Image

മുറിവേറ്റവന്റെ മുറിവ് കെട്ടുക! (പി. സി. മാത്യു)

Published on 15 May, 2019
മുറിവേറ്റവന്റെ മുറിവ് കെട്ടുക!  (പി. സി. മാത്യു)
ഡാളസ്: അടുത്തയിടെ രണ്ടുമൂന്നു സഹോദരന്മാര്‍ പാസ്റ്റര്‍ സ്ഥലത്തില്ലാതിരുന്ന സമയം നോക്കി ഒരു സഭയില്‍ ഒരു സത്യ സാക്ഷ്യം പറഞ്ഞു. ഈ സഭയില്‍ ഞങ്ങള്‍ തുടര്‍ച്ചയായി വന്നിട്ടും ആത്മീയമായി വളരുവാന്‍ കഴിയുന്നില്ല. അത് തങ്ങളുടെ തന്നെ കുറവായിരിക്കാമെന്നും ഇതിനൊരു മാറ്റം വരുന്നില്ലെങ്കില്‍ മറ്റൊരു സഭയില്‍ പോയാലോ എന്നുപോലും ചിന്തിച്ചുപോയി എന്നും പറഞ്ഞു. ഈ ചിന്തയെ അതിജീവിക്കാനുള്ള കൃപ ലഭിക്കാന്‍ കൂട്ട് വിശ്വസികളുടെ പ്രാര്‍ത്ഥനയും അവര്‍ ആവശ്യപ്പെട്ടു.

ഈ വിശ്വസികളെ വിളിച്ചു കാര്യം തിരക്കുന്നതിനു പകരം അടുത്ത ആഴ്ച പാസ്റ്റര്‍ സഭയില്‍ ഒരു പ്രഖ്യാപനം നടത്തി.  "ഇവിടെ ആര്‍ക്കെങ്കിലും ആത്മീയം പോരാ എന്ന് തോന്നുന്നെങ്കില്‍ ഈ ഹാളിന്റെ വാതില്‍ വിശാലമായി തുറന്നു കിടക്കുകയാണ്, ഇവിടെ നില്‍ക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല." ഇതറിഞ്ഞ ഞന്‍ മനസ്സില്‍ ഓര്‍ത്തു എന്തൊരു പ്രൈഡ് ആണ് ഈ പാസ്റ്റര്‍ക്കുള്ളത്. മാനസീകമായി മുറിവേറ്റ ഒന്ന് രണ്ടുപേര്‍ സ്വന്തം സഭയിലെ കുഞ്ഞാടുകള്‍ എന്ന് വേണമെങ്കില്‍ പറയാം, അവരുടെ സങ്കടം ദൈവ സന്നിധിയില്‍ പറഞ്ഞപ്പോള്‍ നടത്തിപ്പുകാരന്റെ പ്രതികരണം.

വഴിവക്കില്‍ മുറിവേറ്റു കിടന്ന ഒരു വ്യക്തിയെ വഴിപോക്കനായ നല്ല ശമര്യക്കാരന്‍ മുറിവ് വെച്ചുകെട്ടി വഴിയമ്പലത്തില്‍ എത്തിച്ചു കൈയില്‍ ഉള്ളത് കൊടുത്തശേഷം ചികില്‍സിച്ചു സുഖപ്പെടുത്താന്‍ കാശു കൂടുതല്‍ വേണമെങ്കില്‍ തരാം എന്നും പറഞ്ഞിട്ട് പോയ കഥ യേശു തമ്പുരാന്‍ തന്നെ പറഞ്ഞിട്ടുണ്ട്.  എന്നാല്‍ നമ്മുടെ റോഡില്‍ നാം സാധാരണ ആരെയും ഇങ്ങനെ  വഴിയില്‍ കിടക്കുന്നതു കാണാറില്ല. ദൈവ പുത്രന്‍ ആ കഥ പറഞ്ഞത് മാനസീകമായി മുറിവേറ്റുകിടക്കുന്ന അനേകരെ ഉദ്ദേശിച്ചാണ്. പാപത്തിന്റെ ബന്ധനത്തില്‍ നിന്നും പുറത്തുവരാന്‍ കഴിയാത്ത അനേകരെ ഉദ്ദേശിച്ചാണ്.  അവരെ നേടുവാന്‍ ഒരു നല്ല ശമര്യക്കാരനുമാത്രമേ കഴിയൂ എന്ന് യേശുതമ്പുരാന്‍ പറയുമ്പോള്‍, ഞാന്‍ മുറിവേറ്റവനായിരിക്കുന്നു എന്ന് സ്വയം സമ്മതിക്കുന്ന ഈ മനുഷ്യരോട്  വിശുദ്ധന്‍ എന്ന് സ്വയം ചിന്തിക്കുകയും അതെ സഭയിലെ വിശ്വസികളെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന ഒരു പാസ്റ്ററുടെ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തിയപ്പോള്‍ അതെ സഭയിലെ മറ്റു വിശ്വസികളുടെ പ്രതികരണം നിങ്ങള്‍ക്കു അറിയാന്‍ ആകാംഷ കാണുമല്ലോ. "അതാണ് നമ്മുടെ സഭയുടെ പ്രത്യേകത (മാഹാത്മ്യം) ഒരാള് പോയാലും നമ്മുടെ സഭ നിലനില്‍ക്കും, പിന്നെ അങ്ങേരു പറയുന്നതൊന്നും സഹോദരന്‍ കാര്യമാക്കണ്ട പുള്ളി ഇപ്പോഴാണ് ഇ ത്രയെങ്കിലും ഒതുങ്ങിയത് പണ്ടാണെങ്കില്‍ ആര്‍ക്കും സഹിക്കാന്‍ പറ്റില്ലായിരുന്നു.  വലിയ നേതൃത്വ രംഗത്ത് സഭയില്‍ ഉയരേണ്ട പാസ്റ്റര്‍ ആണ് വായില്‍ നിന്നും വരുന്ന വാക്കാണ് പുള്ളിയെ വലിയ സ്ഥാനങ്ങളില്‍ എത്തിക്കാതിരിക്കുന്നത്തിന്റെ കാരണം." ഈ വിശ്വസികളുടെ തൊലിക്കട്ടി അപരമാണെന്നു തോന്നി. കാരണം അവര്‍ക്കാര്‍ക്കും പ്രശ്‌നമില്ല. അവരുടെ കുട്ടിയുടെ കല്യാണം നടക്കണം, മറ്റു കാര്യങ്ങളും.  അല്ലാതെ നടത്തിപ്പുകാര്‍ നേരെയാക്കാന്‍ എന്തിനു പോകണം. ഇതാണ്  അവരുടെ ചിന്ത.  അങ്ങനെ ഒന്ന് ചിന്തിച്ചു മിണ്ടാതിരിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആശിച്ചുപോയി.

 അതിനു ശേഷം ഒരിക്കല്‍  ഒരു വിശ്വസി ഒരു റിസ്ക് എടുത്ത് അദ്ദേഹത്തോട് ഫോണില്‍ ഒരു അപേക്ഷ നടത്തി. പാസ്റ്റര്‍, പാസ്റ്ററിന്റെ പ്രസംഗത്തില്‍ ചില ഭാഗങ്ങള്‍ എന്നെ വേദനിപ്പിക്കുന്നു.  അതൊക്കെ ഒന്ന് ഷെയര്‍ ചെയ്യാന്‍ ഒരു മീറ്റിംഗിനുള്ള അപ്പോയ്ന്റ്‌മെന്റ് തരാമോ എന്ന്.  പാസ്റ്ററുടെ മറുപടി ഇങ്ങനെയായിരുന്നു "ഇതെന്റെ പണ്ട് മുതല്‍ക്കേ ഉള്ള ശൈലി ആണ്.  അത് ഒരിക്കലും മാറാന്‍ പോകുന്നില്ല.  എന്നാല്‍ നിങ്ങളുടെ മനസ്സില്‍ അത് ബുദ്ധിമുട്ടു ഉണ്ടാക്കുന്നുവെങ്കില്‍ നിങ്ങളുടെ ഹൃദയത്തെ നിങ്ങള്‍ ശോധന ചെയ്യുക. കൂടാതെ ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു. "നമ്മുടെ വീശ്വസികള്‍ ആരും തന്നെ ഇങ്ങനെ പാസ്റ്റര്‍മാരോട് പറയാറില്ല."  ഇപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി പ്രതികരിക്കാത്ത വിശ്വസികളുടെ നടുവില്‍ എന്തും ഇത്തരത്തില്‍ ഉള്ളവര്‍ക്ക് ചെയ്യാം.  പ്രതികരിച്ചാല്‍ അവനെ ഒറ്റപ്പെടുത്തും.  മൂക്കത്തു വിരല്‍ വച്ചുപോയി.  മനസാന്തരമാണ് ശരിയായ സുവിശേഷണത്തിന്റെ കാതലായ ഫലം. അതായതു പണ്ട് ഒരുത്തന്‍ നമുക്ക് ഒരു പണി തന്നാല്‍ തിരിച്ചൊരു പണി കൊടുക്കാതെ ഉറക്കം വാരത്തില്ലായിരുന്നു. ഇപ്പോള്‍ ഒരുത്തന്‍ ഒരു പണി തന്നാലും ക്ഷമിക്കാനും തിരിച്ചു അവനെ സ്‌നേഹിക്കാനും ഒരു മനസ്സ് ലഭിച്ചു. അതുപോലെ അറിയാതെ ഒരു തെറ്റു പറ്റിയാല്‍, മാപ്പപേക്ഷിക്കാനും മടിയില്ല. മനസ്സില്‍ ചോദിച്ചു "ഈ പാസ്റ്റര്‍ മനസാന്തരപ്പെട്ടതല്ലേ?"

വിശുദ്ധ വേദപുസ്തകത്തില്‍ നിന്നും സവിശേഷതയേറിയ സുവിശേഷം പറഞ്ഞുകൊടുക്കേണ്ടവരുടെ വായില്‍നിന്നു എങ്ങനെ ഇത്തരത്തിലുള്ളവ വരുന്നു.  യേശു തമ്പുരാന്‍ ഒരിക്കല്‍ പറഞ്ഞു മുള്ളില്‍ നിന്ന് മുന്തിരിയും മുന്തിരിയില്‍ നിന്ന് മുള്ളും എടുക്കാന്‍ കഴിയില്ല. നല്ല ഉറവയില്‍ നിന്നും നല്ലതു വരുന്നു അല്ലാത്തവയില്‍ നിന്നും കയ്പുള്ളതും വരുന്നു.  എത്ര സത്യമാണ് ലോകേശ്വരനായ സ്‌നേഹത്തിന്റെ പ്രതീകമായ യേശു പഠിപ്പിച്ചത്.  ഈ യേശുവിനെ പ്രസംഗിക്കാന്‍ ഇങ്ങനെ ഉള്ളവര്‍ക്ക് യാതൊരു നാണ വുമില്ലല്ലോ, ഞാന്‍ ഓര്‍ത്തു പോയി. ചില പാസ്റ്റര്‍മാരുടെ എളിമത്വവും സുവിശേഷത്തിന്റെ ആഴത്തില്‍ നിന്നും ചെറിയ ഉദാഹരണങ്ങളോടെ പ്രസംഗിക്കുന്നതും കേട്ടാല്‍ ഒരിക്കലും എഴുന്നേറ്റു പോകാന്‍ നമുക്ക് തോന്നില്ല. തേന്‍ മൊഴി പോലെ നാം ഇരുന്നു കേള്‍ക്കും. ഇന്ന്  മനുഷ്യരെ ചിരിപ്പിക്കുന്ന പ്രസംഗം പ്രസംഗിക്കുന്നവരാണ് കൂടുതലും. ജോക്കുകള്‍, പറഞ്ഞും ഗൂഗിളില്‍ നിന്ന് കഥകള്‍ കോപ്പിയടിച്ചും അവര്‍ പ്രസംഗിക്കുന്നു. ഞാന്‍ ഒരു കാര്യം നിങ്ങളോടു ചോദിക്കട്ടെ? യേശുതമ്പുരാന്‍ പ്രസംഗിച്ചപ്പോള്‍ ഏതെങ്കിലും ഒരു സന്നര്‍ഭത്തില്‍ തമാശു പറഞ്ഞിട്ടുണ്ടോ? വിശുദ്ധ വേദപുസ്തകത്തില്‍ എഴുതിയിട്ട് ഉള്ളതായി അറിവില്ല. പിന്നെ വളരെ തീവ്രതയോടെ ആത്മാവില്‍ നിറഞ്ഞിരിക്കുന്ന വിശ്വസികളെ തമാശു പറഞ്ഞു ചിരിപ്പിക്കാനും തന്റെ പ്രസംഗ ചാതുര്യം കാണിക്കാനും ശ്രമിക്കാതെ, പഴയ നിയമം തന്നെ പ്രസംഗിക്കാതെ യേശുവിനെ പ്രസംഗിക്കാന്‍ നോക്കാത്തതെന്തേ?.  യേശുവിലൂടെ മാത്രം രക്ഷയുള്ളൂ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നെങ്കില്‍, പള്ളിയില്‍ വന്നില്ലെങ്കില്‍ ആക്‌സിഡന്റ് ഉണ്ടാകുമെന്നു പറഞ്ഞു പേടിപ്പി ക്കുകയും അരുത്.  നരകത്തിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുന്ന അനേക പാപികള്‍ റോഡരികില്‍ കിടക്കുമ്പോള്‍ സ്ഥിരം വിശ്വസിയായി സഭയില്‍ വരുന്നവരോട് തന്നെ വേണോ ഈ അഭ്യാസം.  ഒരിക്കല്‍ യേശു പറഞ്ഞു നിങ്ങള്‍ ദേവാലയത്തില്‍ തന്നെ ഇരുന്നു എന്റെ വേല ചെയ്യാതെ തെരുവീഥികളിലേക്കു ഇറങ്ങി ചെല്ലൂ എന്ന്. അതിന്റെ അര്‍ഥം പാപികളെ തേടി ചെല്ലുവാനാണ്. കാണാതെ പോയ ഒരു ആടിനെ തേടി തൊണ്ണൂറ്റി ഒന്‍പതിനേയും വിട്ടു ചെല്ലുന്ന സ്‌നേഹം  അതാണ് യേശു തമ്പുരാന്‍ കാണിച്ചു തന്നത്. യേശു തമ്പുരാന്‍ കയ്യില്‍ ഒരു ആട്ടിന്‍ കുട്ടിയെ കോരിയെടുത്തുനില്‍കുന്ന ഒരു ഫോട്ടോ നിങ്ങള്‍ കണ്ടു കാണുമല്ലോ.  ഒരാട് പോയാല്‍ എനിക്കോ സഭക്കോ ഒരു നഷ്ടവുമില്ലന്നു വിചാരിച്ചിരിക്കുന്ന ഇടയാ, വരുവാനിരിക്കുന്ന നാശത്തില്‍ നിന്നൊഴിഞ്ഞു പോകുവാന്‍ പ്രാര്‍ത്ഥിക്കുക, മനസാന്തര പെടുക. ഒരിക്കല്‍ ഒരു നല്ല പ്രാസംഗികന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു "ഒരു അപ്പച്ചനോട് അപ്പച്ചന്‍ രക്ഷിക്കപ്പെട്ടതാണോ എന്ന്. ഉടനെ അപ്പച്ചന്‍ മറുപടി പറഞ്ഞു. "ഞാനേ പെന്തിക്കോസിലാണെന്നറിയാമോ?"  പെന്തിക്കോസിലായതുകൊണ്ടു സര്‍ഗം അവരുടേതാണെന്നു മാത്രം വിശ്വസിക്കുന്ന ഒത്തിരി വിഡ്ഢികള്‍ ഇന്ന് ജീവിക്കുന്നു.  നാം എവിടെയായാലും ദൈവത്തെ പ്രസാദിപ്പിക്കുന്ന നല്ല കാര്യങ്ങള്‍ ചെയ്യുകയും ഒപ്പം നമ്മുടെ വിശ്വാസം കാത്തു സൂക്ഷിക്കുകയും വേണം. മ റ്റുള്ളവരെ സഹായിക്കുവാന്‍ കിട്ടുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്താതെ അത്  ഉപയോഗിക്കണം. യേശു തമ്പുരാന്റെ കൂടെ ഇറങ്ങി പുറപ്പെട്ട ശിഷ്യന്മാര്‍ ചോദിച്ചു "ഗുരോ ഞങ്ങള്‍ എല്ലാം വിട്ടു അങ്ങയുടെ പിന്നാലെ വന്നു.  ഞങ്ങള്‍ക്ക് എന്ത് പ്രതിഫലമാണ് കിട്ടുക. അദ്ദേഹം പറഞ്ഞ മറുപടി എന്നെ ഇരുത്തി ചിന്തിപ്പിച്ചു. "നിങ്ങള്‍ക്കു ഈ ലോകത്തിലും കിട്ടും അടുത്ത ലോകത്തില്‍ പന്ത്രണ്ടു ഗ്രഹങ്ങളെ ഭരിക്കാനുള്ള അധികാരവും കിട്ടും" എന്നാണ്.  ഇതിന്റെ അര്‍ഥം നാം ദൈവ ഇഷ്ടം ചെയ്തു ജീവിച്ചാല്‍ ഈ ലോകത്തിലും നമുക്ക് സൗഭാഗ്യങ്ങള്‍ ലഭിക്കുമെന്നുകൂടിയല്ലേ? തീര്‍ച്ചയായും.  എന്നാല്‍ ഈ ലോകത്തില്‍ സര്‍ഗം അനുഭവിക്കാത്തവന്‍ ഒരിക്കലും അടുത്ത ലോകത്തില്‍ അനുഭവിക്കാന്‍ പോകുന്നില്ല. കാരണം അവരവര്‍ക്കു തന്നെ അത് മനസ്സിലാകും തങ്ങള്‍ സ്വര്‍ഗീയ അനുഭവത്തിലാണോ ഇപ്പോള്‍  ജീവിക്കുന്നതെന്ന്.  സന്തോഷം, സമാധാനം, നല്ല കുടുംബം, സഹോദരങ്ങള്‍, കൂട്ടുകാര്‍, ബന്ധുക്കള്‍, നല്ല ഗുരുക്കന്മാര്‍, ഇവര്‍ എല്ലാം തന്നെ ലഭിക്കുന്നത് ഒരു സ്വര്‍ഗീയ അനുഭവം തന്നെയാണ്.

വിശുദ്ധരെ മാത്രം ചേര്‍ക്കുവാന്‍ യേശുതമ്പുരാന്‍ വീണ്ടും വരും അതിനു മുമ്പ് പാപികളെ മനസാന്തരപ്പെടുത്തുകയാണ് ഒരു നല്ല ദൈവ വേലക്കാന്റെ ഉത്തരവാദിത്വം. യേശു തമ്പുരാന്‍ വാഗ്ദത്വത്തില്‍ വിശ്വസ്തനാണ്. വിശുദ്ധരെ മാത്രം ഉള്‍കൊള്ളുകയല്ല ഒരു സഭ ചെയ്യണ്ടത്.  സഭയുടെ കൂട്ടായ്മയിലൂടെ ഒരു മനുഷ്യന്‍ നന്നാകുമെങ്കില്‍ അതാണ് വേണ്ടത്. പാപികളെ പുറന്തള്ളുകയും വിശുദ്ധന്മാരെ മാത്രം മതി എന്ന് പറയുന്നവരെ ഓര്‍പ്പിക്കുന്നതു പരീശനെ ആണ്. പരീശന്‍ സ്വയം പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ നല്ലവനാണ്, ഞാന്‍ മറ്റുള്ളവരെ പോലെയല്ലല്ലോ, ഈ പാപികളെ നീ നോക്കേണമേ, അവര്‍ക്കു കൊടുക്കന്നത് എനിക്ക് തരാതെ ഇത്ര അധികം ഞാന്‍ കഷ്ടപ്പെടുന്നു. അതനുസരിച്ചുള്ള പ്രതിഫലം എനിക്ക് തരണമേ എന്നാണ്.

ഒരു പാപി മാനസാന്തരം പ്രാപിക്കുമ്പോള്‍ സ്വര്‍ഗം സന്തോഷിക്കുമെങ്കില്‍ ഒരു പാപിയെ നേടുവാന്‍ കഴിയുമ്പോള്‍ സ്വര്‍ഗം നിന്നില്‍ എത്ര അധികം സന്തോഷിക്കും. ദയവായി ഓര്‍ക്കുക.  ഏതു മനുഷ്യനെയും ക്രിസ്തുവില്‍ തികഞ്ഞവനാക്കുവാന്‍ ഏതു സമയത്തും പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ എടുത്തിട്ട്, പോകുന്നവന്‍ പോകട്ടെ എന്ന് ഒരിക്കലും പറയരുത് സ്‌നേഹത്തോടെ തേടി ചെല്ലുക. മുറിവേറ്റവന്റെ മുറിവ് കെട്ടുക. ഇതായിരിക്കട്ടെ നിങ്ങളുടെ ദൈവ വേല.  എങ്കില്‍ മാത്രമേ ജീവനുള്ള ദൈവം പ്രസാദിക്കുകയുള്ളു.  ഇല്ലെങ്കില്‍ നിങ്ങളെ പോലെയുള്ളവരെ ഓര്‍ത്തു യേശു ഇപ്പോഴും ദുഖിക്കുകയായിരിക്കും.
(ഇതു വെക്തി പരമായി ആരെയും വിഷമിപ്പിക്കുവാനല്ല മറിച്ചു അനുഭത്തില്‍ നിന്നും മറ്റുള്ളവര്‍ക് ഒരു അറിവ് ലഭിക്കും എന്ന് ഉദ്ദേശിച്ചു എഴുതിയതാണ്.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക