Image

ജനാധിപത്യ വ്യവസ്ഥിതിതിയില്‍ പ്രശ്‌നങ്ങള്‍ മൂടി വെക്കുകയല്ല; പരിഹരിക്കുവാന്‍ തുറന്ന ചര്‍ച്ച വേണം (വെള്ളാശേരി ജോസഫ്)

Published on 06 September, 2019
ജനാധിപത്യ വ്യവസ്ഥിതിതിയില്‍ പ്രശ്‌നങ്ങള്‍ മൂടി വെക്കുകയല്ല;  പരിഹരിക്കുവാന്‍ തുറന്ന ചര്‍ച്ച വേണം (വെള്ളാശേരി ജോസഫ്)
ഹിറ്റ്‌ലര്‍ക്കെതിരേ പണ്ട് നാസി ജര്‍മനിയില്‍ വലിയ പടപ്പുറപ്പാട് ഉണ്ടായത് സ്വന്തം സൈന്യത്തില്‍ നിന്ന് തന്നെയായിരുന്നു. ആഭ്യന്തര സംഘര്‍ഷങ്ങളെ ഒതുക്കാന്‍ 'വാല്‍ക്കിരി' എന്ന് ഹിറ്റ്‌ലര്‍ തന്നെ പേരിട്ടിരുന്ന സൈനിക മുറയെ ജര്‍മന്‍ സൈനിക ഓഫീസര്‍മാര്‍ ഹിറ്റ്‌ലറെ തന്നെ അട്ടിമറിക്കാന്‍ വേണ്ടി ഉപയോഗിച്ചു. നാസികള്‍ക്ക് അത് ചെറുക്കാനായെങ്കിലും 'വാല്‍ക്കിരി' ഉണ്ടാക്കിയ ആഖാതം വളരെ വലുതായിരുന്നു. ഹിറ്റ്‌ലറുമൊത്തുള്ള മീറ്റിങ്ങിനിടയില്‍ മുതിര്‍ന്ന സൈനിക ഓഫീസര്‍മാര്‍ തന്നെ ബോംബ് പൊട്ടിക്കുക എന്നത് നാസി പാളയത്തില്‍ വല്ലാത്ത അസ്ഥിരതയ്ക്കാണ് പിന്നീട് വഴിയൊരുക്കിയത്. ബോംബ് പൊട്ടിക്കുകയും, സൈനിക അട്ടിമറിക്ക് നേത്ര്വത്ത്വം കൊടുക്കുകയും ചെയ്ത പട്ടാള ഓഫീസര്‍മാര്‍ക്കും അന്ന് അവരുടെ ന്യായങ്ങള്‍ ഉണ്ടായിരുന്നു. ഹിറ്റ്‌ലര്‍ ജര്‍മനിയെ സമ്പൂര്‍ണ നാശത്തിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നതെന്ന് പൂര്‍ണബോധ്യം വന്നപ്പോള്‍ മാത്രമാണ് അവര്‍ സൈനിക അട്ടിമറിക്ക് മുതിര്‍ന്നത്. 

ഹിറ്റ്‌ലറുടെ ജര്‍മനിയില്‍ സംഭവിച്ചത് പോലെ തന്നെ ഇന്ത്യയിലെ ബി.ജെ.പി.  യിലും മിക്കവാറും പൊട്ടിത്തെറിയുണ്ടാകാന്‍ പോകുന്നത് സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെയായിരിക്കും. അതിനു കാരണം ജര്‍മനിയില്‍ സംഭവിച്ചത് പോലെ തന്നെ നേത്ര്വത്ത്വം രാജ്യത്തെ നാശത്തിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നതെന്നുള്ള ബോധ്യപ്പെടലിലൂടെയായിരിക്കും എന്നാണ് തോന്നുന്നത്.

രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടി കാണിക്കേണ്ട പക്വത ഇപ്പോള്‍ ഭരിക്കുന്ന ബി.ജെ.പി. നേത്ര്വത്ത്വം ഒട്ടുമേ കാണിക്കുന്നില്ല. പ്രൊഫഷണലിസത്തിന്‍റ്റെ അഭാവവും, മോശം പ്ലാനിങ്ങും ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിന്‍റ്റെ പ്രശ്‌നങ്ങളാണ്. നോട്ട് നിരോധനം പോലെയുള്ള നടപടികളില്‍ ഭരണ രംഗത്തെ ആ പ്രൊഫഷണലിസത്തിന്‍റ്റെ അഭാവം നന്നായി കാണാം. ഒരു കാരണവും കൂടാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് അന്ന് ചെയ്തത്. ഏടഠ  യിലൂടെ ഇന്‍ഫോര്‍മല്‍ സെക്റ്റര്‍ ഒന്ന് 'ഫോര്‍മലൈസ്' ചെയ്യേണ്ടത് ഒരു ആധുനിക സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാവാത്തത് ആണ്. പക്ഷെ അത് കുറച്ചു കൂടി സാവകാശത്തിലാക്കാമായിരുന്നു. ഇന്ത്യയിലെ പോലുള്ള ലോകത്തിലെ ഏറ്റവും സങ്കീര്‍ണമായ സാമൂഹ്യസാമ്പത്തിക വ്യവസ്ഥ ഉള്ള ഒരു രാജ്യത്ത് നാടകീയമായ നീക്കങ്ങള്‍ നടത്താന്‍ പാടുള്ളതല്ല. അക്കാര്യത്തില്‍ ബി.ജെ.പി.  ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചു. ബി.ജെ.പി. ഇപ്പോള്‍ ചെയ്യുന്നത് പോലെ നാടകീയമായ നീക്കങ്ങളല്ല ഒരു പ്രശ്‌നത്തിനുമുള്ള പരിഹാരം. കയ്യടി കിട്ടാന്‍ വേണ്ടി മാത്രമാണ് പല നിര്‍ണായകമായ തീരുമാനങ്ങളും എടുക്കുന്നതെന്ന് ബി.ജെ.പി. യുടെ ഇപ്പോഴത്തെ ഭരണം കാണുമ്പോള്‍ തോന്നിപ്പോകും. സമ്പദ് വ്യവസ്ഥ ഒക്കെ പ്രൊഫഷണലുകള്‍ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ്. അവിടെ സ്വീകരിക്കേണ്ട നടപടികളൊക്ക വെറുതെ വികാരാവേശത്തിന് വിധേയമായോ, മുദ്രാവാക്യം വിളിയോ പോലെ ആയിരിക്കരുത്. അത്തരം പ്രൊഫഷണല്‍ സമീപനത്തിന്‍റ്റെ കാര്യത്തില്‍ ബി.ജെ.പി.  ക്ക് വലിയ വീഴ്ച പറ്റി എന്നുള്ളത് നിസ്തര്‍ക്കമായ കാര്യമാണ്.

പക്ഷെ അത്തരം വീഴ്ചകളെ അവര്‍ മൂടി വെക്കാനാണ് ഇത്രയും നാള്‍ ശ്രമിച്ചത്. 2018  ല്‍ മാത്രം10 മില്യണ്‍ തൊഴില്‍ നഷ്ടപ്പെട്ടു എന്നാണ് സെന്‍റ്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (CMIE) യുടെ പഠനത്തില്‍ ഉള്ളത്. അത്തരം പഠനങ്ങള്‍ക്കൊന്നും സംഘ പരിവാറിന്‍റ്റെ  'ബൗദ്ധിക്ക് കാര്യവാഹ്' എന്നുള്ള വിഭാഗം വിഭാഗം വേണ്ടത്ര പരിഗണന കൊടുത്തില്ല. ഇന്ത്യയില്‍ തൊഴിലിനെ കുറിച്ചുള്ള നാഷണല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട് 2018 ഡിസംബറില്‍ പൂര്‍ത്തിയായതായിരുന്നു. പക്ഷെ 2019 ജനുവരി അവസാനിക്കാറായിട്ടും മോഡി സര്‍ക്കാര്‍ ആ റിപ്പോര്‍ട്ട് പുറത്തിറക്കിയില്ലാ. അതില്‍ പ്രതിഷേധിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ ആക്റ്റിങ് ചെയര്‍മാന്‍ രാജി വെക്കുന്നത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തി. 1972 - 73 കാലഘട്ടത്തിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കാണ് 2017- 18 കാലഘട്ടത്തില്‍ രാജ്യത്ത് ഉണ്ടായെതെന്നായിരുന്നു നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണ്ടെത്തല്‍. 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് ഉണ്ടായതെന്നായിരുന്നു രണ്ടു മാസം കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവെച്ച നാഷണല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കിയത്. നേരത്തേ സെന്‍റ്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (CMIE) തൊഴിലുണ്ടാക്കുന്നതില്‍ രാജ്യത്ത് വളരെ മോശം അവസ്ഥയാണെന്ന് ചൂണ്ടി കാണിച്ചിരുന്നു. 2018  ല്‍ ഏതാണ്ട് 11 മില്യണ്‍ അതല്ലെങ്കില്‍ 1 കോടി 10 ലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെടും എന്ന ഇങകഋ  യുടെ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ ശരി വെക്കുന്നതായിരുന്നു പിന്നീട് വന്ന നാഷണല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട്.

ചെറുകിട വ്യവസായം, കാര്‍ഷിക രംഗം, കണ്‍സ്ട്രക്ഷന്‍ മേഖല, ഐ. ടി., റെയില്‍വേ, എയര്‍ പോര്‍ട്ടുകള്‍, റോഡ് വികസനം, തുറമുഖ വികസനം  ഇവയൊക്കെയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്നത്. അസംഘടിത മേഖലയിലും, കാര്‍ഷിക മേഖലയിലും പ്രവര്‍ത്തിക്കുന്നവരില്‍ പലര്‍ക്കും ജി.എസ്.ടിയും, നോട്ടു നിരോധനവും സൃഷ്ടിച്ച ആശയ കുഴപ്പത്തില്‍ നിന്ന് ഇനിയും മുക്തരാകുവാന്‍ സാധിച്ചിട്ടില്ല. നോട്ടു നിരോധനവും, ജി.എസ്.ടിയും ഒക്കെ വന്നതില്‍ പിന്നെ നമ്മുടെ പല മേഖലകളിലും ഉളവാക്കുന്ന തൊഴിലിനെ ആണ് അവയൊക്കെ ഏറ്റവും കൂടുതല്‍ ബാധിച്ചതെന്ന വസ്തുത കാണാതെ പോകരുത്. സാധാരണ ജനത്തിനേറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന തുകല്‍, ടെക്സ്റ്റയില്‍സ്, കണ്‍സ്ട്രക്ഷന്‍ മേഖല  ഇവയൊക്കെ ഇന്ന് മൊത്തം മാന്ദ്യത്തിലാണ്. നോട്ടു നിരോധനം മൂലം ആകെ കൂടിയുള്ള നേട്ടം പുരോഗതി പ്രാപിച്ച ഡിജിറ്റല്‍ ഇക്കോണമിയാണ്. പക്ഷെ അപ്പോഴും ഓര്‍ക്കണം  നോട്ട് നിരോധനത്തിന് മുന്‍പും ഇതേ ഇന്‍റ്റെര്‍നെറ്റ് ബാങ്കിങ്ങും, ക്രെഡിറ്റ് കാര്‍ഡ് പ്രോസസിങ്ങും എല്ലാം ഇവിടെ ഉണ്ടായിരുന്നു എന്നുള്ളത്. 'പേ.ടി.എം.' പോലും നോട്ടു നിരോധനത്തിന് മുന്‍പ് ഇവിടെ ഉണ്ടായിരുന്നു. 2011 മുതല്‍ തന്നെ ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞിരുന്നു എന്നാണ് 'ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ്' ഉദ്ധരിച്ച് പലരും കൃത്യമായി പറയുന്നത്. ഇന്ത്യയില്‍ 2011- 12 ന് ശേഷം വലിയ തോതില്‍ തൊഴില്‍ സൃഷ്ടിക്കുന്ന കണ്‍സ്ട്രക്ഷന്‍ സെക്റ്റര്‍ ആകെ മൊത്തം ഡൗണ്‍ ആണ്. ടെക്സ്റ്റയില്‍സില്‍ കയറ്റുമതി കൂട്ടാന്‍ നമുക്കായില്ല. ചൈന ടെക്സ്റ്റയില്‍സില്‍ 145 ബില്യണ്‍ ഡോളര്‍ എക്‌സ്‌പോര്‍ട്ട് നടത്തുമ്പോള്‍ നാം ബംഗ്ലാദേശിനേക്കാളും വിയറ്റ്‌നാമിനെക്കാളും പിന്നിലാണ്. ലെതറില്‍ എക്‌സ്‌പോര്‍ട്ട് കൂട്ടാനുള്ള എല്ലാ സാധ്യതകളും  ബി.ജെ.പി.  യുടെ അന്ധമായ പശുസ്‌നേഹം മൂലം കൊട്ടിയടക്കപ്പെട്ടു. ഒപ്പം കര്‍ഷകര്‍ക്കും ന്യൂനപക്ഷ സമുദായങ്ങളിലെ വലിയൊരു വിഭാഗത്തിനും ഈ പശുസ്‌നേഹം വലിയ സാമ്പത്തിക തിരിച്ചടികള്‍ നല്‍കി. ചുരുക്കം പറഞ്ഞാല്‍ ബി.ജെ.പി. സര്‍ക്കാര്‍ അവരുടെ അവരുടെ തലതിരിഞ്ഞ പോളിസികളിലൂടെ സാമ്പത്തിക രംഗം വഷളാക്കുകയാണ് 2014 മുതല്‍ ചെയ്തത്.

ഇപ്പോള്‍ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചതിലൂടെ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ തന്നെ രാജ്യത്തെ മോശം സാമ്പത്തികാവസ്ഥ അംഗീകരിച്ചിരിക്കുന്നു. ഒരു ജനാധിപത്യ വ്യവസ്ഥിതിതിയില്‍ ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ അതിനെ മൂടി വെക്കുകയല്ല വേണ്ടത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനുള്ള മാര്‍ഗങ്ങളെ കുറിച്ച് തുറന്ന ചര്‍ച്ച നടത്തുകയാണ് വേണ്ടത്. "Democracy is a debate"  എന്നാണ് ജനാധിപത്യത്തെ കുറിച്ചുള്ള ഒരു നിര്‍വചനം തന്നെ. അത്തരം രീതികളൊന്നും ഇപ്പോള്‍ രാജ്യം ഭരിക്കുന്ന ബി.ജെ.പി. നേത്ര്വത്ത്വം ഒട്ടുമേ കാണിക്കുന്നില്ല.

കാശ്മീരിന്റെ കാര്യത്തില്‍ ഭരണഘടനയുടെ 370 ആം അനുച്ഛേദം റദ്ദു ചെയ്യുന്നതിനു മുന്‍പേ കാശ്മീരി ജനതക്ക് അത് ഉപയോഗപ്പെടും എന്ന് അവരെ പറഞ്ഞു മനസിലാക്കണമായിരുന്നു; കുറഞ്ഞ പക്ഷം അത്തരം വിപുലമായ പ്രചാരണങ്ങളൊക്കെ നടത്തണമായിരുന്നു. കാശ്മീരി ജനതയെ വിശ്വാസത്തിലെടുത്തു വേണമായിരുന്നു ഒരു ജനായത്ത വ്യവസ്ഥിതിയില്‍ ഇത്തരം നിയമ നിര്‍മാണം ഒക്കെ നടത്തേണ്ടിയിരുന്നത്. അത് ബി.ജെ.പി. ചെയ്തില്ലാ; അത്തരം രീതികളൊക്കെ അവര്‍ക്ക് വഴിപ്പെടുന്നതും അല്ലാ. ജമ്മു കാശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് മാത്രം ഭൂമി വാങ്ങിക്കുവാനുള്ള അവകാശവും, സ്‌കോളര്‍ഷിപ്പ് സ്കീമുകളും ഒക്കെ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ അനുച്ഛേദം ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കിയപ്പോള്‍ അതുകൊണ്ടു തന്നെ വഞ്ചിക്കപ്പെട്ട ഒരു 'ഫീലിംഗ്' ആണ് കാശ്മീരി ജനതക്കുള്ളത്. ഇത്തരം നിയമ നിര്‍മാണവും നോട്ടു നിരോധനവും, GST  യും പോലെ തന്നെ അത്യന്തം നാടകീയമായിട്ടാണ് രാജ്യം ഭരിക്കുന്ന ബി.ജെ.പി. നേത്ര്വത്ത്വം നടപ്പാക്കിയത്. ജമ്മു കാശ്മീരിലെ പുതിയ ഭരണ സമ്പ്രദായം കൊണ്ടുവന്ന് ഒരു മാസത്തോടടുക്കുമ്പോഴും കാശ്മീരില്‍ ജനജീവിതം സാധാരണ ഗതിയിലായിട്ടില്ല. ഇനി എപ്പോഴാണ് കാശ്മീരില്‍ 'നോര്‍മല്‍സി' കൈവരിക്കുന്നത് എന്ന് ചോദിച്ചാല്‍ ബി.ജെ.പി.  കാര്‍ക്ക് തന്നെ ഉത്തരമില്ലാത്ത കാഴ്ചയാണ് ഇപ്പോഴുള്ളത്.

"ഇപ്പോഴത്തെ പദ്ധതികള്‍ ഇമ്പ്‌ലിമെന്‍റ്റ് ആയി വരാന്‍ കുറെ  വര്‍ഷങ്ങള്‍ എടുക്കും"  എന്നാണിപ്പോള്‍ ബി.ജെ.പി.ക്കാര്‍ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടുമ്പോള്‍ ന്യായമായി സ്ഥിരം പറയുന്നത്. ഇന്‍ഡ്യാ മഹാരാജ്യത്തെ ഒള്ള തൊഴിലും കൂടി കളഞ്ഞത് അവര്‍ കാണുന്നില്ലാ!!! ഇനി പന്തീരാണ്ട് കാലം കഴിയുമ്പോള്‍ 'ജോബ് ക്രിയേഷന്‍' ഉണ്ടായിട്ടും, കാശ്മീരില്‍ 'നോര്‍മല്‍സി' വരുമ്പോഴും ആര്‍ക്കെന്തു പ്രയോജനം??? ഡോക്റ്റര്‍ മന്‍മോഹന്‍ സിങ് രാജ്യ സഭയില്‍ പറഞ്ഞത് പോലെ "ദീര്‍ഘ കാലത്തില്‍ നമ്മളൊന്നും ജീവിച്ചിരിക്കില്ല" എന്ന വസ്തുത കുറഞ്ഞപക്ഷം സുബോധമുള്ള ബി.ജെ.പി.ക്കാരെങ്കിലും മനസിലാക്കണം.

*****
(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കണോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്‍റ്റിലെ അസിസ്റ്റന്‍റ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക