Image

ഇന്ത്യയിലെ കാലിഫോര്‍ണിയ! (മുരളി തുമ്മാരുകുടി)

Published on 12 July, 2019
ഇന്ത്യയിലെ കാലിഫോര്‍ണിയ! (മുരളി തുമ്മാരുകുടി)
2002 ല്‍ ഒരു ഫെല്ലോഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഞാന്‍ കാലിഫോര്‍ണിയയിലെ പ്രശസ്തമായ ബെര്‍ക്കിലി സര്‍വ്വകലാശാലയില്‍ എത്തുന്നത്. ലോകത്ത് പലയിടത്തുനിന്നുമുള്ള പരിസ്ഥിതി ശാസ്ത്രജ്ഞന്മാരും പ്രവര്‍ത്തകരും ഉണ്ട്. പരിസ്ഥിതിയും നേതൃത്വവും എന്നതാണ് വിഷയം. അപ്പോഴാണ് ഞാന്‍ ജെറി ബ്രൗണ്‍ എന്നൊരാളെപ്പറ്റി കേള്‍ക്കുന്നതും പരിചയപ്പെടുന്നതും.

ബെര്‍ക്കിലിക്ക് തൊട്ടു കിടക്കുന്ന ഒരു നഗരമാണ് ഓക്ക്‌ലാന്‍ഡ്. നാല് ലക്ഷത്തിന് താഴെ ജനസംഖ്യയേ ഉള്ളൂ, അതായത് എറണാകുളത്തിലും ചെറുത്. അവിടുത്തെ മേയറായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. 1975 മുതല്‍ 1983 വരെ കാലിഫോര്‍ണിയ സംസ്ഥാനത്തിന്റെ ഗവര്‍ണ്ണറായിരുന്നു അദ്ദേഹം. അതിന് മുന്‍പത്തെ നൂറു വര്‍ഷത്തിനിടയില്‍ ഏറ്റവും പ്രായം കുറഞ്ഞ ആള്‍. റൊണാള്‍ഡ് റീഗനെ പോലെ പേരുകേട്ട ഒരു റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ക്ക് ശേഷമാണ് അദ്ദേഹം കാലിഫോര്‍ണിയയില്‍ ഗവര്‍ണറായി വരുന്നത്. ബെര്‍ക്കിലിയിലെ കുട്ടികളുമായി തുറന്ന യുദ്ധത്തിന്റെ കാലമായിരുന്നു റീഗന്റെത്. യൂണിവേഴ്‌സിറ്റിയുടെ അടുത്തുള്ള പാര്‍ക്കില്‍ പോലീസ് കയറി, വെടിവയ്പ്പ് ഉണ്ടായി, ഒരാള്‍ മരിച്ചു. പൊതുവെ കാലിഫോര്‍ണിയയുടെ ബ്രാന്‍ഡ് വാല്യൂ കുറഞ്ഞു.

ആ സമയത്താണ് ബ്രൗണ്‍ ഗവര്‍ണ്ണര്‍ ആകുന്നത്. കാലിഫോര്‍ണിയയിലെ പ്രശസ്തമായ സര്‍വ്വകലാശാലകളില്‍ അടച്ചിട്ടിരിക്കുന്ന ക്രിയേറ്റിവിറ്റിയുടെ വില അദ്ദേഹം മനസ്സിലാക്കി. അന്ന് തുടക്കക്കാരനായിരുന്ന സ്റ്റീവ് ജോബ്‌സിനെ ഒക്കെ ഉള്‍പ്പെടുത്തി ഒരു ഇന്നൊവേഷന്‍ കമ്മീഷന്‍ കാലിഫോര്‍ണിയയില്‍ ഉണ്ടാക്കി. സമരരംഗത്ത് നിന്നും സ്റ്റാര്‍ട്ട് അപ്പുകളിലേക്ക് കാലിഫോര്‍ണിയ നീങ്ങി. സിലിക്കണ്‍ വാലി ഒരു യാഥാര്‍ഥ്യമായി. കാലിഫോര്‍ണിയക്ക് സ്വന്തമായി ഒരു ഉപഗ്രഹ ഏജന്‍സി ഉണ്ടാക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. മൂണ്‍ ബീം ഗവര്‍ണ്ണര്‍ എന്ന ഇരട്ടപ്പേര് അങ്ങനെയാണ് അദ്ദേഹത്തിനുണ്ടായത്. സാങ്കേതിക വിദ്യയുടെ മാത്രം ആളായിരുന്നില്ല ജെറി ബ്രൗണ്‍. പരിസ്ഥിതി വിഷയങ്ങള്‍ ഇപ്പോഴത്തെപ്പോലെ ഫാഷനബിള്‍ ആകാതിരുന്ന അക്കാലത്ത് അദ്ദേഹം പരിസ്ഥിതിയെപ്പറ്റി സംസാരിച്ചു, നിയമങ്ങള്‍ ഉണ്ടാക്കി. സ്വവര്‍ഗ്ഗാനുരാഗികളെ ജഡ്ജിമാരായി നിയമിച്ചു തുടങ്ങി. ഇതിനൊക്കെ ഒരു പരിണതഫലമുണ്ടായി. ലോകത്ത് പലയിടത്തു നിന്നും മിടുക്കന്മാരും മിടുക്കികളും കാലിഫോര്‍ണിയയിലെത്തി. അതവിടുത്തെ സന്പദ്‌വ്യവസ്ഥയെയും സാമൂഹിക ജീവിതത്തേയും മാറ്റിമറിച്ചു.

രണ്ടു പ്രാവശ്യം ഗവര്‍ണ്ണറായിരുന്ന ആളാണ് ഒരു നഗരത്തിലെ മേയറായി ഭരണം തുടങ്ങിയത്, അതും ബിസിനസ്സ് പൊളിഞ്ഞു തുടങ്ങിയ ഒരു തുറമുഖ നഗരത്തിന്റെ. െ്രെകം കൂടി വരുന്ന, ആളുകള്‍ നാട് വിട്ടുപോകുന്ന അക്കാലത്ത്. ഒരു സംസ്ഥാനം ഭരിച്ച ആള്‍ക്ക് ഇതൊക്കെ നിസ്സാരമല്ലേ. ആയിരക്കണക്കിന് കോടി രൂപയുടെ പുതിയ ബിസിനസ്സ് അദ്ദേഹം അവിടെ എത്തിച്ചു, പുതിയ ഭവന സമുച്ചയങ്ങള്‍ ഉണ്ടായി, ജനസംഖ്യ കൂടി വന്നു.
2011 ല്‍ വീണ്ടും അദ്ദേഹം കാലിഫോര്‍ണിയ ഗവര്‍ണ്ണര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്ക പൊതുവില്‍ കാലാവസ്ഥ വിഷയത്തില്‍ പുറകോട്ടു പോകുന്ന കാലത്ത് കാലാവസ്ഥ വ്യതിയാനത്തിനെതിരെ ശക്തമായ നിയമങ്ങളും പുതിയ സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും ഒക്കെയായി ട്രന്പിന് ഒരു എതിരാളിയായും അമേരിക്കക്ക് ഒരു മാതൃകയായും കാലിഫോര്‍ണിയ വീണ്ടും മാറി. ഇമ്മിഗ്രെഷന്റെ കാര്യത്തില്‍ ട്രംപിന്റെ നയങ്ങള്‍ക്ക് എതിരായ നയമാണ് അവര്‍ക്കുള്ളത്. ഇന്നും ലോകത്തെവിടെ നിന്നും മിടുക്കന്മാരും മിടുക്കികളും പഠിക്കാനും ജോലിക്കുമായി അവിടെ എത്തുന്നു. ടെസ്ല മുതല്‍ ആപ്പിള്‍ വരെ ഗൂഗിള്‍ മുതല്‍ സിസ്‌കോ വരെ സാങ്കേതിക വിദ്യയുടെ പര്യായമായി ഇന്നും കാലിഫോര്‍ണിയ നിലനില്‍ക്കുന്നു. ഇന്ന് കാലിഫോര്‍ണിയ ഒരു രാജ്യമായിരുന്നുവെങ്കില്‍ ലോകത്തെ ആറാമത്തെ സാന്പത്തിക ശക്തിയായിരുന്നേനെ!.

കേരളം ഇന്ത്യയിലെ മറ്റുള്ള സ്ഥലങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ടല്ലോ. കേരളത്തിന് പുറത്ത് ഇന്ത്യയുടെ മറ്റുള്ള സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ക്ക് ഇക്കാര്യം പറയാതെ തന്നെ അറിയാം. ബീഫ് കഴിക്കാന്‍ മാത്രമല്ല മാറ്റം. ആരോഗ്യം, വിദ്യാഭ്യാസം, പൊതുഗതാഗതം എന്നുള്ള അനവധി വിഷയങ്ങളില്‍ കേരളം നന്പര്‍ വണ്‍ ആണ്. കേരളത്തില്‍ വിദ്യാഭ്യാസത്തിന്റെ ‘അളവ്’ മാത്രമേ ഉള്ളൂ, ‘ഗുണം’ ഇല്ല എന്നൊക്കെ പലരും പറയും. കുറച്ചൊക്കെ സത്യവും ഉണ്ടെങ്കിലും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് പോലെ ഇന്ത്യയില്‍ പേരുകേട്ടതും ലോകത്തെ അഞ്ഞൂറിനുള്ളില്‍ ഉള്ളതുമായ സ്ഥാപനമുള്ള ബാംഗ്ലൂരില്‍ നിന്നും അന്പത് കിലോമീറ്റര്‍ പോയാല്‍ അഞ്ച് വര്‍ഷം സ്കൂള്‍ കഴിഞ്ഞാല്‍ കൊഴിഞ്ഞു പോകുന്ന കുട്ടികളുടെ എണ്ണം നോക്കിയാല്‍ മതി കേരളം എങ്ങനെയാണ് വ്യത്യസ്തമാണെന്ന് മനസ്സിലാക്കാന്‍. രണ്ടു മുന്നണികളും മാറിമാറി ഭരിച്ചാലും രാഷ്ട്രീയമായി ഏറെ സ്ഥിരതയുള്ള സ്ഥലമാണ് കേരളം. വെറും രണ്ടംഗങ്ങളുടെ ഭൂരിപക്ഷവുമായി ഒരു സര്‍ക്കാരിന് അഞ്ചു വര്‍ഷം ഭരിക്കാന്‍ ഇവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഡസന്‍ കണക്കിന് എം എല്‍ എ മാര്‍ റിസോര്‍ട്ടിലിരിക്കുന്ന സംസ്ഥാനങ്ങള്‍ നമ്മില്‍ നിന്നും ഏറെ അകലെയല്ല എന്നോര്‍ക്കണം.

കേരളം വ്യത്യസ്തമാണെന്നും ഇവിടെ അവസരങ്ങള്‍ ഉണ്ടെന്നും ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനത്തുള്ളവര്‍ മനസ്സിലാക്കിയിട്ടുണ്ട്, അത് പക്ഷെ സാന്പത്തികമായും വിദ്യാഭ്യാസപരമായും ഏറ്റവും താഴെ തട്ടിലുള്ളവരാണ്. ലക്ഷങ്ങക്കണക്കിന് മറുനാടന്‍ തൊഴിലാളികള്‍ കേരളത്തില്‍ എത്തുന്നത് അതുകൊണ്ടാണ്. അതേസമയം ഈ വ്യത്യസ്തതയെ വേണ്ടത്ര മാര്‍ക്കറ്റ് ചെയ്യാന്‍ ഇതുവരെ കേരളത്തിന് കഴിഞ്ഞിട്ടില്ല. എങ്ങനെയാണ് രാഷ്ട്രീയ സ്ഥിരതയും ചിലവ് കുറഞ്ഞതും സര്‍വ്വലൗകികവുമായ ആരോഗ്യ വിദ്യാഭ്യാസ പൊതുഗതാഗത സംവിധാനങ്ങളും ഉള്ള സംസ്ഥാനത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും മൂലധനം ആകര്‍ഷിക്കാന്‍ ഉപയോഗിക്കേണ്ടത്?, എങ്ങനെയാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മിടുക്കന്മാരും മിടുക്കികളും പഠിച്ചു കഴിഞ്ഞാല്‍ ജോലിക്കായും സ്റ്റാര്‍ട്ട് അപ്പിനായും കേരളത്തില്‍ എത്തുന്ന സാഹചര്യം ഉണ്ടാക്കുന്നത്?.

ഇവിടെയാണ് ജെറി ബ്രൗണിന്റേയും കാലിഫോര്‍ണിയയുടെയും പ്രസക്തി. കേരളം ഒരു ചെറിയ സംസ്ഥാനമാണെന്ന ചിന്ത ആദ്യമേ വിടണം. ലോകത്തിലെ 150 രാജ്യങ്ങളിലെ ജനസംഖ്യ കേരളത്തിലേതിലും കുറവാണ്. അപ്പോള്‍ പുതിയ നയങ്ങള്‍ രൂപീകരിച്ച് പോളിസി പരീക്ഷണങ്ങള്‍ നടത്തി അതിന്‍റെ ഗുണം കാണിച്ചു കൊടുക്കാനുള്ള സ്‌കെയില്‍ കേരളത്തിനുണ്ട്. ജനസംഖ്യയില്‍ കേരളം കാലിഫോര്‍ണിയക്ക് ഏതാണ്ട് അടുത്താണ് (ഇവിടെ മുപ്പത്തി മൂന്നു ദശലക്ഷം അവിടെ നാല്പത്). അമേരിക്കയില്‍ കാലിഫോര്‍ണിയ പോലെ, ഇന്ത്യയില്‍ സാമൂഹ്യമായി മാത്രമല്ല സാന്പത്തികമായും ഏറ്റവും പുരോഗമന ചിന്താഗതിയുള്ള സംസ്ഥാനമാണ് കേരളം എന്നുള്ള സ്ഥിതി നമുക്ക് ഉണ്ടാക്കണം. അതിന് വേണ്ടി കേരളത്തിന്റെ അധികാര പരിധിയിലുള്ള നിയമങ്ങള്‍ മാറ്റണം, നയങ്ങള്‍ രൂപീകരിക്കണം. അഴിമതി മുതല്‍ സദാചാര പോലീസിംഗ് വരെ നമുക്ക് ചീത്തപ്പേരുണ്ടാക്കുന്ന കാര്യങ്ങളില്‍ ശക്തമായി നാം ഇടപെടണം. കേന്ദ്രത്തിലെ ഭരണത്തിനും അതിന്‍റെ തത്വശാസ്ത്രത്തിനും കേരളത്തിലെ ഇരു മുന്നണികളും എതിരായതിനാല്‍ ഭാവി കേരളത്തിന് പൊതുവായ ഒരു ബ്ലൂ പ്രിന്റ് ഉണ്ടാക്കിയെടുക്കുന്നതില്‍ അവര്‍ക്ക് സഹകരിക്കാന്‍ രാഷ്ട്രീയമായി ബുദ്ധിമുട്ടുണ്ടാകേണ്ടതില്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായ പദ്ധതികള്‍ നേടിയെടുക്കാന്‍ ഒരുമിച്ച് കേന്ദ്രവും ആയി ചര്‍ച്ച ചെയ്യണം. കേരളം വ്യത്യസ്തമാണ് എന്നൊരു തോന്നല്‍ ഇന്ത്യക്ക് അകത്തും പുറത്തും ഉണ്ടാക്കാന്‍ നമുക്ക് കഴിയണം. പിന്നെ കാര്യങ്ങള്‍ എളുപ്പമായി. പണവും ബുദ്ധിയും ബിസിനസ്സ് അറിവുകളും ഒക്കെ ‘ശറപറാ’ എന്ന് കേരളത്തിലെത്തും. കേരളം ഇന്ത്യയിലെ നന്പര്‍ വണ്ണില്‍ നിന്നും ലോക നിലവാരത്തില്‍ എത്തും.

ഇതൊന്നും എളുപ്പമുള്ള കാര്യമല്ല, പക്ഷെ ചെയ്യാന്‍ സാധിക്കാത്തതും അല്ല. നമ്മുടെ സമൂഹത്തിന്റെ ചിന്താമണ്ഡലത്തില്‍ അത്തരത്തിലുള്ള ഒരു മാറ്റം ഉണ്ടാക്കുക എന്നതാണ് പ്രധാനം. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം അത്തരം ഒരു അവസരമാണ് കേരളത്തിന് തന്നിരിക്കുന്നത്. പാഴാക്കരുത്.

(ജെറി ബ്രൗണില്‍ നിന്നും ഒരു കാര്യം കൂടി നമുക്ക് പഠിക്കാം. രണ്ടു വട്ടം മന്ത്രിയോ എം എല്‍ എ യോ ആയവര്‍ പിന്നെ ഒരു വട്ടം പഞ്ചായത്ത് പ്രസിഡന്റോ മുനിസിപ്പല്‍ ചെയര്‍മാനോ മേയറോ ആയാല്‍ അവരുടെ അറിവും, പരിചയവും ബന്ധങ്ങളും ഉപയോഗിച്ച് ഏറെ വികസനം അവരുടെ സ്വന്തം പ്രദേശത്ത് നടത്താന്‍ സാധിക്കും).

ഇന്ത്യയിലെ കാലിഫോര്‍ണിയ! (മുരളി തുമ്മാരുകുടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക