Image

കേരളത്തിലെ ഏറ്റം നീളം കൂടിയ തൂക്കുപാലം പെരിയാറിനു കുറുകെ ഇളകിയാടുന്നു (കുര്യന്‍ പാമ്പാടി)

Published on 24 August, 2019
കേരളത്തിലെ ഏറ്റം നീളം കൂടിയ തൂക്കുപാലം പെരിയാറിനു കുറുകെ ഇളകിയാടുന്നു (കുര്യന്‍ പാമ്പാടി)
ലോകത്തിലെ കാല്‍നടക്കാര്‍ക്കുള്ള ഏറ്റം നീളം കൂടിയ തൂക്കുപാലങ്ങളില്‍ ഒന്ന് എന്ന ബഹുമതി കാസര്‍ഗോട്ടെ കവ്വായി പാലത്തിനു നഷ്ടമായി. കാസര്‍ഗോടിന്റെ നഷ്ടം എറണാകുളത്തിന് നേട്ടം. കാസര്‍ഗോഡ്കണ്ണൂര്‍ അതിര്‍ത്തിയിലെ കവ്വായിക്കായലിനു കുറുകെ ഉയര്‍ത്തിയിരുന്ന ഹാങ്ങിങ് ബ്രിഡ്ജ് ഉദ്ഘാടനം നടന്നു രണ്ടുമാസത്തിനകം തകര്‍ന്നു വീണതോടെയാണ് എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്ത് പെരിയാറിനു തോരണം കെട്ടിയ ഇഞ്ചത്തൊട്ടി പാലത്തിനു കേരളത്തിലെ ഏറ്റം നീളം കൂടിയ തൂക്കുപാലമെന്ന ബഹുമതി ലഭിച്ചത്.

എന്നാല്‍ ഈ അഭിമാനം അധിക നാള്‍ നീണ്ടുനിന്നില്ല. മൂന്നുവര്‍ഷം കഴിഞ്ഞു ഇടുക്കിയില്‍ പെരിയാറിനു മുകളില്‍ തന്നെ ഉയര്‍ന്ന അയ്യപ്പന്‍ കോവില്‍ പാലത്തിനു അമ്പത്താറടി നീളക്കൂടുതല്‍. പക്ഷെ ഇന്റര്‍നെറ്റില്‍ നിന്ന് ഇഞ്ചത്തൊട്ടിയെ കുടിയിറക്കി പകരം അയ്യപ്പന്‍ കോവിലിനെ പ്രതിഷ്ഠിക്കാന്‍ ആ പാലം കൊണ്ടു  ഗുണമുള്ള അയ്യപ്പന്‍ കോവില്‍ പഞ്ചായത്തോ കാഞ്ചിയാര്‍ പഞ്ചായത്തോ ശ്രമിച്ചതായി കാണുന്നില്ല. കാഞ്ചിയാര്‍ ആകട്ടെ തങ്ങളുടെ അഞ്ചുരുളി വെള്ളച്ചാട്ടത്തെ കൊട്ടിഘോഷിക്കാത്ത നേരമില്ല.     

നാലുകോടി രൂപമുടക്കി കാസര്‍ഗോഡ് മാടക്കാല്‍ ദ്വീപിനെയും തൃക്കരിപ്പൂരിനെയും കൂട്ടിയിണക്കാന്‍ കവ്വായി കായലിനു കുറുകെ പണിത പാലത്തിനു 320 മീറ്റര്‍ (1050 അടി) നീളവും നാലടി വീതിയുമാണ് ഉണ്ടായിരുന്നത്. ഒരുനൂറ്റാണ്ടെങ്കിലും നിലനില്‍ക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നതെങ്കിലും അറുപതു ദിവസം പോലും ആയുസുണ്ടായില്ല. നട്ടുച്ചക്ക് ഒരലര്‍ച്ചയോടെ 100 ടണ്ണിന്റെ ആ ഉരുക്കു ഭീമന്‍ വെള്ളത്തിലേക്ക് ഒടിഞ്ഞുമടങ്ങി വീഴുകയായിരുന്നു. ഭാഗ്യത്തിന് ഒരാള്‍ക്കേ പരിക്ക് പറ്റിയുള്ളൂ.

കവ്വായി പാലം എന്ന സ്വപ്ന പദ്ധതി നിലനിന്നിരുന്നെകില്‍ കാല്‍നടക്കാര്‍ക്കുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലങ്ങളില്‍ ഒന്നാം പന്തിയില്‍ എത്തുമായിരുന്നു. ഏറ്റവും നീളം കൂടിയ തൂക്കുപാലം സ്വിറ്റ്‌സര്‍ലണ്ടില്‍ ആല്‍പ്‌സ് മലമേടുകളെ കൂട്ടിയിണക്കുന്ന റാന്‍ഡാ പാലമാണ്494 മീ(1621 അടി). ടെന്നസിയിലെ ഗാറ്റ്‌ലിന്‍ബര്‍ഗ് സ്‌കൈബ്രിഡ്ജ് ആണ് വടക്കേ അമേരിക്കയിലെ നീളം കൂടിയത്680 അടി. ഇക്കഴിഞ്ഞ മെയ് മാസം തുറന്നതേയുള്ളു. തൊട്ടടുത്ത് നില്‍ക്കുന്നു 656 അടിനീളമുള്ള അയ്യപ്പന്‍കോവില്‍ പാലം.

കണ്ണൂര്‍കാസര്‍ഗോട്ട് ജില്ലകളുടെ അതിര്‍ത്തിയിലെ ഏഴിമല നാവിക അക്കാദമി കവ്വായി കായലില്‍ നിഴല്‍വീഴ്ത്തിയാണ് നില്‍ക്കുന്നത്ത്. ടൂറിസ്റ്റുകളുടെ പറുദീസ. തൂക്കുപാലം വന്നതോടെ സന്ദര്‍ശകരുടെ എണ്ണം നാലിരട്ടിയായി. പാലത്തില്‍ ഒരേസമയം നൂറാളില്‍  കൂടുതല്‍ കയറരുത്ത് എന്ന് എഴുതിവച്ചിരുന്നുവെങ്കിലും പലമടങ്ങു ആണും പെണ്ണും കുട്ടികളും ഒന്നിച്ചുകയറി ഊഞ്ഞാലാടാറുണ്ടായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. അങ്ങിനെ പുതിയ പാലത്തിന്റെ നട്ടും ബോള്‍ട്ടും ഇളകിയിട്ടുണ്ടാവാം.

മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത് മൂര്‍ക്കനാട്ടു 2009 നവംബറില്‍ ചാലിയാര്‍പുഴയില്‍ കടത്തുതോണി മറിഞ്ഞു എട്ടു വിദ്യാര്തഥികള്‍ മരണമടഞ്ഞതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ  കടത്തുതോണിയുള്ള കേന്ദ്രങ്ങളില്‍ തൂക്കുപാലങ്ങള്‍ നിര്‍മ്മിക്കാന്‍ ഗവര്‍മെന്റ് തീരുമാനിച്ചത്.. . അതിലൊന്നാണ് ഇങ്ങിനെ തുടക്കത്തിലെ കടപുഴകിവീണത്. 

ഇതിനകം സംസ്ഥാനത്തുടനീളം നാല്‍പതു തൂക്കു പാലങ്ങള്‍ ആയിട്ടുണ്ടെന്നു പ്രധാന നിര്‍മ്മാതാക്കള്‍  ആയ കൊച്ചിയിലെ കെല്‍ (കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി) എന്ന സര്‍ക്കാര്‍ സ്ഥാപനം പറയുന്നു. രാണ്ടെണ്ണം നിര്‍മ്മാണത്തിലിരിക്കുന്നു സംസ്ഥാനത്ത് ഉടനീളം ചെറുതും വലുതുമായ നൂറു തൂക്കുപാലങ്ങള്‍ എങ്കിലും ഉണ്ടെന്നുറപ്പ്.

കെല്‍ ആണ് ഇഞ്ചത്തൊട്ടിയിലെയും അയ്യപ്പന്‍ കോവിലിലെയും പാലങ്ങള്‍ പണിതത്. എറണാകളം ജില്ലയുടെ കിഴക്കേ അറ്റത്ത് ഇടുക്കിജില്ലക്കു അതിരിടുന്ന നേര്യമംഗലം പാലത്തില്‍ നിന്ന് രണ്ടര കി.മീ. അകലെയാണ്ഇഞ്ചത്തൊട്ടി. ഏഴു കി.മീ. അടുത്ത് തട്ടേക്കാട് സലിം അലി പക്ഷി സങ്കേതം. 12 കി.മീ. അടുത്ത് ഭൂതത്താന്‍കെട്ടു ഡാമും. അയ്യപ്പന്‍ കോവില്‍ ആകട്ടെ  ഇടുക്കിജില്ലയില്‍ കട്ടപ്പന നിന്ന് 14 കി.മീറ്ററും ഏലപ്പാറ നിന്നു 20 കി.മീറ്ററും അകലെ. ഇടുക്കി ജലസംഭരണി 50 കി.മീ. അകലെ.

പക്ഷിനിരീക്ഷണത്തിനു പോകുന്നവരും ഇടുക്കി ഡാമുകള്‍ കാണാന്‍ പോകുന്നവരും രണ്ടു തൂക്കുപാലങ്ങളും കയറിയിറങ്ങിയെ പോകാറുള്ളൂ. ശാസ്താ ക്ഷേത്രം മറ്റൊരു ആകര്‍ഷണമാണ്.  ഇഞ്ചത്തൊട്ടിപ്പാലം ഒരുവിധം ഭംഗിയായി നിലകൊള്ളുന്നുണ്ടെങ്കിലും അയ്യപ്പന്‍ കോവില്‍ പാലത്തിന്റെ സ്ഥിതി ദയനീയമാണ്ഇരുമ്പു  ഗാര്‍ഡറുകള്‍ തുരുമ്പിച്ചു നട്ടും ബോള്‍ട്ടും ഇളകി, കൈവരികള്‍ ദ്രവിച്ച് തൂങ്ങി, പ്ലാറ്റുഫോമുകള്‍ അകന്നു നില്‍ക്കുന്നു.

വെള്ളപ്പൊക്കകാലത്ത് രണ്ടും നാട്ടുകാരുടെ ജീവനാഡിയാണ്. ഇടുക്കി പദ്ധതിയുടെ മഴനിഴല്‍ പ്രദേശ ദേശമാണ് അയ്യപ്പന്‍ കോവില്‍. മഴക്കാലത്ത് പാലത്തിനു അമ്പതടി താഴെവരെ വെള്ളം പൊങ്ങും. മഴയില്ലാത്ത നാളുകളില്‍ പാലത്തിനു കീഴിലെ ചെമ്മണ്‍ നടപ്പാതകളിലൂടെ ജനസഞ്ചാരമുണ്ട്. ഒട്ടോറിക്ഷയും ജീപ്പുകളും ഓടുന്നു. രണ്ടിടത്തും പാലം ഇല്ലാതായാല്‍ ജനം നിരവധി കി.മീ. താണ്ടിവേണം പഞ്ചായത്തു ആസ്ഥാനത്തു പോലും എത്താന്‍.

ഇടുക്കി ജലവൈദ്യുതി പദ്ധതി നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ അയ്യപ്പന്‍കോവില്‍ ആളുകള്‍  തിങ്ങിപ്പാര്‍ത്തിരുന്ന പ്രദേശം ആയിരുന്നു. എന്നാല്‍ പദ്ധതി തീരുമ്പോള്‍ അവിടം വെള്ളം കയറി മൂടുമെന്നതിനാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പരശുരാമ മഹര്‍ഷി നിര്‍മ്മിച്ചതെന്നു വിശ്വസിക്കപ്പെടുന്ന അയ്യപ്പന്‍കോവില്‍ ക്ഷേത്രത്തിനു പകരം ഒന്ന്  തൊപ്പിപ്പാളയില്‍ സ്‌റ്റേറ്റ് ഹൈവേയില്‍ കെഎസ്ഇബിനിര്‍മ്മിച്ചു കൊടുത്തു. പക്ഷെ പഴയക്ഷേത്രത്തിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് നിലച്ചില്ല.  വെള്ളം എത്ര പൊങ്ങിയാലും ശ്രീകോവില്‍ ഉയര്‍ന്നു നില്‍ക്കും.

അയ്യപ്പന്‍കോവില്‍കാഞ്ചിയാര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 200 മീ (656 അടി) നീളമുള്ള   പാലം 2016ല്‍  റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് 2.05 കോടി മുടക്കി പണിതതാണ്.  പക്ഷെ അത് ഒരു പഞ്ചായത്തിനും അവകാശമില്ലാതെ അനാഥമായി നിലകൊള്ളുന്നതായി അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ പാലം നില്‍ക്കുന്ന ആനക്കുഴി വാര്‍ഡിലെ അംഗം കൂടിയായ പ്രസിഡണ്ട് എ.എല്‍ ബാബു പറയുന്നു. പാലം അപകടത്തിലാണെന്ന് പലവുരു നിവേദനം കൊടുത്തിട്ടുണ്ട്. റിപ്പയര്‍ ചെയ്യാന്‍ പോകുന്നതായി കേ ട്ടു.

വലിയ മഴയ്ക്ക് മുമ്പ് പാലം റിപ്പയര്‍ ചെയ്തു തുറന്നു കൊടുത്തില്ലെങ്കില്‍ വലിയ ദുരന്തമാണ്  നാട്ടുകാരെ കാത്തിരിക്കുന്നതെന്ന് കാഞ്ചിയാര്‍ പഞ്ചായത്തില്‍ പാലം ചെന്നു ചേരുന്ന കോവില്‍മല വാര്‍ഡിലെ അംഗം ഇന്ദു സാബു മുന്നറിയിപ്പ് നല്‍കുന്നു. ശനിയാഴ്ച പാലത്തില്‍ കയറിയപ്പോള്‍ കണ്ട കാഴ്ച്ച അതീവ ഭയാനകം ആയിരുന്നു. ഒപ്പം നിത്യേന പാലം ഉപയോഗിക്കുന്ന ഏതാനും നാട്ടുകാരും ഉണ്ടായിരുന്നു. 

ഇഞ്ചത്തൊട്ടിപ്പാലം ജനശ്രദ്ധയില്‍  വരാന്‍ ഒരു കാരണം ആ പാലത്തില്‍ നിന്ന് എടുത്ത ഒരു ചിത്രത്തിന് 2018 സംസ്ഥാന ഗവര്‍മെന്റിന്റെ ഫോട്ടോഗ്രാഫി അവാര്‍ഡ് ലഭിച്ചു എന്നതാണ്. പെരുമ്പാവൂരിലെ വെസ്റ്റ് വെങ്ങോലയില്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ വേണു കണ്ണിമോളത്തിനാണ്  ഒന്നാം സമ്മാനമായ 50,000  രൂപ മുഖ്യമന്ത്രി സമ്മാനിച്ചത്. ചാറ്റമഴ പെയ്യുമ്പോള്‍ പാലത്തില്‍ കയറിയ വേണുവിന് വീണു കിട്ടിയ അപൂര്‍വദൃശ്യം.

രവി കണ്ണമ്പള്ളി എന്നൊരു കര്‍ഷകന്‍ എല്ലാ ദിവസവും പത്തുമണിയോടെ ഒരു ചെറുവള്ളത്തില്‍ പത്തു  പതിനഞ്ചു ആടുകളുമായി പെരിയാര്‍ കുറുകെ കടക്കുന്നു. അക്കരെയെത്തിയാല്‍ ആടുകള്‍ ഇറങ്ങി തൊട്ടടുത്ത കൊട്ടുകാപ്പള്ളി റബര്‍തോട്ടത്തിലേക്കു ഓടിക്കയറിപ്പോകും രവി വള്ളവുമായി മീന്‍ പിടിക്കാന്‍ പോകും. അഞ്ചു മണിക്ക് തിരികെ വരുമ്പോഴേക്കും ആടുകള്‍ കാത്തുനില്‍ക്കുന്നുണ്ടാവും. എല്ലാറ്റിനെയും കയറ്റി വീട്ടിലേക്കു മടക്കയാത്ര.

എറണാകുളത്തു നിന്ന് നിന്ന് മൂന്നാറിലേക്കുള്ള നാഷണല്‍ ഹൈവേയില്‍ നേര്യമംഗലം പാലം കടന്നു ഇടുക്കി ജില്ലയില്‍ പ്രവേശിച്ചാലുടന്‍ ഇടത്തോട്ടു ടാറിട്ട ചെറിയ വഴി. ഒന്നര കി.മീ. അകലെ തൂക്കുപാലം. അത് വരുന്നതുവരെ കടവില്‍ തോണിയുണ്ടായിരുന്നു അവിടെ വരെ ബസ് സര്‍വീസും.  കൃഷിക്കാരുടെ ശുദ്ധഗ്രാമമാണ് ഇഞ്ചത്തൊട്ടി. അക്കരെ നേര്യമംഗലത്തും അപ്പുറം കോതമംഗലത്തുമുള്ള സ്കൂള്‍, കോളേജുകളിലേക്കു എന്നും ആയിരക്കണക്കിന് കുട്ടികള്‍ കയറി പോകുന്നു, പാലത്തില്‍ നിന്ന്  100 മീറ്റര്‍ നടന്നാല്‍ ഹൈവേയും ബസ് സ്‌റ്റോപ്പും ആയി.

ഇഞ്ചത്തൊട്ടി പാലത്തിന്റെ അങ്ങേക്കരയില്‍ ഏതാനും ചെറുപ്പക്കാര്‍ജോയിസ്, എല്‍ദോസ്, വര്‍ഗീസ്, ബിനു, അരുണ്‍ചേര്‍ന്ന് ഒരു കയാക്ക് അഡ്വഞ്ചര്‍ ക്‌ളബ്ബും തുറന്നിട്ടുണ്ട്. . മണിക്കൂറിനു 100 രൂപ.ഭൂതത്താന്‍കെട്ടു ഷട്ടര്‍ അടഞ്ഞു കിടന്നാലേ കയാക്കിങ് സുരക്ഷിതമാകൂ. തുറന്നു കിടന്നു ഒഴുക്കുണ്ടാകുമ്പോള്‍ പെണ്‍കുട്ടികളും കൊച്ചുകുട്ടികളും അടക്കം കയാക്കില്‍ കയറുന്നതു അപകടം ക്ഷണിച്ചു വരു ത്തും. ചുരുക്കിപറഞ്ഞാല്‍ ക്ലബ്ബിനു ആറു മാസത്തെ പ്രവര്‍ത്തനമേ ഉള്ളു. ഭാരവാഹികള്‍ ബാക്കി സമയത്ത് മറ്റു ജോലിക്കു പോകും.

തൂക്കുപാലങ്ങളെ സംബന്ധിച്ച് നീണ്ട ചരിത്രമുള്ള സംസ്ഥാനമാണ് കേരളം.. തിരുവിതാംകൂറിലെ എന്നല്ല കേരളത്തിലെ ആദ്യത്തെ തൂക്കുപാലം പുനലൂരില്‍ 1877ല്‍ ആല്‍ബര്‍ട്ട് ഹെന്‍റി എന്ന ബ്രിട്ടീഷുകാരനാ ണ് നിര്‍മ്മിച്ചത്. 122 മീറ്റര്‍ (400 അടി)  നീളമുള്ള ഈ പാലത്തില്‍ വാഹനങ്ങള്‍ക്കും സഞ്ചരിക്കാം. കല്ലട നദിക്കു കുറുകേ നിര്‍മ്മിച്ച പാലത്തിന്റെ ഒരു ലക്ഷ്യം കാട്ടുപത്തനാപുരം എന്ന പഴയ വനമേഖലയില്‍ നിന്ന് വന്യമൃഗങ്ങള്‍ ടൗണില്‍ പ്രവേശിക്കുന്നതു തടയുകയായിരുന്നു. പാലം കുലുങ്ങുമെന്നതിനാല്‍ അവ പേടിച്ചോടും. ഇന്ന് പാലത്തിലൂടെ സഞ്ചാരമില്ല. എങ്കിലും ചരിത്ര സ്മാരകമായി സംരക്ഷിക്കപ്പെട്ടു പോരുന്നു.

(ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി, സുമേഷ്, ഗൌതം സാബു)
കേരളത്തിലെ ഏറ്റം നീളം കൂടിയ തൂക്കുപാലം പെരിയാറിനു കുറുകെ ഇളകിയാടുന്നു (കുര്യന്‍ പാമ്പാടി)കേരളത്തിലെ ഏറ്റം നീളം കൂടിയ തൂക്കുപാലം പെരിയാറിനു കുറുകെ ഇളകിയാടുന്നു (കുര്യന്‍ പാമ്പാടി)കേരളത്തിലെ ഏറ്റം നീളം കൂടിയ തൂക്കുപാലം പെരിയാറിനു കുറുകെ ഇളകിയാടുന്നു (കുര്യന്‍ പാമ്പാടി)കേരളത്തിലെ ഏറ്റം നീളം കൂടിയ തൂക്കുപാലം പെരിയാറിനു കുറുകെ ഇളകിയാടുന്നു (കുര്യന്‍ പാമ്പാടി)കേരളത്തിലെ ഏറ്റം നീളം കൂടിയ തൂക്കുപാലം പെരിയാറിനു കുറുകെ ഇളകിയാടുന്നു (കുര്യന്‍ പാമ്പാടി)കേരളത്തിലെ ഏറ്റം നീളം കൂടിയ തൂക്കുപാലം പെരിയാറിനു കുറുകെ ഇളകിയാടുന്നു (കുര്യന്‍ പാമ്പാടി)കേരളത്തിലെ ഏറ്റം നീളം കൂടിയ തൂക്കുപാലം പെരിയാറിനു കുറുകെ ഇളകിയാടുന്നു (കുര്യന്‍ പാമ്പാടി)കേരളത്തിലെ ഏറ്റം നീളം കൂടിയ തൂക്കുപാലം പെരിയാറിനു കുറുകെ ഇളകിയാടുന്നു (കുര്യന്‍ പാമ്പാടി)കേരളത്തിലെ ഏറ്റം നീളം കൂടിയ തൂക്കുപാലം പെരിയാറിനു കുറുകെ ഇളകിയാടുന്നു (കുര്യന്‍ പാമ്പാടി)കേരളത്തിലെ ഏറ്റം നീളം കൂടിയ തൂക്കുപാലം പെരിയാറിനു കുറുകെ ഇളകിയാടുന്നു (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക