Image

ഇന്ത്യയില്‍ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മത സൗഹാര്‍ദവും അത് ഉയര്‍ത്തിപ്പിടിച്ച മഹാത്മാ ഗാന്ധിയും (വെള്ളാശേരി ജോസഫ് )

വെള്ളാശേരി ജോസഫ് Published on 02 September, 2019
ഇന്ത്യയില്‍ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മത സൗഹാര്‍ദവും അത് ഉയര്‍ത്തിപ്പിടിച്ച മഹാത്മാ ഗാന്ധിയും    (വെള്ളാശേരി ജോസഫ് )
സംഘ പരിവാറുകാരുടെ സ്ഥിരം ഒരു രീതിയാണ് ക്ഷേത്രങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ കുറിച്ചുള്ള കൂടെ കൂടെയുള്ള ഓര്‍മപ്പെടുത്തല്‍. പക്ഷെ ഈ ഇന്ത്യ മഹാ രാജ്യത്ത് സാധാരണക്കാരായ ഹിന്ദുക്കളും, മുസ്ലീങ്ങളും തമ്മില്‍ എന്തെങ്കിലും പ്രശനമുണ്ടോ? ഇല്ലേയില്ല. ഹിന്ദുക്കളും മുസ്ലീങ്ങളും തികഞ്ഞ സൗഹാര്‍ദത്തിലാണ് വാരണാസിയില്‍ ജീവിക്കുന്നത്. വിശ്വ പ്രസിദ്ധമായ 'ബനാറസ് സില്‍ക്ക് സാരി' നെയ്യുന്നത് മുസ്ലീങ്ങളാണ്. അവര്‍ കാശി വിശ്വനാഥ ക്ഷേത്രത്തിന് ചുറ്റുമാണ് താമസിക്കുന്നതും.ഞാന്‍ പണ്ട് കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പോയപ്പോള്‍ അവിടെയുള്ളൊരു പണ്ഡിറ്റ് എന്റ്റെ കൂടെ വന്ന് ക്ഷേത്രത്തിന്റ്റെ ചരിത്രം മുഴുവന്‍ പറഞ്ഞു തന്നു. ഓരോ വിഗ്രഹവും ഏതു രാജാക്കന്മാര്‍ ആണ് സ്ഥാപിച്ചതെന്നും വിശദമായി പറഞ്ഞു തന്നു. കാശി വിശ്വനാഥ ക്ഷേത്രത്തിലുള്ള 'അന്നപൂര്‍ണേശ്വരി' വിഗ്രഹത്തെ കുറിച്ചൊക്കെ ദീര്‍ഘമായി പറഞ്ഞു തന്നു. ഇപ്പോള്‍ അതൊക്കെ മറന്നു പോയി. അതല്ലെങ്കില്‍ വിശദമായി എഴുതാമായിരുന്നു. ആ പണ്ഡിറ്റ് ഒരു ആക്രമണത്തെ കുറിച്ചും എന്നോട് പറഞ്ഞില്ല. ഒരു യോഗിനി ഇതെഴുതുന്ന ആളോട് പറഞ്ഞത് കാശി വിശ്വനാഥ ക്ഷേത്രം പോലുള്ള ശിവചൈതന്യം കുടികൊള്ളുന്ന ക്ഷേത്രങ്ങള്‍ക്ക് ഏതാക്രമണത്തേയും പ്രതിരോധിക്കാനുള്ള ഒരു സ്വയം ശക്തി ഉണ്ടെന്നാണ്. കാശിയില്‍ മുഗള്‍ ആക്രമണകാരികളെ പേടിച്ചു മണ്ണില്‍ ശിവലിംഗം കുഴിച്ചിട്ടു എന്നാണ് കഥ. ഇപ്പോഴും കാശി വിശ്വനാഥ ക്ഷേത്രത്തിലെ ശിവലിംഗം താഴ്ന്നാണ് സ്ഥിതി ചെയ്യുന്നത്. ശിവ ക്ഷേത്രത്തിന് ആക്രമണം മൂലം എന്തെങ്കിലും കേടുപാട് സംഭവിച്ചതായി അറിവില്ല. കാശി വിശ്വനാഥ ക്ഷേത്രത്തിലെ ശിവലിംഗത്തിന് യാതൊരു കേടുപാടും ഇല്ലാ. ഞാന്‍ വളരെ അടുത്തു നിന്ന് ആ ശിവലിംഗം കണ്ടതാണ്. കാശി വിശ്വനാഥ ക്ഷേത്രം വളരെ ചെറിയൊരു ക്ഷേത്രമാണ്; പ്രസിദ്ധി ഉണ്ടന്നേയുള്ളൂ. ആര്‍ക്കും കാശിയില്‍ പോയി കണ്ട് ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഉത്തരേന്ത്യന്‍ ക്ഷേത്രങ്ങളൊക്ക അല്ലെങ്കിലും ചെറുതാണ്. ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളുമായി വലിപ്പത്തില്‍ ഒരു താരതമ്യം പോലും സാധ്യമല്ല.

കാശി വിശ്വനാഥ ക്ഷേത്രവും, അവിടുത്തെ തെരുവുകളും വളരെ പുരാതനമാണ്. ആര്‍ക്കും ഒറ്റ നോട്ടത്തില്‍ തന്നെ അത് മനസിലാകും. കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്തുള്ള വാരണാസിയില്‍ തന്നെയുള്ള ആനന്ദമയി മായുടെ ആശ്രമവും, യോഗിയായ ലഹരി മഹാശയയുടെ വീടും ഞാന്‍ സന്ദര്‍ശിച്ചതാണ്. അവിടെ ഹിന്ദുക്കളും മുസ്ലീങ്ങളും തികഞ്ഞ സൗഹാര്‍ദത്തിലാണ് ജീവിക്കുന്നത്. 'ബനാറസ് സില്‍ക്ക് സാരി' വാങ്ങിക്കാന്‍ എന്നെ ഒരു മുസ്ലിം നെയ്ത്തുകാരന്റ്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത് തന്നെ യോഗിയായ ലഹരി മഹാശയയുടെ വീടിന് അടുത്തുള്ള ഒരു കച്ചവടക്കാരനാണ്. ഇന്ത്യയുടെ ക്ഷേത്ര നഗരികളിലെല്ലാം ഇതുപോലെ ഹിന്ദുക്കളും മുസ്ലീങ്ങളും തികഞ്ഞ സൗഹാര്‍ദത്തിലാണ് ജീവിക്കുന്നത്. 

രാമേശ്വരം ക്ഷേത്രത്തിനടുത്താണ് നമ്മുടെ മുന്‍ പ്രസിഡന്റ്റ് ഡോക്ടര്‍ അബ്ദുല്‍ കലാം ജനിച്ചു വളര്‍ന്ന വീട്. രാമേശ്വരത്തും ഹിന്ദുക്കളും മുസ്ലീങ്ങളും തികഞ്ഞ സൗഹാര്‍ദത്തിലാണ് ജീവിക്കുന്നത്. അതുപോലെ തന്നെ വേളാങ്കണ്ണിയിലും, മുംബയിലെ മാഹി പള്ളിയിലും, ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കെറ്റില്‍ ഉള്ള മാതാവിന്റ്റെ പള്ളിയിലും ദിവസേന ഒഴുകിയെത്തുന്ന അന്യമതക്കാര്‍ ആയിരങ്ങളാണ്. ഇതൊക്കെ കാണിക്കുന്ന മറ്റൊരു കാര്യവുമുണ്ട്. ഇന്ത്യയുടെ കാര്യത്തില്‍ ഇടതു പക്ഷവും, യുക്തി വാദികളും, നമ്മുടെ അക്കാഡമിക് പണ്ഡിതരും മനസിലാക്കേണ്ട ഒന്നാണ് ഇവിടെ എക്കാലവും നിലനിന്നിരുന്ന ഭക്തിയും, ആത്മീയതയും. ഇടതു പക്ഷം പലപ്പോഴും ഈ ഭക്തിയേയും, ആത്മീയതയേയും ഹൈന്ദവം ആയി മാത്രം കാണുന്നു. 

ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഭക്തിയും, ആത്മീയതയും കേവലം ഹൈന്ദവം മാത്രമല്ലാ. ഫക്കീറായിരുന്ന ഷിര്‍ദി സായി ബാബയേയും, ക്വാജ മൊയ്‌നുദ്ദീന്‍ ചിഷ്ടിയേയും, ആരാധിക്കുന്ന അന്യ മതക്കാര്‍ ആയിട്ടുള്ളവര്‍ ആയിരങ്ങളാണ്. പുനെയ്ക്കടുത്തുള്ള ഷിര്‍ദ്ദി സായി ബാബയുടെ ഖബറില്‍ പോകുന്നവരില്‍ മിക്കവാറും എല്ലാവരും ഹിന്ദുക്കളാണ്. 'അള്ളാ മാലിക്ക്' (ദൈവമാണ് എല്ലാവരുടേയും ഉടമസ്ഥന്‍), 'സബ് കാ മാലിക്ക് ഏക്ക്' (എല്ലാവരുടേയും ഉടമസ്ഥന്‍ ഒരാള്‍ തന്നെ) എന്നു പറഞ്ഞ ഒരു മുസ്ലീമിന്റ്റെ ഖബറിന് ചുറ്റുമാണ് അവിടെ ഒരു അമ്പലമുള്ളത്. പച്ചത്തുണി വിരിച്ച ഖബറില്‍ താടി വളര്‍ത്തിയ മുസല്‍മാന്മാര്‍ വിശറി വീശുന്നത് അവിടെ ആര്‍ക്കും കാണാം. ആയിരക്കണക്കിന് വരുന്ന ഭക്ത ജനങ്ങളില്‍ ഒരു മുസ്ലീമിനേയും അവിടെ കാണാറില്ല. ഹിന്ദുക്കളാണ് സായി ബാബയെ കൂടുതലും ദൈവമായി കണ്ട് ആരാധിക്കുന്നത്. ഇതൊക്കെ കാണിക്കുന്നത് ഭക്തിയുടേയും, ആത്മീയതയുടേയും കാര്യത്തില്‍ ഇന്ത്യയിലെ വലിയൊരു വിഭാഗം സാധാരണ ജനങ്ങള്‍ മത വ്യത്യാസങ്ങള്‍ നോക്കാറില്ല എന്നാണ്. ഇങ്ങനെ തികഞ്ഞ മത സൗഹാര്‍ദത്തോടെ ജീവിക്കുന്ന ഇന്‍ഡ്യാക്കാരില്‍ രാഷ്ട്രീയ താല്‍പര്യം മാത്രം ലക്ഷ്യം വെച്ച് ഭിന്നിപ്പുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. അപ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. അത് അയോധ്യയുടെ കാര്യത്തിലാണെങ്കിലും, കാശിയുടെ കാര്യത്തിലാണെങ്കിലും. പുറത്തുനിന്നുള്ളവരാണ് പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കുന്നതും. നൂറ്റാണ്ടുകളായി അവിടെ ഒരുമിച്ചു ജീവിക്കുന്ന ഹിന്ദുവിന്റ്റേയും മുസ്ലീമിന്റ്റേയും ഇടയില്‍ പ്രശ്‌നങ്ങളൊന്നുമില്ല.

ഇന്ത്യയില്‍ നിലവിലുള്ള അനവധി മതങ്ങളേയും, എല്ലാ മതങ്ങളിലുമുള്ള ഭക്തിയേയും, ആത്മീയതയേയും ശരിയായി മനസ്സിലാക്കാതെ, കമ്യൂണിസ്റ്റുകാര്‍ക്കും, ലിബറലുകള്‍ക്കും ഇന്ത്യയെ കണ്ടെത്താനാവുകയില്ല. ഇന്ത്യയുടെ ദേശീയ ബോധത്തില്‍ ഉള്ള ഈ ഭക്തിയെയും ആത്മീയതയേയും സൂക്ഷ്മമായി കണ്ടെത്തിയതും രാഷ്ട്ര നിര്‍മാണ പ്രക്രിയക്ക് വേണ്ടി ഉപയോഗപ്പെടുത്തിയതും ഗാന്ധി ആയിരുന്നു. കമ്യൂണിസ്റ്റുകള്‍ രാഷ്ട്രീയ വിശദീകരണ യോഗം സന്ഖടിപ്പിച്ചപ്പോള്‍ ഗാന്ധിജി പ്രാര്‍ഥനാ സമ്മേളനങ്ങളാണ് സന്ഖടിപ്പിച്ചത്. കാരണം ആധ്യാത്മികതക്ക് വളരെയേറെ പ്രാധാന്യം ഉള്ള രാജ്യമാണ് ഇന്ത്യ. പാശ്ചാത്യ രാജ്യങ്ങളിലെ മത നിരപേക്ഷത അല്ല ഇന്ത്യയുടെ മത നിരപേക്ഷത. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതാണ് ഇന്ത്യയുടെ മത നിരപേക്ഷത. മഹാത്മാ ഗാന്ധി എല്ലാ വൈകുനേരവും പ്രാര്‍ഥനാ സമ്മേളനം വിളിക്കുമായിരുന്നു. ബൈബിളും, ഗീതയും, ഖുറാനും ഒക്കെ അവിടെ വായിക്കുമായിരുന്നു. 

നമ്മുടെ രാഷ്ട്ര പിതാവായിരുന്ന ഗാന്ധിജി 'ണവലി ക ൗെൃ്‌ല്യ വേല ംീിറൃീൗ െഇൃീ'ൈ എന്ന ഗാനം അവസാന നിരാഹാര സത്യാഗ്രഹത്തിന് മുന്‍പ് സുശീല നയ്യരെ കൊണ്ട് പാടിപ്പിച്ചു. അതു പോലെ തന്നെ വര്‍ഗീയ കലാപം ഉണ്ടായപ്പോഴൊക്കെ നിരാഹാര സത്യാഗ്രഹം പോലുള്ള സഹന സമരത്തിലൂടെയാണ് അദ്ദേഹം ജനങ്ങള്‍ക്കിടയിലുള്ള സമാധാനം പുനഃ സ്ഥാപിച്ചത്. ജനങ്ങളുടെ ഹൃദയത്തോട് ചേര്‍ന്ന് നിന്ന് കൊണ്ട് ജനങ്ങളോട് സംസാരിച്ചു. അതാണ് മത സൗഹാര്‍ദത്തിന് ഏറ്റവും നല്ലത്. ഇവിടെ ആത്മാര്‍ധതയും, സത്യ സന്ധതയും ആണ് വേണ്ടത്. 

ഗാന്ധിയുടെ മതം എന്നും ആത്മീയതയിലും, ധാര്‍മികതയിലും അതിഷ്ടിതമായിരുന്നു. അത് ഒരിക്കലും ബി.ജെ.പിയുടേത് പോലെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ വേണ്ടിയുള്ള ഒന്നല്ലായിരുന്നു. ഈ ധര്‍മം അല്ലെങ്കില്‍ 'ഞശഴവലേീൗിെല'ൈ ആണ് എക്കാലത്തും ഇന്ത്യയുടെ ആത്മീയ ബോധത്തെ മുന്നോട്ടു നയിച്ച ചാലക ശക്തി. ഇത് നഷ്ടപ്പെടുമ്പോഴാണ് രാഷ്ട്രം എന്ന നിലയില്‍ നാം പ്രതിസന്ധി നേരിടുന്നത്. ഗാന്ധി അത് ഉള്‍ക്കൊണ്ടിരുന്നതുകൊണ്ടാണ് ക്രിസ്തുവിന്റ്റെയും, ബുദ്ധന്റ്റെയും കൂടെ ചരിത്രത്തില്‍ ഗാന്ധി ഇടം പിടിക്കുമെന്ന് മൗണ്ട് ബാറ്റന്‍ പ്രഭു പറഞ്ഞത്. മഹാത്മാ ഗാന്ധി ഇവിടെ ജീവിച്ചിരുന്നത് കൊണ്ടാണ് ഇന്ത്യ ഒരു മഹത്തായ രാഷ്ട്രം ആയി തീരാന്‍ കാരണം. വിഭജനത്തിന്റ്റെ സമയത്ത് പാക്കിസ്ഥാനില്‍ എന്ത് സംഭവിച്ചാലും ഇന്ത്യ മത സൌഹാര്‍ദം പുലര്‍തണമെന്നും, ഇന്ത്യയില്‍ മുസ്ലീങ്ങള്‍ കൊല്ലപ്പെടരുതെന്നും നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി ശക്തമായ നിലപാടെടുത്തു. ഗാന്ധി അവസാനം ഹിന്ദു  മുസ്ലിം മത സൗഹാര്‍ദ്ദത്തിന് വേണ്ടി നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചപ്പോള്‍ അദ്ദേഹത്തിന്റ്റെ ജീവന് വേണ്ടി മോസ്‌ക്കുകളില്‍ പോലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. പാക്കിസ്ഥാനില്‍ ഗാന്ധിജി കൊല്ലപ്പെട്ടതിന് ശേഷം ദുഃഖ സൂചകമായി സ്ത്രീകള്‍ വളകള്‍ പൊട്ടിച്ചു. ഇങ്ങനെ മത ന്യൂന പക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കലാണ് ഇന്നും നമുക്ക് ആവശ്യം. മുസ്ലീമുകള്‍ക്ക് ഹിന്ദു ഭൂരിപക്ഷ രാജ്യത്തു സുഖമായി ഉണ്ണാനും ഉറങ്ങാനും പറ്റും എന്ന് തെളിയിച്ചു കൊടുക്കേണ്ടത് ഹിന്ദുക്കളുടെ കൂടെ ചുമതലയാണ്. ഭൂരിപക്ഷം ന്യൂന പക്ഷത്തിന്റ്റെ വിശ്വാസം ആര്‍ജ്ജിച്ചു വേണം അവരോട് മത സൗഹാര്‍ദ്ദത്തിനും, സമാധാനത്തിനും വേണ്ടി സംസാരിക്കാന്‍ എന്നതായിരുന്നു ഗാന്ധിയന്‍ നിലപാട്. ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റ്റെ വിശ്വാസം ആര്‍ജിക്കണം എന്ന രാഷ്ട്ര പിതാവിന്റ്റെ തത്ത്വ സംഹിത എപ്പോഴും ഓര്‍മിക്കപ്പെടേണ്ടതുണ്ട്. അല്ലാതെ ഒരു തീവ്രവാദത്തിനു പരിഹാരമായി മറ്റൊരു തീവ്രവാദം വന്നാല്‍ അത് എല്ലാ മനുഷ്യരെയും മതാന്ധരാക്കി മാറ്റും. മഹാത്മാ ഗാന്ധി കാണിച്ചു തന്ന ആ മത സൗഹാര്‍ദത്തിന്റ്റെ പാതയാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമുക്ക് ആവശ്യം. ഇന്ത്യയുടെ രാഷ്ട്ര നിര്‍മാണ പ്രക്രിയ മനസ്സിലാക്കണമെങ്കില്‍ ഗാന്ധിയെ കൂടുതല്‍ ആഴത്തില്‍ പഠിക്കേണ്ടതുണ്ട്. മത സൗഹാര്‍ദം ആഗ്രഹിക്കുന്ന എല്ലാവരും ഗാന്ധിയെ മനസിലാക്കേണ്ടതും ഈ സമയത്തിന്റ്റെ ആവശ്യകതയാണ്.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലെ അസിസ്റ്റന്റ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

ഇന്ത്യയില്‍ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മത സൗഹാര്‍ദവും അത് ഉയര്‍ത്തിപ്പിടിച്ച മഹാത്മാ ഗാന്ധിയും    (വെള്ളാശേരി ജോസഫ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക