയും, മുരളീധരന്‍റ്റേയും ഒക്കെ പേരുകള്‍ ഉത്തരേന്ത്യന്‍ രീതിക്കനുസരിച്ചു മാറുന്നത് പോലെ തന്നെ. "ഇങ്ങനെ ആത്മാഭിമാനം പണയപ്പെടുത്തി രാഷ്ട്രീയം കളിക്കേണ്ട കാര്യമുണ്ടോ" എന്ന് അത് കേട്ടപ്പോള്‍ ഞാന്‍ ബൗദ്ധിക് കാര്യവാഹക്‌നോട് ചോദിച്ചു. അപ്പോള്‍ പുള്ളി പറഞ്ഞത് "അങ്ങനെയൊന്നും പ്രവര്‍ത്തിച്ചില്ലെങ്കില്‍ നേതാവാകാന്‍ പറ്റില്ല" എന്നാണ്. എന്താണല്ലേ സ്ഥിതിവിശേഷം? വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യ സുരക്ഷ  ഇങ്ങനെയുള്ള കേരളത്തിന്‍റ്റെ 'ഹ്യുമന്‍ ഡെവലപ്പ്‌മെന്‍റ്റ് ഇന്‍ഡക്‌സില്‍' മലയാളി അഭിമാനിക്കുമ്പോഴും ചിലര്‍ ഇവിടെ ഉത്തരേന്ത്യക്ക് വേണ്ടി മാറിക്കൊണ്ടിരിക്കയാണ്.


(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്‍റ്റിലെ അസിസ്റ്റന്‍റ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക