Image

മമ്മൂട്ടിയുടെ ജീവിതം ഒരു പാഠപുസ്തകം (സന്ദീപ് ദാസ്)

Published on 09 September, 2019
മമ്മൂട്ടിയുടെ ജീവിതം ഒരു പാഠപുസ്തകം (സന്ദീപ് ദാസ്)
കുട്ടിക്കാലത്ത് മോഹന്‍ലാല്‍ എന്ന നടനുവേണ്ടി ഞാന്‍ പലരോടും വഴക്കുണ്ടാക്കിയിട്ടുണ്ട്.(സിനിമാനടന്‍മാരുടെ പേരുപറഞ്ഞ് പരസ്പരം തല്ലുകൂടുന്ന പ്രായമെല്ലാം കഴിഞ്ഞുപോയെങ്കിലും ഇന്നും മോഹന്‍ലാല്‍ തന്നെയാണ് ഇഷ്ടനടന്‍).ഫാന്‍ഫൈറ്റിന്റെ ഭാഗമായി മമ്മൂട്ടിയെ പലപ്പോഴും പരിഹസിച്ചിട്ടുമുണ്ട്.പക്ഷേ അദ്ദേഹത്തെ അവഗണിക്കാന്‍ എനിക്ക് ഒരുകാലത്തും സാധിച്ചിരുന്നില്ല.ഒരു മോഹന്‍ലാല്‍ ആരാധകന്‍ എന്ന നിലയില്‍ മറ്റുള്ളവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുമ്പോഴും,മമ്മൂട്ടിയെ ഞാന്‍ ഉള്ളുകൊണ്ട് ബഹുമാനിച്ചിരുന്നു.ബഹുമാനിക്കാതിരിക്കുക എന്ന ഓപ്ഷന്‍ ഇല്ലായിരുന്നു എന്നും പറയാം !

മലയാളസിനിമയിലെ രണ്ടു വന്മരങ്ങളെ താരതമ്യം ചെയ്യുമ്പോള്‍,ജന്മസിദ്ധമായ കഴിവുകളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് മോഹന്‍ലാലാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ലെന്ന് തോന്നുന്നു.ലാലിനെ 'ബോണ്‍ ആക്ടര്‍' എന്നാണ് സകലരും വിശേഷിപ്പിക്കാറുള്ളത്.അഭിനയിക്കുന്നതിനുവേണ്ടി ജനിച്ച വ്യക്തി.അങ്ങനെയുള്ള ലാലിനേക്കാള്‍ മികച്ച അഭിനേതാവാണ് മമ്മൂട്ടി എന്ന് ഉറച്ചുവിശ്വസിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ ഈ നാട്ടില്‍ ജീവിച്ചിരിക്കുന്നുണ്ട്.അതാണ് മമ്മൂട്ടിയുടെ വിജയം.

ശരിക്കും മമ്മൂട്ടി എന്ന അഭിനേതാവ് വലിയൊരു സാദ്ധ്യതയാണ് നമുക്കുമുമ്പില്‍ തുറന്നുവെയ്ക്കുന്നത്.നൈസര്‍ഗ്ഗികമായ പ്രതിഭയെ കഠിനാദ്ധ്വാനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയും മറികടക്കാനായേക്കും എന്ന സാദ്ധ്യത !

ആ വലിയ നടന്റെ പ്രയാണം ഒട്ടുംതന്നെ എളുപ്പമായിരുന്നില്ല.1970കളുടെ ആരംഭത്തില്‍ പുറത്തിറങ്ങിയ 'അനുഭവങ്ങള്‍ പാളിച്ചകള്‍' , 'കാലചക്രം' മുതലായ സിനിമകളില്‍ മമ്മൂട്ടി ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നു.സിനിമ കണ്ട ഒരാളും ഓര്‍ത്തിരിക്കാനിടയില്ലാത്ത വേഷങ്ങള്‍ ! ആദ്യമായി മുഖ്യവേഷം ചെയ്ത 'ദേവലോകം' വെളിച്ചം കണ്ടതുമില്ല.ആഗ്രഹിച്ചതുപോലൊരുവേഷം ചെയ്യാന്‍ മമ്മൂട്ടിയ്ക്ക് 1980 വരെ കാത്തിരിക്കേണ്ടിവന്നുകെ.ജി ജോര്‍ജ്ജിന്റെ മേള.

'സിനിമാനടന്‍' എന്ന വിശേഷണം ഒരു വലിയ ബാദ്ധ്യത കൂടിയാണ്.ഏതാനും സിനിമകളില്‍ മുഖം കാണിച്ചതിനുശേഷം വിസ്മൃതിയിലേക്ക് മറയുന്ന അവസ്ഥ ഭീകരമാണ്.അതിനേക്കാള്‍ ഭേദം അവസരം കിട്ടാതിരിക്കുന്നതാണ്.അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോയിട്ടുള്ള ആളാണ് മമ്മൂട്ടി.പക്ഷേ അദ്ദേഹം തളര്‍ന്നില്ല !

താരപദവിയില്‍ എത്തിയതിനുശേഷവും അദ്ദേഹം വെല്ലുവിളികള്‍ നേരിട്ടിരുന്നു.'പെട്ടികുട്ടിമമ്മൂട്ടി' എന്ന ഫോര്‍മുലയില്‍ വന്ന പല സിനിമകളും നിരാശപ്പെടുത്തിയ സമയമുണ്ടായിരുന്നു.'ന്യൂഡെല്‍ഹി' എന്ന സിനിമയാണ് ആ ഘട്ടത്തില്‍ വഴിത്തിരിവായത്.പക്ഷേ മോശം സമയത്തും മമ്മൂട്ടിയ്ക്ക് അപാരമായ ആത്മവിശ്വാസമുണ്ടായിരുന്നു.ന്യൂഡെല്‍ഹിയിലെ നായിക സുമലത അക്കാര്യം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കേവലം ഒരു നടനാകുന്നതിനുവേണ്ടി സിനിമയില്‍ വന്ന ആളൊന്നുമല്ല മമ്മൂട്ടി.അദ്ദേഹം ലക്ഷ്യമിട്ടത് ഒരു സിംഹാസനം തന്നെയായിരുന്നു.അതില്‍ തെറ്റൊന്നും ഇല്ലതാനും.എന്തിനാണ് സ്വപ്നങ്ങള്‍ക്ക് പരിധി നിശ്ചയിക്കുന്നത് !?

മമ്മൂട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത മാത്സര്യമാണ്.മോഹന്‍ലാല്‍ വളര്‍ന്നുവരുന്ന കാലത്ത് ''ഈ പയ്യന്‍ എനിക്ക് പാരയാകും'' എന്ന് മമ്മൂട്ടി ശ്രീനിവാസനോട് തമാശമട്ടില്‍ പറഞ്ഞിട്ടുണ്ട്.കമല്‍ഹാസനോട് മത്സരമുണ്ട് എന്ന കാര്യം ഒരു പൊതുവേദിയില്‍ വെച്ച് വെളിപ്പെടുത്തിയ ആളാണ് മമ്മൂട്ടി.'പോക്കിരിരാജ'യുടെ ചിത്രീകരണം നടക്കുമ്പോള്‍ പൃഥ്വിരാജ് പറഞ്ഞ ഒരു കാര്യമുണ്ട്.പൃഥ്വി അതിരാവിലെ ജിംനേഷ്യത്തില്‍ പോയപ്പോള്‍ അവിടെ മമ്മൂട്ടിയെ കണ്ടുവെത്രേ ! തനിക്കുമുമ്പേ വന്നവരോടും തനിക്കൊപ്പം വന്നവരോടും തനിക്കുശേഷം വന്നവരോടും ഒരുപോലെ പൊരുതിനില്‍ക്കുന്ന നടനാണ് മമ്മൂട്ടി.പക്ഷേ അത് ആരോഗ്യപരമായ മത്സരം മാത്രമാണ്.

മമ്മൂട്ടിയുടെ മാത്സര്യം വ്യക്തിവിരോധമായി മാറുന്നില്ല എന്നതാണ് ശ്രദ്ധയമായ കാര്യം.തങ്ങള്‍ക്ക് സിനിമയിലേക്കുള്ള വാതില്‍ തുറന്നുതന്നത് മമ്മൂട്ടിയാണെന്ന് പറഞ്ഞിട്ടുള്ള സിനിമാക്കാരുടെ എണ്ണമെടുത്താല്‍ അതിന് അന്ത്യമുണ്ടാവില്ല ! മത്സരവും സ്‌നേഹവും ഒന്നിച്ചുകൊണ്ടുപോകാന്‍ ചുരുക്കം ചിലര്‍ക്കേ സാധിക്കാറുള്ളൂ ; വിശേഷിച്ചും സിനിമയില്‍...

ഇത്രയേറെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടും മമ്മൂട്ടിയ്ക്ക് തൃപ്തിവന്നിട്ടില്ല.''ഇനിയൊന്നും ചെയ്യാനില്ല'' എന്നുപറഞ്ഞ് അടങ്ങിയിരിക്കാന്‍ അദ്ദേഹം തയ്യാറല്ല.സമീപകാലത്ത് 'യാത്ര' , 'പേരന്‍പ് ' മുതലായ ചിത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞത് അതുകൊണ്ടാണ്.നല്ല കഥകള്‍ കണ്ടെത്തുന്ന കാര്യത്തില്‍ മമ്മൂട്ടിയ്ക്ക് അസാമാന്യമായ ഉത്സാഹമുണ്ട്.പ്രഗല്‍ഭരായ പല സംവിധായകരും തുടക്കം കുറിച്ചത് മമ്മൂട്ടിയോടൊപ്പമാണ് എന്നത് യാദൃശ്ചികമല്ല.

ഒരു കഥാപാത്രമായി മാറുന്നതിനുവേണ്ടി എന്തു കഷ്ടപ്പാടുകള്‍ സഹിക്കാനും മമ്മൂട്ടി തയ്യാറാണ്.'പാഥേയം' എന്ന സിനിമയിലെ ചന്ദ്രദാസ് എന്ന കവിയെ നോക്കുക.ആ സിനിമയുടെ എഴുത്തുകാരനായ ലോഹിതദാസിന്റെ ആത്മാംശം ഏറെയുള്ള കഥാപാത്രമായിരുന്നു അത്.ലോഹിയുടെ ചില നോട്ടങ്ങള്‍ പോലും മമ്മൂട്ടി ആ സിനിമയില്‍ കൊണ്ടുവന്നിരുന്നു !

മറ്റു ഭാഷകളിലെ സിനിമകളില്‍ അഭിനയിക്കുമ്പോഴും,മമ്മൂട്ടി സ്വന്തമായിട്ടാണ് ഡബ്ബ് ചെയ്യാറുള്ളത്.ഒരു ഭാഷ ചുരുങ്ങിയ സമയത്തിനകം സ്വായത്തമാക്കുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്.സിനിമ പോലെ വലിയൊരു മാദ്ധ്യമത്തില്‍ അത് പ്രകടിപ്പിക്കുന്നത് വലിയ റിസ്കും ആണ്.പിഴച്ചുപോയാല്‍ വലിച്ചുകീറാന്‍ ആളുകളുണ്ടാകും.പക്ഷേ മമ്മൂട്ടി അത് അനായാസം ചെയ്യും !

സേതുരാമയ്യര്‍ എന്ന സി.ബി.ഐ ഉദ്യോഗസ്ഥനെയും പെരുമാള്‍ എന്ന െ്രെകംബ്രാഞ്ച് ഓഫീസറെയും എസ്.എന്‍ സ്വാമി സൃഷ്ടിച്ചത് ഏതാണ്ട് ഒരേസമയത്താണ്.പക്ഷേ ആ രണ്ടു വേഷങ്ങളും തമ്മില്‍ യാതൊരു സാമ്യവും തോന്നില്ലെന്ന് മമ്മൂട്ടി ഉറപ്പുവരുത്തിയിരുന്നു.അങ്ങനെ എത്രയോ വേഷങ്ങള്‍ !

ഒരു വടക്കന്‍ വീരഗാഥയ്ക്കുവേണ്ടി ചുരികയേക്കാള്‍ മൂര്‍ച്ചയുള്ള ഡയലോഗുകളാണ് എം.ടി വാസുദേവന്‍ നായര്‍ എഴുതിയത്.ആ റോളില്‍ മമ്മൂട്ടിയെ മാത്രമേ സങ്കല്‍പ്പിക്കാനാകൂ.സൂക്ഷ്മാഭിനയത്തിന്റെ പ്രദര്‍ശനമാണ് 'ഭൂതക്കണ്ണാടി'.മമ്മൂട്ടിയുടെ തൊണ്ടയിടറുമ്പോള്‍ മലയാളികളുടെ മനസ്സുപിടയും.തനിയാവര്‍ത്തനം മുതല്‍ പത്തേമാരി വരെയുള്ള സിനിമകളില്‍ അത് കണ്ടതാണ്.പാലേരിമാണിക്യത്തിലെ സ്ത്രീലമ്പടനെ അവതരിപ്പിക്കുമ്പോള്‍ തന്റെ ഇമേജ് മമ്മൂട്ടിയ്‌ക്കൊരു വിഷയമായില്ല.അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അഭിനയം ഒരു അഭിനിവേശമാണ് !

തന്റെ ശക്തികളെക്കുറിച്ച് മമ്മൂട്ടിയ്ക്ക് വ്യക്തമായ ധാരണയുണ്ട്.ഗാംഭീര്യമുള്ള ശബ്ദത്തിന്റെ സാദ്ധ്യതകളെ അദ്ദേഹം പരമാവധി ഉപയോഗപ്പെടുത്താറുണ്ട്.വ്യത്യസ്തമായ ഭാഷാശൈലികള്‍ പറഞ്ഞുഫലിപ്പിക്കുന്നതില്‍ തനിക്ക് അസാമാന്യമായ കഴിവുണ്ടെന്ന് അറിയാവുന്ന മമ്മൂട്ടി അത്തരത്തിലുള്ള ഒരുപാട് വേഷങ്ങള്‍ കൈയ്യെത്തിപ്പിടിച്ചിട്ടുണ്ട്.നൃത്തത്തിലും കോമഡിയിലും മമ്മൂട്ടിയ്ക്ക് പ്രാവീണ്യം കുറവാണ് എന്ന വിമര്‍ശനത്തിന് ഒരുപാട് പഴക്കമുണ്ട്.ഈ രണ്ടു മേഖലകളിലും മെച്ചപ്പെടാനുള്ള ശ്രമങ്ങള്‍ മമ്മൂട്ടി എല്ലാക്കാലത്തും നടത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

മമ്മൂട്ടിയുടെ ജീവിതം ഒരു പാഠപുസ്തകമാണ്.പരിശ്രമം കൊണ്ടും ഒരാള്‍ക്ക് ലോകപ്രശസ്തനാകാം.അതിന് ടാലന്റിന്റെ കാര്യത്തില്‍ ലോകത്തിലെ ഒന്നാമനാകണമെന്നില്ല !

'അഹങ്കാരി' എന്ന് മമ്മൂട്ടിയെ പലരും വിളിക്കാറുണ്ട്.അദ്ദേഹം ആരെയും സുഖിപ്പിക്കാറില്ല എന്നത് സത്യമാണ്.''ഞാന്‍ ഇങ്ങനെയാണ് ; അത് മനസ്സിലാക്കി ഇഷ്ടപ്പെടുന്നവര്‍ ഇഷ്ടപ്പെട്ടാല്‍ മതി'' എന്ന നയമാണ്.പൊതുവെ സിനിമാക്കാര്‍ ആരെയും പിണക്കാറില്ല.അവരുടെ നിലനില്പിന്റെ പ്രശ്‌നമാണത്.അതുപോലൊരു മേഖലയില്‍ ഇപ്രകാരം തുറന്നുപെരുമാറുന്ന മമ്മൂട്ടിയോട് ആദരവും അത്ഭുതവും മാത്രമേ തോന്നിയിട്ടുള്ളൂ !

മമ്മൂട്ടിയുടെ സൗന്ദര്യത്തെക്കുറിച്ച് ഇതുവരെ ഒരുവാക്കുപോലും പറയാതിരുന്നത് ബോധപൂര്‍വ്വമാണ്.സൗന്ദര്യത്തെക്കുറിച്ചുള്ള വാഴ്ത്തുമൊഴികള്‍ക്കിടയില്‍ മമ്മൂട്ടി എന്ന നടന്റെ മികവ് മുങ്ങിപ്പോകാറുണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.ഒരിക്കല്‍ മമ്മൂട്ടി തന്നെ അഭിപ്രായപ്പെടുകയുണ്ടായി

''മികച്ച നടന്‍മാരില്‍ ഒരാള്‍ എന്ന് എന്നെപ്പറ്റി പറയാന്‍ പലര്‍ക്കും മടിയാണ്.ഏറ്റവും സുന്ദരനാണെന്ന് പറയും.സുന്ദരന്‍മാര്‍ ഒരുപാടുണ്ട് ഇവിടെ.എനിക്ക് ആ പദവി ആവശ്യമില്ല....''

അതുകൊണ്ടുതന്നെ സുന്ദരന്‍ എന്ന് പറയുന്നില്ല.ഇന്ത്യന്‍ സിനിമയിലെ അഭിനയവിസ്മയത്തിന് എല്ലാവിധ ആശംസകളും.ഇനിയുമൊരുപാട് വര്‍ഷങ്ങള്‍ ഇങ്ങനെ കടന്നുപോകട്ടെ...ഒത്തിരിയൊത്തിരി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ ലഭിക്കട്ടെ....

Join WhatsApp News
സിനിമ നടന്‍റെ താങ്ങി നടന്നാല്‍ 2019-09-09 19:08:28
ഒരു ലാലും ഒരു മമ്മൂട്ടിയും  നിങ്ങളുടെ മുന്നിലെ പ്ലേറ്റിൽ ആഹാരം നിറക്കില്ല. പാടത്തു പൊള്ളുന്ന വയലിൽ പണിയുന്ന കർഷകൻ ആണ്  അ പ്ലെയിറ്റിൽ നിറയുന്ന  ഭക്ഷണം ഉണ്ടാക്കിയവൻ. കർഷകൻ ആണ് അന്ന ദാദാവ് ; അവനെ പഠിക്കു , പൂജിക്കു.
 ഓടകൾ വിർത്തി ആക്കുന്നവർ മുതൽ രോഗ നിവാരണം നടത്തുന്നവർ, അധ്യാപകർ , ഇവരെ ഒക്കെ ആണ് നിങ്ങൾ താണു വണങ്ങേണ്ടവർ. വല്ല സിനിമ നടന്‍റെ  താങ്ങി നടന്നാല്‍ നിങ്ങള്‍ ക്ക്  എന്ത് ലഭിക്കും.
Simon 2019-09-09 20:48:44
വേലയും കൂലിയുമില്ലാതെ തെക്കും വടക്കും നടക്കുന്നവരുടെ തൊഴിലാണ് ഒരു സിനിമപോലും വിടാതെ തീയേറ്ററിൽ കൊണ്ടുപോയി പണം കൊടുക്കൽ! ഇത്തരക്കാർ സിനിമയെ സ്വന്തം ലോകമായി കാണുന്നു.

ബോധമില്ലാത്ത തമിഴന്മാർ എം.ജി. രാമചന്ദ്രന്റെ പേരിൽ അമ്പലം വരെ പണി കഴിപ്പിച്ചിട്ടുണ്ട്. ശ്രീ കൃഷ്ണനും ശ്രീ രാമനുമായി അഭിനയിച്ചു പുറത്തുവരുമ്പോൾ ഈ നടന്മാർ സാക്ഷാൽ ദൈവമാണെന്നാണ് ജനം വിചാരിക്കുന്നത്. 

നാം ജോലി ചെയ്തു നേടിയ നമ്മുടെ പണംകൊണ്ട് തീയേറ്റർ വ്യവസായവും മമ്മൂട്ടി, മോഹലാൽ പോലുള്ള നടന്മാരെയും വളർത്തി. സ്വന്തമായ വിമാനം വരെ നടന്മാർക്കുണ്ട്. ഇനി അവരെ പൂജിക്കണമെന്നുപോലും. പാഠപുസ്തകമാണുപോലും! പാഠപുസ്തകമാണെന്നുള്ള ചിന്തകൾക്ക് എന്ത് യുക്തിയാണുള്ളത്? നടൻ ഇന്നസെന്റിനെപ്പോലുള്ള ബഫൂൺമാരെ പാർലമെന്റിൽ അയച്ച് മലയാളി സമുദായത്തിനുതന്നെ നാണക്കേടുകളുണ്ടാക്കി. സിനിമയല്ല ലോകമെന്നു മനസിലാക്കൂ! 

തമിഴ്നാട്ടിൽ സിനിമാ താരങ്ങൾ മരിക്കുമ്പോൾ ആരാധകർ ആത്മാഹുതി ചെയ്യുന്ന വാർത്തകൾ വായിച്ചിട്ടുണ്ട്. അത് താമസിയാതെ കേരളത്തിലെ ആരാധകരുടെയിടയിലും ഉണ്ടാവുമെന്നാണ് തോന്നുന്നത്. 

മമ്മൂട്ടിയെയും മോഹൻലാലിനെയും പാഠപുസ്തകങ്ങൾ ആക്കാതെ  ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങൾ വിലയിരുത്തൂ. ഇന്ത്യയുടെ സാമ്പത്തിക രാഷ്ട്രീയ സാമൂഹിക ശാസ്ത്രം പഠിച്ചു വിമർശന രൂപേണ വിശകലനം ചെയ്യൂ! സിനിമാ താരങ്ങളെ ആരാധിച്ചുകൊണ്ടുള്ള ഇത്തരം ലേഖനങ്ങൾ സാധാരണക്കാർക്ക് യാതൊരു പ്രയോജനവുമില്ല. പൂട്ടടിക്കേണ്ട പണം തീയേറ്ററിൽ കൊടുക്കാനെ തികയുള്ളൂ.  

നായകൻറെയും നായികയുടെയും പ്രേമവും കണ്ണീരും വില്ലന്റെ ക്രൂരതകളും മരം ചുറ്റിയുള്ള അഭിനയങ്ങളും കണ്ടുകൊണ്ടിരുന്നാൽ കാണുന്നവർ എന്നും ഒരു സ്വപ്ന ലോകത്തിൽ ജീവിക്കും. പാഠപുസ്തകം സ്വപ്നങ്ങളായി മാറും. ഉറക്കത്തിലും നായകനും നായികയും ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. ചിലപ്പോൾ ഭാര്യയുടെ അല്ലെങ്കിൽ ഭർത്താവിന്റെ തട്ടും കിട്ടിയെന്നിരിക്കും. അതുകൊണ്ട് ലേഖകൻ സൂക്ഷിക്കുക!
Ninan Mathulla 2019-09-09 23:21:39
Everything has its time and place in life. Movies as a visual media has tremendous influence in shaping public opinions. As such, just like writers and other artists, they are prophets and the the tools they have are mightier than sword in bringing changes in human heart. So please do not underestimate their power.
അടിമകൾ 2019-09-09 23:49:14
നിങ്ങളുടെ സ്വപ്‌നം എന്തായാലും അത് നേടി എടുക്കാൻ പറ്റിയ സ്ഥലമാണ് അമേരിക്ക. പേരും പ്രശസ്തിയും പണവും പ്രതാപവും നേടാൻ പറ്റിയ സ്വപ്ന ഭൂമി. പക്ഷെ എന്ത് ചെയ്യാം നായ എവിടെച്ചെന്നാലും നാക്കിയല്ലേ കുടിക്കൂ എന്ന് പറഞ്ഞപോലെയാണ് ചിലർ.  അവർക്ക് സ്വാപനങ്ങളെ ഇല്ല . സ്വാപനങ്ങളെ സാക്ഷാൽക്കരിച്ചവരെ സ്വപ്നം കാണുകയാണ് അവരുടെ തൊഴിൽ .  ചിലർക്ക് സിനിമാ നടന്മാരുടെ കൂടെ നിന്ന് പടം എടുക്കണം, ചിലർക്ക് സ്വാമിമാരുടെ കൂടെ നിന്ന് പടമെടുക്കണം .അവരേം കൊണ്ട് ചുറ്റി കറങ്ങണം . ചിലർക്ക് ബിഷപ്പുമാരെ പൊക്കി കൊണ്ട് നടക്കണം അവരെ വീട്ടിൽ താമസിപ്പിക്കണം . എന്നിട്ട് നാട് നീളെ അതിനെ കുറിച്ച് പറഞ്ഞുകൊണ്ട് നടക്കും .  ഇവരുടെ വിചാരം അവരെ കേൾക്കുന്നവർ ഒരു മഹാ സംഭവമാണിവൻ എന്ന് ധരിക്കുമെന്നാണ് .  എന്നാൽ ഇവന്മാരെ കേൾക്കുമ്പോഴേ അറിയാം ഇവന്മാരെ അടിമകളാണെന്ന് . ഒരിക്കലും മോചനം ലഭിക്കാത്ത അടിമകൾ .  എന്നാണെടാ നീയൊക്കെ ചങ്ങല പൊട്ടിച്ചു പുറത്തു വരുന്നത് ? എന്നടാ നീയൊക്ക നന്നാകുനന്നത് ?  നീയൊന്നും ഇനി ശരിയാകുമെന്ന് തോന്നുന്നില്ല . നിനക്കൊന്നും രക്ഷയില്ല .  നിങ്ങടെ കാര്യം പോക്കാ. അടിമകൾ  
ഒരു ദിവിയന്‍ കൂടി ജനിച്ചു 2019-09-10 05:30:29
''just like writers and other artists, they are prophets and the the tools they have are mightier than sword in bringing changes in human heart. So please do not underestimate their power.''- 
 ഒരു പേപ്പര്‍ ദിവിയന്റെ  പുതിയ കണ്ടുപിടുത്തം ആണ് മുകളില്‍ കോട്ട് ചെയിതിരിക്കുന്നത് . ദിലീപിനെ ആയിരിക്കും അങ്ങേര്‍ ഉദേസിക്കുന്നത്-
സരസമ്മ  
നുകത്തിന്‍ കീഴിലെ കാളകള്‍! 2019-09-10 05:43:24
Yes! the EGO in you, the Ego you acquired from childhood, injected into you by Parents, Religion, Teachers.......
They train the Wolf in you to catch & eat even the Moon.
But you will never achieve the dream. The frustration you face become Wolfs and start eating you.
On the Paths of Life; you need to separate yourself from that Hollow Ego
Unwind, Un-learn all the trash they dumped on you.
Throw away all your luggage & go Forward to the vastness of Freedom & Joy.

  Hero worship is escapism for your inferiority.  The wounded inferiority subdues the you in you.
 You pretend you are free, but you are like an Oxen under Yoke.
 you will never wake up to realize your slavery.
you perish as someone's fan- Film actors to man-created gods.
Nature wonders why you were here? Why you were born? You wasted your precious life.
-andrew

സ്കിസോഫ്രീനിയകൾ 2019-09-10 12:40:33
ഒരു ദിവ്യനല്ല . ഒരു പുരുഷായുസ്സു മുഴുവൻ അടിമ ചങ്ങലയിൽ കിടന്നു തലച്ചോറ് ചീഞ്ഞുപ്പോയ അടിമയാണ് .  മോസ്സസ് എഴുതിയ  കഥയിലെ നായകനാണ് ദൈവം .  ആ ദൈവമാണ് ഇവന്റെ മാസ്റ്റർ . അദ്ദേഹം പറയുന്നത് പോലെയെ ഇയാൾ കേൾക്കു - ഇത്തരം സ്കിസോഫ്രീനിയകൾ സമൂഹത്തിൽ ഉള്ളടത്തോളം  മനുഷ്യർ ദൈവപുത്രരാകും , സിനിമ നടന്മാർ -നടികൾ താരങ്ങൾ ആകും അങ്ങനെ നമ്മുടെ നല്ല ഒരു ശതമാനം മലയാളികൾ മോചനം ഇല്ലാതെ ട്രംപിനെപ്പോലുള്ളവരെ പ്രവാചകനായും പുണ്യളനായും ഒക്കെ പൂജിച്ചും ഭജിച്ചും നടക്കും . വേണ്ടി വന്നാൽ റോഡിന്റെ നടുവിൽ ഒരു അമ്പലവും പണിയും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക